Monday, December 19, 2011


സ്മൃതി
ഒരിലച്ചീന്തിൽ ലോകം..
നടുമുറ്റത്തൊരു തുളസി..
ഇടവഴിയിടറിയെത്തിയ
ചത്വരങ്ങളിൽ നീങ്ങും നിഴൽ
ഒരു മഴക്കാലം നെയ്ത
പൂവിതൾ പോലൊരു കാവ്യഭാവത്തിൽ
മുഖം പൂഴ്ത്തിയിരിക്കും പകൽ


ചിന്നിചിതറിയ മണൽപ്പൊട്ടിനരികിൽ
തിരയോടിയ തീരം..
നനവാർന്നൊരു സ്വരം..
അമൃതുതൂവുമൊരു രാഗമാലിക.
ചക്രവാളം മിഴിയിലേറ്റും 
ധനുമാസചിരാതുകൾ..


ഉണർന്നിരിക്കും ഭൂമി
ഒരോർമ്മ വീണുടഞ്ഞ പൂമുഖം
നടുത്തളങ്ങളിൽ തളരാതെയിരിക്കും
താളിയോലകൾ
എഴുതിയെഴുതി ബലിക്കല്പുരയിലുറങ്ങിയ
കൽക്കെട്ടുകൾ


പ്രദക്ഷിണവഴിയിൽ ധനുമാസഗാനം..
കത്തിയെരിയും സുഗന്ധധൂപം
എത്ര ദിനങ്ങളെയുറക്കി
സംവൽസരം..
സമതലങ്ങളിൽ വിള്ളൽ
നിദ്രയിൽ നിന്നുണർന്ന
മഞ്ഞുതുള്ളിയിറ്റുവീഴും 
പ്രഭാതത്തിനൊരുപൂവ്
ഉറഞ്ഞ ശൈത്യാവർത്തനം...
ഇടവേളയുടെയൊരു ശ്വാസവേഗം..