Wednesday, January 19, 2022

അങ്ങനെ ഓരോരോ കനസുകള്

അങ്ങനെ ഓരോരോ കനസുകള് Rema Pisharody January 19, 2022 വായിക്കുവാനായെടുത്ത പുരാതനവായനശാലയിൽ *മൂകജ്ജി വന്നുവോ കാലം തണുപ്പിച്ച കാറ്റും, നിഗൂഢമാം കാലടിപ്പാടും പതുക്കെ സ്പന്ദിച്ചുവോ നെറ്റിയിൽ പൊട്ടിട്ട ബാല്യം- ഒരിത്തിരി കുട്ടയിൽ സ്വപ്നങ്ങൾ നെയ്തങ്ങിരുന്നുവോ? കെട്ടിച്ചമച്ചതെല്ലന്നതീന്ദ്രിയ- സത്യം പറഞ്ഞു പോകുന്നു കനസുകൾ പുല്ലിൻ്റെ തുമ്പിൽ തുളുമ്പി നിൽക്കും മഞ്ഞ് തുള്ളിപോലെന്നും നനഞ്ഞ പെൺകണ്ണുകൾ മുത്തശ്ശിയാൽ മരച്ചോട്ടിൽ തടുക്കൊന്നു തട്ടിക്കുടഞ്ഞ് നീർത്തുന്നു അതിൽ നിന്ന് പൊട്ടും പൊടിയും കണക്കെ കനവുകൾ ചിത്രശലഭങ്ങളായ് പറന്നീടുന്നു. പക്ഷികൾ പാടും നദിക്കരെ തോണിയിൽ നിത്യം പറന്ന് വന്നെത്തുന്ന കാറ്റിലായ് ചിത്രങ്ങൾ തുന്നുന്ന മേഘങ്ങളും കണ്ട് മുത്തശ്ശിയെത്രയോ കാലം കൊരുത്തിട്ട- സ്വപ്നങ്ങൾ കണ്ട് മടങ്ങുന്നു ഞാനിന്ന്.. (ജ്ഞാനപീഠം ലഭിച്ച കന്നഡ സാഹിത്യകാരൻ ശ്രീ ശിവരാമകാരന്തിൻ്റെ മൂകജ്ജിയുടെ കനസുകൾ എന്ന നോവലിലെ മൂകജ്ജി)

No comments:

Post a Comment