Saturday, January 30, 2010

ജാലകം

തഴുതിട്ടടച്ചു
ഞാനൊരു ജാലകം
പശ്ചിമാംബരമൊതുങ്ങിയ
ചക്രവാളത്തിന്‍ ജാലകം
കത്തിയെരിഞ്ഞു
പൂക്കളശ്രു വീഴ്ത്തിയ
രക്തവര്‍ണാഭമാം

ചക്രവാളത്തിന്‍ ജാലകം
തിരകള്‍ കൈയേറിയ
തീരമണലില്‍
പശ്ചിമാംബരമൊതുങ്ങി
മറഞ്ഞൊരസ്തമയ
ജാലകം 

















എവിടെയൊളിപ്പിക്കുമഗ്നിയെ

എവിടെയൊളിപ്പിക്കുമഗ്നിയെ?
ബ്രഹ്മ കമലദലത്തിലോ
ക്രുതയുഗത്തിന്‍ മൗനത്തിലോ
ത്രേതായുഗത്തിന്‍‌‍
ത്യാഗത്തിലോ
പുല്ലാങ്കഴലിലുണരുന്ന
ദ്വാപരയുഗത്തിലോ
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ
ഭഗീരഥിയൊഴുകിയിറങ്ങിയ
ബ്രഹ്മാണ്ഡവിടവിലോ
വിഷ്ണുവളന്നെടുത്തു പോയ
മൂവടികള്‍ക്കുള്ളിലോ
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ
ക്രുഷ്ണകരത്തിലൊതുങ്ങുന്ന
കാലചക്രത്തിന്നഗ്നി
ശിവനുറക്കും മിഴിയിലെ
കോപതാപമാമഗ്നി
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ
ഭൂമിയുറക്കാന്‍‌‍
മടിയ്ക്കുന്നൊരഗ്നിയെ
എവിടെ?
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ?

Friday, January 29, 2010

അക്ഷരങ്ങള്‍

ഭൂമിയരികിലിരുന്നു
വാല്‍‌‍‍സല്യമൊഴുകും മിഴിയാല്‍‌‍‍
എഴുതിപഠിപ്പിച്ചോരക്ഷരങ്ങള്‍
നിലാവൊഴുകും കടല്‍‌‍‍ത്തീരത്തിരുന്നു
ഞാന്‍ വീണ്ടുമെഴുതും
അക്ഷരത്തെറ്റുകളെങ്കിലും
ആദ്യാക്ഷരങ്ങളാണെങ്കിലും
സര്‍വംസഹയാം
വസുന്ധര സഹിയ്ക്കും
അഗ്നിനക്ഷത്രങ്ങള്‍‍ പൂക്കുന്ന വാനില്‍
സപ്തര്‍ഷികള്‍ ധ്യാനനിരതരാകും
പൂര്‍വദിക്കിന്റെ പുണ്യമുണരും
മുഹൂര്‍ത്തത്തില്‍
ഞാനുമുണര്‍ന്നെഴുതും
അഗ്നിസ്ഫുടം ചെയ്തൊരക്ഷരങ്ങള്‍
അമ്മയെഴുതി നീട്ടി
തന്നൊരക്ഷരങ്ങള്‍

Thursday, January 28, 2010

പ്രണവം

സരോരുഹങ്ങള്‍‍ വിടരും
പ്രഭാതത്തില്‍‌‍‍
അരികിലെത്തും കാറ്റിന്‍ ചിറകി‍‌‍‍ല്‍
മുകില്‍‌‍‍നിരയൊടുങ്ങും
ചക്രവാളത്തിന്നരികില്‍‌‍‍
സംഗീതത്തിന്‍‍‌‍‍ സംഗമ സഭാങ്കണേ
സപ്തസ്വരങ്ങളൊഴുകും
സാഗരത്തിന്‍ ഹ്രുത്തില്‍‌‍‍
ഉണരും വീണാമന്ത്രതന്ത്രികള്‍‍ക്കുള്ളില്‍‌‍‍
ഉറങ്ങിക്കിടക്കുന്ന
നാദമായനാദിലുരുക്കഴിച്ച
വേദമന്ത്രത്തിന്‍ ധ്വനി പോലെ
ഉണരും പ്രപഞ്ചമേ
പാഞ്ചജ്ന്യത്തില്‍ നിന്നും
പ്രണവമന്ത്രാക്ഷരമെനിക്കു
തന്നീടുക..
ഇരുള്‍ മുടിയഴിച്ചുതുള്ളും രാത്രി

ഇരുള്‍ മുടിയഴിച്ചു തുള്ളും
നിശീഥിനി
നിന്നെയെനിക്കു ഭയമില്ല
നി‍ന്‍ കറുപ്പിന്‍ വ്യാപ്തി
നീയിന്നും സൂക്ഷിക്കുന്നു
മുഖപടങ്ങള്‍‍
മാറ്റമില്ലാതെ സൂക്ഷിക്കുന്നു
നിന്നെയെനിയ്ക്കു ഭയമില്ല തെല്ലും
നിന്‍ കറുപ്പിന്‍
വ്യാപ്തിയൊഴുക്കാന്‍
സാഗരങ്ങള്‍ക്കാവില്ല
മുടിയഴിച്ചു തുള്ളി
നീയെറിയും വാഗ്ഘോഷത്തിന്‍
മുഴക്കം മാത്രം നിന്റെ സ്വന്തം
അതിനര്‍ഥമുറങ്ങും നിഘണ്ടുവില്‍
നീയെഴുതുമര്‍ഥരഹിത വാക്കില്‍
നിന്‍ കറുപ്പിന്‍ വ്യാപ്തിയെ
ഞാന്‍ കാണുന്നു ‍
നിനക്കുറങ്ങാനാവില്ലത്ര
കറുപ്പുണ്ടുള്ളില്‍
കാലഹരണപ്പെടില്ലത്
വര്‍‍ഷങ്ങങ്ങള്‍ കഴിഞ്ഞാലും
നിന്‍ കറുത്ത
വസ്ത്രാഞ്ചലമഴിയില്ലൊരിക്കലും
ഇരുള്‍‍ മുടിയഴിച്ചു തുള്ളും
നിശീഥിനി
നിന്നെയെനിക്കു ഭയമില്ല തെല്ലും
നീയുറുങ്ങും നാളില്‍
നിന്‍ കറുപ്പൊടുങ്ങും നാളില്‍
താരാപഥത്തില്‍ ഞാനൊരു
വിളക്കു തെളിയിക്കും

Wednesday, January 27, 2010

ഇരുണ്ട ഭൂഖണ്ഡം

ഇരുണ്ട ഭൂഖണ്ഡത്തില്‍
അസ്തമയമെഴുതി
സൂക്ഷിപ്പവര്‍
കത്തിയാളിയൊടുങ്ങാന്‍
മാത്രമറിയുന്നവര്‍
ചക്രവാളം മറയ്ക്കുവോര്‍
കടലുറങ്ങാന്‍
തപസ്യ ചെയ്യുന്നവര്‍‍
മുഖപടത്തില്‍‌‍‍ മനസ്സിലുറയും
കറുപ്പൊളിക്കുന്നവര്‍
ഇരുണ്ട ഭൂഖണ്ഡത്തില്‍
അസ്തമയമെഴുതി
വയ്ക്കുന്നവര്‍
നക്ഷത്രങ്ങള്‍

രാത്രിയിരുളുന്ന വഴിയില്‍
വിളക്കുമായ് വന്നവര്‍
മിഴിയില്‍ നിലാപ്പൂക്കളേകിയോര്‍,
വിട്ടുപിരിയാതെയെപ്പൊഴും

കൂടെയിരുന്നവര്‍
കനിവിന്റെ തിരി വച്ചു
ഹ്രുദയമുണര്‍ത്തിയോര്‍
അമ്മയരീകില്‍ ചിരിക്കും പോല്‍
ആകാശ ശ്രുംഗത്തില്‍
ആയിരത്തിരി വച്ചുഴിഞ്ഞവര്‍
രാത്രിയിരുളുന്ന വഴിയില്‍
വിളക്കുമായ് വന്നവര്‍
മനസ്സിലെളിമ സൂക്ഷിച്ചവര്‍‍
നക്ഷത്രദീപങ്ങള്‍...














Tuesday, January 26, 2010

നേര്‍രേഖകള്‍


വിശ്വഗോപുരത്തിന്റെ
നിറുകയിലേറി നിന്ന്
ഞാന്‍ പറയും ഒരു നാള്‍
നീയൊരു വലിയ
ശരിയാണെന്നു ഞാന്‍ കരുതി
അതെന്റെ മൗഢ്യം
നീയൊരു ശരി പോയിട്ട്
ഒരു നേര്‍രേഖ പോലുമല്ലെന്ന്
ഇന്നെനിക്കറിയാം
നേര്‍രേഖകള്‍
മുഖപടമണിയില്ല
നേര്‍രേഖകള്‍
ഒളിയമ്പുകളെയ്യില്ല



ഇല പൊഴിയും കാലം


ശിശിരത്തിലെ ഇലപൊഴിയും
മരചില്ലയില്‍ വാക്കുകളാല്‍
ഒരു കിളിക്കൂടു ഞാനൊരുക്കും
ശൈത്യമുറയും മഞ്ഞുമലകളില്‍
മുറിവേറ്റ് വീണ ഒരു വര്‍ഷത്തിന്‍
അപസ്വരങ്ങള്‍ ഞാന്‍ എഴുതി മായ്ക്കും
പെയ്തൊഴിഞ്ഞു പോയ
മഴതുള്ളിയില്‍ ഇതളറ്റ
പൂക്കള്‍ ഞാനൊഴുക്കും
കടലാസ് തോണികള്‍
കാറ്റുലക്കുമ്പോള്‍
ഇലപൊഴിയും ശൈത്യഭംഗിയില്‍
ഉണര്‍ത്തെഴുനേല്പി‌‍ന്‍
ആദ്യക്ഷരങ്ങളുമായ്
ഞാനുണുര്‍ന്നു വരും











Monday, January 25, 2010

പദ്മപാദുകങ്ങള്‍

ഇരുണ്ട ഗോപുരങ്ങളില്‍
ത്രിസന്ധ്യ ഇടയ്ക്കയില്‍ പാടി
സനന്ദന നരസിംഹ ദര്‍ശനം
ഓട്ടുവിളക്കുകളില്‍
സന്ധ്യ നിറഞ്ഞു കത്തിയപ്പോള്‍
ഒരു നക്ഷത്രം സന്ധ്യയോടു ചോദിച്ചു
ഗംഗയൊഴുക്കിയ പദ്മപാദുകങ്ങള്‍
‍സനന്ദനന്‍ മറന്നതെന്തേ
മരണം മഹാജാലമതിവിസ്മയം
ശിരോലിഖിതത്തിനവസാന വചനം
ഏതോ വിസ്മയ തലത്തില്‍‍ നിന്നും
ഗൂഢ ഗൂഢമാകും
ഗതിയിലേക്കാരുമറിയാതെ
ആരോരുമില്ലാതെ
തനിയെ, തനിയെ
പറക്കുമാത്മാവിന്റെ
ഒരു മഹായാനം മരണം
ഒഴുകും കണ്ണുനീര്‍‍
മഴയിലൊതുങ്ങാത്ത
ഒരു ദു:ഖ സാഗരം
ജീവഗതിയില്‍‍ മുറിവായി
വീഴുന്ന തീക്കനല്‍
എഴുതിയൊതുക്കുവാനാവാതെ
നിശബ്ദവ്യഥയിലൊതുക്കും
വ്യസനഗീതങ്ങളെ
മരവിച്ച മുഖവുമായ്
കൈയേറി മറയുന്ന
മനസ്സലിവില്ലാത്ത
വഴി മാറിയൊഴുകാത്ത
വിധി വൈപരീത്യം





നിലാവൊഴുകിയ വഴി

കാര്‍‍മേഘങ്ങളില്‍
ഇരുണ്ട രാത്രിയുടെ
മുഖാവരണമുണ്ടായിരുന്നു
ആരണ്യകം നിശബ്ദമുറങ്ങുമ്പോള്‍
എഴുതാനൊരൂ വാക്കു തേടി
ചക്രവാളം ആകാശവാതില്‍ തുറന്നു
വാക്കുകള്‍ നക്ഷത്ര ചിറകിലേറി
പറന്നു വന്നപ്പോള്‍
കറുത്ത രാത്രി മയങ്ങി വീണു
നിലാവൊഴുകിയ വഴിയില്‍
മുഖം മൂടിയിട്ട ഒരു രാത്രി
വാതില്‍ തഴുതിട്ടുറങ്ങി
സ്വസ്ഥം


ജനുവരിയിലെ ദീപങ്ങളെ
ഉത്തരശാപവചനഘോഷങ്ങള്‍
മായ്ക്കാതിരിക്കട്ടെ
മേഘപൂരിതമായ ആകാശം
ചന്ദ്രനിലാവിലലിഞ്ഞു
നക്ഷത്രങ്ങളുമായുണരട്ടെ
സൂര്യന്റെ മുഖം മൂടികളെ
കാറ്റു മായ്ക്കട്ടെ
സാഗരത്തിന്റെ സംഗീതം
തിര വന്നുലയ്ക്കാതിരിക്കട്ടെ
തീരമണലില്‍ കടലിനു
കാവലിരിക്കുന്ന നിഴലുകളെ
അകന്നു പോകുക





















Sunday, January 24, 2010

വിസ്മയം




കനലുപോലെ കത്തിയെരിയുമ്പോഴും
സൂര്യനെയ്തു നിഴലുകള്‍
തീരമണലിലെ ശംഖുകളും
സായംസന്ധ്യയും
തപസ്സ് ചെയ്യുമ്പോഴും
സൂര്യനെയ്തു നിഴലുകള്‍
ചന്ദ്രനിലാവും നക്ഷത്രങ്ങളും
അത് കണ്ടു വിസ്മയഭരിതരായ്
ആകാശമേലാപ്പിലുറങ്ങി
അഗ്നി




ഭൂമിയെ ഇരുമ്പുചങ്ങലയിലേറ്റി
അവരാഹ്ലാദിച്ചു
ഭൂമിയുടെ മിഴിയിലന്ന്
ശിവന്റെ ത്രിനേത്രത്തിലെ
അഗ്നിയായിരുന്നു
നേദ്യ ചോീലെ സാത്വികത
തുളസിത്തറയിലെ
ഓട്ടുവിളക്കണച്ച്
അയാളുടെ പിന്നാലെ പോയി
ദുര്യോധനൊരുക്കിയ
കുരുക്ഷേത്ര സൈന്യം
ഗാന്ധാരിയുടെ കണ്ണുകളിലെ
പ്രകാശമറ പോലെ
രാജസിംഹാസനം
അയാളെ അന്ധനാക്കി
ഭൂമി ഇരുമ്പുചങ്ങലകളെ

ത്രിനേത്രാഗ്നിയില്‍
ഭസ്മീകരിച്ച് യാത്രയായി