Wednesday, January 19, 2022

അങ്ങനെ ഓരോരോ കനസുകള്

അങ്ങനെ ഓരോരോ കനസുകള് Rema Pisharody January 19, 2022 വായിക്കുവാനായെടുത്ത പുരാതനവായനശാലയിൽ *മൂകജ്ജി വന്നുവോ കാലം തണുപ്പിച്ച കാറ്റും, നിഗൂഢമാം കാലടിപ്പാടും പതുക്കെ സ്പന്ദിച്ചുവോ നെറ്റിയിൽ പൊട്ടിട്ട ബാല്യം- ഒരിത്തിരി കുട്ടയിൽ സ്വപ്നങ്ങൾ നെയ്തങ്ങിരുന്നുവോ? കെട്ടിച്ചമച്ചതെല്ലന്നതീന്ദ്രിയ- സത്യം പറഞ്ഞു പോകുന്നു കനസുകൾ പുല്ലിൻ്റെ തുമ്പിൽ തുളുമ്പി നിൽക്കും മഞ്ഞ് തുള്ളിപോലെന്നും നനഞ്ഞ പെൺകണ്ണുകൾ മുത്തശ്ശിയാൽ മരച്ചോട്ടിൽ തടുക്കൊന്നു തട്ടിക്കുടഞ്ഞ് നീർത്തുന്നു അതിൽ നിന്ന് പൊട്ടും പൊടിയും കണക്കെ കനവുകൾ ചിത്രശലഭങ്ങളായ് പറന്നീടുന്നു. പക്ഷികൾ പാടും നദിക്കരെ തോണിയിൽ നിത്യം പറന്ന് വന്നെത്തുന്ന കാറ്റിലായ് ചിത്രങ്ങൾ തുന്നുന്ന മേഘങ്ങളും കണ്ട് മുത്തശ്ശിയെത്രയോ കാലം കൊരുത്തിട്ട- സ്വപ്നങ്ങൾ കണ്ട് മടങ്ങുന്നു ഞാനിന്ന്.. (ജ്ഞാനപീഠം ലഭിച്ച കന്നഡ സാഹിത്യകാരൻ ശ്രീ ശിവരാമകാരന്തിൻ്റെ മൂകജ്ജിയുടെ കനസുകൾ എന്ന നോവലിലെ മൂകജ്ജി)

Tuesday, January 18, 2022

പോക്കുവെയിൽ

പോക്കുവെയിൽ Rema Pisharody January 18, 2022 പോക്കുവെയിലെങ്ങോ മറഞ്ഞു മറക്കാതെ പൂക്കളെയെല്ലാം കൊഴിച്ചു ചിലമ്പിച്ച പാട്ടൊന്ന് പാടാൻ ശ്രമിച്ചു കലമ്പുന്ന കാറ്റിനോടെന്തോ പറഞ്ഞു, കുറുമ്പൊന്ന് കാട്ടുന്ന പെൺകുട്ടിയെ പോൽ മുഖം കോട്ടി ക്ഷേത്രക്കുളത്തിലെയാമ്പൽ രുദ്രേ വരച്ഛിട്ട കോലങ്ങളിൽ പള്ളിവാള് നീ വച്ചിട്ട് പോക കണ്ണീരു തൂവിത്തുടയ്ക്കാം മിനുക്കാം കണ്ണിൽ ഒളിച്ചങ്ങ് വയ്ക്കാം..

Sunday, January 16, 2022

JANUARY 16, 2022 വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം. രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു കത്തും വിളക്കിലെയെണ്ണയിൽ നിന്ന്- തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും മിഥ്യയോ ലോകാവസാനചിത്രങ്ങളോ ആരോ പെരുംശസ്ത്രമൊന്നെടുത്താ- ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട് പോകുന്നുവോ കാലവും എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...
JANUARY 16, 2022 വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം. രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു കത്തും വിളക്കിലെയെണ്ണയിൽ നിന്ന്- തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും മിഥ്യയോ ലോകാവസാനചിത്രങ്ങളോ ആരോ പെരുംശസ്ത്രമൊന്നെടുത്താ- ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട് പോകുന്നുവോ കാലവും എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...

Saturday, January 15, 2022

പെയിൻ്റ് ബ്രഷ് Rema Pisharody January 15, 2022 ജലച്ചായം ചോർന്നുപോയ ചുമർച്ചിത്രം തൂങ്ങിയാടും മിഴിക്കുള്ളിൽ ദർപ്പണത്തിൽ നിഴൽക്കുത്തിൻ കടുംവെട്ട് ഇതൾ മങ്ങി പൊഴിയുന്ന ഋതുക്കളിൽ ചുറ്റിയാടി മഴക്കാറ്റിൽ ഇലത്തുമ്പിൽ പുഴുക്കുത്തിൻ ഭൂപടങ്ങൾ ഉലയ്ക്കുള്ളിൽ തണുപ്പാറ്റി നെരിപ്പോടിൻ കനൽപ്പൊട്ട് കരിന്തീയിൽ പടർന്നാളി പിടഞ്ഞ പ്രാണൻ മഴപ്പാറ്റച്ചിറക് പോൽ കൊഴിയുന്ന നിമിഷത്തിൽ അടച്ചടച്ചടഞ്ഞു പോം മുഖപടങ്ങൾ.. നിലതെറ്റിപ്പടിതെറ്റി ചിതറുന്ന സ്ഫടികത്തിൽ കടും വർണ്ണം മാറ്റിവച്ച് വരയ്ക്കും കാലം ഇലച്ചായമൊഴുകുന്ന പരൽമീനിൻ ശ്രുതിയുള്ള കുളത്തിൻ്റെ പടിക്കെട്ടിൽ ഉറഞ്ഞു ശൈത്യം.. .. .. ===================================

Wednesday, January 12, 2022

മഞ്ചാടിമണികൾ Rema Pisharody ================== മഴനിലാവും കടന്ന് നാം പണ്ടൊരു- മഴമരത്തിൻ്റെ ചോട്ടിലിരുന്നതും പുഴയിലോളത്തി- ലാകാശ നക്ഷത്ര- മിഴിയിൽ നിന്നൊരു സ്വപ്നം പൊഴിഞ്ഞതും ഇരുളുനീന്തിക്കടന്ന് നാം സൂര്യനെ- ചിറകിലേറ്റിപ്പറക്കാൻ ശ്രമിച്ചതും.. വഴിയിലെ ചോന്ന- മഞ്ചാടിമണികളിൽ ഹൃദയമുണ്ടെന്ന് നമ്മൾ പറഞ്ഞതും നിനവിലുണ്ടായി രിക്കിലും മൗനമായ്- പതിയെ നമ്മൾ പിരിഞ്ഞ ഹേമന്തമായ്! ഇലപൊഴിഞ്ഞ് പോയെ- ങ്കിലും മഞ്ഞിൻ്റെ ശിഖരമോരോന്നുറഞ്ഞ് പോകുമ്പോഴും പ്രണയസന്ധ്യതൻ ഗൂഢമന്ദസ്മിതം- അരികിലുണ്ടെന്ന് കാറ്റ് ചൊല്ലുന്നുവോ പ്രണയമഞ്ചാടിമണി- കളിൽ നമ്മുടെ ഹൃദയമുണ്ടെന്ന് മൗനം പറഞ്ഞുവോ? പ്രണയകാലത്തി നോർമ്മപോലിന്നുമീ- മഴനിലാവിൻ്റെ പാട്ട് കേൾക്കുന്നുവോ?

Tuesday, January 11, 2022

 January 12, 2022

വഴി പിരിഞ്ഞ നാൾ

Rema Pisharody

 

വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ

ഹൃദയമാണിത് ചോന്ന പൂവാണിത്

എവിടെ ഞാനിന്നുപേക്ഷിച്ചു പോകുമീ

മിഴിയടച്ചോരു പ്രാണൻ്റെ പക്ഷിയെ

ചിറക് നീർത്തിപ്പറക്കുവാനാകാതെ

മഴ നനഞ്ഞു ഞാൻ ഒറ്റയ്ക്കിരിക്കവെ

പിരികയാണെന്ന് പറയാതെ ദൂരെയാ

മല കടന്നു നീ യാത്ര പോയീടവെ

മഴകൾ പെയ്തൊരാ മദ്ധ്യവേനൽ കടന്നി-

വിടെ ഞാനിന്നുറഞ്ഞുപോകുന്നുവോ

നിളയിലൂടെ നടnnനുപോകും വഴി

പതിയെ സൂര്യൻ മറഞ്ഞു പോകുന്നുവോ

വെറുതെ ഞാനീ മണൽപ്പരപ്പിൽ നിന്ന്
ചിറകുണർത്തുന്ന മേഘമാകുന്നുവോ

വിടപറയുവാനാകതെ നിൽക്കുമീ

മഴയിലൂടെ നടന്നു ഞാൻ പോകവെ

പതിയെ, കൈയിലായ് ആരോ തൊടുന്ന പോൽ

മിഴിയിലായ് സന്ധ്യ കൂടുകൂട്ടുന്നപോൽ

വിരലിലാരോ തൊടുന്ന പോൽ നെറ്റിയിൽ

കുളിരുമായ് തലോടുന്ന മാതിരി

വഴി പിരിഞ്ഞ നാൾ നീയെനിക്കേകിയ

പ്രണയമാണിത് ചോന്ന പൂവാണിത്

മിഴികൾ പൂട്ടി നീ യാത്ര ചോദിക്കുന്നു

പ്രണയമേ  ഞാനുമെന്ത് പറയുവാൻ


 

Monday, January 10, 2022

 യുദ്ധം

Rema Pavizhamally

January 10, 2022

10.46 PM

 

ആരുമൊന്നുമറിയില്ലെയെങ്കിലും

നേരതാണൊരു യുദ്ധമുണ്ടുള്ളിലായ്

പോരടിക്കും മനസ്സും ഹൃദയവും

ചോരവാർന്നുതളർന്നു  വീഴുംവരെ

 

ചോദ്യമെന്നുമുണ്ടാകും മനസ്സിന്

നീതിഗർജ്ജനം കൂടെയുണ്ടായിടും

പാതിചാരിയനാലറയ്ക്കുള്ളിലെ

ലോലസ്പന്ദം  ഹൃദയമറിഞ്ഞിടും

 

വേണ്ട വേണ്ടെന്ന് ചൊല്ലിക്കലഹിച്ച്

വേണ്ട വേണ്ടെന്ന്  വീണ്ടും പറഞ്ഞിടും

കല്ലെറിയേണ്ട, മുള്ളുവാക്കും വേണ്ട

കണ്ട് നിൽക്കേണ്ട പിന്നോട്ട് നീങ്ങുക.

 

ഒന്ന് മെല്ലെത്തുടിയ്ക്കും സരോവരം

മറ്റതോ വന്യസാഗരകന്യക

രണ്ടുമെന്നുമോരോവിധ സങ്കട-

ച്ചിന്ത് പാടിയുണർന്നുവരുന്നവർ.

 

കാറ്റിലെ കിളിക്കൂടുകൾ പോലവ,

ആർത്തലയ്ക്കും കടലിന്നിരമ്പവും,

നോക്കിനോക്കിയിരിക്കെ വെയിൽ-

മഴച്ചാറ്റൽ പോലത് മങ്ങും, തിളങ്ങിടും

 

എന്തിനാണിവരിങ്ങനെയുള്ളിലായ്

ശണ്ഠകൂടുന്നെതെന്നുമിതേ വിധം

മിണ്ടുവാനും തൊടാനാനുമാവാവിധം

രണ്ട് ഭൂമിയുണ്ടുള്ളിൻ്റെയുള്ളിലായ്

Sunday, January 9, 2022

 January 9. 2022 11.07 PM

നിമഞ്ജനം

Rema  Pavizhamally

JANUARY 09   2022

 

യാത്രയാകുവാൻ വന്നുനിൽക്കും ശൈത്യ-

കാലമേഘമേ കൊണ്ടുപോകുക

കൈയിലേക്കിറ്റ് വീഴുന്ന കണ്ണുനീർ-

ത്തുള്ളിയിൽ വീണുടഞ്ഞ സ്വപ്നങ്ങളെ,

തർപ്പണത്തിൻ്റെ സൂര്യക്ഷേത്രങ്ങളിൽ

മുക്തിതേടുന്ന കാലദു:ഖങ്ങളെ

പാതിയും കരിഞ്ഞാളുന്ന സന്ധ്യയെ

വാതിലിൽ ഭയം നെയ്യും ചിലന്തിയെ

തൂണിലായ് ചാരി നിൽക്കും നിഴലിനെ

ഭൂപടത്തിൻ്റെ ഗന്ധകത്തോപ്പിനെ

നീറിനിൽക്കും ശ്മശാനഗന്ധത്തിനെ

മുത്തിനെരാകിരാകിമിനുക്കുന്ന

ചിപ്പിതൻ കടൽക്ഷോഭകാലങ്ങളെ

വാസനചാന്തുപേക്ഷിച്ചൊരാസിഡിൻ

തീക്ഷ്ണഗന്ധപ്രണയകാലങ്ങളെ

കൺതുറന്നാൽ കൊലവിളിച്ചോടുന്ന

മണ്ണിലെ രാജ്യനേതൃസൂക്തങ്ങളെ

ദൃശ്യഭാവത്തിനപ്പുറം കൺകെട്ട്

വിദ്യകാട്ടുന്ന മൃത്യുബിംബങ്ങളെ

തെറ്റിവീഴുന്ന ത്രാസിൻ്റെ തട്ടുകൾ

കുത്തൊഴുക്കിൽ കുരുങ്ങിനിന്നീടവേ

ശൈത്യകാലമേ നീ കൊണ്ടുപോകുക

ശബ്ദശൂന്യകാലത്തിൻ ഋണങ്ങളെ

നീ  ദയാപൂർവമീപ്പകൽ നോവുകൾ

മൂടൂക മഞ്ഞുപാളിയാൽ ഭംഗിയിൽ


 

Saturday, January 8, 2022

 

 

JANUARY 8, 2022

 

പണ്ടേതോ കിനാവിൻ്റെ

പാഴ്മരക്കൊമ്പിൽ നിന്ന്

സന്ധ്യകൾ ചുമപ്പിച്ച

നദിയൊന്നൊഴുകുന്നു

പുലരിയ്ക്കാസിഡ് ഗന്ധം

മുഖത്ത് തീക്കോലങ്ങൾ

ശിരസ്സിൽ മദ്ധ്യാഹ്നത്തിൽ

ചാപ്പകുത്തിയ വേനൽ

കത്തുന്ന സിഗ്നൽച്ചോട്ടിൽ

പനിനീർപ്പൂക്കൾ നീട്ടി

നിൽക്കുന്നു പെൺകുട്ടി നീ

അടുത്ത് ജിപ്സിക്കൂട്ടം

പ്രണയം കത്തിപ്പടർ-

ന്നാളിയ മേഘങ്ങളിൽ

മഴയോ, മിന്നൽച്ചൂട്ടോ

മിന്നാമിനുങ്ങോ മുന്നിൽ

(Rema Pisharody)