Saturday, November 23, 2024

 

കാളിദാസനും, ദുർഗ്ഗയും, ഞാനും

Rema Pisharody

 

അറിയൂ ദുർഗ്ഗേ! 

അമാവാസിയിൽ മുങ്ങിത്താണ്- 

മഴയും ഹേമന്തവും

നുകർന്ന് ഞാൻ വന്നിതാ!

കരളിൽ തീവെട്ടികൾ നിനക്ക് കാണാം

കൈയിലിരുളിൻ ചിമിഴിലായ്-

നിലാവ് മയങ്ങുന്നു

 

നിനക്ക് സ്പന്ദിക്കുവാൻ

തരുന്നു   ഹൃദയത്തെ!

നിനക്ക് ത്രിശൂലത്താൽ

കോർക്കാമെൻ പാഴ്നാവിനെ!

തുളഞ്ഞ കത്തിപ്പാടിൻ-

സ്വനഗ്രാഹിയെ

എൻ്റെ മിഴിയിൽ

തുള്ളിപ്പൊളിഞ്ഞടരും

തീവ്രാമ്ളത്തെ!

 

പകരം തരൂ മണലെഴുത്തിൽ

നിവർന്നിരുന്നുയിരിൽ

തൊടുന്നൊരാ അക്ഷരപ്പൂങ്കാറ്റിനെ

 

ചുറ്റിലും ഘോരാന്ധത ബാധിച്ച്

ബലിച്ചോരയിത്രമേൽ

തകർന്നൊരു മണ്ണിലാണിന്നും നീയും..

പ്രണയം തൊട്ടേ പോയ-

ഗന്ധകക്കാറ്റിൽ നിന്ന്-

കുതറിപ്പിടഞ്ഞോടി പോയൊരു

പ്രാണൻ കാണൂ-

നിനക്ക് രക്തചോപ്പിൻ

നിറമായ് ചൂടാം

എൻ്റെ മനസ്സ്-

പൊട്ടിക്കുതിച്ചൊഴുകും

ത്രിസന്ധ്യയെ!

 

അരികിൽ എന്നെ ചുറ്റി നിൽപ്പുണ്ട്

കാളീദാസൻ, അവനോ -

ശാകുന്തളമെഴുതിപ്പോയീടുന്നു.

ശ്യാമമേഘത്തിൻ തുണ്ടിൽ

ഊഞ്ഞാലു കെട്ടി പിന്നെ-

നേരിനെ വിന്ധ്യൻ കാട്ടി,

ഇവിടെ തിരിച്ചെത്തി

 

കാറ്റിനെ കടന്നോടി-

പ്പോകുന്ന കാലത്തിൻ്റെ

തേർത്തടം, വിരൽ-

തിരിഞ്ഞോടുന്ന രഘുവംശം!

ഞാനിതാ യുഗാന്തര-

സഭയിൽ കേൾക്കും

ഒരു വേണുഗാനത്തിൽ

നിന്ന് ലോകത്തെ കണ്ടേ നിൽപ്പൂ.

ഉടക്കിക്കീറുന്നൊരൻ-

വസ്ത്രാഞ്ചലത്തിൽ-

പകലുറക്കാൻ കുടഞ്ഞിട്ട-

സൂര്യനെ കാണാകുന്നു!

 

നീപുറത്തെവിടെയോ-

യാത്രപോയിരിക്കുന്നു,

നീ പുറത്തെവിടെയോ

മറഞ്ഞങ്ങിരിക്കുന്നു!

കരഞ്ഞ മിഴിത്തുമ്പ്-

കൗശലത്തിനാൽ

മറച്ചിവിടെ ചിരിക്കാനായ്

ശ്രമിക്കുന്നിതാ പക്ഷെ!

ഇടയ്ക്ക് നെഞ്ചിൽ-

വെടിപൊട്ടുന്നു ഞാനോ -

തൊട്ട് പതിയെ നോക്കീടുന്നു

നടുങ്ങിപ്പിളരുന്നു;

ആരൂടെ  രക്തം ചീറ്റിത്തെറിക്കു-

ന്നാളിപ്പടർന്നാരുടെ ജീവൻ

പാതിവെന്ത് പോയ് ഹോമാഗ്നിയിൽ?

ആരിന്ന് സർപ്പാവേശദംശനം-

നീലിക്കുന്ന രാവിനെ മയക്കുന്നു

ഉറക്കിക്കിടത്തുന്നു.,,

 

നീ കണ്ട് പോകൂ, ദുർഗ്ഗേ-

ജീവിതത്തുലാസിൻ്റെ

മോഹപാളിയിൽ തട്ടി-

ത്തകരും ഹൃദ്സ്പന്ദത്തെ!

മരിച്ച കൺപീലിയിലുറയും

കണ്ണീരിൻ്റെ സമുദ്രം,

അതിൻ നേർത്തയിരമ്പം

കേട്ടേ പോകൂ.

 

 

നീ തുറക്കുന്നു വാതിൽ

രണ്ട് കൈയിലും പ്രാണ-

ദാഹത്തെയടക്കുന്നൊരക്ഷരം-

തിളങ്ങുന്നു..

രണ്ടിലും കൈ തൊട്ടൊരു-

കാളിദാസനെ കണ്ട്

പണ്ടേ ഞാൻ കവർന്നത്-

നീ ക്ഷമിച്ചാലും ദുർഗ്ഗേ!

കയ്പുണ്ട്, മധുരിക്കുമതെന്ന്

പണ്ടേ നീയും സത്യമായ് ചൊല്ലി

രണ്ടും സമാസമത്തിൽ  നിൽക്കേ!

 

ആരിന്ന് തൊടുന്നെൻ്റെ-

നാവിനെ ശൂലത്തിനാൽ?

ആരിന്ന് കോറീടുന്നു-

അക്ഷരപ്പച്ചപ്പിനെ!

ആരിന്ന് നിരാശയിലാദി-

സത്യത്തിൻ ഗൂഢ-

ഗൂഢമാം സ്വരങ്ങളെ-

സംഗീതമാക്കീടുന്നു,

നീ തന്നെ ദുർഗ്ഗേ! അത്

നിശ്ശബ്ദം മേഘങ്ങളിലാഴുന്നു-

മഴ പോലെ തൊടുന്നെൻ

ഹേമന്തത്തെ..

നീ തന്നെ ദുർഗ്ഗേ! എൻ്റെ

വിരലിൽ മണൽതൊട്ട്

ഭൂമിയെ പ്രപഞ്ചത്തെയെഴുതും

വാക്കിൻ പൊരുൾ..

 

ഇത് മഞ്ഞുകാലമാണ്

രമാ  പിഷാരടി

========================================

 

ഇത് മഞ്ഞുകാലം

ഇലയ്ക്കും മരത്തിനും

വിരിയുന്ന പൂവിനും

കിളികളുടെ കൂടിനും

മലമുകളിലെങ്ങോ

പനിച്ച് തുള്ളി പാട്ട്

തിരയുന്ന പക്ഷിക്ക്

മഴമേഘസന്ധ്യയ്ക്ക്

കടലിൻ്റെ ശ്രുതികൾക്ക്

ചക്രവാളത്തിൻ്റെ

നിറുകയിൽ നിൽക്കുന്ന

നക്ഷത്രമൊഴികൾക്ക്

ഇത് മഞ്ഞുകാലം

കൊഴിഞ്ഞു വീഴും

നിഴലിനൊഴിവുകാലത്തിനും

സായന്തനത്തിനും

ഗ്രഹതാരകങ്ങൾക്ക്

രാശിദോഷത്തിൻ്റെ

കദനത്തിനും വെറുപ്പിന്റെ -

ഗന്ധത്തിനും

മുറിവിനും മൂവന്തി

ഹോമിച്ച സൂര്യനും

മറവിയിൽ ചുറ്റിക്കൊഴിഞ്ഞ-

സ്വപ്നത്തിനും

കഥകളിൽ നിത്യം

കുടഞ്ഞിട്ട് പോകുന്ന

അഴലിനും,

ആത്മാവ് ഹോമിച്ച

വാക്കിനും

അറിയാതെ പൊഴിയുന്ന

പൂവുകൾക്കും

സന്ധ്യ പതിയെ തെളിച്ച-

ചെരാതുകൾക്കും

രാവ് കലഹിച്ച

വൻകൊടുങ്കാറ്റുകൾക്കും

പെയ്ത് പരിഭവം

തീരാത്ത മഴകൾക്ക്

ഭൂമിയുടെ തിരുഹൃദയ

മുറിവിന്ന്,

മണ്ണിൻ്റെ നോവിന്ന്

ഇത് മഞ്ഞുകാലം..

 

 

ഇത് മഞ്ഞുകാലം

മണൽക്കാറ്റടിക്കുന്ന

മനസ്സിൽ നിന്നിറ്റിറ്റ്

വീഴുന്ന സ്മൃതികൾക്ക്

വരികൾക്ക് മേലേ പടർന്ന്

ശ്വാസത്തിൻ്റെ ലയമൊടുക്കും

കിനാവള്ളികൾക്കും

പോയ പകലിൻ്റെ

ദു:ഖം കുടിച്ച നീർച്ചോലയ്ക്ക്

കരളിലെ തീപ്പന്തമെല്ലാം

കെടുത്തുന്ന കനലെഴുത്തിൻ

പുരാവൃത്തകാവ്യങ്ങൾക്ക്

മഴയൊച്ചകൾക്കും,

മടുപ്പിന്റെ നാളിനും

വെയിലിന്റെ തുമ്പിനും

നിഴലിന്റെ  തണലിനും

അറിയാതെ പൊട്ടിപ്പടർന്ന

തീക്കാറ്റിനും

യമുനയ്ക്ക് മീതേ

പറന്ന മേഘത്തിനും

കരിയാതിരുന്ന

കദംബവൃക്ഷത്തിനും

ഇടവേളകൾക്കിടയിൽ

മാഞ്ഞ വർഷങ്ങൾക്ക്,

ഇടയിലെങ്ങോ പൊട്ടി-

വീണ ഗാനങ്ങൾക്ക്

ഇത് മഞ്ഞുകാലം

ഇതർദ്ധസത്യത്തിൻ്റെ

ചമയങ്ങൾ, ചായം-

പകർത്തുന്ന ദിക്കുകൾ-

ക്കരിക്കരികിൽ നിലയ്ക്കാത്ത

ഹൃദയതാളത്തിനും,

കലഹകാലത്തിൻ്റെ

ചുറ്റമ്പലങ്ങൾക്ക്

ഒളിവച്ച് നീങ്ങുന്ന

ഗോപുരങ്ങൾക്കതിര്

പണിയുന്ന പ്രാണൻ്റെ

പച്ചത്തുരുത്തിന്ന്

ഇത് മഞ്ഞുകാലം

 

ഇത് മഞ്ഞുകാലം

നനഞ്ഞ കൺപീലിയിൽ

കടലിനെ കാണുവാൻ

വന്ന കാവ്യങ്ങൾക്ക്

ഇരുളിൻ്റെ കോട്ടയിൽ

മിന്നാമിനുങ്ങിൻ്റെ

തിരിവച്ച വരികൾക്ക്,

ചന്ദനക്കാറ്റിന്ന്

ഇത് മഞ്ഞുകാലം

സ്വരങ്ങൾക്ക്, ജതികൾക്ക്

സ്മൃതികൾക്ക്, കൈതോല-

നിറമുള്ള വഴികൾക്ക്

നിരയറ്റ ചിന്തയ്ക്ക്

പറയുവാനാകാതെ

പകുതിയ്ക്ക് വച്ചേ

കൊഴിഞ്ഞ സത്യങ്ങൾക്ക്

ലയമറ്റ വെള്ളോട്ടുമണികൾക്ക്

നെറ്റിയിൽ തിരുമുദ്രചാർത്തുന്ന

പള്ളിവാൾമുനകൾക്ക്

ഒരു മുളങ്കാടിൻ്റെ

തന്ത്രിവാദ്യങ്ങൾക്ക്

മിഴിയിൽ തടഞ്ഞിട്ട

കാട്ടുനീർച്ചോലയ്ക്ക്

കൊഴിയാത്ത കവിതയ്ക്ക്

പ്രാണൻ്റെ വരികൾക്ക്

ലയമിട്ടൊരാകാശനാദവാദ്യത്തിനും

ഇത് മഞ്ഞുകാലം

 

Monday, August 29, 2022

KRISHNAM

കൃഷ്ണഗീതം 6 August 29, 2022 നീലശ്യാമളവർണ്ണ നിന്നെ തേടി- ദ്വാപരം തേടിയെത്തി മധുരയിൽ കാവലുണ്ട്, കറുപ്പണിഞ്ഞാധികൾ നീയുണർന്നൊരാ ഗർഭഗൃഹത്തിലായ് Rema Pisharody