Friday, June 22, 2012

 മഴതുള്ളികൾ
 
എന്നേ ത്രികാലങ്ങളൊന്നിൽ
നിന്നും പുലർവർണ്ണങ്ങൾ
ഭാഗപത്രങ്ങളടർത്തിയീ
മണ്ണിൽ കുളിർന്ന മഴതുള്ളി
ചാലിച്ചു ഭംഗിയിൽ
തീർത്തു കമാനങ്ങളായിരം
പണ്ടേ കൊഴിഞ്ഞ പകൽചിന്തിലെ
നിഴൽതുണ്ടുകൾ മാഞ്ഞു
നിറം മങ്ങിയോർമ്മകൾ
ചന്ദനക്കാപ്പിൽ മറഞ്ഞു
പ്രദക്ഷിണക്കൽവരിക്കെട്ടിൽ
നിന്നാദിതാളം ശ്രവിച്ചെന്നേ
യുഗങ്ങൾ മയങ്ങി
കനൽക്കൂട്ടിലൊന്നിൽ നിറഞ്ഞു

പ്രദോക്ഷസന്ധ്യാജപം
ഒന്നായുഴിഞ്ഞുതീരാത്ത
മന്ത്രങ്ങളിലൊന്നിൽ
തിരിഞ്ഞുഭൂകാവ്യങ്ങൾ
പിന്നെയും വന്നുപോയെത്ര
ഋതുക്കൾ മഹാവേദമന്ത്രങ്ങളിൽ
നിന്നുണർന്നു ഹൃദ്സ്പന്ദങ്ങളിന്നീ
മനസ്സിൽ കുളിർന്നു പെയ്യും
മഴതുള്ളിയിൽ പൂക്കുന്നു

ഭൂരാഗമാലിക...

No comments:

Post a Comment