Saturday, January 29, 2022

ഒരു സ്വകാര്യം

പറഞ്ഞു തീരാത്ത കഥകളുമായ് ഇനിയുമെത്തിടും പകലിരവുകൾ പതിയെയാരോടും പറയരുതെന്ന് പലകുറി പറഞ്ഞുലഞ്ഞുലഞ്ഞത് തിരികെയെത്തിടും തിടുക്കത്തിലൊരു മതിലുടച്ചിടും മറഞ്ഞു പോയിടും ഒരു വഴിയാത്ര മുകളിലായ് സൂര്യഗൃഹം! കനൽ തൂവി തിളങ്ങും പാതകൾ അരികിലായ് ഗോത്രപവിത്രത, മുല്ല- മലരുകൾ, ശബ്ദരഹിതശൂന്യത വിദൂരഗ്രാമങ്ങൾ പഴയ പാട്ടുകൾ സു:സ്പനഭൂവിന്റെ തെളിഞ്ഞൊരാകാശം വയലിൽ ഞാറുനട്ടുണർത്തുപാട്ടുകൾ പറന്നു നീങ്ങുന്ന ഹൃദയമൈനകൾ.. ഒരു രഹസ്യമീമയിൽപ്പീലിയ്ക്കുള്ളിൽ അവിടെയാകാശമത് കാൺക വേണ്ട പതിയെ ചൊല്ലിയ സ്വകാര്യമാണിത് നിറയെ മഞ്ചാടിക്കുരു തൊടിയിലായ് മിഴി തൊട്ടാവാടിയടച്ചു ബാല്യത്തെ അതിശയത്തിന്റെ കൊടുമുടിയേറ്റി ഒരു സ്മൃതി, യാത്ര സ്വകാര്യമീ,മുടി- യിഴയിൽ നക്ഷത്രക്കുരുന്നുറങ്ങുന്നു പുതിയ സ്ലേറ്റിലെ തിരുവെഴുത്തുകൾ വിരൽ തൊട്ട കോലുമഷിത്തണ്ടിൻ ഗന്ധം കനത്ത ചെമ്മണ്ണിലൊരു ചിത്രം പോലെ വഴിയടയയാളം ഇലത്തളിരുകൾ ഇലപ്പൊതികളിൽ രുചിയൊരിക്കലും മറക്കാത്ത സ്നേഹസുഗന്ധവുമുണ്ട്.. വഴിയിതു തന്നെ സ്വകാര്യമായ് നെയ്ത- നുണകളാധികൾ,കുറുമ്പുകളെല്ലാം സ്വകാര്യമാണിത് പറയരുതിത്; വരും ദൈവം സ്വപ്നവഴികളാരോടും കിണറ്റിൽ നിന്നാദ്യം പ്രഭാതത്തിൽ കോരും ജലത്തിലുണ്ടത്രെ അമൃതു തുള്ളികൾ പല സ്വകാര്യങ്ങൾ, പലയെഴുത്തുകൾ പലതുമോർമ്മകൾ, പവിത്രബന്ധനം ഇതാണ് ബാല്യത്തിൻ ഖനി, ഋതുക്കളിൽ വസന്തമാകുന്ന സ്മൃതിയിതളുകൾ.. Rema Pisharody January 29, 2022

No comments:

Post a Comment