Wednesday, June 30, 2010

നിറങ്ങളെല്ലാം തൂവൽത്തുമ്പിലായ്
മൃദുസ്പർശമെഴുതും ചിത്രങ്ങൾ
പോലുണരും വസന്തത്തിൻ
ചിറകിൽ സ്പന്ദിയ്ക്കുന്ന
പുലർകാലത്തിൻ ശംഖിൽ
മറഞ്ഞിരിയ്ക്കും
മൗനമുടയ്ക്കും പ്രണവമായ്,
സോപാനത്തിനരികിൽ
കൽത്തൂണിലായ്
സാലഭഞ്ജികൾ കൈയിലേറ്റുന്ന
കൽവിളക്കിൽ
തിരിയിട്ടുണരുന്ന പ്രപഞ്ചം
ശ്രീഗോപുരനടയിലിരുന്നാദ്യമെഴുതും
സങ്കീർത്തനവചനം
വസന്താഭയുണർത്തും
മന്ത്രാക്ഷരമതിലായുണരുമെൻ
ഹൃദയം സപ്തസ്വരസംഗമം
സമാഗമം
പുരാവൃത്തമെഴുതിയാർദ്രഭാവം
നഷടമായ മനസ്സിൽ
നാരായത്തിൻ മുന
വീണുണങ്ങാത്ത മുറിവിൽ
സഞ്ജീവനി മന്ത്രം ചൊല്ലി
മഴയെത്തുമ്പോൾ
മൗനവചനം മറക്കുന്ന
കടലായിരുന്നു ഞാൻ
കൈകളിൽ മുത്തുച്ചിപ്പിയുറക്കും
കടലിനെയുണർത്താൻ
തുടിയിടും ഇടക്കതേടിപ്പോയ
ശ്രുതിയായിരുന്നു ഞാൻ
പുരാവൃത്തങ്ങൾ തകർത്തൊരു
മാളികമുകളിലെ
കത്തുന്ന വിളക്കിലെ ജ്വാലയിൽ നിന്നും
കൈയിലിത്തിരി വെളിച്ചത്തെ
കടമായെടുത്തുവിൺചെപ്പിലായൊളിപ്പിച്ച
താരയായിരുന്നു ഞാൻ..



ഇരുട്ടിൽ മുങ്ങിത്തപ്പും
സൂര്യനെ കാൺകെ
താരാപഥത്തിൽ കൺചിമ്മിയ
നക്ഷത്രമിഴികളിൽ
ഗ്രഹങ്ങൾ നൃത്തം
നിർത്തിയുപഗ്രഹങ്ങൾ
ജീവവചനം തേടിമെല്ലെ
നടന്നു; വഴിയിലെ
കൂരിരുട്ടിന്റെ കുന്നിൻ മുകളിൽ
നിന്നും ജീവ തേജസ്സായുണരുന്ന
ഭൂമിയെ കണ്ണിൽ കണ്ടൂ
ഇരുളിൻ നിമിഷങ്ങളെണ്ണിയന്നവർ
സൂര്യനിരുളിൽ മുങ്ങും താരാപഥത്തിന്നരികിൽ
വന്നെഴുതീയിന്നു സൂര്യഗ്രഹണം
നിലാവിന്റെ നിറവിൽ സൂര്യൻ
മാഞ്ഞു മറയും പുലർകാലം
അകലെയാകാശത്തിലുലഞ്ഞ
കാർമേഘങ്ങൾ
മഴവില്ലുകൾ    മായ്ച്ചു
സമുദ്രമൊഴുകിയവഴിയിൽ
വന്നുനിന്നു പറഞ്ഞു
സൗരയൂഥഭ്രമണവഴികളിൽ
സമയമൊരു മഷിക്കുപ്പിയിൽ
കാലത്തിന്റെ
ഗമനതാളങ്ങളെ വികലമാക്കീടുന്ന
വഴിയാണിതു, ഭൂമി ചലിയ്ക്കും
വഴികളിൽ മുൾപാകി, മുറിയുന്ന
വിരൽത്തുമ്പിലെ രക്തമിറ്റിച്ചു
വർത്തമാനക്കടലാസിലായ്
തീർത്തകഥകൾവിറ്റുകൂട്ടിയൊടുവിൽ
കാലത്തിന്റെ ശംഖിലെയദ്വൈതത്തിൻ
വേരുകൾ നഷ്ടപ്പെട്ടു
രുദ്രാക്ഷമെണ്ണി തീരഭൂമിയിൽ
സമയവുമൊടുങ്ങം വഴി.....

Tuesday, June 29, 2010

ഞാനുണർന്നതും
പിന്നെയായിരം ദീപങ്ങളിൽ
തേജസ്സിൻസ്വപ്നങ്ങളായ്
പൂക്കാലം വിടർന്നതും
ഓട്ടുരുളിയിൽ ബാല്യം
അക്ഷരങ്ങളായുണർന്നേറ്റെതിരേറ്റ
നവരാത്രിയിൽ
സരസ്വതിയുണർന്നുനാവിൽ
പുണ്യമെഴുതും പുലർകാലമണലിൽ
മണൽത്തട്ടിലിരുന്നു
ദൂരെ മന്ത്രവീണയിലുണരുന്ന
സ്വരങ്ങൾ തേടി
ശിലാസ്തൂപങ്ങൾ നീട്ടും
പ്രതിധ്വനികൾക്കുള്ളിൽ
വാക്കായുണരും
കടൽ തേടിയൊഴുകി ഞാനും
പിന്നെയന്നിലെ സ്വപ്നങ്ങളും
ഇരുളിൻ ഗുഹയിലൂടെന്നുമൊഴുകിയ
പുഴയായിരുന്നത്
കടലിനെ കാണാതെ
കടലിനെയറിയാതെ
മരുഭൂമിയിൽ മണൽച്ചൂടുകാറ്റിൽ
വറ്റിയെവിടെയോ ലക്ഷ്യം മറന്ന പുഴ
തെളിയുന്ന ഹരിതാഭാമാം തീരഭംഗിയെ
മുഖപടത്തിന്നുള്ളിലാക്കിചുഴികളിൽ
പ്രകൃതിയെ ചുറ്റിവരിഞ്ഞുകെട്ടി
താഴ്ന്നു ഭ്രമണഗതിയാകെ
തകർന്നുകണ്ണീർ തൂകി വഴിയിലാ
ഭൂമിയെ ചേറിൽപുതപ്പിച്ചു
എവിടെയോ പോയി മറഞ്ഞെങ്കിലും
ദൈവവചനം മറന്നാത്മശാന്തിയില്ലാതെയാ
മരുഭൂമിയിൽമണൽക്കാട്ടിൽവീണൊടുവിലൊരു
ശിലയിൽ മൗനമായ് മാറിയപുഴ....

Monday, June 28, 2010

ഇനിനടക്കാം മെല്ലെ
സത്യമുറങ്ങും   വഴിയിലഗ്നി-
കണങ്ങൾ നെയ്യും  
സ്വർണ്ണനൂലുകൾ
നിലാവിന്റെ മുത്തുകൾ
കൈയിലേറ്റി
ചെമ്പകപൂവിൽ
നൃത്തമാടുന്ന നിഴലിനെ
കടഞ്ഞ്; ഹോമാഗ്നിയിൽ
കത്തിയാളിയ പുകയൊതുക്കി
നടക്കാം മെല്ലെ
സത്യമുറങ്ങും വഴിയിൽ
നൈശ്രേയസമുണർത്തും
നിലാവിന്റെ പൂവുകൾതേടി
മെല്ലെ നടക്കാമുറങ്ങാത്ത
ചക്രവാളത്തിൽ
കടലുറങ്ങാതിരിക്കുന്ന
നിലാവിൻവഴിയിലായ്
എഴുതാനിനിയും
ബാക്കിയുണ്ടാകാശത്തിൻ
അനന്തവ്യാപ്തി തേടിയുണരും
വിരൽത്തുമ്പിൽ
നിലവറയിൽ സൂക്ഷിക്കുന്ന
ഭദ്രദീപങ്ങൾ സാക്ഷിയെഴുതും
വർത്തമാനകാലത്തിൻ
സങ്കൽപ്പങ്ങൾ
എഴുതി മായിക്കുവാൻ
വരുന്ന കാലത്തിന്റെ
കറുത്തനിഴലുകൾ
മഴവീണുലയുമ്പോൾ
വഴിയിൽ സമയമാനാഴികമണിക്കുള്ളിൽ
തിരയുന്നെന്നും ഭൂതകാലത്തിൻ
മുൾപ്പാടുകൾ
എഴുതാമെഴുതിയാ താളിയോലകൾ
നിലവറകൾ നിറയ്ക്കെട്ടെ
ഭദ്രദീപങ്ങൾ നിറതിരിയാൽ
കത്തിയാളിപ്പടർന്നു ജ്വലിക്കട്ടെ

Sunday, June 27, 2010

എനിയ്ക്കായ് തുടികൊട്ടിയുണർന്ന
പ്രഭാതമേ!
നിന്റെ വിളക്കിൽ
തെളിയുന്ന ജ്വാലയിൽ
പ്രദീപ്തമാം മനസ്സിൽ
ഞാനെൻപ്രിയസ്വപ്നങ്ങളെഴുതട്ടെ
ഉറങ്ങിക്കിടക്കുന്നവാനിലെ
നക്ഷത്രങ്ങൾ മിഴിയിലൊളിപ്പിക്കും
ദീപങ്ങളെല്ലാംചേർന്നെൻ
ഹൃദയം ദീപാവലിവിളക്കായ്
തെളിയുമ്പോൾ
  അരികിൽ വന്നു മാമ്പൂമണക്കും
 കാറ്റിൽ  തൊട്ടു നടന്ന ബാല്യം
  ചെമ്മൺപാതയും കടന്നാറ്റുവക്കിലെ
 പുൽനാമ്പിന്റെ     നനുത്തകുളിരുമായ്
പർവതശിഖരത്തിനരികിൽ
നിന്നും മഴവില്ലുകൾ പൂക്കും
വ്യാപ്തവ്യോമഗോപുരങ്ങളിൽ
ഉണരുംപ്രഭാതത്തിൻ
ദീപങ്ങൾ കൈയിലേറ്റി
വരുമ്പോൾ
കടലുണർത്തും
സപ്തസ്വരത്തിൽ,
ഓംങ്കാരത്തിലുണരാൻ 
നക്ഷത്രമിഴിയിലെ
സ്വപ്നമായ് വിടരുവാൻ
എനിയ്ക്കായ് തുടികൊട്ടിയുണർന്ന
പ്രഭാതമേ!
നിനക്കായ് ഞാനിന്നൊരു
വിളക്ക് തെളിക്കട്ടെ
ഒരുനാൾ കടലിന്റെയുള്ളിലെ
കടൽ തേടിയൊഴുകീയൊരുപുഴ
മലയോരങ്ങൾ താണ്ടി
കാട്ടുചോലയിൽമുങ്ങി
തപസ്സു ചെയ്തു
ഭൂമിയതുകണ്ടമ്പരന്നു
ഭ്രമണതാളങ്ങളെ
കടലിന്നേകി പിന്നെ
കടലിൽ മുങ്ങിത്തേടിയലയും
പുഴയോടായ് പറഞ്ഞൂ
പാഴാക്കുന്നജന്മത്തിൻ മൂല്യം
വൃഥായെഴുതിവിൽക്കും
തീരമണലിൻ തിരകൾക്ക്
കാണുവാനാവാത്തൊരീകടൽ
ഭൂമികൈയാലെടുത്ത കടലതു
കണ്ടുകണ്ടൊഴുകുക..

Saturday, June 26, 2010

വഴിയരികിൽ ശൂന്യമുഖമായ്
നിന്നകാലമെഴുതിയൊതുക്കിയ
കഥയിൽ നിന്നും ഭൂമി നടന്നു
മഴ വീണു നനുത്ത കടലൊരു
സുഗമസംഗീതത്തിൻസ്വരങ്ങൾ
കൈയിലേന്തിയൊഴുകി
ചക്രവാളമെഴുതി പ്രശാന്തിതൻ
പുലർകാലങ്ങൾ, ചുറ്റുവിളക്കിൽ
തെളിയുന്ന വിശുദ്ധി
വേനൽത്തീയും കടന്നു
വർഷക്കുളിരോലുന്ന
പൂക്കാലങ്ങൾ
വിടരും മനസ്സിലായ്
മാറുന്ന ഋതുക്കളെയക്ഷരങ്ങളിൽ
പുനർജീവനായ് മാറ്റി കാലം
മുന്നോട്ടു കടന്നുപോയ്...


ഒരിയ്ക്കൽ പോലും കൃഷ്ണാ!
നീയെന്നെ പിരിഞ്ഞില്ലെൻ
അരികിലെന്നും നീവന്നിരുന്നു
പലപ്പോഴും നിന്നെ ഞാൻ കണ്ടൂ,
മുളം തണ്ടിലെ ഗാനം കേട്ടൂ
പിൻതിരിഞ്ഞു ഞാൻ നോക്കി
നിൽക്കുമ്പോൾ കടമ്പിന്മേൽ
മന്ത്രം പോൽ ചിലമ്പിന്റെ
മംഗളധ്വനി കേട്ടൂ
ഒരിയ്ക്കൽ പോലും കൃഷ്ണാ
നീയെന്നെയുപേക്ഷിച്ചു
പിരിഞ്ഞില്ലെന്നും നീയെൻ
മനസ്സിന്നരികിലെ
മാനസസരസ്സിൽ വന്നിരുന്നു
മുളം തണ്ടിൽ സംഗീതമുണർത്തിയെൻ
ഹൃദയം ഗോവർദ്ധനമെന്ന പോൽ
കൈയിലേറ്റിയിരുന്നു
ചിരിച്ചുനീ പാൽനിലാവുപോൽ
ഞാനന്നറിഞ്ഞു
നീയാണെല്ലാമറിയുന്നൊരെൻ ജീവൻ

Friday, June 25, 2010

ഒരിയ്ക്കലൊരുകടലെന്നോടു
പറഞ്ഞു, സൂര്യനുദിയ്ക്കുന്നതും
പിന്നെയസ്തമയത്തിൽ
മുങ്ങി മറയുന്നതും
തിരയൊടുങ്ങും തീരങ്ങളിൽ
സാന്ധ്യവർണ്ണങ്ങൾ
ചാർത്തിയുലയുന്നതും
മുകിൽനിരകൾ മായ്ക്കും
പ്രതിഛായയിൽ സ്വന്തമെന്നു
പറയാൻ നിഴൽ പോലുമില്ലാതെ
നക്ഷത്രങ്ങൾ വിളക്കു വയ്ക്കും
ചക്രവാളത്തിനരികിലായ്
ഹൃത്തിലൊതുക്കുമഗ്നിതാങ്ങാനാവാതെ
യാത്രയെല്ലാമൊതുക്കി ശാന്തിതേടി
നടന്ന വഴികളിൽ
ഹോമിച്ച പകലിന്റെ
നിമിഷങ്ങളിൽ വീണുകരിയും
സ്വപ്നങ്ങളെ
ചിതയിലാക്കി
സൂര്യനൊടുവിൽ വന്നുനിൽക്കും
കടലതാണിതേകടൽ....

Thursday, June 24, 2010

ഹമ്പി
സപ്തസ്വരമണ്ഡപത്തിൽ ഞാനിരുന്നു കൽസ്തൂപങ്ങൾക്കരികിൽ
ശരത്ക്കാലനിറവിൽ സായാഹ്നത്തിൻ
ശാന്തമാം നിയോഗത്തിൽ
അരികിലൊഴുകി സ്വരരാഗമായ്  തുംഗഭദ്ര
അകലെ കണ്ടു പുഷ്ക്കരണി
രംഗദ്വാരമതിലൂടൊരു കാതം
പിന്നോട്ടു നടക്കുമ്പോൾ
കണ്ടു ഞാൻ കൽത്തേരുകൾ
ദക്ഷിണോന്നതിയുടെ
ചിത്രങ്ങൾ വരയ്ക്കുന്ന
സാമ്രാജ്യപ്പെരുമകൾ 
ഭദ്രയിൽ  മുങ്ങിക്കുളിച്ചെത്തുന്ന
കാറ്റിൽവില്വപത്രങ്ങളർച്ചിക്കുന്ന
തുംഗയും മുന്നിൽ സന്ധ്യാവിളക്കിൽ
മുദ്രാങ്കിതമെഴുതും ശിലാരൂപഭംഗിയും
കൃഷ്ണപ്രേമമുറങ്ങും വൃന്ദാവനഭംഗിപോൽ
നൂറ്റാണ്ടുകളുണർത്തും സ്വപ്നങ്ങളും
നനുത്ത നിലാവിന്റെ സംഗീതമുണരുന്ന
ശരത്ക്കാലത്തിൻ നിറമൊഴുകും
സപ്തസ്വരമുണരുമരങ്ങിലെ
ചിത്രമണ്ഡപത്തിലായ്
സ്വരങ്ങൾ തേടി ഞാനുമിരുന്നുനൂറ്റാണ്ടുകളൊഴുകി മുന്നിൽ

ഭദ്രാനദിതന്നോളങ്ങളായ്..
സ്വരങ്ങൾ തേടി
എവിടെയോ ഒരു പ്രവാചകൻ
എഴുതി നീട്ടിയ
വിവേകത്തിന്റെ വചനങ്ങൾ
പതാകയിലെ നിറങ്ങൾ പോലെ
കാഴ്ചവസ്തുവായ് മാറിയ
ഒരു പ്രഭാതത്തിൽ
നെൽപ്പാടങ്ങളിലൂടെ നടന്ന്
നെയ്യാമ്പൽ വിരിയുന്ന
തീർഥക്കുളത്തിനരികിൽ
പഴയ താളിയോലകളിലുറങ്ങിയ
ജീവസ്പന്ദനം തേടി
ജപമണ്ഡപത്തിൽ
അഭിഷേകജലം ശിരസ്സിലേറ്റി
ഗ്രാമം സ്വർണ്ണക്കൊടിമരത്തിൽ
ദൈവവചനങ്ങളെഴുതിയ
പതാകയുയർത്തി
മഴ മേഘമാർഗത്തിലൂടെ
ഭൂമിയിലേയ്ക്കൊഴുകുമ്പോൾ
എല്ലാനിറങ്ങളും
ആ പതാകയിൽ ഒന്നായലിഞ്ഞു

Wednesday, June 23, 2010

പാതിരാപ്പൂ ചൂടാൻ മറന്ന ധനുവും
മഞ്ഞുമലയിലുറഞ്ഞ മകരവും കടന്ന്
മീനവെയിൽ കത്തിയാളിയപ്പോൾ
ഭൂമി  സ്വകാര്യമായ് കാതിൽ പറഞ്ഞു
അരങ്ങിൽ യവനികനീക്കി
ഋതുക്കൾ വരും പോകും
പുൽനാമ്പുകളിലെ കണ്ണുനീർത്തുള്ളികൾ
മുത്തുകൾ പോലെ ഒരു ശംഖിലാക്കി
സമുദ്രത്തിലൊഴുക്കി
കാലവും കടന്നുപോകും.
സായന്തനസൗമ്യതയിൽനിന്നും
നിശബ്ദരാത്രിയിലേയ്ക്കും
പിന്നെ ഉഷസ്സിന്റെ ഉണർവിലേയ്ക്കും
ഭൂമി എത്ര കാതം നടന്നിരിക്കുന്നു
വൈശാഖമഴയിലുണർവുൾക്കൊണ്ട്
വസന്തമുണരുമ്പോൾ
ചക്രവാളത്തിനരികിൽ
കടൽ ശ്രീരാഗത്തിന്റെ
ആദ്യശ്രുതിയിലൊഴുകി.
നടന്നു നീങ്ങിയ ദിനരാത്രങ്ങളിലൂടെ
മാഞ്ഞുപോയ സംവൽസരങ്ങളുടെ
ചരിത്രമുറങ്ങുന്നലഘുലേഖകൾ
മലനിരയോളമുയരമുള്ള
സ്മാരകമന്ദിരത്തിലെ
ചില്ലുകൂടിനുള്ളിലുറങ്ങുമ്പോൾ
ഗുഹാമൗനങ്ങളിലൊതുങ്ങാനാവാതെ കാലം
ഒരു കടലാസ്സ് താളിൽ
അന്തരാത്മാവിന്റെ വാക്കുകൾ
എഴുതിക്കൊണ്ടേയിരുന്നു
തൂവൽസപർശത്തിലുണർന്ന
ആ വാക്കുകളിൽ സമുദ്രമൊഴുകി
ആ വാക്കുകളുടെ അർഥം തേടിതേടി
സൂര്യൻ രാപ്പകലുകൾ മറന്ന്
സൗരയൂഥത്തിൽ നിശ്ചലം നിന്നു

Tuesday, June 22, 2010

എവിടെയോ ഒരു അനുസ്വരം
ജന്യരാഗങ്ങളിൽ നിന്നുണർന്ന്
സമുദ്രസംഗീതമാവുമ്പോൾ
പഴമയുടെ കൽപ്പെട്ടിയിലെ
ചെമ്പകസുഗന്ധത്തിലുറങ്ങിയ
കാലത്തിന്റെതാളിയോലകളിൽ നിന്നും
നടന്നുനീങ്ങിയ ഓർമ്മകൾ
നേർത്ത ഒരു സ്വപ്നത്തിന്റെ
സമന്വയതീരത്തിൽ
സപ്തസ്വരങ്ങളുമായ്
മഴക്കാലമേകിയ തളിർനാമ്പുകളിൽ
പൂക്കാലം വിടരുന്നത് കണ്ട്
സമുദ്രം സാധകം ചെയ്യുന്ന
തീരമണലിൽ പുനർജനിയുടെ
നവരാഗമാലികയായുണർന്നു......
ഒരു വാതിലടയ്ക്കുമ്പോൾ
മറ്റൊരു വാതിലിലൂടെ
കടന്നു വരുന്നു നിഴലുകൾ
വിളക്കിൽ തിരിയിട്ട്
ഉമ്മറപ്പടിയിലേയ്ക്കിറങ്ങുമ്പോൾ
പരിചിതഭാവത്തിൽ
പരിസമാപ്തിയുടെ കാവ്യശേഖരവുമായ്
മുഖാവരണങ്ങളിൽ മുഖം മറച്ച്
പിന്നാലെ വരുന്നു നിഴൽപ്പാടുകൾ
വെളിച്ചം തേടുന്ന വഴിയിലെല്ലാം
ഭൂമിയുടെ പ്രദിക്ഷണവഴിമുടക്കി
ഒളിയമ്പെയ്യുന്നു നിഴലുകൾ ..
അവർക്കെന്താണാവോ വേണ്ടത്?

Monday, June 21, 2010

ആകാശചെരിവിലൂടെ
ചക്രവാളത്തിനരികിലെത്തിയ
കുറെ നക്ഷത്രങ്ങൾ കടൽക്കരയിൽ
മുത്തുചിപ്പികൾക്കുള്ളിലുണർന്ന
സംഗീതം കേട്ടിരിക്കുമ്പോൾ
മരുഭൂമിയിലെ മണൽക്കാട്ടിൽനിന്ന്
കുറെ മണൽത്തരികൾ
വിവേകശൂന്യതയുടെ ആദ്യാക്ഷരങ്ങളുമായ്
കടലിലേയ്ക്കൊഴുകി
നക്ഷത്രങ്ങൾ കൈയിലേന്തിയ
സപ്തസ്വരങ്ങളിൽ
പ്രകൃതിസ്വരങ്ങളുടെ ആന്ദോളനമുയരുമ്പോൾ
കിഴക്കേ ചക്രവാളത്തിനരികിൽ
മഴയിൽ പുണ്യാഹശുദ്ധിചെയ്ത ഭൂമിയിൽ
കടൽ ഒരു സമ്പൂർണ്ണരാഗമായിയൊഴുകി

Sunday, June 20, 2010

പാതയോരത്തെ വാകപൂമരങ്ങളിലെ
പൂക്കളിൽ മഴ വീഴുന്നതു കാണാൻ
തുറന്നിട്ട ജാലകത്തിനരികിൽ
വന്നിരുന്ന കുഞ്ഞാറ്റക്കിളികൾ
ഓലഞാലിപ്പക്ഷികൾ കൂടുകൂട്ടിയ
അശോകപൂമരത്തിലേയ്ക്ക്
പറന്നകലുമ്പോൾ
ചെമ്മൺ പാതയ്ക്കപ്പുറം
നടന്നു നീങ്ങിയ സമയം
മഴക്കാലമേഘങ്ങൾക്കിടയിൽ
ഉദിയ്ക്കാൻ മറന്ന സൂര്യന്റെ
അശ്വരഥങ്ങൾക്കരികിൽ കാവൽ നിന്നു
ഒടുവിൽ എവിടെയൊ മറന്ന
നിമിഷങ്ങളുടെ യവനിക നീക്കി
പുറത്തേയ്ക്ക് വന്ന
കാലത്തിന്റെ കൈയിൽ
വിടരാൻ മറന്നകുറെ പൂക്കളുടെ
ആത്മകഥയുണ്ടായിരുന്നു
മഞ്ഞുപോലെയുയർന്ന ഹോമമണ്ഡപത്തിലെ
പുകപടലങ്ങളിൽ കാലം ഹോമിച്ച
ദിനരാത്രങ്ങളിൽ നിന്നും
പുനർജനിച്ച കവിതയുടെ മഴത്തുള്ളികളിലുലഞ്ഞ്
തീയും പുകയുമടങ്ങിയ സായാഹ്നത്തിൽ
ഒരു നേർത്ത പട്ടുനൂൽത്തുമ്പിൽ നിന്നും
സ്വർണവർണമാർന്ന കസവലുക്കുമായ്
സന്ധ്യ ചക്രവാളത്തിനരികിലെത്തിയപ്പോൾ
മിഴിയിലെ പ്രകാശബിന്ദുക്കളേകിയ
വെളിച്ചവുവായ് താമരക്കുളത്തിനരികിൽ
പഴയലിപിയുടെ താളിയോലകൾ
മനപ്പാഠമാക്കുമ്പോൾ
ശ്രീലകത്ത് ദീപാരാധനാവേളയിൽ
മംഗളാരതിയുഴിഞ്ഞു വന്ന കാറ്റിന്റെ
മർമ്മരം കാതിൽ നിറഞ്ഞു,

Saturday, June 19, 2010

അറിവു തേടിപ്പോയ മനസ്സിൽ
അശാന്തിയുടെ തരംഗങ്ങളുണർത്തിയ
ഒരു ലോകം ഒരു ചെറിയ മണൽത്തരിയായ്
നീ എന്റെ കൈയിലേയ്ക്ക് വച്ചു നീട്ടി
ഓരോ മണൽത്തരിയിലും വിവേകശൂന്യതയുടെ
ഭാഷയെഴുതിയ കാലത്തിന്റെ ഒരു മുഖം
നിഴൽപ്പാട് പോലെ പിൻതുടരുമ്പോഴും
ഞാൻ കേട്ടു മുളം തണ്ടിന്റെ സുഷിരങ്ങളിൽ
നിന്നുണർന്ന രാഗമാലിക
വേനലിൽ ഉറവ വറ്റിയ മലഞ്ചെരിവുകളിൽ
മഴ അരുവിയായൊഴുകിയപ്പോൾ
എഴുതിയൊതുക്കാനാവാത്ത വാക്കുകൾ
നിഴൽപ്പാടുകൾ മാഞ്ഞ മഴ വീണ ഭൂമിയിൽ
പാരിജാതപൂക്കളുമായ്
പ്രഭാതപൂജാമന്ത്രത്തിലുണർന്നു.
ആരോ എഴുതി നിറയ്ക്കുന്ന
അലങ്കോലപ്പെട്ട കഥയുമായ്
നിശ്ചലം നിൽക്കുന്ന
പൊയ്കയിൽ നിന്നകന്ന്
ശരത്കാലമേകിയ
നിറങ്ങളുടെ ഭംഗിയിൽ
വിടരുന്ന പൂക്കളുമായ്
കടൽത്തീരത്തേയ്ക്കൊഴുകിയ
അമൃതവാഹിനിയായ
സംഗീതം അറിയാതെ
അസ്തമയമേകിയ
ആത്മസംഘർഷത്തിൽ
സൂര്യൻ കത്തിയെരിയുമ്പോൾ
തൂവൽചിറകിലേറി
ആകാശഗോപുരത്തിലേയ്ക്ക്
യാത്ര ചെയ്യുന്ന സ്വപ്നങ്ങളെ
കൈയിലേറ്റിയ ചക്രവാളം
കടലിനോട് സ്വകാര്യം പറഞ്ഞു
ശരത്കാലത്തിന്റെ നിറങ്ങൾക്കെന്തുഭംഗി

Friday, June 18, 2010

ഗ്രാമമുണർന്ന സുപ്രഭാതങ്ങളിൽ
വിശുദ്ധിയുടെ നിർമാല്യദീപങ്ങൾ
സ്വർണ്ണവർണമാർന്ന ഓട്ടുവിളക്കിൽ
തെളിയുമ്പോൾ
അരയാൽത്തറയും കടന്ന്
ആറ്റുവക്കിൽ ഓളങ്ങളിലാലോലമാടി
നെല്പാടങ്ങളിലെ നനുത്തമണ്ണിൻ കുളിരുമായ്
കായൽക്കാറ്റിൽ നീന്തി
കൈതകിപൂക്കളിലുലഞ്ഞ്
ആകാശത്തിലുണർന്ന
ചുറ്റുവിളക്കിൽ നിറഞ്ഞ്

മുളം തണ്ടിലെ സുഷിരങ്ങളിൽ നിന്നും
ഇതു വരെ കേൾക്കാത്ത ഒരു ഗാനവുമായ്
യദുകുലയവനിക നീക്കി നീ വന്നപ്പോൾ
ഒരു സ്വപ്നം പോലെ മനസ്സിൽ
കവിതയുണർന്നു വന്നു... 

Thursday, June 17, 2010

വഴിയിൽ പൂത്തുലഞ്ഞുനിന്ന
സന്ധ്യയുടെ നിറമുള്ള
അശോകപൂമരങ്ങളിലൂടെ
ഒഴുകിയ കാറ്റിൽ
ദൂരെയവിടെയോ പെയ്ത
മഴയുടെ നേർത്ത ഇരമ്പം കേട്ടു
ഇടവമാസക്കുളിരിൽ
ഉറങ്ങാൻ മറന്ന രാപ്പാടികൾ
പാടിയ പാട്ടിന്നീണത്തിൽ
നക്ഷത്രങ്ങൾ ഉറങ്ങിയപ്പോൾ
താഴവരകളിൽ ഘനീഭവിച്ച
കാടിന്റെ മൗനത്തിനൊപ്പം
മഴക്കാലരാത്രിയിൽ  
ഗായത്രിയിലുണരാൻ
ബ്രഹ്മമുഹൂർത്തം തേടി
ഭൂമി മെല്ലെ നടന്നു
കാലം അശ്വത്വവൃക്ഷശിഖരങ്ങളായ്
മുന്നിൽ വളർന്നുവലുതാകുമ്പോൾ
പിന്നിൽ മാഞ്ഞു പോയ
പകലിന്റെയരികിൽ
രാത്രിയുണർന്നപ്പോൾ
ആകാശത്തിൽ മിന്നിയാളി
ഇടിമുഴക്കത്തിനകമ്പടിയുമായ്
മഴയുമെത്തി
കാലം യാത്രയിലെവിടെയോ
മറന്നുവച്ച മുത്തുചിപ്പികളിൽ
കടലിന്റെ ആരവമുണരുമ്പോൾ
മഴ അശ്വത്വവൃക്ഷശിഖരങ്ങളിൽ
ആദിമധ്യാന്തപൊരുൾ തേടി
ആലിലയിൽ അനന്തശയനം കണ്ട്
കടലിലേയ്ക്കൊഴുകി

Wednesday, June 9, 2010

തുള്ളിതുള്ളിപെയ്യുന്ന മഴ
മഴയിലൂടെ നടക്കുമ്പോൾ
അകലെ പർവതമുകളിൽനിന്നും
മഴയിൽ നിന്ന് ജീവനുൾക്കൊണ്ട
നീർച്ചാലിലൂടെ
കുറെ മണ്ണൊഴുകിപ്പോകുന്നതു കണ്ടു
അതു നോക്കി കുറെയാളുകൾ പറഞ്ഞു
ഭൂമിയൊഴുകിപ്പോകുന്നു
അവരിന്നലെ പറഞ്ഞു
സമുദ്രം കീഴടക്കി എന്ന്
അതവർ കണ്ട
പകൽക്കിനാവായിരുന്നു
മഴതുള്ളിതുള്ളി പെയ്യുമ്പോൾ
പകൽക്കിനാവിനെ സത്യമാക്കാൻ
അഗ്നികുണ്ഡമൊരുക്കി
തപസ്സ് ചെയ്യുന്നവർ

Tuesday, June 8, 2010

ഒരു മഴക്കാലത്തിന്റെ സ്വപനങ്ങൾ
ഒഴുകി കടലിലെത്തിയപ്പോൾ
അതിലിത്തിരി ഉപ്പലിയിച്ചു കടൽ
ആകാശത്തിൽ നിന്നു പെയ്ത
കാർമേഘങ്ങളുടെ കറുപ്പ്
മഴത്തുള്ളികൾക്കില്ലായിരുന്നു
നക്ഷത്രമിഴികളിൽ വിരിഞ്ഞ
സ്വപ്നങ്ങളിൽ സൗമ്യതയുടെ
പ്രഭാവലയമുണ്ടായിരുന്നു
ഓട്ടുവിളക്കിൽ നിന്നുണർന്ന

വെളിച്ചത്തിൽ നന്മയുണ്ടായിരുന്നു
കനൽത്തീയുമായ് വന്ന സൂര്യൻ
ഇതൊന്നുമറിയാത്ത അഗ്നിയുടെ
ഒരു മുഖം മാത്രമായിരുന്നു....
തുളസിപ്പൂക്കളുടെ സുഗന്ധവുമായ്
നിർമാല്യം തൊഴുതുവന്ന കാറ്റിൽ
സോപാനസംഗീതമൊഴുകുമ്പോൾ
ആൽത്തറയിൽ വന്നിരുന്നു രാമനാമം ജപിച്ച
ശുഭ്രവസ്ത്രധാരിയായ സന്യാസിയുടെ
ശരിയായ രൂപം കാട്ടി നീ നടന്നു പോയപ്പോൾ
ഞാൻ കേട്ടു ഓടക്കുഴലിൽ യദുകുലകാംബോജി
എനിയ്ക്ക് പ്രിയം
അന്നും ഇന്നും നീയുയർത്തിയ
ഗോവർദ്ധനം...
ഇന്ദ്രസഭയിലെ മേഘങ്ങളെ
പെയ്തുപെയ്തൊഴിയുക
വിശ്വസനീയത നഷ്ടമായ
മുഖക്കുറിപ്പുകളുടെ മഷിപുരണ്ട ലോകം
കൈയിലേന്തി നിൽക്കുന്ന
വർത്തമാനകാലത്തിലൂടെ
മുന്നോട്ട് നീങ്ങുമ്പോൾ
ഭൂമി ശൈത്യത്തിന്റെ കവചവും
മഞ്ഞുരുക്കുന്ന വേനൽകനലും
കുളിരുമായ് വന്ന മഴത്തുള്ളികളും
മഴവീണ മണ്ണിലെ പൂത്തുലയും
പൂക്കുടന്നകളും കാട്ടി പറഞ്ഞു
മുഖപടങ്ങളില്ലാത്ത
മനസാക്ഷി നഷ്ടമാവാത്ത ലോകം....
സമുദ്രതാളമുണരുന്ന
രാപ്പകലുകളിലൂടെ നടന്നു നീങ്ങുന്ന
വിശ്വസനീയ ലോകം

Monday, June 7, 2010

ഒരോ ദിവസവും വിരിയുന്ന
പൂവുകളുടെ അനുസ്മരണം പോലെ
ദിനാന്ത്യക്കുറിപ്പുകളിൽ
നിറയ്ക്കേണ്ട ഓർമത്തെറ്റുകളുടെ
അവലോകനമെഴുതുന്ന
മുഖാവരണമായിരുന്നില്ല സമുദ്രം
കൈക്കുടന്നയിലൊതുക്കാവുന്ന
മഷിത്തുള്ളികളിലൂടെ
അസ്വാതന്ത്രത്തിന്റെ
ആരോഹണാവരണങ്ങളിലിടറി
പല മുഖാവരണങ്ങളും
യാത്രപറഞ്ഞു പോകുമ്പോൾ
ഭൂമി ചന്ദനസുഗന്ധമൊഴുകുന്ന
സോപാനത്തിൽ വിശുദ്ധിയുടെ
കർപ്പൂരാരതിയുമായ്
ഉണർത്തുപാട്ടിന്റെ ശംഖൊലി
കേട്ടുണർന്നു.

Sunday, June 6, 2010

ഭൂമിയുടെ അന്തരാത്മാവിനെ
മഷി പുരട്ടി പത്രതാളുകളിൽ
താഴിട്ടു പൂട്ടാനൊരുങ്ങിയ
ഭൂതകാലത്തിന്റെ ഇടുങ്ങിയ
നീർച്ചാലുകളിൽ നിന്നകലെ
സമുദ്രം സായന്തനത്തിന്റെ
ശാന്തിമന്ത്രം ജപിയ്ക്കുമ്പോൾ
ഇരുട്ടു സൂക്ഷിയ്ക്കുന്ന
അമാവാസിയുടെ നിലവറയിലെ
തഴുതിട്ട വാതിലുകൾ തുറന്ന്
സൃഷ്ടിയുടെ ആദിതാളവുമായ്
ഭൂമി മെല്ലെ മുന്നോട്ട് നീങ്ങി

Saturday, June 5, 2010

എഴുതാനിരിയ്ക്കുമ്പോളരികിൽ
നിലാവിന്റെ സ്വരങ്ങൾ
കാതിൽ വന്നുപറഞ്ഞു സ്വകാര്യമായ്
ഇരുളിൽ വിരിയുന്ന പൂക്കളിൽ
സ്വർണമുരുകും നക്ഷത്രങ്ങൾക്കുള്ളിൽ
ധനുമാസമുണർന്നു വരും വ്രതശുദ്ധിയിൽ
മലനിരകൾമറയുമാ ചക്രവാളത്തിൽ
കടൽത്തുടിയിൽ
ആകാശത്തിനനന്തവിതാനിയിൽ
ഓർമിയ്ക്കാനീഭൂമിയിൽ
ശുദ്ധസംഗീതം പോലെയീനിലാവൊരു
സ്വപ്നസ്വരമായുണരുമ്പോൾ
എഴുതാൻ വിരൽതുമ്പിൽ വാക്കുകൾ തേടി
ശൂന്യഗ്രഹങ്ങൾക്കരികിലേയ്ക്ക്ന്തിനീ
മഹായാനം...

Friday, June 4, 2010

കൽമണ്ഡപത്തിനരികിൽ
ഓട്ടുമണികളുടെ പ്രതിധ്വനി
മുഴങ്ങിയ ഉഷസ്സിൽ
പനിനീർതൂവിയ മഴത്തുള്ളികൾ
ആകാശമേലാപ്പിനരികിൽ
മേഘജാലകങ്ങളിലൂടെ
ഭൂമിയിലേയ്ക്കൊഴുകിവരുമ്പോൾ
കടൽത്തീരത്തെ
നനുത്ത മണൽത്തിട്ടിൽ
ഓരോ തിരയും എഴുതിയ
അപൂർണചിത്രങ്ങളുടെ
അന്തരാർഥങ്ങൾ ഗ്രഹിച്ച
വാക്കുകൾ മഴവീണ വഴിയിലൂടെ
കൽമണ്ഡപത്തിൽ നിറഞ്ഞ
വിളക്കിന്റെ പ്രകാശത്തിനരികിലേയ്ക്ക്
 മെല്ലെ നടന്നു നീങ്ങി.

Thursday, June 3, 2010

പാതയോരത്ത്
പൂജാപുഷ്പങ്ങളുമായ്
ത്രിസന്ധ്യ വന്നുനിന്നപ്പോൾ
ഭൂമി മഴത്തുള്ളികളുടെ
വെള്ളിനൂലുകളിൽ നിന്ന്
ഒരു അപൂർവരാഗത്തിന്റെ
സ്വരങ്ങൾ വിരൽത്തുമ്പിലേറ്റി
പാതിമിഴിതുറന്ന നിശാഗന്ധിപ്പൂക്കളിൽ
വിരിഞ്ഞ സ്വപ്നച്ചിറകിലേറി
ആമ്പൽപൂക്കളുറങ്ങിയ ആറ്റുവക്കിൽനിന്നും
താഴവരയിലെ ചന്ദനസുഗന്ധത്തിനരികിൽ
ഓടക്കുഴലിലെ സുഷിരങ്ങളിൽ
ഒരു അപൂർവഗാനമാകാൻ യാത്രയായി
ചുറ്റുവിളക്കുകൾ നിറഞ്ഞുകത്തിയ
പ്രദക്ഷിണവഴിയിൽ നിന്നും
മുന്നോട്ട് നടക്കുമ്പോൾ
കാലം കാല്പദങ്ങളിലൂടെ
തിരക്കിട്ടോടിപ്പോകുന്നതു കണ്ടു
ഒരിയ്ക്കൽ എവിടെയൊ മറന്ന
ഒരു സ്വപ്നം ചുറ്റുവിളക്കിൽ
നിന്നുണർന്നുവന്നു മുന്നിൽ
വഴികാണിയ്ക്കുമ്പോൾ
അകലെ സിന്ധുസാഗരത്തിൽ
പടിഞ്ഞാറൻ കാറ്റിൽ
ആരോ അക്ഷരങ്ങളെ
അമ്മാനമാടുന്നതു കൺടു
ചുറ്റുവിളക്കിലെ സ്വപ്നം
ക്ഷീരസാഗരസമന്വയം തേടി
പുതിയ വഴിയിലൂടെ യാത്രയായി

Wednesday, June 2, 2010

തീവെയിൽവീണ
ഗ്രീഷ്മത്തിൽ നിന്നും
ഭൂമി മെല്ലെ നടന്നു നിങ്ങിയപ്പോൾ
കരിഞ്ഞ പുൽനാമ്പുകളെ തഴുകി
മെയമാസമഴകടന്നുപോയപ്പോൾ
ഭൂമിയിൽ മഴ വീണുണർന്ന
നനുത്ത മണ്ണിൽ നിന്നും സ്വപനങ്ങൾ
ഓറഞ്ചുനിറമുള്ള കനകാംബരപ്പൂക്കളായി
മുന്നിൽ വിടർന്നു വന്നു.


Jasmin planted by Amma on December 6, 2009,  her last gardening

Achan's family:
Grandparents: Parameswaran Namboothiri, Lakshmi.
Two sisters with Achan:  Devaki and Devi,
Cousin Appu.


School Days


Tuesday, June 1, 2010

Amma's Family Photo of Valvatcha Goshtam in Kanya Kumari Dirstrict
Amma with her cousins
(Indira, Sethu, Vasudev and Savitri)
ഒരു പൂവായ് വിരിഞ്ഞ
വസന്തഋതുവിലൂടെ
വൈശാഖം നടന്നുനീങ്ങുമ്പോൾ
മുഖപടമഴിഞ്ഞ കാർമേഘങ്ങൾ
മഴയായി ഭൂമിയിലൊഴുകുമ്പോൾ
മഴത്തുള്ളികളിൽ ശ്രുതിയിട്ട്
ആകാശഗോപുരത്തിനരികിൽ
കടന്നു പോയ കാലത്തിന്റെ
കനൽത്തീയിലുരുകാത്ത
ഒരു കാവ്യം
സ്വർഗവാതിൽ തുറന്നുവന്നു
ഭൂമിയെയുണർത്തി.