Sunday, April 29, 2012


ഹൃദ്സ്പന്ദനങ്ങൾ


ഋതുക്കൾ മാറി 
പലേ ചില്ലകൾക്കുള്ളിൽ;
കാലമുടച്ച  ചെപ്പിൽ
നിന്നുമുണർന്നു സർഗങ്ങളും.
അരികിൽ പ്രതിഛായ
തേടിയോരുലകിന്റെയരങ്ങിൽ
നിന്നും ബോധഗയയും മാഞ്ഞീടുന്നു.
തണലിൽ തടഞ്ഞതോ
നിഴൽപ്പാളികൾ, മനസ്സതിലോ
നിറഞ്ഞതോ സ്വരങ്ങൾ
പിന്നെ ചുറ്റിയൊഴുകും 
ഗ്രഹങ്ങൾ തൻ
ചില്ലുപാത്രത്തിലൂറ്റിയെടുത്ത
ഹൃദ്സ്പന്ദത്തിൻ കദനം;
ദിനങ്ങളാൽ മെടഞ്ഞ
പുൽപ്പായയിൽ രുദ്രാക്ഷ
മന്ത്രാലാപം..


മിഴിയിൽ നിറഞ്ഞതോ
പ്രകാശപ്പൂക്കാലങ്ങൾ
മൊഴിയിൽ തുടുത്തതോ
ഭൂമിതൻ ഭൂപാളങ്ങൾ
കഴുകിതുടച്ചോരു മണ്ഡപത്തിലായ്
മഴ യ്ക്കൊഴുകാനൊരുവഴിയാകാശ
വാതിൽക്കലായ്..
ഉരുകും മഞ്ഞിൻ വേനൽച്ചില്ലയിൽ
നിന്നും വർഷമുകിലിൽ
തുളുമ്പുന്നതൊരു വൈശാഖം
പാതിയടഞ്ഞ    പടിവാതിലീറനാം
പ്രഭാതത്തിലേറുന്നതൊരു
കാവ്യമുണരും ശംഖും, 
ശംഖിലുറങ്ങിക്കിടക്കുമെൻ
ഹൃദയസ്പന്ദങ്ങളും...

ഹൃദ്സ്പന്ദനങ്ങൾ


പലനാളിലും വിരൽതുമ്പിൽ
തുളുമ്പിയോരമൃതുപോൽ,
മൃത്യുഞ്ജയം പാടിയാൽമരത്തണലും
കടന്നു നടന്നുനീങ്ങും ഗ്രാമകവിതപോൽ
പൂർവാഹ്നമതിലുണർന്നീടുന്ന
പ്രണവമന്ത്രത്തിന്റെ പ്രഥമ
ശ്രുതിയ്ക്കുള്ളിലൊരു
മഴക്കാലത്തിനിടവേളപോൽ
വർഷമുകിലുകൾ പാടുന്നു
പിന്നെയോ ജനലരികിലൊരു
ശിരോപടമതിൻ നിഴലനക്കങ്ങളും..


ചുമരുകൾക്കുള്ളിൽ
തണുക്കുന്നുവോ കനൽത്തരികളും
കണ്ണുനീർ തേടും തടാകവും
ബലിയൊരുക്കി പഴേ ഋണവും
ചുരുക്കിയാ പുഴയും മറഞ്ഞു
ദിഗന്തങ്ങളിൽ കാലരഥമോ തകർന്നു,
കറുത്ത   സ്വപ്നങ്ങളിൽ
ചിറകറ്റു വീണുപോയ്  രാജ്യവും
പിന്നെയാ വഴിയും കടന്നു
നടന്നു നീങ്ങും സ്വരമറിയാതെ
വീണുടഞ്ഞാദിസത്യങ്ങളിൽ..


പ്രളയം കഴിഞ്ഞൂ, പ്രപഞ്ചമേ
മുദ്രകൾക്കിടയിൽ തുടിക്കുന്ന
ഹൃദയമേ! യാത്രതന്നിടവേളയിൽ
കണ്ടു മാഞ്ഞ    മരീചികയ്ക്കൊരു
ശിരോരേഖ  മാത്രം; മഴതുള്ളിവീണലിയും
വെളിച്ചത്തിനിതളുകൾക്കുള്ളിൽ
നിന്നുണരും സ്വരങ്ങളെയഴുതിയാലും
ശാന്തിമന്ത്രങ്ങളീ ഭൂവിലിവിടെമുനമ്പിൻ
തപോശിലയ്ക്കുള്ളിലായ്..


Saturday, April 28, 2012


മൊഴി


പലനാളിലും നീണ്ടുനീണ്ടു
പോയെവിടെയോ
വഴികൾ തിരിഞ്ഞുപോകുന്നോരു
സായാഹ്നമുകിലുകൾ
കാണാത്തൊരാകാശമേ!
പലേയതിരിലും
 തട്ടിത്തിരിഞ്ഞോടി
നീങ്ങുന്നൊരുയിരിന്റെ
വാതിൽക്കലോ മുൾത്തുരുത്തുകൾ..
ജനലഴിക്കുള്ളിൽ ചുരുങ്ങും
സ്വരങ്ങളാലെഴുതുന്ന
രാഗജന്യങ്ങളിൽ
തൊട്ടുതൊട്ടൊരികിൽ കടൽ;
പിന്നെയൊരു നാളിലും
യാത്രയാകില്ലെയെന്നോതിരികിൽ നിരക്കുന്നൊരന്യസ്വരങ്ങളും...


പലനാളിലും കണ്ടുപിന്നെയും
വൈശാഖമിഴിയിൽ
നിന്നുണരും മഴത്തുള്ളിയിൽ
പൂത്തുവിടരുന്ന  സൗഗന്ധികങ്ങളും
മെയ്മാസവഴിയിൽ
നിന്നൊഴുകുമീ സർഗങ്ങളും..
അരികിലൊരു വഞ്ചിയിൽ
യാത്രയ്ക്കൊരുൾക്കടൽ
തിരയതോ ശാന്തം,
മനസ്സിന്റെ കോണിലെ
കടലതും ശാന്തം;
പതാകകൾ താഴുന്നൊരപരാഹ്നവും
പഴേ വെങ്കലപ്പൂട്ടുകൾക്കരികിൽ
നിന്നേറെ നടന്ന  ഭൂഗാനവും
മഴയിൽ കുളിർന്നിന്ന്
ഹൃദ്സ്പന്ദനങ്ങളിൽ
കവിതയായ്  വീണ്ടും
പുനർജനിക്കുന്നുവോ...

Friday, April 27, 2012


മൊഴി


അതിരിൽ നിന്നെത്ര നടന്നു
ശൈലാചലനിടിലത്തിനുള്ളിലെ
തീയും നുകർന്നുകൊണ്ടിവിടെ
വന്നീചന്ദനക്കാടിനുള്ളിലെ
കവിതയായ് മാറുന്നു കാറ്റുപോലും
നേർത്ത   മഴയിൽ കുതിർന്നാദി
പർവങ്ങളിൽ നിന്നുമെഴുതുന്നുവോ
വീണ്ടുമീദിനത്തിൻ സ്വരം.
വെയിൽ തുള്ളിയോരീ
പകൽപ്പരപ്പിൽ നിന്നുമണയാത്ത
തീയുമായ്   ഹോമം 
തുടങ്ങിയോരതിരാത്രമേ
നിയഗ്നിഹോത്രം മറന്നുവോ?
എവിടെ ത്രികാലജ്ഞരീദിക്കിലെ
പഴേ കവടികൾ സത്യം ത്യജിക്കുന്നു
പിന്നെയീ കടൽതൂവുമക്ഷരങ്ങൾ
കണ്ടുനിൽക്കുന്ന  കവിതയ്ക്കിതേതു ദു:ഖം
മിഴിയിലാകാശവും 
വേനൽ മഴതുള്ളിയൊഴുകും 
മുനമ്പിന്റെ സംഗീതവും
അതിരുകൾ താണ്ടിയോരീഗ്രാമമാൽ
മരത്തണലിൽ തപസ്സിൽ
തിടമ്പേറ്റിയോടിയിരിടവഴിയിന്നു
നിശബ്ദം..
ജപധ്യാനശിലകളിൽ മന്ത്രങ്ങൾ
പൂക്കുന്നൊരിടവേളപോൽ സന്ധ്യ
മായുന്നു വിരലിലെയ മൃതും നുകർന്നു
പുനർജനിക്കും പൂർവമൊഴിയിലോ
ശംഖനാദം


ഹൃദ്സ്പന്ദനങ്ങൾ


ആകാശമെഴുതിയോരനന്തകല്പങ്ങളിൽ
ആയിരം നക്ഷത്രങ്ങൾ തിളങ്ങി
പിന്നെ കൂട്ടിലിരുൾമാഞ്ഞൊരു
പുലർവേളയിൽ മനസ്സിന്റെയറയിൽ
നിറഞ്ഞതു നിത്യമാം സത്യങ്ങളും..


വരിയിട്ടെഴുതിയ  ചിന്തകൾപോലും
തത്വഗതിയിൽ നിന്നും വേറിട്ടൊഴുകി, സ്വരങ്ങളിലുറങ്ങും ശ്രുതി തേടി 
നടന്നു ഭൂപാളങ്ങൾ.
മഴക്കാലത്തിൽ തൊട്ടു നടന്നുകാണും 
ലോകമിറുത്തു വയ്ക്കുന്നതോ
കാഴ്ച്ചശീവേലിപ്പൂക്കൾ


കറുകതുമ്പിൽ പുകയിറ്റിച്ചു പണ്ടേ
പുലർതുറുങ്കിൽ താക്കോൽകൂട്ടം
ബന്ധിച്ചു സ്വപ്നങ്ങളെ
ഹൃദയത്തിനും മറതീർത്തു
സൂക്ഷിക്കും പാതിവഴിയിൽ 
നിഴൽക്കൂട്ടമെന്തിനായോടീടുന്നു?


അരികിൽ മിഴിക്കോണിലെത്തിനിൽക്കുന്നു
പണ്ടേയെഴുതി മുഷിഞ്ഞൊരു
താളിയോലകൾ, താഴ്ന്ന ശിഖരങ്ങളിൽ
തട്ടിയുടഞ്ഞ    ഹൃദ്രേരഖകൾ..
അടർന്നുവീഴുന്നതിന്നാത്മദു:ഖങ്ങൾ
തളിരിലയിൽ തുളുമ്പുന്നതായിരം
സ്വരങ്ങളും..


എഴുതും ലോകം മഹാമിഥ്യയിൽ
നിന്നും വയമ്പെടുത്തു നീട്ടുന്നുവോ,
തേൻ തുള്ളിയിറ്റിക്കുന്നോ?
ശിരസ്സിലുലയുന്ന   രേഖപോൽ
വിധിന്യായമെഴുതിതീരാത്തോരു
മഷിപ്പാത്രങ്ങൾക്കുള്ളിൽ
ചുരുങ്ങിക്കിടക്കുന്ന  രാജ്യമേ
നിനക്കായൊരുക്കിവയ്ക്കട്ടെയീ
പവിഴമല്ലിപൂക്കൾ..



പവിത്രം വിരൽതുമ്പിൽ 
തുടിക്കും നേരം വീണ്ടുമൊഴുക്കാം
പ്രകാശത്തിനഗ്നിരൂപങ്ങൾ;
വഴിമുടക്കും ഗ്രഹങ്ങൾ
തന്നാദിപർവത്തിൽ
നിന്നുമെഴുതിതുടങ്ങാമീ
പ്രപഞ്ചസങ്കീർത്തനം...






Monday, April 23, 2012


മൊഴി


അരികിലാകാശത്തിനിതൾ
മായ്ക്കുന്നതേതു നഗരം?
കാണാതായതേതു 
സായാഹ്നത്തിൻ സ്വരം? 
കിളിപാടുന്നു വീണ്ടും
കൂടുലഞ്ഞതിലൊരു
ശിഖരത്തിലോ
നിഴൽപ്പൊട്ടുകൾ
നഗരത്തിനിടപ്പാതയിൽ
തിരക്കതിനുമോടിപ്പോകും
ദിനങ്ങൾക്കരികിലോ
വർഷമേഘങ്ങൾ
മഴയരികിൽ, മഴക്കാലമതിനും
മൃത്യുജ്ഞയമെഴുതും
കളങ്ങളും, സങ്കർഷദൈന്യങ്ങളും
വിരലിനരികിൽ നിന്നടർന്നു
വീഴുന്നുവോ മഴതുള്ളിയും
മനോഹരമാം സർഗങ്ങളും
അരികിൽ നീങ്ങുന്നൊരു
ലോകത്തിൻ മുഴക്കങ്ങളിവിടെ
തീകൂട്ടുന്നതുലയിൽ പക്ഷെ 
വീണ്ടുമരികിലുറങ്ങിതീർന്നുണരും
പ്രഭാതത്തിലൊഴുകുന്നത്
ശംഖിൻ കാവ്യവും
സങ്കല്പവും...

Sunday, April 22, 2012


മൊഴി


പദ്മവ്യൂഹം കടന്നെത്തി
ഞാനീക്കടൽചിത്രങ്ങളിൽ
സർഗമാകുവാനായ്,
ചുറ്റിത്തിരിഞ്ഞെങ്കിലും
പിന്നിലായിരം ശസ്ത്രങ്ങൾ
വീണെങ്കിലും
ഇത്തിരി കാവ്യവും, ചിന്തയും,
നേർ രേഖയെത്തിനിൽക്കുന്ന
ഹൃദ്സ്പന്ദങ്ങളും
ഭദ്രമായാക്കടുംവ്യൂഹത്തിനുള്ളിൽ
നിന്നെന്റെ ഭൂഗാനങ്ങളേറ്റുവാങ്ങി..


കാഴ്ചകൾ കണ്ടുകണ്ടീവഴിയ്ക്കുള്ളിലെ
കാറ്റുപോലും നടുങ്ങീടുന്നുവോ
തൂലികതുമ്പാലുടച്ചുതീർക്കും
ലോകവാതിലിൽ സത്യം മരിക്കുന്നുവോ?
ഒരോ തുടക്കവും തെറ്റിപ്പിരിഞ്ഞാദി
മൂലങ്ങളെല്ലാം തകർന്നീടുമ്പോൾ
പദ്മവ്യൂഹത്തിൽ നിന്നെത്രയകന്നു
ഞാനെത്രയോ ദൂരം 
നടന്നുവന്നെത്തിയോരിക്കടലെത്ര
പ്രശാന്തമീ സന്ധ്യയിൽ..


പാതയിൽ നിന്നും ജനൽവാതിലിൽ
വന്നു തേങ്ങുന്നുവോ ദ്രോണസങ്കടം;
കാണാത്തൊരേകലവ്യന്മാർ വിരൽ 
ത്യജിക്കാത്തതിൻ കാരണം തേടി
നടക്കുന്നുവോ കുലം?
എത്ര ഋതുക്കൾ മറഞ്ഞുതീർന്നഗ്നിയിൽ
എത്ര ദീപാരാധനത്തട്ടങ്ങളിൽ
പുകഞ്ഞെത്രെ  ത്രിസന്ധ്യകൾ 
രുദ്രാക്ഷമന്ത്രമായ്  
ഇത്രനാളും വിരൽ തുമ്പിൽ
തുളുമ്പിയോരക്ഷരങ്ങൾ
പോലുമെത്ര നിസ്സംഗമായ്

Saturday, April 21, 2012

മൊഴി


അക്ഷതം തൂവി 
യാത്രാമൊഴിയും ചൊല്ലി
പണ്ടേയെത്രപേർ 
മറഞ്ഞുപോയരങ്ങിൽ
ശേഷിക്കുന്നതിപ്രപഞ്ചത്തിൻ
ചെപ്പുമതിലെ  രത്നങ്ങളും
എത്രയോ നാളിൽ
വളപ്പൊട്ടുകൾക്കുള്ളിൽ
നിന്നുമിത്തിരിവർണ്ണം
ചാലിച്ചെടുത്ത   നെൽപ്പാടങ്ങൾ
മിഴിയ്ക്കുള്ളിലായൊഴുക്കീടുന്നു
മരതകതിളക്കം, ഗ്രാമത്തിന്റെ
സവിശേഷമാം വർണ്ണം...
മുറിപ്പാടുകൾ 
തൂവിയിത്തിരിചുമപ്പതിൻ 
വടുക്കൾ പോലും
മുന്നിൽ ഘോഷയാത്രയിൽ
കണ്ടുകഴിഞ്ഞതെല്ലാമൊരു
മിഥ്യതൻപോരായ്മകൾ..


കനലേറ്റിയ  ധൂപപാത്രങ്ങൾ
തുളസിപ്പൂവിതളിൽ
തൂവീടുന്നു കറുപ്പിൻ 
പര്യായങ്ങൾ..
കാലമെത്രയോ നീങ്ങി
കണ്ടുകണ്ടതിശയഭാവവും
നിസംഗതയതിനും
ദണ്ഡാജിനഭാവവും വീണ്ടും
ദർഭപ്പുല്ലിലായ്  വളരുന്നു...
പഴയ  കൽച്ചീളുകൾ
പർണ്ണശാലകൾ തീർത്തു
പുരാണങ്ങളോ
മഴക്കാലത്തിലൊഴുകിപ്പോയ്..


കണിവച്ചതെൻ കാനനത്തിന്റെ
ചിലമ്പുകൾ
ഹൃദയത്തുടിയിലോ
കാറ്റിന്റെയോംങ്കാരങ്ങൾ
എഴുതിത്തുടങ്ങിയ നാളിൽ
നിന്നെന്നേ ചുരുളഴിഞ്ഞ  
 പ്രബന്ധത്തിൻ താളിയോലകൾ,
പിന്നെ വിരലിൽ തടഞ്ഞതോ
വിസ്മയം നെയ്തിട്ടോരു
വിടർന്ന  ദിനത്തിന്റെ
മഹാസർഗങ്ങൾ തീർത്ത
പകലിൻ പടിപ്പുരവിളക്കിൽ
നിറഞ്ഞൊരു പ്രകാശത്തിന്റെ
ബിന്ദുവാകുമൊരാദ്യക്ഷരം..

Friday, April 20, 2012


മൊഴി


അരികിൽ വെൺപൂക്കളിലുണരും
വൈശാഖമമേയൊഴുകും മഴയ്ക്കെന്തു
ഭംഗിയാണിവിടെയീ
തുളസീവനങ്ങളിൽ  തുടുക്കും 
സുഗന്ധത്തിലിലക്കീറ്റിലെ
പുലർകാലവും മനോഹരം
അരികിൽ ഗായത്രിതൻ
മന്ത്രഭാവങ്ങൾ, തിരയൊതുങ്ങും
മുനമ്പിന്റെ തീർഥപാത്രങ്ങൾ,
കനൽ തൂവിയ  ഹോമാഗ്നിതൻ
കറുകപ്പുൽനാമ്പുകൾ,
എഴുതി മറയ്ക്കുവാനാവാത്ത
സ്വരങ്ങളിലൊഴുകും സമുദ്രവും
ചക്രവാളവും, പിന്നെയകലെ
തീവീണെരിയുന്നൊരു
യന്ത്രത്തിന്റെയടുപ്പിൽ 
പുകയുന്ന   മൃത്യു മന്ത്രങ്ങൾ,
പിന്നെയൊരു ഗോപുരത്തിന്റെ 
സൂചികാസ്തംഭം പോലെയുയർന്നു  കാണും 
നിർമ്മമത്വത്തിൻചിഹ്നങ്ങളും..


മിഴിയിൽ വിടരുന്ന ലോകമാ
ലോകത്തിന്റെ 
ശിഖരങ്ങളെയുലയ്ക്കുന്നൊരാ
മേൽക്കോയ്മയ്കൾ
പഴയ  കവടികളുടഞ്ഞുതീർന്നു
പ്രവചനം പോലും കാറ്റിൽ
തൂവലായ്  പറന്നുപോയ്
മൃദംഗം കൊട്ടി പഴേ ലയങ്ങൾ
നടന്നൊരു വഴിയിൽ 
നിന്നുമെത്രയകന്നു ഹൃദ്സ്പന്ദങ്ങൾ
കാർമുകിൽതുമ്പിൽ കെട്ടിയൂയലാട്ടിയ
കാവ്യഭാവങ്ങൾ പോലും
വിരൽതുമ്പിലായുറഞ്ഞുപോയ്
മണൽ ചിറ്റുകളെണ്ണിയലയാഴിയിൽ
തിരയെഴുതുമവ്യക്തമാം 
ചിത്രങ്ങൾ പോലെ വീണ്ടും
ഋതുക്കൾ വന്നു മാഞ്ഞു  
മുന്നിലായ്  പക്ഷെ ഭൂമിയൊരുക്കി
പ്രപഞ്ചത്തിനക്ഷരസ്വപ്നങ്ങളെ
വിളക്കിനുള്ളിൽ നിന്നുമൊഴുകും 
വെളിച്ചത്തിനുണർത്തുപാട്ടിനുള്ളിലൊഴുകീ
കാവ്യങ്ങളും...


മൊഴി


എഴുതാനക്ഷരങ്ങൾ 
വിരലിൽ വിതുമ്പുമ്പോൾ
അണിയാനാവില്ലൊരു 
മൗനത്തിൻ ശിരോപടം..
നടന്നുനീങ്ങും ലോകമേതു 
കർമ്മത്തിൻ പാദപദങ്ങൾ തേടി 
ശിരോലിഹിതം തെറ്റിക്കുന്നു..


കൂടുകൾ മാറ്റിപഴേ കോലകങ്ങളിൽ
നിഴൽപ്പാടുകൾ മുന്നോട്ടോടും
വർത്തമാനത്തിൻ ചെപ്പിൽ
നിറയ്ക്കാനെനിക്കില്ലെൻ
ഹൃദയസ്പന്ദം, ചില്ലുതരികൾ
മുറിച്ചിട്ട മനസ്സിൻ സർഗങ്ങളും..


കാറ്റുവീശിയോരിളം 
ചന്ദനക്കുളിരുമായാറ്റുവഞ്ചിയും
കടന്നെന്നേ ഞാൻ മുനമ്പെത്തി
എഴുതിതൂത്തോരസ്തമയത്തിന്റെ
ചായക്കൂട്ടിലൊഴുകീ
വീണ്ടും പലേ കൃഷ്ണപക്ഷങ്ങൾ
പക്ഷെയരയാലിലയിലെയാദിസത്യങ്ങൾ
മിഴിയരികിൽ നക്ഷത്രപ്പൂവിരിയിക്കുമ്പോൾ
വീണ്ടുമിനിയെന്തിനായിന്ദ്രഗർവമാം
 മേഘാരവം..


കണികണ്ടുണർന്നതോ മഴ തൂവുമീ
ശുഭ്രമൊഴിയും മൊഴിക്കുള്ളിലുറങ്ങും 
സ്വരങ്ങളും..
അരികിൽ തീരാത്തൊരു കഥയാ
കഥയ്ക്കുള്ളിലൊഴുകാൻ
മടിയ്ക്കുന്ന  സമുദ്രമതിൽ
നിന്നുമൊഴുകുന്നതെൻ
മിഴിക്കുള്ളിലെ പ്രപഞ്ചവും


കൊടിപാറിക്കാമിന്നീരഥമേറ്റത്തിൽ
താഴെയിടറും രാജ്യം പോലും
നിസ്സംഗം; പിന്നെ വാതിലുടച്ചു
മുന്നോട്ടേറും കുലമാകുലത്തിന്റെ
മനസ്സിൽ ചുരുങ്ങുന്ന  പ്രകാശഭാവം;
കാലം കടന്നു നീങ്ങും
ദിനമതിന്റെയിതളിലോ 
കാണുന്നതൊരു മഷിപ്പാടിന്റെ 
നിറം മാത്രം..

Thursday, April 19, 2012

മൊഴി


ദിനങ്ങൾ തീർത്തു ചില്ലുകൂടുകൾ
മനസ്സിന്റെയറയിൽ തിളങ്ങിയതായിരം
നക്ഷത്രങ്ങൾ
വിളക്കിന്നരികിലങ്ങെരിഞ്ഞുതീർന്നു നിഴൽ
കടപ്പാടുകൾ ഭാഗപത്രിക  വാങ്ങിപ്പോയി
കനൽതീർത്തൊരു വേനൽച്ചിറകും മാഞ്ഞു
വേനൽമഴത്തുള്ളിയിൽ ദിശമാറ്റുന്നു
മേഘങ്ങളും
അരികിൽ പണിതീർത്ത   കുടീരങ്ങളിലാത്മ
ഗതികൾ  തെറ്റി ജീവനുറങ്ങിക്കിടക്കുന്നു
ഫലകങ്ങളിൽ കൊത്തിമിനുക്കും
ചരിത്രത്തിന്നിതളിൽ നിന്നുമൂർന്നുവീഴുന്നു
ചില്ലക്ഷരം
കുരുതിക്കിനിയേതു ഋതുവിൻ 
ഹൃദ്സ്പന്ദങ്ങൾ?
വിരിക്കാനിനിയേതു പുരാണ
വാനപ്രസ്ഥം?
അരികിൽ കാലത്തിന്റെ ചതുരംഗത്തിൽ
തട്ടിയുടഞ്ഞ   ദിനമതിനുപവാസവും തീർന്നു
കാഴ്ചകണ്ടരികിലായ്   തോണിയേറിയ
ഗ്രാമതീർപ്പുമായ്  നിന്നീടുന്നൊരരയാൽ
തറയിലായ്
വിളക്കു വച്ചൂ ത്രിനേത്രത്തിലെയഗ്നി
പിന്നെയിടയ് ക്ക    കൊട്ടിപ്പാടിയായിരം
സോപാനങ്ങൾ..
കഥയ്ക്കുള്ളിലായ്  തുണ്ടുതുണ്ടായിയിറ്റിച്ചൊരു
കടപ്പാടുകൾ വളർന്നൊരു പർവതമായി
ഇടയ്ക്കാൾക്കൂട്ടത്തിന്റെയിടയിൽ   
നിരതെറ്റിയൊഴുകിതീർന്നു
ശാന്തിമന്ത്രത്തിൻ നികേതനം..
മറവിതുമ്പിൽ ചുറ്റിയോടിയ
വിധിപ്പാടിലുറഞ്ഞുതീർന്നു
മഹാദ്വീപങ്ങൾ; പിന്നീടെന്നോ
തിരപ്പാടുകൾ മായ്ച്ച  തീരത്തി
കണ്ടൂ ശംഖിലുറങ്ങിക്കിടക്കുന്ന
കടലിൻ  സർഗങ്ങളെ...





Wednesday, April 18, 2012


മൊഴി


മാഞ്ഞുതീരുന്നു ചൈത്രമീയിടവഴിയിലായ്
മാഞ്ഞുതീരുന്നു പലേ ശിരോരേഖയും
കർമ്മകാലത്തിനിഴയിൽ നിന്നിത്തിരിതെറ്റി
താഴെ വീണൊരു പദത്തിന്റെ
വർത്തമാനവും; പിന്നെയേകതാരയിൽ
നിറഞ്ഞൊഴും സ്വരങ്ങളുമായിരം
ദീപങ്ങളെ തെളിയ്ക്കുമാകാശവും
മഷിതുള്ളികൾ തൂവിയിത്തിരി 
കറുപ്പിച്ച  മനസ്സിൽ 
കെടാവിളക്കേറ്റിയ കവിതയും
അറിവിന്നാദ്യക്ഷരബിന്ദുവിൽ 
നിന്നും ശിരോപടത്തിൽ
മുഖം താഴ്ത്തി നിന്നൊരു
പതാകയും
തുലാവർഷവും കടന്നുഷസ്സിൻ
തിരുനെറ്റിത്തടത്തിലെഴുതിയ
ഹരിശ്രീമന്ത്രങ്ങളും
മറന്നുതീരാതെയെൻ മനസ്സിൽ
തട്ടിതൂവിയൊഴുകികുളിർന്നൊരു
മഴതുള്ളിയുമതിൽ 
വിടർന്നുവരുന്നൊരു
പാരിജാതപ്പൂക്കളും..
അരികിൽ
പുരോഗതമതിന്റെയിതളുകൾ
എഴുതിനീട്ടുന്നൊരു ഗ്രഹശിഷ്ടങ്ങൾ
തേരിനരികിൽ കണ്ടെത്രയോ
വിശ്വരൂപങ്ങൾ
നിലവറകൾക്കുള്ളിൽ
നിന്നുമുണരും വെളിച്ചത്തിനരികിൽ
തുടുത്തൊരു പ്രാചീനസത്യങ്ങളും
കഥയും പിന്നെ കാവ്യസർഗങ്ങളതും ചേർന്ന
പ്രപഞ്ചം തീരാത്തൊരു വിസ്മയം
വിരൽതുമ്പിലൊതുങ്ങിമായാത്തതുമതിന്റെ
ധ്വനി, വിശ്വഗതിയിൽ, പ്രദക്ഷിണപദത്തിൽ
തുളുമ്പുന്നതതിന്റെയാരുഢത്തിൻശ്രുതിയാ
ശ്രുതിയുടെയനന്ത ഭാവങ്ങളിലൊഴുകും
സമുദ്രമേ!
എടുത്തു സൂക്ഷിക്കുക ശംഖുകൾ, ഭൂപാളങ്ങൾ
എടുത്തു സൂക്ഷിക്കുക  മുനമ്പിൻ ജപമന്ത്രം...



സ്വരം 


നിറയുന്നതുൾക്കടൽ
തിരമാഞ്ഞുമാഞ്ഞുതീർന്നകലേയ്ക്കു 
നീങ്ങും മഹാസാഗരം..
അരികിലൊരു രാജ്യത്തിനതിരും
കടന്നെത്ര മുകിലുകൾ 
യാത്രയാവുന്നു; ചുറ്റീടുന്നൊരഴലിന്റെ 
നിഴൽ  സാക്ഷി നിന്നിടുന്നു..
കനലതിൽ നിന്നുമുണർന്നൊരാ
സന്ധ്യയൊരു കവിതയുടെ
പൂവായ്  വിരിഞ്ഞിടുന്നു..
അരികിൽ ചിതയ്ക്കുള്ളിലിതൾ
പൊഴിഞ്ഞൊരു പകൽ
മറയുന്നതും, കൃഷ്ണമുകിലുകൾ
മായ്ക്കുന്ന  നക്ഷത്രദീപങ്ങളെരിയുന്നതും
കണ്ടിരുന്ന  പ്രദോഷത്തിനരികിലോ
രുദ്രാക്ഷമന്ത്രം മറഞ്ഞതും;
പഴിയിട്ടു തീർന്ന  യുഗത്തിൻ
സരയൂവിനലയിൽ മായുന്നു
മഹാകാവ്യദൈന്യങ്ങളെഴുതിയും
തീരാതെ നിന്നൊരാ വാത്മീക
കഥയിലോ കണ്ടതൊരഗ്നികുണ്ഡം
തളിരലയ്ക്കുള്ളിൽ നിവേദിച്ച
നേദ്യങ്ങളതിലെത്ര കല്ലുതരിയൊടുവിലോ
കൈവിരൽതുമ്പിൽ തടഞ്ഞതെൻ
ഹൃദയത്തിനറയിലെ സ്പന്ദനങ്ങൾ
എഴുതിയിന്നൊരു തുമ്പമലരതിൻ 
ശുഭ്രമാമിതളിൽ തിളങ്ങിയോരെന്റെ ഗാനം 
അതിലൊരു സ്വരം ചേർത്തു നിൽക്കും
പ്രഭാതമേയരികിലൊരു
ശുഭരാഗശ്രുതിയുണർത്തീടുക...

Tuesday, April 17, 2012


ഹൃദ്സപന്ദനങ്ങൾ


ഏതു ഭൂപടമിന്നീകടലാസ്സുതാളിലാകെ
ചുരുങ്ങും മഹാദ്വീപമേതു സത്യം
മറഞ്ഞുതീരാത്ത തീരഭൂവിൻ
മുനമ്പിൻ ഋണങ്ങൾ..
കാറ്റുലയുന്ന  മാമ്പൂക്കൾ കണ്ട്
കോട്ടകൾ കടന്നീഗ്രാമഹൃത്തിൽ
നേർത്തുനേർത്തുണരുന്ന
പ്രഭാതഭാഷയും
മാറിയിന്നീതുരുത്തിൽ..
പർവതങ്ങൾവിലങ്ങിട്ടരാജ്യ
നിർണ്ണയമഗ്നി പത്രങ്ങൾതന്നെ
ദീപമെല്ലാം കരിപ്പുകയ്ക്കുള്ളിൽ
തീരമെല്ലാം തണുത്തുതീരുന്നു
മൗനയന്ത്രഗ്രഹങ്ങൾ തിരിച്ചതൊന്നു
മാത്രം; ശിരോപടം ചേർത്തു
തുന്നിവച്ചൊരു മേൽക്കോയ്മ
പിന്നെയൊന്നിടവിട്ടുമാഞ്ഞുതീരുന്ന
പിഞ്ഞിയാകെ മുഷിഞ്ഞ വിധിയും...



ആറ്റിറമ്പുകൾക്കപ്പുറം
ഭൂമിയാകെയൊന്നായുലഞ്ഞുവെന്നാലും
കോട്ടകൾക്കുള്ളിലാരൂഢമിന്നും
കോർത്തിണക്കുന്നതെത്ര സ്വരങ്ങൾ
ചക്രവാളം സമുദ്രത്തിനുള്ളിൽ
മുത്തുകൾ തൂവിനിൽക്കുന്ന
സന്ധ്യാഭിത്തികൾക്കേതു സങ്കടം
പിന്നെയിത്രദൂരം നടന്ന മനസ്സിൻ
ചിത്രമേറ്റുന്നൊരീജപക്കൂട്ടിൽ
കാലമെത്ര കടഞ്ഞു സമുദ്രം
ക്ഷീരസാഗരമാകെയുലഞ്ഞു
അത്ര  നേർത്തുപോയാരോഹണങ്ങൾ
അത്രനേർത്തുപോയ് സർഗങ്ങളെല്ലാം
കേളികൊട്ടിയരങ്ങിലുണർന്ന
ലോകസങ്കടം മാഞ്ഞുതീരുന്നു
ശ്രീലകങ്ങൾക്കരികിൽ നടയിൽ
രാഗമാലികപാടിയുണർന്ന
ഭൂഹൃദയത്തിനിടയ്ക്കയിൽ
തുടിയേറ്റിനിൽക്കുന്നു  ശ്രീരാഗഭംഗി





Monday, April 16, 2012


മൊഴി

എത്രനാൾ കണ്ടൂ 
കഥയ്ക്കുള്ളിലായിരം
ചിത്രം രചിച്ചോരു
പുസ്തകത്താളുകൾ
കാണുവാനെന്നും മിനുക്കിതുടയ്ക്കുന്ന
കാവടിപ്പൂക്കൾപോലെന്നും
ചരിത്രവും
പാലുതൂവിപുലർകാലമെത്തും
ഗ്രാമവീഥിയിൽ നിന്നും
നടന്നുനീങ്ങും മേഘഗാനവും
ശ്രീലകം തീർക്കുന്ന  ഭംഗിയും
എത്രനാളെണ്ണയിൽമുങ്ങി 
നറുംവാകയിത്തിരിതേച്ചു
വരും പ്ര്ഭാതത്തിന്റെ
കുത്തുവിളക്കിൽ പ്രകാശം
തുളുമ്പുന്നു..


വ്യോമസങ്കല്പം
മുറിഞ്ഞാമുറിപ്പാടിലൂറുന്നു
വീണ്ടും സുധാസമുദ്രങ്ങളും
തീരഭൂവിൽ ബലിപ്പൂക്കളും തൂവിയാ
കാലം തിടമ്പേറ്റിനിൽക്കുന്നു മുന്നിലായ്
ലോകം മുറിഞ്ഞു പലേ ദിക്കിലും
ചുറ്റിയോടിയോരാഗ്രഹസങ്കല്പവും
കാവ്യങ്ങളെല്ലാം തുളുമ്പിയോരാമഴക്കാലവും
കണ്ടൂ പലേ കുടമാറ്റവും
വിണ്ടുകീറിപലേ ദു:ഖവും
താങ്ങിയോരീപ്രപഞ്ചം 
പോലുമെത്ര നിസ്സംഗമീ
ചില്ലുകളും തകർന്നേറും
മനസ്സിന്റെ ചില്ലകളിൽ
കൂടുകൂട്ടുമാകാശവും
ആർദ്രമിന്നീപുലർകാലവും
പിന്നെയീയാലാപനത്തിന്റെ
പൂർണ്ണസ്വരങ്ങളും....

Sunday, April 15, 2012


 ആകാശനക്ഷത്രങ്ങൾ


അരികിൽ കേൾക്കും 
വേദശിവസാരത്തിൽ,
തീർഥമൊഴുകും പ്രഭാതത്തിൻ
കലശക്കുടങ്ങളിൽ
മൊഴിയെത്തുന്നു പിന്നെയരികിൽ
പ്രദക്ഷിണവഴിയിൽ
പ്രദോഷങ്ങളെടുത്തു സൂക്ഷിക്കുമാ
രുദ്രാക്ഷമന്ത്രങ്ങളും..
ഒരിക്കൽ വിഭൂതിയാൽമറച്ച  ത്രിനേത്രത്തിലുരുകിതീരുന്നുവോ
ജന്മദൈന്യങ്ങൾ?
പിന്നെയരികിൽ പതിനാലുലോകങ്ങളതിൽ
നിന്നുമുണരും പ്രകാശത്തിൻ
യോഗഭാവവും
തീരെയഴുതിച്ചുരുക്കിയോരാൽ
മരക്കൊമ്പിൽ നിഴലൊഴുകി
തീരാത്തതുമൊരു കൗതുകം;
ബോധഗയകൾ മറന്നോരു
സിദ്ധബോധങ്ങൾ തീർത്ത
കാരിരുമ്പഴിയ്ക്കുള്ളിലുറങ്ങും
ഭൂഗാനവും..



മൃദുവാം പട്ടിൽ പൊതിഞ്ഞൊരു
തീക്കുണ്ഡത്തിലേയ്ക്കൊഴുക്കും
ദ്രവ്യങ്ങളിലഗ്നിതൻ മന്ത്രങ്ങളോ?
അരികിലുദ്യാനത്തിൻ ഹരിതപ്പുതപ്പിൽ
നിന്നുണരുന്നത്   ചന്ദനത്തിന്റെ
കുളിർ ഗന്ധം ..
വയലേലകൾ കടന്നൊരു ഗ്രാമത്തിൻ
ശീർഷലിപിയിൽ തിളങ്ങുന്ന
ഗായത്രിമന്ത്രം പോലെ
ഉണർന്നുവരുന്നതുമൊരുവേദത്തിൻ
മുദ്രയതിലോ നൂറ്റാണ്ടുകളുറങ്ങിക്കിടക്കുന്നു.
ഇടയിൽ വഴിതിരിഞ്ഞെങ്ങോട്ടോ മായും
ശിരോലിഹിതം പോലെ ഋതുചിത്രങ്ങൾ
മാറീടുന്നു.
മിഴിയിൽ നിറയുന്ന  ലോകമാലോകത്തിന്റെ
ശിരസ്സിൽ തെറ്റിക്കൂടിയോടുന്ന  ദിനങ്ങളിലൊരു
സർഗത്തിന്റെയിതളായ് വിടരുന്ന
വിരൽതുമ്പിലെയക്ഷരങ്ങളിൽനിന്നും വീണ്ടുമടർത്തി
സൂക്ഷിക്കാമീയാകാശനക്ഷത്രങ്ങൾ..




ഹൃദ്സ്പന്ദനങ്ങൾ



കാലം നടന്നുനീങ്ങുന്നുവോ,
വേഗത്തിലോടുന്നുവോ
ദർപ്പണങ്ങളിൽ നിന്നൂർന്നു
വീഴുന്നുവോ നിറം ചേർത്ത
ചിത്രങ്ങളും..
എത്ര  പ്രശാന്തമീ 
കാവ്യസായാഹ്നത്തിനിത്തിരി
ദൂരം കടന്നെത്തുമീ സന്ധ്യ
എത്ര തിടുക്കമീ 
ജാലകത്തിൽ തട്ടിയെത്തുന്ന
ലോകത്തിനസ്വസ്ഥ   ഗായകർ,ക്കെത്ര
നാളെത്രനാൾ തീകപൂട്ടിയീവേനലെത്ര
കരിഞ്ഞുപോയ്
ഭൂമിതന്നുൾക്കാമ്പിനുൾത്തുടിപ്പിൽ
ദയ  നിർമ്മമം നിൽക്കുന്നു


കോലകങ്ങൾ തിരിച്ചാസ്ഥിപത്രങ്ങളിൽ
തീർപ്പും കടങ്ങളായ്  മുദ്രയിട്ടേകിയോരാൽ
മരച്ചില്ലയിൽ നിന്നുമൂഞ്ഞാൽതുമ്പിലേറിയതേതു
മഹാകാവ്യസങ്കടം
കായലിൽ നിന്നും കളിത്തോണിയിൽ
യാത്രയാവുന്നുവോ കടൽകണ്ടൊരാ
സന്ധ്യകൾ
ദീപങ്ങളിൽ മനപ്പാഠമാക്കും 
വേദഭാവങ്ങൾ വീണ്ടും
മനസ്സിന്റെകോണിലെയോരോ
വിശേഷഭാവങ്ങളും കണ്ടുകണ്ടേറുന്നു;
ഗോകർണ്ണ  മൺ ചെപ്പിലോംങ്കാരഭാവനകൾ
തേടിയെത്തുന്നുവോ കടൽ?
എത്ര ദൂരം നടന്നെത്തിയിന്നീ
കടൽ ചിത്രത്തിനുള്ളിലോ
സന്ധ്യകൾ പൂക്കുന്നു
കത്തുന്നതേതു ലോകത്തിന്റെയാകാശം
അസ്വസ്ഥമേതു കാലത്തിന്റെ ഹൃത്തടം
ചുറ്റും തിരിഞ്ഞാദിപർവങ്ങൾ
ഗ്രന്ഥത്തിലർഥം തിരഞ്ഞു നീങ്ങീടുന്നുവോ
കാണുവാനായതും  മാഞ്ഞുപോയ്  മിഥ്യപോൽ      
കാണാത്തതും മാഞ്ഞുമാഞ്ഞുപോയ്  
 തൂവൽ പോൽ....
പ്രയാണം


മഴതുള്ളികൾ തൂവിയൊരിക്കൽ
പ്രഭാതമെൻ മനസ്സിൽ
തുറന്നോരു ഹരികാംബോജിക്കുള്ളിൽ
അറിയാതേറും നിഷാദങ്ങളിൽ
നിന്നോ നിഴലുലലയ്ക്കും 
സായാഹ്നങ്ങളരികിൽ നടന്നതും
വിരൽതുമ്പിലെ ലോകമൊരു
ചിത്രതാഴിട്ടു മറച്ച
സന്ധ്യാദീപം മനസ്സിൽ തെളിഞ്ഞതും
കലങ്ങിതീരെ തെളിവില്ലാതെയൊഴുകിയ
പുഴയ്ക്കപ്പുറമാരണ്യകം വാനപ്രസ്ഥ
ചതുരംഗങ്ങൾ കണ്ടു 
വിതുമ്പിക്കരഞ്ഞതും
അരികിൽ കമണ്ഡലുവതിലും
തീർഥം കൈയിലുറയാൻ മടിക്കുന്ന
സമുദ്രം, ദിക്കാലത്തിനുറയിൽ
ഉറുമികളെഴുതും മഷിപ്പാടും
അരികിൽ ഹോമാഗ്നിയിലെരിഞ്ഞ
മനസ്സിന്റെയിതളിൽ
തിളങ്ങിയ  രാഗമാലിക  പോലെ
മിഴിയിൽ പ്രകാശമായാകാശവാതിൽ
തുറന്നണയും ദീപാന്വിതനക്ഷത്രകാവ്യം പോലെ
മറന്നിട്ടതുമൊരു പദത്തിൻ ചില്ലക്ഷരം
ധരിത്രിയുടച്ചതും ചില്ലുകൂടുകൾ
പിന്നെയെടുത്തു സൂക്ഷിക്കുവാൻ
തീരത്തിൻ കൈയൊപ്പു പോൽ
മനസ്സി പ്രതീക്ഷപോൽ
ശംഖിലെ കടൽ
ചില്ലുതളികയ്ക്കുള്ളിൽ
മനസ്സതിന്റെ പ്രയാണവും....



Saturday, April 14, 2012








സങ്കീർത്തനം
എനിക്കുമൊരു കണിയൊരുക്കും
പ്രപഞ്ചമേ
നിറച്ചാലുമീ പടിപ്പുരയിൽ
വിഷുക്കണി
കണിപ്പൂവുകൾ തേടിനടന്നു
ബാല്യം നെയ് ത കസവുപുടവയിൽ
ഗ്രാമത്തിൻ പൂർവാഹ്നങ്ങൾ
അരികത്തിരുന്നമ്മയേകിയ
കൈനീട്ടങ്ങളെടുത്തു
സൂക്ഷിച്ചോരു ബാല്യകൗതുകം 
വളർന്നരയാൽ പോലെ
പടർന്നാകാശം കണ്ടീടുമ്പോൾ
എനിക്കുമൊരു കണിയൊരുക്കും
പ്രപഞ്ചമേ 
നിറച്ചാലുമീക്കടലതിലും സ്വരങ്ങളെ
ഒരിക്കൽ വർണ്ണങ്ങളിലലിഞ്ഞു
വേനൽ മഴയിടയ്ക്ക്
തുളുമ്പിയ  സഹസ്രപത്രങ്ങളിൽ
എഴുതിതീരാഞ്ഞൊരു ഹൃദയം പോലെ,
ലയമൊരിക്കൽ നിർത്തിപ്പോയ 
മൃദംഗതാളം പോലെ
ഋണപ്പാടിലായ്  ചുറ്റിയോടിയ
ഗ്രഹങ്ങളിലുറക്കം മറന്നോരു
ഭൂപാളസ്വരം പോലെ
മനസ്സിൽ ചിലങ്കതൻ മണിതുണ്ടുകൾ
പാടിയുണർത്തും
പ്രഭാതത്തിൻ രംഗമണ്ഡപങ്ങളിൽ
എഴുതിതീരാത്തൊരു 
മൊഴിപോൽ വിരൽതുമ്പിലൊഴുകും
പ്രപഞ്ചമേ ചന്ദനക്കാപ്പിൽ
തൊഴുതുണരും സോപാനത്തിൻ
രാഗമാലികയ്ക്കുള്ളിൽ
നിറയ്ക്കാം ഞാനും വീണ്ടുമക്ഷരങ്ങളെ
മന്ത്രമുറങ്ങും പൂക്കൾചേർത്തു
കൊരുക്കാം മാല്യങ്ങളെ
എഴുതിതീരാത്തൊരീയുരുളിക്കുള്ളിൽ 
നിറഞ്ഞൊഴുകിപ്പരക്കട്ടെ കണിപ്പൂവുകൾ 
വീണ്ടുമെഴുതിതീരാത്തൊരീയുരുളിക്കുള്ളിൽ 
നിറഞ്ഞൊഴുകിപ്പരക്കട്ടെ പ്രപഞ്ചം
സങ്കീർത്തനമതിലോ നിറയട്ടെ
തുളസീഗന്ധം, തീർഥമൊഴുകും
മഴയ്ക്കുള്ളിൽ സംഗീതമുണരട്ടെ...

Friday, April 13, 2012


മൊഴി


ഇടവഴി തിരിഞ്ഞൊരു 
പകലിൻ തീരത്താളിപ്പടരും
സായാഹ്നമേ
മഴതുള്ളികൾ തേടിയൊഴുകും
കടലൊരു സ്വപ്നമാ
സ്വപ്നത്തിന്റെയിതളിൽ
നിന്നും മുത്തു തൂവുന്ന
സങ്കല്പമോ
കടം തീർന്നൊരു ഭാഗധേയങ്ങൾ
കൈയൊപ്പിട്ടുമടങ്ങും നേരം
ദിനമാകാശവാതിൽതുറന്നരികിൽ
മെല്ലെതൂവിനക്ഷത്രതിളക്കങ്ങൾ
പ്രപഞ്ചമുറങ്ങിയങ്ങുണർന്ന
പ്രഭാതത്തിൽ
കവിത വിരിഞ്ഞതും, 
മഴതുള്ളികൾക്കുള്ളിലിലകൾ
തളിർത്തതും പിന്നെയാ
ദർഭാഞ്ചലമടർത്തി പവിത്രപ്പൂ
വിരലിൽ വിരിഞ്ഞതും..
ഇടയ്ക്കക്കുള്ളിൽ
നിന്നുമുണർന്ന  മൊഴിക്കുള്ളിൽ
ഉറക്കം മറന്നൊരു സോപാനമുണർന്നതും
അരികിൽ പ്രദക്ഷിണവഴിയിൽ
കണ്ടൂ ലോകമതിനുമൊരേ
ശിരോലിഹിതം കീറിതുന്നി
മുറിവിൽ പടരുന്ന  മരുന്നിൻ
ഗന്ധം; പഴേയറിവിൽ
നിന്നും നടന്നേറിയതൊരു
ചിതൽക്കുടുക്കിൽ 
കുരുങ്ങിയൊരാദികാവ്യത്തിൽ.
ചില്ലുതരികൾക്കുള്ളിൽ 
നോവു മായുന്നു, ഹൃദയമോ
ചില്ലുകൂടുടച്ചൊരു യാത്രയിൽ
മറന്നിട്ട ചില്ലുപാത്രത്തിൽ
തണുത്തുറയുന്നുവോ യുഗം..



Thursday, April 12, 2012

മൊഴി


അരയാലിലതുമ്പിലോടിയ
കാറ്റിൻസ്വരമതിൽ
നിന്നുണർന്നതെൻ സമുദ്രം
തീരങ്ങളെയറിയാതുണർത്തിയ
ശംഖുകളതിൽ നിന്നുമുണർന്ന
പലേ കടലെത്രയോ 
ലോകങ്ങളെ കടന്നു
വന്നെൻ കാതിൽ മന്ത്രിച്ച
കാവ്യങ്ങളും..


ഉറങ്ങിതീരാത്തൊരു
സന്ധ്യപോലെന്നും
മിഴിതുറന്നുനിൽക്കും
പകൽ ചെപ്പിന്റെയൊരുകോണിൽ
നനുത്ത   നൂലാൽ നെയ്തു നെയ്തു തീർത്തൊരീയിലത്തളിരിൽ
മഴയുടെ തുടുപ്പും നിറയുന്നു
മൃദുവാം തൂവൽതുമ്പാലെഴുതി
പിന്നെ തീരെ മുഷിഞ്ഞുകഴിഞ്ഞൊരു
ദിനത്തിൻ പ്രബന്ധത്തിൽ
ഉലഞ്ഞ   രാജ്യത്തിന്റെപതാകതുമ്പിൽ
നിന്നുമൊഴുകും കണ്ണീരിന്റെയുറവ
കാണുനേരം
മഴയ്ക്കപ്പുറം മഴവില്ലുകൾ മാഞ്ഞീടുന്നു
തിരക്കപ്പുറം തീരഭംഗിയും മാഞ്ഞീടുന്നു..




Wednesday, April 11, 2012


മൊഴി


ആകെയുലഞ്ഞിരിക്കുന്നു
മഹാവേദമോതിയോരാനദീതീരവും
പിന്നെയാ തീരഭൂവിൽ നിന്നുകാണും
ദിഗന്തവും
കാറ്റിൽ പറന്നുതീർന്നില്ല
കാർതുണ്ടുകൾ
നോവിൽ കുതിർന്നുതീർന്നില്ല
മൺചെപ്പുകൾ
കാലവും കൊയ്തുതീർത്തില്ല
നിഴൽപ്പൂക്കൾ
നേട്ടങ്ങൾ നെയ്തതുമില്ല
പതാകകൾ...



ആരുടെയോ ജന്മരേഖപോൽ
തീരാത്തൊരാധിപോൽ
രാജ്യവും നിശ്ചലം നിൽക്കുന്നു
ആരുടെയോ മനക്കൂടുകൾക്കുള്ളിൽ
നിന്നേറും കടും കെട്ടിനുള്ളിൽ
കുടുങ്ങയിരീണങ്ങളെല്ലാമുണർന്ന
പ്രദക്ഷിണഗാനങ്ങളിൽ
നിന്നകന്നുവോ സർഗങ്ങൾ
ഏകസ്വരങ്ങളിൽ നിന്നുണർന്നായിരം
താരകൾ പോലെ തിളങ്ങുമീ
സന്ധ്യയിൽ
കാണുവാനാവുന്നതിന്നുലോകത്തിന്റെ
കോലങ്ങൾ കണ്ടു നടുങ്ങും
മുനമ്പുകൾ
എത്രകുരുക്ഷേത്രമിന്നുകണ്ടൂ
രഥചക്രങ്ങളിൽ നിണപ്പാടുകണ്ടൂ
കത്തിയുമാളിയും തീരും മനസ്സിന്റെ
ശിഷ്ടഭാഗം മ്ഹാഹോമദ്രവ്യം
എത്ര സ്വരങ്ങളാണിന്നതിൽ
പൂർണ്ണതയ്ക്കക്ഷരം തേടും
പ്രഭാതധ്വനി..

Tuesday, April 10, 2012


മൊഴി

അകലെ കാണും ചക്രവാളത്തിൻ 
നിടിലത്തിലുറങ്ങും ത്രിനേത്രമേ
നിന്നെ ഞാനറിയുന്നു..
ഇരുളിൽ മറഞ്ഞോരു മിഴിയിൽ
പ്രകാശത്തെയുറക്കാൻ
ശ്രമിച്ചോരു കല്പനയത്
കരിയിലപോൽ 
കത്തിതീർന്ന  ഗ്രീഷ്മത്തിൻ
കഥയതിലെഴുതിപ്പൊലിപ്പിച്ച
കടപ്പാടുകൾ മാത്രം..


മൊഴിയിൽ വേനൽ മഴതുള്ളികൾ
മനസ്സിന്റെയൊരുകോണിലായ്
നേർത്ത   ശംഖിലെയോംങ്കാരങ്ങൾ 
മുകിൽതുമ്പിൽ നിന്നിറ്റുവീണൊരു
പുരാണത്തിനിടക്ക   കൊട്ടിപ്പാടിയെത്തിയ
കാലത്തിന്റയരികിൽ
ധ്വജമേറ്റിനിന്നൊരു  സർഗം
വ്യോമഗതിയിൽ നിറഞ്ഞോരു
മിഴാവിൻ ദ്രുതം, ദേവമൊഴിയിൽ
ബൃഹസ്പതിയെഴുതും വേദം
കരിന്തിരിയിൽ പടർന്നൊരു
സന്ധ്യതൻ  കണ്ണീർക്കണം...



അരികിൽ തപസ്സിലോ ശൈലശൃംഗങ്ങൾ
മരുന്നുരയ്ക്കും പ്രകൃതിയിൽ
മന്ത്രങ്ങൾ മായുന്നുവോ
ദിഗന്ധം സൂക്ഷിക്കുന്ന
മണ്ഡപങ്ങളിൽ പഴേയഴികൾ
ത്രിശൂലത്താഴുടച്ചുനീങ്ങുന്നുവോ
മറയിട്ടടച്ചൊരു ഹൃദയസ്പന്ദങ്ങളിൽ
മഴതുള്ളികൾ പൂർണ്ണസ്വരങ്ങൾ
തൂവുന്നുവോ?
മണൽചിറ്റുകൾ തുള്ളിയാർക്കുന്ന
തിരപ്പൂക്കളിറുത്തുമാറ്റീടുന്ന
ദീപുകൾ, ഭൂഖണ്ഡങ്ങൾ
എവിടെതുടങ്ങണമീയാത്ര
മഹായാനമതിലായ്
മുനമ്പിലെ ശാന്തിയോ
സങ്കർഷമോ..

മൊഴി


എവിടെയോ ദിനങ്ങളെ
ചേർത്തുചേർത്തടുക്കിയോരിടത്തിൽ
സംവൽസരമടർത്തും ഋതുക്കളിൽ
വിടരും വാടാമല്ലിപ്പൂവുകൾ
കാവ്യത്തിന്റെയിതളിൽ
തുളുമ്പുന്നു  മഴപോൽ; 
മഴതുമ്പിലൊഴുകിതുടുത്തൊരു
ഭൂമിപോൽ, പിന്നീടൊരു
വഴിയിലിലപൊഴിഞ്ഞൊരു
വൃക്ഷത്തിൻ കീഴിലൊഴിഞ്ഞുനീങ്ങും
പോയ കാലത്തിനൊലിപോലെ
ചിലമ്പും കിലുക്കിയങ്ങോടിയോരാൾക്കൂട്ടത്തിൻ
തിരക്കിൽ തൂവിപ്പോയ
തീർഥപാത്രങ്ങൾ പോലെ
മറഞ്ഞു പലതുമങ്ങരികിൽ
പക്ഷെ തീരെമറഞ്ഞുതീരുന്നില്ല
കാവ്യത്തിൻ നുറുങ്ങുകൾ


ഇവിടെ ഗ്രഹങ്ങളോ മിഴിനീർത്തുന്നു
ജീവഗ്രഹങ്ങൾക്കുള്ളിൽ
തേങ്ങും ദൈന്യത്തെയളക്കുവാൻ
അറിയാതൊരുദിനം ശിരസ്സിൽ
തടഞ്ഞൊരു വിധിരേഖയിൽ 
വീണ ചില്ലുപോലതിൽ
നിന്നുമുണർന്ന  സമുദ്രം പോൽ
സന്ധ്യപോൽ, 
സന്ധ്യയ്ക്കുള്ളിലുറങ്ങാൻ
മടിക്കുന്ന  നക്ഷത്രദീപങ്ങൾ പോൽ
ഹൃദയം സ്പന്ദിക്കുന്നു 
സ്പന്ദനലയത്തിന്റെയരികിൽ
ഭൂകാവ്യങ്ങളൊരുക്കും പ്രപഞ്ചവും
പ്രാചീനചരിത്രവും..
മനസ്സിന്നഴിക്കൂട്ടിലെത്ര സങ്കർഷം
പക്ഷെ വിരൽതുമ്പിലായ്
വിരിയുന്നതോ ചിത്രാംബരി..




ഹൃദ്സ്പന്ദനങ്ങൾ


ഏതതിരീരാജ്യഭൂവിനിന്നീ 
ചില്ലുകൂടുകൾക്കുള്ളിലും
സ്വർവാതിൽതുറന്നേറുന്നൊരീ
സ്വരമെത്ര    മനോഹരം
ദിതൊട്ടേ 
രഥമേറ്റിയോരാധ്വജ
വേദിയിലിന്നു കാപട്യം
കുരുക്കിന്റെയോരോ നിഴൽപ്പാടിലും
തണൽതൂവിയോരാലും കരിഞ്ഞു,
കരിഞ്ഞ    ഋതുക്കൾ തൻ
തൂവലിൻ തുമ്പിലെ കാവ്യവും
മാഞ്ഞുപോയ്...


കാലമിന്നേറ്റുന്ന  രാജസൈന്യത്തിന്റെ
തേരുകൾ ഭൂമിയിൽ താഴുന്നുവോ 
കർണ്ണനോവിന്റെ കുണ്ഡലം
മങ്ങുന്നുവോ?
കാണുന്നുതിന്നു മുകിൽപ്പൊട്ടുകൾ
കാറ്റിലേറുന്നതോ ചന്ദനപ്പൂവുകൾ
ഏറും ഋണത്തിന്റെയാത്മരോഷങ്ങളിൽ
ചാതുർ യുഗത്തിൻ വിശേഷമുദ്ര
എത്ര മഷിതുള്ളികൾ ചേർത്തു
ചാലിച്ചതിപ്രപഞ്ചത്തിന്റെ
ഛായാദളം
കാണുവാൻ ഭംഗിയുണ്ടെങ്കിലും
കൈയ്ക്കുള്ളിലേറിനിൽക്കില്ലയതിൻ 
സുഗന്ധം...


തേജോമയം പകൽപ്പാളിയിൽ
തട്ടിയോരീയപരാഹ്നത്തിനാദിതാളം
ചില്ലുകൂട്ടിൽലയം മായുന്നുവോ
മുദ്രയെല്ലാമുടഞ്ഞു താഴ്ന്നീടുന്നുവോ
രാജ്യമൊന്നാകെതിരിഞ്ഞീടുമീയുരൽ
പാതകളെത്തുന്ന നീർമരുത്തിൽ
കാലം ശിരസ്സുതാഴ്ത്തുന്നു, 
വിരൽതുമ്പിലേറിയോരക്ഷരചിന്തുകളും,
 എത്ര തുലാഭാരമെത്ര ഭാരങ്ങളീ
കൃഷ്ണതുളസികൾ താങ്ങീടുന്നു...
എത്രനാളീരുദ്രതീർഥത്തിലെൻ 
മനസ്സെത്തിനിന്നു മഴതുള്ളിപോലെ..
എത്രനാൾ സങ്കീർത്തനം പാടി
രുദ്രാക്ഷമെത്രനാളെണ്ണി പ്രദോഷഭൂവിൽ
കത്തിയതെല്ലാം ത്രിനേത്രത്തിൽ വീണുപോയ്
അക്ഷരങ്ങൾ മിഴിക്കുള്ളിൽ
സമുദ്രമായ്...





Monday, April 9, 2012


ഹൃദ്സ്പന്ദനങ്ങൾ


വാനിലെ താരകളെൻ
മിഴിക്കുള്ളിലെ
ഗാനങ്ങളിൽ സ്വപ്നമാവുന്നു,
ചുറ്റിലെ  ലോകം
തിരിഞ്ഞു നീങ്ങും ദർപ്പണങ്ങളിൽ
കാണുന്നതോ മഷിതൂവിയചിത്രങ്ങൾ..


നേരിയമൂടൽമഞ്ഞും മാഞ്ഞു
പിന്നിലായേറും നിഴൽപ്പാടിലേതോ
തണൽ മരം..
ആകാശവും തുന്നിനീട്ടുന്നു
കല്പാന്തകാലങ്ങളിൽ
പ്രളയമേറ്റും യുഗങ്ങളെ..


മായും മരീചികക്കുള്ളിൽ
മയങ്ങിയോരാധികൾ
പോലും നിസ്സംഗം
പഴേദു:ഖ  നോവുകൾ പോലും
മറഞ്ഞു ചിതൽപ്പുറ്റിൽ
കാണുന്നിതിന്നിത്രമാത്രം
വിരൽതുമ്പിലൂറുന്ന
സർഗവും, സ്വർഗവാതിൽ
തുറന്നീഭൂവിലെത്തും
മനോഹരദൃശ്യവും..


കാലം കടഞ്ഞു 
പലേദിക്കുമെങ്കിലും
കാണുന്നുവീണ്ടും
പ്രഭാതദീപങ്ങളെ
ഊഴിയിൽ വീണതൊരിത്തിരി
ചന്ദനം
വേദനതന്നതൊരിത്തിരികണ്ണുനീർ
ഭൂമികൈയാലെയെടുത്തതൊരു കടൽ
താരകൾ തന്നതോ ദീപാവലി



Sunday, April 8, 2012


മുദ്ര


അരികിലിരുന്നു
മഹാസർഗബിന്ദുവിൽ
നെടുകയും കുറുകെയും
കോറിയോരിന്നുവന്നെഴുതുന്നു
ഭൂമിയിയ്ക്കിതേതു രോഷം
അരികിലെൻ ജാലകചില്ലുടച്ചോർ
പിന്നെയെരിയുന്ന
തീയ്ക്കെണ്ണയിറ്റിച്ചവർ
അവർ പറയുന്ന  മാഹാത്മ്യങ്ങളായിരം
ദയയോടെ കേൾക്കുവാനാവുന്നുമില്ലെന്റെ
ഹൃദയമിന്നത്ര കഠിനമല്ലെങ്കിലും
മറവിയിൽ മാഞ്ഞുതീരുന്നില്ല
മുറിവുകൾ..
പലനാളിലും പറഞ്ഞീവാതിലിൻ
താഴിലെഴുതിയൊട്ടിക്കേണ്ട
സൂക്തങ്ങൾ, പിന്നെയും
കുരുതിയ്ക്കൊരിത്തിരി
മൺ തരിതേടിയെൻ
പകലുമിരുട്ടിൽ പുതപ്പിച്ചു
നീങ്ങിയോരറിവിലിന്നൂറുന്നതേതു ദൈന്യം? 


അരികിലെ സന്ധ്യയ്ക്കശോകവർണ്ണം
നീണ്ട   നിഴലുകൾ മായ്ച്ചതനേകവർണ്ണം
കരിമുകിൽതുമ്പിൽ നിന്നിറ്റിറ്റുവീണതോ
കടലിനെ ചുറ്റിയ  കാലഭേദം
മിഴിയിലും, പിന്നെ മഴതുള്ളികൾ
വീണ  വഴീയിലും പവിഴമല്ലിപൂവുകൾ
കവിത തൂവുന്നസുഗന്ധവും
ഗ്രാമത്തെയറിയുന്ന  സോപാനഗാനങ്ങളും
ഇടവഴിയ്ക്കരികിൽ
മറഞ്ഞൊരാപുഴയുടെയിതളും
കരിഞ്ഞു, കരിഞ്ഞതുമ്പിൽ മണൽ
തരികൾ രചിച്ചു ദിനാന്ത്യകാവ്യം
ഒടുവിൽ ശേഷിച്ചു പുകഞ്ഞ
രാജ്യത്തിന്റെയിരുളിനെ മായ്ക്കും 
സ്വതന്ത്രമുദ്ര...




ഹൃദ്സ്പന്ദനങ്ങൾ


എത്രനിശ്ശബ്ദമിന്നെൻ
ഹൃദയസ്പന്ദങ്ങളെത്ര
മനോഹരമിന്നു സായന്തനം..
എത്രയോ ദൂരം നടന്നു
ദിക്കാലങ്ങളെത്തിനിൽക്കും
വ്യോമസീമയിൽ 
നിന്നുമൊരുത്തരം
തേടിയോരാർദ്രനക്ഷത്രത്തിനക്ഷരം
നിന്നു തിളങ്ങും മനസ്സിന്റെ
ചിത്രങ്ങൾ സൂക്ഷിക്കുമീ
കടൽശംഖുകളെത്ര 
കാവ്യങ്ങളെയുള്ളിലൊതുക്കുന്നു


എത്ര  പ്രദോക്ഷങ്ങളെത്ര
ത്രിസന്ധ്യകളെത്ര
വാനപ്രസ്ഥങ്ങളിന്നും
കുരുക്ഷേത്രമെത്തി നിൽക്കുന്നു
പ്രപഞ്ചരഥങ്ങളിൽ,
കത്തുന്നതഗ്നിയല്ലാധികളല്ലൊരു
ദിക്കിന്റെയസ്വസ്ഥഭാവങ്ങൾ
നേരിനെ വെട്ടിച്ചുരുക്കിയോരോർമ്മകളിൽ
ചുറ്റിയൊട്ടിനിൽക്കുന്ന  ത്രിനേത്രവും
ഭൂമിതന്നക്ഷപാത്രത്തിലെ
ശാകപത്രങ്ങളും...



എത്രവളർന്നു നഗരത്തിരക്കിന്റെ
ഭിത്തികൾപോലും ഭയാനകം
ജാലക ചിത്രങ്ങൾ 
പോലുമിന്നെത്രയോ നിർമ്മമം
കാലം മറച്ചു കുയിൽപ്പാട്ടുകൾ
വിരൽക്കോണിലോ
വീണ്ടും ഘനസ്വരങ്ങൾ

ആകെതണുത്തിരിക്കുന്നു
വിരൽതുമ്പിലോടിയ  നോവുമാ
നോവിന്റെയോർമ്മയും..
ആകെ മുറിഞ്ഞിരിക്കുന്നു
പതാകകളാരവം മാത്രം 
പുരാണത്തിലേറുന്നു..




സ്വരം


കാണാത്തതെല്ലാമസത്യം
മനക്കോണിലേറിയതെല്ലാം
മനസ്സിന്റെ സത്യങ്ങൾ..
ആകാശമെന്നേ
മറക്കുവാൻ ശീലിച്ചൊരാധികളോ
മേഘകാവ്യങ്ങൾ,
വേനലിൻ തീരങ്ങളിൽ
നിന്നകന്ന  മഴക്കാലഗ്രാമമോ
ഭൂമിതൻ സ്വപ്നസങ്കല്പങ്ങൾ
ഓർമ്മകൾ വീണുടഞ്ഞോരു
കടൽശംഖിലാധികളാകെ ദ്രവിച്ചു,
പകൽതുണ്ടിലേറി
പറക്കുന്നുവോ കനൽപ്പക്ഷികൾ..


കാണാത്തതെല്ലാമദൃശ്യം
അയഥാർഥവീചികൾ പോലെ
സുഷ്പ്തിലെ രൂപങ്ങൾ..
ആകെ നിറഞ്ഞുതുളുമ്പും
മഷിചെപ്പിലേറുന്ന്തിന്നും
ത്രികാലങ്ങളോ,
വേദകാലവും  ഭൂമിയും
മന്ത്രം മറന്നോരു
വേദിയിൽ നിൽക്കുന്നതേതു
പുരാണങ്ങൾ?


കാലമുടച്ച ശിലാഫലകങ്ങളിൽ
കാവ്യങ്ങൾ വീണ്ടും 
പുനർജനിക്കുന്നുവോ?
ആധിതീർത്തന്യായമേറ്റുന്ന
ചില്ലുടച്ചേറുന്നുവോ
രത്നസാഗരം
ഭൂമിതന്നേകതാരയ്ക്കുള്ളിലേറുന്നുവോ
സ്വരം..