Thursday, January 6, 2022

 January 6, 2022

ഇന്ദ്രജാലം

Rema Pisharody
Time 7.17 PM

 

 

എത്രവേഗത്തിലാണോരോ ദിനങ്ങളും

ശബ്ദമില്ലാതെ നടന്നുമായുന്നതും

അന്തിത്തിരിക്കനൽ തൂവുന്ന സന്ധ്യയെ-

മഞ്ചത്തിലേറ്റിയാ രാവുപോകുന്നതും

കച്ചകൾ കെട്ടിത്തളർന്നതും വേഷങ്ങൾ

ഇത്തിരിനേരം നിലാവുനുകർന്നതും

വാദ്യങ്ങളെല്ലാം നിശ്ശബ്ദമാകുന്നതും

പാതിരാവാകെ തളർന്ന് പോകുന്നതും

 ഞാനോ നിരാശയെ നീറ്റിനീറ്റിത്തളർന്നാറ്റു-

വക്കിൽ കൊണ്ട് തർപ്പണം ചെയ്തതും

കുന്നിക്കുരുക്കളും മഞ്ചാടിയും പകുത്തെന്നോ

മരിച്ച ബാല്യത്തിനെ കണ്ടതും

അങ്ങനെയങ്ങനെ പോകവെ  മൗനത്തിലെന്നെ

പുഴക്കിക്കളഞ്ഞതും, വേർപെട്ട

പുല്ലാങ്കുഴൽസ്വരം കേട്ട മുളങ്കാട്ടിലിന്ന്

നീ കൃഷ്ണ! മറഞ്ഞിരിക്കുന്നുവോ?

 

No comments:

Post a Comment