Thursday, July 8, 2010

രാവുറങ്ങുന്നതിൻ
മുൻപേയുറങ്ങീ നിലാപ്പൂക്കൾ ,
വാനിലായ് താരകങ്ങളും
കനൽത്തീയൊടുങ്ങി
കറുപ്പേറ്റിയ ചായക്കൂട്ടുമായ്
അമാവാസിയും വന്നു
പൂവുറങ്ങിയ യാമങ്ങളിൽ
ഞാനുറങ്ങാതിരുന്ന രാവിൽ
നീയുറങ്ങാതിരുന്നെന്റെയുള്ളിൽ
ക്ഷീരസാഗരം നിന്നിലൊഴുകീ
നീയുണർത്തി മുളം തണ്ടിലായ്
ശ്രീ രാഗവും പിന്നെയെന്റെ മനസ്സും

Wednesday, July 7, 2010

കടലേ ഞാൻ നിന്നിലെ
ശ്രുതിയായിരുന്നെന്റെയുള്ളിലും
കടലായിരുന്നു.
കടലിന്റെയരികിലെ പൂഴിമണലിൽ
ഞാനെഴുതിയതൊക്കൊയും
തിരമായ്ച്ചൊഴുക്കീ
ജപമണ്ഡപത്തിലെ
കൽ വിളക്കിൽ തിരിയെരിയുന്ന
സന്ധ്യയിൽ
ഒരു ശംഖു തന്നു
നീ കടലേയായാശംഖിൽ
ഞാനെഴുതിയതൊക്കയും
നീ പകർത്തി
തിരയിലൊതുങ്ങാത്ത
ശംഖായിരുന്നത്
തീരങ്ങൾ കാണാത്ത ശംഖ്
കടലേ ഞാൻ നിന്നിലെ
ലയമായിരുന്നെന്റെയുള്ളിലും
കടലായിരുന്നു.

ഇനിയുമുണരാത്ത പാട്ടുകളുറങ്ങുന്ന
കടലിന്റെയാഴത്തിലേയ്ക്കൊഴുകി
നീങ്ങുന്ന ചെറുമണൽതരികളിൽ
പോലുമപസ്വരമെഴുതും സമയമാ
പുഴയെയൊതുക്കിയൊരു
മലിനമാം ചാലിലൊഴുക്കിവിട്ടൂ
ദിനരാത്രമെല്ലാം ചുരുക്കിയാ
വാരാന്ത്യമെഴുതി
പ്രശസ്തിപത്രങ്ങൾ
നിറം കെട്ട പട്ടിൽ പൊതിഞ്ഞ
പ്രശംസകളതിൽ വീണ
വിലയിട്ടു വാങ്ങുവാനാകുന്ന
ജന്മങ്ങളെഴുതിവിൽക്കും മനസ്സാക്ഷി 
എഴുതി വിൽക്കട്ടെയവർ
വാരാന്ത്യതാളിലായ്
അവരുടെ ശൂന്യമാം കല്പനകൾ
ഭാരരഹിതമായ് ത്രാസിൽ പറന്നു
നീങ്ങീടുന്ന മഷിവീണു
മങ്ങിയ കടലാസു താളുകൾ.

ത്രാസിന്റെ മറുതട്ടിലൊരു
തുളസി മാത്രം കൃഷ്ണാ
ഭൂമിയുണരുന്നതവിടെയാണെന്നും..
മഴയെന്റെയുള്ളിലൊരു
നേരിയ സ്പർശമായ്
ഇടവിട്ടുപെയ്യുന്നരാവിൽ,
നിശബ്ദതയിൽ,
ചിറകു തേടിപ്പോയ മൗനം
തിരകളുടെയൊളിയമ്പുകൾ
കണ്ടു ചക്രവാളത്തിന്റെ
നിടിലത്തിലേറിയാ
രുദ്രനേത്രത്തിൽ
നിന്നുണരുന്നൊരഗ്നികണങ്ങളിൽ
വീണുഴറിയെഴുതിയുണ്ടാക്കിയ
കല്പനകളിൽ നിന്നും
മഴയെത്രയോദൂരെയകലെ
കടലെത്രയോ ദൂരയെകലെ

Tuesday, July 6, 2010

ഇരുളിൻ ലോകങ്ങളെ കടന്ന
തേരിൽ, ചക്രഗതിയിൽ നിറയുന്ന
വെളിച്ചം കാൺകെ
പണ്ടു ശരകൂടങ്ങൾ തീർത്തു
ഗാണ്ഡീവമെടുത്തു
തീർപ്പഴുതാനാകാഞ്ഞൊരു
ജന്മസന്താപങ്ങളിൽ
ഉണരും ഗോപാലങ്ങൾ
കാതിലോതിയ കൃഷ്ണപ്രിയമാം
തുളസിയിൽ, ചന്ദനസുഗന്ധത്തിൽ
ഒഴുകും ഗംഗാതീർഥജലത്തിൽ,
ഗായത്രിയിൽ
ഉണരും മനസ്സേ നീ
പാടുക ഗോപാലങ്ങൾ
ഇന്നലെയാകാശത്തിൽ
വിരിഞ്ഞ മഴവില്ലിൽ
മഞ്ഞുപോലൊരു
സ്വപ്നമുറങ്ങുന്നതു കണ്ടു
മഴവീണുർന്നൊരു മാമ്പൂക്കൾ
തേടി ബാല്യം
നടന്നവഴികളിലിരുന്നുഞാനും
സൂചിമുനയിൽ നിമിഷങ്ങൾ
നിശ്ചലം നിന്നു
കടൽക്കരയിൽ നിറം
മങ്ങിനിന്നൊരു സമയത്തിൻ
രഥത്തിൽ കാലം ചുറ്റിത്തിരിയുംനേരം
പദ്മവ്യൂഹങ്ങൾ തീർക്കും
തിര ചക്രവാളങ്ങൾക്കുള്ളിൽ
അസ്തമയത്തിൻ ചിത്രമെഴുതി
മടങ്ങിപ്പോയി
എവിടെയോ  കേട്ടു മറന്നൊരു
പാട്ടിന്റെ ശ്രുതിയുമായ് വന്നു
വസന്തമാ വൈശാഖനിറവിൽ
നിന്നെത്രയോർമ്മകൾ മുന്നിലായ്
പടിവാതിൽ മെല്ലെ തുറന്നു
വന്നമ്പലനടയിലിരുന്നു
വലംപിരിശംഖിൽ നിന്നമൃതു
പോലൊഴുകുന്ന തീർഥം
നുകർന്നു വന്നരികിൽ
പ്രദിക്ഷണവഴിയിലായിതിഹാസ
മെഴുതി നീട്ടും വേദവ്യാസപ്രതിഷ്ഠയിൽ
പ്രണമിച്ചു പിന്നെ
പ്രദക്ഷിണവഴിയിലെ
തുളസീസുഗന്ധത്തിലുണരുമാ
പാട്ടിന്റെ ശ്രുതി ചേർത്തു
നിൽക്കും സമുദ്രമേ
നീയന്നെലിനിയുമെഴുതാത്ത
ഗാനമായുണരുക...

Monday, July 5, 2010

ഇരുണ്ടമുഖമുള്ള രാവിൽ
നിന്നൊഴുകിയ നിറത്തിൽ
നിലാവൊരുകസവുനൂലായ്
വാനിലുണരും നേരം
സഹ്യനുറങ്ങും നേരം
രാപ്പാടുന്ന കിളിതൻ
ചിറകിലെ ലയവിന്യാസം
തേടിയൊഴുകും
കാറ്റിൻ നേർത്ത മർമ്മരങ്ങളിൽ,
നനുത്ത മണ്ണിൻ
സ്വപ്നനിദ്രയിൽ സുഗന്ധമായ്
വനജ്യോൽസകൾ
പൂത്തുവിടരും നേരം
രാത്രി കടന്നുപോയ വഴിയിൽ
നിലാവലിയും പുലർകാലനിറവിൽ
മിഴിതുറക്കും പൂക്കാലത്തിനുണർവിൽ
രാവിൻ കറുപ്പകലുന്നതുകണ്ടു
കടലുണരുന്നതും കണ്ടു
അരികിൽ യദുകുലമുണരും നേരം
പുല്ലാംകുഴലിൽസ്വരസ്ഥാനം
തേടിയ കടലിന്റെ
ശ്രുതിയിൽ നിന്നും വീണ്ടുമുണരും
മനസ്സിന്റെയിടനാഴിയിൽ  
ദേവവാദ്യങ്ങൾ മുഴങ്ങവേ
അരികിൽ
ജപമണ്ഡപത്തിലായ്
മൗനവചനം മറന്നിളകിയാടും
ഓട്ടുമണികൾപോലെ
തിരയൊഴുകീ തീരമണലിൽ,
സന്ധ്യാദീപമെഴുതി
തിരികളിലസ്തമയത്തെ
കത്തിപ്പടർന്നു കാലം
പിന്നെ നിശ്ചലം നിന്നു
രാത്രിയെപ്പോഴോ
വന്നു മായ്ച്ചു വെളിച്ചം..

Sunday, July 4, 2010

എനിയ്ക്കെഴുതാൻ ഭൂമിയുള്ളപ്പോൾ
ഞാനെന്തിനു മരുഭൂമികൾ
തേടിപ്പോകണം
സമുദ്രങ്ങളുണരുന്നെന്നിൽ
ശൂന്യതടാകങ്ങളിൽ
ഭൂമിയ്ക്കൊതുങ്ങാനാവില്ലൊരു
ശിലയായ്
പാടാൻ കാറ്റിൻ ശ്രുതിയുള്ളപ്പോൾ
മുളം കാടുകളനവധി
മുരളിനാദത്തിന്റെ സ്വരങ്ങൾ
ചേർത്തുവച്ചു കീർത്തനമെഴുതുമ്പോൾ
മലനിരകൾ താണ്ടിമണൽക്കാടിന്റെ
ഗർത്തങ്ങളിൽ തളർന്നു വീണു
വിലങ്ങിട്ടൊരു പുഴപോലെ
മറയാനാവാത്തൊരു കടലുള്ളപ്പോൾ
മൗനശിലകൾ തേടി
ഭൂമിയെന്തിനു നടക്കണം