Tuesday, November 30, 2010

ഡിസംബർ

വാകമരച്ചുവട്ടിലെ
കനൽത്തീ ഡിസംബറിനേകി
നവംബർ മെല്ലെ മഞ്ഞുപാളികളിലേയ്ക്ക്
മാഞ്ഞു
രുദ്രതീർത്ഥക്കുളത്തിനരികിൽ
കടലിലൊഴുകിയെത്തിയ
ശ്യാമശിലയിൽ നിന്നൊഴുകി
വാകച്ചാർത്തിൻ ഹരിതഭംഗി
ഞാനുണർന്ന ഡിസംബർ
ശിലാസ്നിഗ്ദതയിൽ
നിന്നുണർന്നവന്ന
ഒരു സ്വരം പോലെയൊഴുകി.. ...
മൂടൽമഞ്ഞിന്റെ നേരിയ ജാലകം
തുറന്നാകാശത്തേയ്ക്ക് മിഴിനട്ടിരുന്നു
പ്രഭാതം
ചന്ദനച്ചിതയിൽ
കാലം കടഞ്ഞു ചരിത്രം
എഴുതിയെഴുതിയലങ്കോലപ്പെട്ട
പൂഴിമണലിൽ നിറഞ്ഞു
അക്ഷരങ്ങളുടെ രംഗോലി
ചിത്രവൈചിത്ര്യം...
നവംബറിൽ നിന്നിറ്റുവീണ
മഞ്ഞുതുള്ളികൾ,
ദൈനംദിനക്കുറിപ്പുകൾ
മഞ്ഞിൽ മൂടി
യവനിക നീക്കിയരികിൽ വന്നു
ഡിസംബർ..
 ശരത്ക്കാലം


ഹൃദയധമിനികളിൽ
നിന്നൊഴുകിയ ഹൃദ്രക്തത്തിൽ
വാക്കുകൾ മുങ്ങിയുണർന്നു
കുലീനത തേടിയ
അക്ഷരലിപികൾ
വാക്കുകൾക്കുള്ളിൽ
പൂവുപോൽ വിരിഞ്ഞു
നിഗൂഢമായ ശബ്ദരഹിതശൂന്യതയിൽ
തേരുരുൾ പായിച്ച കാലം
ശബ്ദഘോഷങ്ങൾക്കൊടുവിൽ
മലയിറങ്ങി താഴ്വാരത്തിലേയ്ക്ക്
നടന്നു...
അവിടെയുമിവിടെയും
അഗ്നിസ്ഫുലിംഗങ്ങൾ
തീർത്ത ശിലാഫലകങ്ങളിൽ
ചരിത്രമുറങ്ങി...
അതിരുകളിൽ
തണുത്തുറഞ്ഞ അഗ്നിപർവതങ്ങളിൽ
അഗ്രഹായനസൂര്യൻ അഗ്നിയൊളിപ്പിച്ചു
മഴമുകിലുകൾ
കടലിന്റെ കല്പിതമൗനത്തിനരികിൽ
കടംകഥയായൊഴുകി
ഭൂമിയുടെ മുദ്രാങ്കിതം പതിഞ്ഞ
എഴുത്തോലയിൽ
ശരത്ക്കാലരാഗങ്ങൾ
കൂടുകൂട്ടി....

Monday, November 29, 2010

ഹൃദ്സ്പന്ദനങ്ങൾ


ധനുമാസക്കുളിരിൽ
ഇരുമുടി ശിരസ്സിലേറ്റി 
മലകയറി
ആത്മസംഘർഷം....
പുലരാൻ വൈകിയ പ്രഭാതത്തിനെ
ഒരു ഒരു ചെപ്പിലായൊളിപ്പിച്ചു
വിഭൂതിയുടെ നിറമാർന്ന
മേഘപാളികൾ..
സ്വർഗം തേടിയോടിയ പ്രാമുഖ്യം
കാൽതെറ്റിവീണ
കൽസ്തൂപത്തിൽ
നിന്നകലെ
ഭൂമി ശിവവിഷ്ണുകവചങ്ങളിൽ
വില്വപത്രവും തുളസിപ്പൂവും
നേദിച്ചു.....
പൗർണമിയിലൂടെ യാത്രതിരിച്ച
അമ്മയുടെയോർമകളുമായ്
അരികിലിരുന്നു ഭൂമി.....
ധനുമാസത്തിലെ മഞ്ഞുതുള്ളികൾ
മാഞ്ഞുമാഞ്ഞില്ലാതെയായ
മദ്ധ്യാഹ്നത്തിൽ
ഇടനാഴിയിൽ വന്നുനിന്നു
മരണത്തിന്റെ ഗന്ധം...
കാവിപുതച്ച സന്ധ്യയെ
മായിച്ചു രാത്രിയുടെ ഗ്രഹണം
മുകൾപ്പരപ്പിൽ ആകാശം
താഴെ കാവ്യാത്മകമായ കടൽ
ഉൾക്കടലിലേയ്ക്കുള്ള ദൂരമളന്ന
മുളംകോലുകൾക്കുള്ളിൽ
ഒരു ചെറിയ വഞ്ചിയിൽ യാത്രയായി
ഉപദ്വീപിന്റെ ഉൾഗൃഹങ്ങളിൽ
നിന്നുണർന്ന അനുസ്വരങ്ങൾ......
നവംബർ

നവംബർ ഒരു മഞ്ഞുപാളിയായി
മാറിയ ശരത്ക്കാലരാവിൽ
ജാലകവിരിനീക്കി
ആകാശം നോക്കിയിരുന്ന
മനസ്സിനരികിൽ
മാനസസരസ്സിലെ
മഞ്ഞുമലകൾ പോലെ
മൂടൽമഞ്ഞുയുർന്നു
സമുദ്രനിരപ്പിൽ നിന്നുയർന്ന
ഭൂതരംഗങ്ങളിൽ
നിന്നാരോ കവർന്നെടുത്തു
പട്ടുനൂലിൽ നെയ്ത
ഗ്രാമത്തിന്റെ പട്ടുപുതച്ച
നെൽപ്പാടങ്ങൾ....
ഒരോ നൂൽതുമ്പിലും
വിരിഞ്ഞ പൂവുകളെ
കവർന്നെടുത്തു ഒരു ഋതു..
താഴ്വാരങ്ങളിൽ പൂത്തുലഞ്ഞ
കദളിപൂവുകൾ
നിറഞ്ഞ പൂക്കളങ്ങളുടെ
ഓർമയിൽ നിന്നകന്നുപോയി
ഓർമതെറ്റുകൾ....
നവംബറിനു നഷ്ടപ്പെടാനെന്ത്??
ആരോ പറഞ്ഞു
ഒരേയൊരു ഡിസംബർ മാത്രം....

Sunday, November 28, 2010

ഹൃദ്സ്പന്ദനങ്ങൾ


നിമിഷങ്ങളുടെ
ദുർഗ്രാഹ്യതയിൽ
ദുർഗമഗർത്തങ്ങളിൽ
ഒളിയ്ക്കാനാവാതെ
സ്വപ്നജാഗ്രത്തിനിടയിലെ
വിഹ്വലതയിൽ
മായാനാവാതെ
ഇടവേളയിലെ ഇടുങ്ങിയ
വീർപ്പുമുട്ടിക്കുന്ന
നാലതിരുകളിലെ
സായുധരേഖകളിൽ
മഞ്ഞുപോലുറയാനാവാതെ
സുഗന്ധതൈലചെപ്പുതുറന്ന
ചെമ്പകപ്പൂക്കളെ
തേടിനടന്ന കാറ്റിനരികിൽ
തപസ്സിരുന്നു ഗ്രാമം..
ഈറനണിഞ്ഞ പ്രഭാതത്തിനെ
ഒരു ശംഖിലാക്കി
അഭിഷേകം ചെയ്ത
ശ്രീകോവിലിൽ
കർപ്പൂരാരതിയുമായ് നിന്നു കാലം
ഒഴിഞ്ഞ നിവേദ്യപാത്രത്തിൽ
നിറഞ്ഞു തുളസിപ്പൂവുകൾ
പഞ്ചദിവ്യവാദ്യങ്ങളിൽ
നിന്നൊഴുകി
ഭൂമിയുടെ ലയവിന്യാസം
ഹൃദ്സ്പന്ദനതാളം....
ഹൃദ്സ്പന്ദനങ്ങൾ

അഗ്രഹായനം
പടിപ്പുരയിലൂടെ നടന്ന്
അകത്തളത്തിലെ
തണുത്ത മിനുത്ത
കല്ലുപാകിയ
പൂജാമുറിയിലെത്തി
സാളഗ്രാമപൂജചെയ്തു..
ശരറാന്തലുകൾ തെളിഞ്ഞ
ശരത്ക്കാലരാവിൽ
ചുരം കടന്നു വന്ന
വെളിച്ചം നക്ഷത്രങ്ങളായ്
ആകാശം തേടിപോയി
നീർത്തിയിട്ട പുല്പായയിലിരുന്ന്
നിമിഷങ്ങൾ സ്പന്ദനതാളങ്ങളിൽ
രാത്രിയുടെ വിഹലതകളെഴുതി.
അകലെയെവിടെയോ
സമയം തെറ്റിയോടിയ കാലം
കൂരിരുട്ടിനെ ചായക്കൂട്ടിലുരുക്കി
മെഴുകുപോലെ മൃദുവാക്കി
വെങ്കലവിളക്കുകളിൽ നിറച്ചു
തുറന്നിട്ട ചക്രവാളവാതിലിനരികിൽ
സൂര്യൻ മറഞ്ഞ ഒരു ഭൂഖണ്ഡം
സമുദ്രതീരത്തിരുന്നെഴുതി
സ്വർണമുരുക്കുന്ന കനലിന്റെ
കദനം..
എഴുതാനിരുന്ന ഭൂമിയുടെ
വിരൽതുമ്പിൽ വന്നിരുന്നു
ആകാശത്തിലെ ഒരു നക്ഷത്രം....

Saturday, November 27, 2010

ഹൃദ്സ്പന്ദനങ്ങൾ

എവിടെയോ മറന്ന
ഒരു വാക്കിലെ
സത്യം തേടി നടന്നു ഭൂമി.
ശരത്ക്കാലത്തിലെ
പ്രഭാതത്തിനരികിൽ
അമ്പലപ്രാവുകൾക്കരികിൽ
ആമ്പൽക്കുളത്തിനരികിൽ
അതിരാത്രം ചെയ്ത
അഗ്നിയിൽ
ആരോ മനപ്പൂർവം
മറന്ന സത്യം...
മേച്ചില്പ്പുറങ്ങളിൽ
പുൽനാമ്പുകളിൽ
മഞ്ഞുപൊഴിയുന്ന
ഹിമാലയത്തിനരികിൽ
സംഗമതീർഥത്തിൽ
നടന്നു നീങ്ങാനാവാതെ
തണുത്തുറഞ്ഞ സത്യം
അതിശൈത്യം ഇലപൊഴിക്കുന്ന
വൃക്ഷശിഖരങ്ങളിൽ
ധനുമാസരാവിൽ
ഗ്രാമത്തിന്റെ തിരുനെറ്റിയിലെ
ചന്ദനക്കുളിർ തൊട്ട്
തേവർകുന്നുമലയിറങ്ങി
ആറ്റിലൂടെ
അനന്തത തേടിപോയ സത്യം..
സത്യത്തിനേതു മുഖം???
 ഭൂമി

ദ്വീപുകളായും
ഉപദ്വീപുകളായും
മഞ്ഞുകടലായും
മഹാസമുദ്രമായും
പലതായി പിരിഞ്ഞ
വഴികളായും ലോകം
ചെറിയ ഭൂപടരേഖയിൽ
നിറയുമ്പോൾ
അകലെ സമുദ്രത്തിനുള്ളിലെ
അത്ഭുതദ്വിപിലേയ്ക്ക്
മനസ്സ് യാത്രചെയ്തു
ഭൂപടരേഖയിലെയതിരുകൾ
തേടിയലഞ്ഞ ഇടവേളയിൽ
ഒരേ മൺപാത്രങ്ങളിൽ
പലരൂപരേഖകളിലുള്ള
ഭൂമിയെ കണ്ടു.
ആകാശത്ത് വിരിയുന്ന
മഴവിൽവർണം പോലെ
പലേ നിറങ്ങളിൽ നീങ്ങി
ആൾരൂപങ്ങൾ...
അതിരുകളിലൊതുങ്ങാത്ത
അത്ഭുതദ്വീപിലെ മനസ്സിൽ
വന്നിരുന്നു ഒരു ചെറിയ ഭൂമി
ലോകഭൂപടം
അതിനൊരു പേരുതേടി നടന്നു.
അതിരുകളിടാനാവാതെ
ആകാശത്തിനരികിൽ
മേഘങ്ങൾ പാറി നടന്നു...
ദ്വീപുകളിലും ഉപദീപുകളിലും
കാലം പ്രപഞ്ചസത്യം തേടി നടന്നു....
ശരത്ക്കാലം...

അനവസരത്തിൽ
അപ്രതീക്ഷിതമായി
മുന്നിൽ വളർന്നു പന്തലിച്ചു
തണൽമരങ്ങൾ
മഴക്കാലത്തിലെ....
മഴയിലൊഴുകിയ
ഇലയിതളുകളിൽ
വന്നിരുന്നു ഒരുവരിക്കവിത
പിന്നെയാകാശത്തിൽ
മുഴങ്ങി മഴയുടെ
താണ്ഡവം,,,
അന്ന് തണൽമരങ്ങളിൽ
നിഴൽപ്പാടുകൾ വളർന്നിരുന്നില്ല
പിന്നെയൊരു ഗ്രീഷ്മത്തിൽ
തണൽമരങ്ങൾക്കരികിൽ
നിഴലനങ്ങുന്നത് കണ്ടു
പിടികിട്ടാനാവാത്ത
പല മുഖങ്ങളുള്ള നിഴലുകൾ
ആ നിഴലുകൾ വളരുന്തോറൂം
ഭീതിദമായ മൗനവും വളർന്നു
പിന്നെയതെവിടെയോ തളർന്നുവീണു
അനവസരത്തിൽ
അപ്രതീക്ഷിതമായി
മഴുവേന്തിവന്നു സംഹാരം
മൃതസജ്ഞീവനിമന്ത്രം ചൊല്ലി
ഭൂമി രുദ്രാക്ഷമെണ്ണി
അരയാൽത്തറയിൽ
ഭൂമിയ്ക്ക് കൂട്ടിരുന്നു
ശരത്ക്കാലം...
ദക്ഷിണായനസന്ധ്യയിൽ

തണൽമരങ്ങൾക്കരികിലായ്
കറുത്ത പുകയുള്ള
മനസ്സുമായോടി നഗരം.
പലമുഖങ്ങളുള്ള
ആധുനികത അരങ്ങിലെത്തിച്ചു
വൈവിധ്യം.
എഴുതാൻ മറന്നിട്ട കടലാസുതാളിൽ
കൂടുകൂട്ടി
ഓർമകളുടെ തിരുശേഷിപ്പുകൾ.....
ലോകം ഒരു സമുദ്രമായ്
മുന്നിലൊഴുകി...
വായിച്ചു തീരാത്ത
ഒരു പുസ്ത്കമായ്
ഭൂമി മുന്നിലുണർന്നു
വാകപ്പൂമരത്തിനരികിൽ
കനലിട്ടിരുന്നു തണുത്ത പ്രഭാതം
തെക്കൻകാറ്റിനരികിൽ
ഗ്രാമത്തിന്റെ പൂമുഖങ്ങളിൽ
കാർത്തികദീപങ്ങൾ മിന്നി...
ദക്ഷിണായനസന്ധ്യയിൽ
നഗരത്തിനും ഗ്രാമത്തിനുമിടയിലുണ്ടായ
വിടവിലൂടെ നവംബർ
നഷ്ടപ്പെടാത്ത വാക്കുകൾ തേടി നടന്നു....

Friday, November 26, 2010

ഭൂമി

ഉറങ്ങാൻ മറന്ന പകലിനെ
മിന്നുന്ന വൈരമാക്കി മനസ്സിലിട്ടു
ഭൂമി...
അതിൻ നിന്നുണർന്നുവന്നു
വെളുത്ത പൂവുകൾ...
സൗഗന്ധികങ്ങൾ....
 ശംഖുകൾ
അരികിലാടിയ
വെയിൽനാളങ്ങളിൽ
ശരത്ക്കാലമെഴുതി
കടലിന്റെ കല്പനകൾ
ചാണക്കല്ലിൽ തേഞ്ഞുമാഞ്ഞ
ചന്ദനസുഗന്ധം
അരികിലൂടെ നടന്നുപോയി
നീണ്ട പാത
പാതയോരത്ത് തളർന്നിരുന്നു
വിധി..
വിധിരേഖകൾക്കപ്പുറം
മഹാസമുദ്രനടുവിൽ
കാവിപുതച്ച ഭയരഹിതധ്യാനം....
ആ തുരുത്തിലെ ശാന്തിയിൽ
മഹാധ്യാനത്തിലെന്നപോൽ
മിഴിപൂട്ടി നിന്നു
ഭൂമി....



ഹൃദ്സ്പന്ദനങ്ങൾ

പുതിയ വഴിയിൽ
വന്നു നിന്നു
ദൃശ്യമായ രേഖകളുടെ
സമന്വയം
ഭൂമിയുടെ രൂപരേഖയിൽ....
ഭൂമധ്യരേഖയുടെ
അദൃശ്യത...
ത്രികോണങ്ങളിൽ
തൂങ്ങിനിന്നാടിയ
ആകുലതകൾ മഞ്ഞുപാളികളിൽ
ഘനീഭവിച്ചു
തണുത്തുറഞ്ഞ മഞ്ഞായി മാറി
ഒരു ഗിരിമകുടം
ഭൂമിയുടെയരികിൽ
കൈകോർത്തു നടന്നു
ഋതുക്കൾ
ദക്ഷിണായനത്തിലെ
കൃഷ്ണപക്ഷത്തിൽ
നിലാവ് മാഞ്ഞുപോയ
രാവിനെ ഒരു ചിമിഴിലാക്കി
ഓട്ടുവിളക്കിൽ എണ്ണതിരിയിട്ട്
അദൃശ്യമായ ഒരു ദൃശ്യത
മുന്നിലുണർന്നുവന്നു.....

Thursday, November 25, 2010

പാതിരാവിൽ
തണുത്തറഞ്ഞ മഞ്ഞുപാളികളിലൂടെ
നവംബർ നടന്നു നീങ്ങുമ്പോൾ
പാതിയടഞ്ഞ മിഴിതുറന്നു
പാതിരാപ്പൂക്കൾ....
ശബ്ദഘോഷങ്ങൾ നിലച്ച
അരങ്ങിലിരുന്ന്
ശരത്ക്കാലമെഴുതി
പവിഴമല്ലിപ്പൂക്കളുടെ കഥ
അശോകത്തണലിലെ
സന്ധ്യകളിൽ മിന്നി
സ്വർണവർണം...
മിഴി രണ്ടിലുമൊതുങ്ങാതെ
ഭൂഗൃഹങ്ങളിലുമൊതുങ്ങാതെ
ചതുർയുഗങ്ങളിൽ
ഹവിസ്സായി കത്തിയാളിയ
അഗ്നിയിലുമൊതുങ്ങാതെ
വളർന്നുവലുതായി
ചിന്താമണ്ഡലം..
അതിന്റെ വിടവിൽ
നവംബറിലെ മഞ്ഞിലുറഞ്ഞു
കാലം....

Wednesday, November 24, 2010

ഹൃദ്സ്പന്ദനങ്ങൾ

അനീതിയോടുള്ള
ആത്മരോഷത്തിൽ
നിന്നൊഴുകുന്ന ഹൃദ്രക്തത്തിൽ
അസൂയയപ്പാടുകളുണ്ടാവില്ല
അവിടെയൊഴുകും ഒരു കടൽ......
പ്രാണികൾ തിന്നു തീർക്കുന്ന
ചായകൂടിൽ മുങ്ങിയ
പ്രദർശനശാലകളിൽ നിന്നകലെ
ഭൂമിയുടെ മഹാധമിനികളിൽ
ആ ഹൃദ്രക്തം കടൽപോലൊഴുകും
ചിതൽ നിന്നുപോകുന്ന
വർത്തമാനക്കടലാസിലെ
വാർത്താകോളത്തിൽ
മഹത്വം വിൽപനയ്ക്ക്
നീട്ടുന്ന സൗഹൃദത്തിന്റെ
വിലകുറഞ്ഞ അസ്ഥിത്വം...
അതിൽ നിന്നകലെ...
യാഥാർഥ്യബോധമണ്ഡലങ്ങളിൽ
ഒരു ചെറിയ മൺവിളക്കിൽ
നിറയും അഗ്നി...
സത്യം.....
 ഗ്രാമം

തിരക്കൊഴിഞ്ഞ സായാഹ്നങ്ങൾ
അതീവ മനോഹരം...
അസ്തമയത്തിന്റെ ആദ്യാക്ഷരമെഴുതി
സൂര്യൻ ആത്മാവു ഹോമിക്കുന്ന സായന്തനം
കടലിന്റെ കാവ്യങ്ങളിൽ
നിന്നൊഴുകി മായുന്ന ചാരുത
അഗ്നികുണ്ഡങ്ങളിൽ
തീർഥജലം തൂവി തണുപ്പിക്കുന്ന
രാത്രിമഴ..
മഴതുള്ളികളിൽ മുഖം മറയ്ക്കുന്ന
കുടമുല്ലപ്പൂക്കൾ
രാവിന്റെ ചിറകിൽ
ദു:സ്വപ്നങ്ങളിൽ
കരിന്തേളുകൾ.....
പ്രണവം തേടുന്ന
ബ്രാഹ്മമുഹൂർത്തം
ഉറങ്ങിയെണീറ്റ് ഗായത്രിയുരുവിടുന്ന
മനസ്സിലുണരുന്ന ഗ്രാമം...



Tuesday, November 23, 2010

ഹൃദ്സ്പന്ദനങ്ങൾ

തനിയെ നടക്കുമ്പോൾ
ആകുലതയുടെ ആരവം
നിശബ്ദമാകും....
ഹൃദ്സ്പന്ദനങ്ങളിൽ
നിന്നുണരും യാഥാർഥ്യം
അരികിൽ കൂടെയുണ്ടാവും
മൂടുപടമണിയാത്ത സത്യം
ആപത്ഘട്ടങ്ങളിൽ
അണയാതെ ഹൃദയത്തിലുണരും
ഒരു വിളക്ക്
ആ വിളക്കിനരികിൽ
ഒരു മുഖമുണ്ടാവും
മൂടുപടമിടാത്ത ദൈവമുഖം
അതിനരികിൽ
ആൾക്കൂട്ടമുണ്ടാവില്ല
രാജചിഹ്നങ്ങളുണ്ടാവില്ല
അതിലുണ്ടാവും
ചന്ദനസുഗന്ധം,
പൂക്കാലങ്ങൾ,
നറും വെണ്ണ..
അതിനപ്പുറമുള്ളതെല്ലാം
ചിതൽപ്പുറ്റുകളിൽ മായും
ചിതയിലെരിയും
നിർവചനങ്ങളുടെ കടലാസിൽ
അന്നെഴുതാൻ
ആപ്തവാക്യവുമായ്
അക്ഷരങ്ങളുണരും...
ഋതുഭേദം

നടന്നുനീങ്ങിയ ഋതുക്കളിൽ
ഒന്നെന്നോടു പറഞ്ഞു
പ്രതിക്ഷയുടെ ചിറകിൽ
സ്വപ്നങ്ങൾ നെയ്യുന്ന
വസന്തത്തെ ഗ്രീഷമം
ഒരു നാൾ കനൽത്തീയിലിടും
തീയിൽ നിന്നുണരും
മറ്റൊരു ഋതു...
മഴതുള്ളികളിൽ
പലതുമൊഴുകിപ്പോകും
ഒഴുക്കിനെതിരെയൊഴുകുന്ന
പൂവുകളിൽ നിന്നുണരും
വീണ്ടുമൊരു ഋതു
നവരാത്രിമണ്ഡപങ്ങളിൽ
സംഗീതമായ്
മൺചിരാതുകളിൽ
ദീപാവലിയായ്
വിളക്കുകളെല്ലാം കെട്ടുപോകുമ്പോഴും
ആകാശത്തിലുണരും
നക്ഷത്രവിളക്കുകൾ...

Monday, November 22, 2010

ഹൃദ്സ്പന്ദനങ്ങൾ


മതിലുകൾക്കപ്പുറം
ആകാശമായിരുന്നു
ആകാശം സൂക്ഷിച്ചു
ചക്രവാളത്തിനരികിൽ
കടലിന്റെ ശ്രുതി...
ഹൃദ്സ്പന്ദനങ്ങളിൽ
നിന്നൊഴുകീ
വലംപിരിശംഖിലെ
തീർഥം...
സൗപർണിക...
മനസ്സിലൊഴുകീ വേറൊരു
കടൽ...
കരകാണാക്കടൽ...
മതിലുകൾക്കപ്പുറം
നിഴൽപ്പാടുകൾക്കപ്പുറം
മഞ്ഞുപാളികൾക്കപ്പുറം
വിരൽതുമ്പിലേയ്ക്കൊഴുകീ
പാലാഴി......
പദ്മദലങ്ങൾ.....
ഭൂമിയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു
ശരത്ക്കാലം.....
ഹൃദ്സ്പന്ദനങ്ങൾ

ചാരുതയാർന്ന സത്യമേ!
നീയൊളിക്കുന്നുവോ
ഓടക്കുഴലിൽ, മുളം തണ്ടിൽ
ഭൂമീ നിന്റെയനുസ്വനങ്ങളിൽ
നിന്നുണരുന്നു
തൊടുകുറിയിട്ട ഗ്രാമം...
കാവിപുതച്ച സന്ധ്യ....
എന്നെ തേടി വരുന്നു
കൽശിലകൾക്കുള്ളിലെ
കവിത,
മിഴാവിന്റെ താളം,
രാവിന്റെ തംബുരുനാദം.
കളിവിളക്കിനരികിൽ
തപസ്സിരുന്നു നക്ഷത്രമിഴികൾ
ക്ഷേത്രകലകൾ
തിരശ്ശീലമാറ്റിയരങ്ങിലെത്തുന്നു
കഥയറിയാതെയാട്ടം കണ്ടുറങ്ങി
കാലം...
സന്ധ്യയിൽ വിരിഞ്ഞ പൂവ്

ആകാശചെരിവിലൂടെ
ചക്രവാളവും താണ്ടി
മനസ്സൊഴുകീ
ഗൃഹാതുരത്വം വിട്ടുമാറാത്ത
ഭൂമിയുടെ സമുദ്രസങ്കല്പങ്ങളിൽ..
സമുദ്രതീരങ്ങളിലൂടെ
ഒഴുകിയ ചിപ്പികൾ
കാലത്തിന്റെ കടുംതുടികളിൽ
കൈമുദ്രപതിപ്പിച്ചു
ചിപ്പികൾക്കുള്ളിൽ
കടലായിരുന്നുവോ?
ഭൂമി തേടി
ചിപ്പികളൊഴുകി നീന്തിയ
ശരത്ക്കാലസന്ധ്യയിലെ
ഉൾക്കടലിന്റെ ശ്രുതി
പായ്നൗകയിൽ
മഞ്ഞുപാളികൾ മാറ്റി
മുന്നോട്ട് നീങ്ങുമ്പോൾ
മനസ്സിലുണർന്നു
ഒരു പൂവ്
സന്ധ്യയിൽ വിരിഞ്ഞ പൂവ്...

Sunday, November 21, 2010

അഗ്നിനക്ഷത്രങ്ങൾ

ആകാശത്തിലെ
നക്ഷത്രങ്ങളുടെ പ്രകാശം
ഒരു നാൾ ഭൂമിയുടെ
വിളക്കിൽ വന്നു നിറയും
നനുത്ത ശരത്ക്കാലരാവിൽ
ആ വിളക്കിൽ നിന്നായിരം
മൺചിരാതുകൾ വീണ്ടും തെളിയും..
ആ മൺചിരാതുകളിൽ നിറയും
നന്മയുടെ പ്രകാശം...
അതിനൊരു പേരുമുണ്ടാവും
അടിവരയിട്ടെഴുതാൻ
കടമ്പിൻപൂവുകൾ വിരിയുന്ന
കാളിന്ദിക്കരികിൽ
അമൃതുമായ് വരും
ഒരു യുഗം...
ഭൂമിയുടെ സുഗന്ധമൊഴുകുന്ന
ധൂപപാത്രങ്ങൾക്കരികിൽ
മൺചിരാതുകളിലെ പ്രകാശധാരയിൽ
നിന്നൊഴുകും ആകാശത്തിലെ
പൂവുകൾ
അഗ്നിനക്ഷത്രങ്ങൾ......
ശരത്ക്കാലം

എന്നെതേടി വന്ന
ശരത്ക്കാലമേ!
നീയെന്നെയുൾക്കൊള്ളുക
ഇലപൊഴിയുന്ന നിന്റെ
മരച്ചില്ലകളിൽ
വാക്കുകൾ കൊണ്ടൊരു
സ്വർണക്കൂടു ഞാൻ പണിയാം
അതിൽ നീയെനിക്കായി
കനൽത്തീനിറയുന്ന
ഓറഞ്ചുകനകാംബരപ്പൂക്കളുടെ
ചായം പൂശുക
മഞ്ഞുപുതപ്പണിഞ്ഞ
വൃശ്ചികതുമ്പിൽ
നീയെന്റെയിരുമുടിയേറി
പമ്പാനദിയും കടന്ന്
ജന്മശൈലത്തിന്റെ
നിറുകയിലേക്ക് നടന്നുകയറുക
നിന്നെയോർമിക്കാൻ
ശരത്ക്കാലമേ
ഞാനെഴുതാം
പഴയ താളിയോലകളിൽ.....

Saturday, November 20, 2010

ശരത്ക്കാലത്തിലെ പ്രഭാതം

ശരത്ക്കാലത്തിലെ പ്രഭാതത്തിൽ
എഴുതാനിരുന്ന നാലുകെട്ടിലെ
കൽച്ചുമരുകളിൽ കരിപുകയിൽ മൂടിയ
എണ്ണച്ചായാചിത്രങ്ങൾ
പഴമയുടെ താളിയോലകൾ തുറന്നു..
അരികിൽ ആധുനികതയുടെ
ചായക്കൂട്ടിലുണർന്നു
മിഥ്യ....
അറിവിന്റെ വഴിയിൽ
മുൾവാകതൈകളുമായ് നടന്നു 
അറിവില്ലായ്മ....
നദീതീരങ്ങളിൽ കൂടുകൂട്ടി
വിദ്യയുടെ വിവേചനം..
അരമനയിലെ തൂവൽതൂലികയിലും
കുടിലിലെ കരിക്കോലുകളിലും
അക്ഷരലിപികൾ
ഭദ്രമായ് സൂക്ഷിച്ചു
അനശ്വരത......
എഴുതി മായ്ക്കാനാവാത്ത
മനസ്സിന്റെ വാതിലുകൾ
തുറന്നു തുടിയിട്ടുണർന്നു
ശരത്ക്കാലത്തിലെ പ്രഭാതം...
സ്വപ്നം

ഒരിയ്ക്കൽ പൂമുഖവാതിൽ
തുറന്നെത്തി ഒരു സ്വപ്നം..
ആ സ്വപ്നത്തിന്റെ മിഴിയിൽ
സന്ധ്യാദീപങ്ങളും
ആകാശത്തിലെ നക്ഷത്രങ്ങളും
പൂവു പോൽ വിടർന്നു...
വാർമുടിക്കെട്ടിൽ ദശപുഷ്പം ചൂടി നിന്ന
സായന്തനത്തിൽ
കൃഷ്ണക്രാന്തിയുടെ സുഗന്ധമൊഴുകിയ
സോപാനങ്ങളിൽ
അഷ്ടപദിയുണർന്ന
ഇടക്കയിൽ ശ്രുതിയിട്ട്
ചന്ദനതൈലം പൂശി
കൽഹാരപൂവുകൾക്കുള്ളിൽ
ആ സ്വപ്നം ഒരു കവിതയായ്
വിടർന്നു.......
ഭാഗപത്രം

നൂറ്റാണ്ടുകൾ ഭാഗപത്രമെഴുതിയ
ചരിത്രക്കുറിപ്പുകളിൽ
യുദ്ധഭൂമിയിൽ മാഞ്ഞ സാമ്രാജ്യങ്ങൾ
ചെങ്കോലുകൾ താഴ്ത്തി നിന്നു
വെൺചാമരവും കുടയുമായ്
 പരിചാരകർ  കാവൽനിന്ന
രത്നസിംഹാസനങ്ങൾ
കാഴ്ച്ചവസ്തുക്കളായി മാറി
എവിടെയോ മാഞ്ഞ ഓർമക്കുറിപ്പുപോലെ
മഹാത്മാക്കൾ ആത്മാവു നഷ്ടമായ
പ്രതിമകളായ് പാതവക്കിൽ നിശ്ചലം നിന്നു
വിഷമവൃത്തങ്ങളിൽ വീണുടഞ്ഞ
ദിനരാത്രങ്ങൾ വീണ്ടും വീണ്ടും
ഓർമതെറ്റുകളാവർത്തിച്ചു
പലവഴിയിലൂടെ പിരിഞ്ഞുപോയ
നിമിഷങ്ങൾ തേടി പാതയോരത്ത്
കാലം തപസ്സിരുന്നു.......
ഹൃദ്സ്പന്ദനങ്ങൾ

മാർഗവിഘ്നമായ്
ഭൂമിയുടെ മുന്നിൽ നിന്നു
കെട്ടുപിണഞ്ഞ ശിരസ്സുകളിൽ
നിന്നൊഴുകിയ അപര്യാപ്തത
ഭൂമിയുടെ ശ്വാസനിശ്വാസങ്ങൾ
അളന്നു തൂക്കിയ
തുലാസുകൾ സൂചികകളിൽ നിന്നടർന്നു
മിഴികളിലൂടെയൊഴുകിയ
അഴലിൽ അഗ്നിപുഷ്പങ്ങൾ വിടർന്നു
ഒരോ പൂഴിമൺതരിയിലും
വിവേകമന്ത്രമെഴുതി
അവിവേകികൾ..
അനശ്വരത തേടി നടന്നു
ആതുരാലയങ്ങൾ
സ്നേഹം പ്രകടനപത്രികകളിൽ
ആഘോഷിക്കപ്പെട്ടു
ആൾക്കൂട്ടം കൈയിലേറ്റി
ആർഭാടത്തിന്റെ ശൂന്യത
ഒരിതൾകൊഴിഞ്ഞ പൂവുപോൽ നിന്നു
സായാഹ്നം
വഴിയിലൂടെ തനിയെ നടന്നു
പ്രശാന്തിയിൽ നിന്നുണർന്ന
അക്ഷരലിപികൾ...

Friday, November 19, 2010

ഹൃദ്സ്പന്ദനങ്ങൾ

ഉറങ്ങിയുണർന്ന
വൃക്ഷശിഖരങ്ങളിൽ
വന്നിരുന്നു പാടിയ
കിളിയുടെ തൂവൽതുമ്പിൽ
മഞ്ഞുതുള്ളികൾ മിന്നിയാടി
വയൽവരമ്പിലൂടെ നടന്ന
ഗ്രാമം നേരിയ മഞ്ഞിന്റെ
ആവരണം മാറ്റി
നെൽപ്പാടങ്ങൾക്കരികിൽ
കിഴക്കേചക്രവാളം തെളിയിച്ച
ചുറ്റുവിളക്കുകൾ കൈയിലേറ്റി.
ഓലത്തുമ്പുകളിൽ ഓലഞ്ഞാലിക്കിളിയുടെ
സ്വകാര്യം
വിരൽതുമ്പിൽ വന്നുരുമ്മുന്ന
പുലർകാലസൗമ്യസ്വരങ്ങൾ..
സന്ധ്യാവർണമാർന്ന
പട്ടുറുമാലുകൾ തുന്നി
ശരത്ക്കാലം...
കടലിനരികിൽ
മനസ്സൊരു പർണശാല തീർത്തു
പാതിയടർന്ന ഒരു നിമിഷം
കൈവിട്ടുപോയ ശംഖായി മാറി കാലം...
പർണശാലയ്ക്കരികിലെ കടൽ
യുഗാന്ത്യത്തിലെ
പ്രളയജലം പോലെയൊഴുകി...

Thursday, November 18, 2010

ഹൃദ്സ്പന്ദനങ്ങൾ

നീണ്ടുനീണ്ടുപോയ വഴികളിലൂടെ
യാത്രയായി അനിശ്ചിതസ്ഥം
പഞ്ഞിതുണ്ടുപോലെ
പറന്നു നടന്നു വ്യർഥചിന്തകൾ
താമരയിലകളിൽ
മഴതുള്ളികൾ
സ്പർശാവസ്ഥയിലെ
അസ്പർശതയെഴുതി
ഗംഗയുടെ തീരങ്ങളിൽ
ആത്മശാന്തി തേടിയവർ
മൺചിരാതുകളിൽ
വെളിച്ചത്തെയൊഴുക്കിയവർ
ഉൾവെളിച്ചമുണരുന്ന
ദീപങ്ങൾ എണ്ണവറ്റി
കരിന്തിരിയാളുന്നതറിഞ്ഞില്ല
മന്ദാരങ്ങൾ വിടർന്ന
പൂമുഖമുറ്റത്തെ അരളിപൂമരത്തിൽ
ചിത്രശലഭങ്ങൾ കൂടുകൂട്ടി
സസ്യതരുക്കളിലൂറിയ
ചായം നിറഞ്ഞ ചുമർചിത്രങ്ങളിലൂടെ
പലയുഗങ്ങളും നടന്നു നീങ്ങി
അക്ഷരങ്ങളിൽ നിന്നുണർന്നു
കാവ്യാത്മകമായ ഒരു സ്വരം
ആ സ്വരത്തിന്റെ ഉത്ഭവസ്ഥാനം തേടി
ഭൂമിയോടൊപ്പം ഞാനും നടന്നു.....

Wednesday, November 17, 2010

ഹൃദ്സ്പന്ദനങ്ങൾ

ഉലയുന്നു കടൽ
ഉൾക്കടലിന്റെ ഉൾഗൃഹങ്ങളിൽ
അശാന്തി
നിറഞ്ഞ മൺപാത്രങ്ങളിൽ
തുള്ളിപെയ്യുന്ന മഴ
ഇരുണ്ട നവംബറിലെ
തണുപ്പിൽ നിന്നുണർന്ന
പുലർകാലമഞ്ഞിൽ
കൂടുകൂട്ടുന്നു അസ്ഥിരചിന്തകൾ
കൂട്ടം തെറ്റിയ മേഘങ്ങൾ
ആകാശത്തിനരികിൽ
കോറിയിടുന്നു
ആധുനികചിത്രപടങ്ങൾ
ശരത്ക്കാലസന്ധ്യയിൽ
എവിടെയോ മറന്നുവച്ച
വിളക്കിൽ എണ്ണപകർന്ന
ഭൂമീ നീ തന്നെ സത്യം....
അശാന്തിയിലെ ശാന്തിയിൽ
നിന്നുണരുന്നു ആത്മീയത
അക്ഷരങ്ങളുടെ മോക്ഷമാർഗം...
നിത്യത....

Tuesday, November 16, 2010

 ഹൃദ്സ്പന്ദനങ്ങൾ


ജനസഞ്ചയം കാണുന്നു
രാജസിംഹാസനങ്ങളുടെ
അവിശ്വസ്ഥത...
അക്ഷരലിപികൾ കാണുന്നു
അനന്തകാലത്തിന്റെ
ആദിമന്ത്രങ്ങൾ...
പട്ടും വളയും പ്രശംസാപത്രവും
മോഹിച്ചൊതുങ്ങുന്നു
അറിവിന്റെ ഗർവ്..
ഉടയുന്ന സ്ഫടികപാത്രങ്ങളിൽ
നിറയുന്നു അസ്ഥിരത
കോലകങ്ങളിൽ കോലങ്ങൾ
തീർത്താടുന്നു ദുരഭിമാനം...
കുരുതിക്കളങ്ങളിൽ
വീണുമരിക്കുന്നു അഭിമാനം..
എഴുതുന്ന വാക്കുകളെ
നെരിപ്പോടിലൊതുക്കി
ചരമഗീതമെഴുതുന്നു
നിരർഥകത..
ഉദയവുമസ്തമയവും
കാൽക്കീഴിലൊതുക്കുന്നു
പട്ടുപണസഞ്ചികൾ..
ചതുരക്കളങ്ങളിൽ
മുഖം താഴ്ത്തിനിൽക്കുന്നു
നീതിതുലാസുകൾ...
അഴിമുഖങ്ങളിൽ
നങ്കൂരമിടുന്ന മഹാനൗകകളിൽ
യാത്രപോകുന്നു
ദേശാടനക്കിളി.....
മഹാസമുദ്രങ്ങളിലൂടെ..
ദ്വീപസമുച്ചയങ്ങൾ താണ്ടി...
ഉപദ്വീപുകൾ താണ്ടി....
ആദിമധ്യാന്തങ്ങളിൽ
എല്ലാറ്റിനും സാക്ഷി നിന്നു
ചക്രവാളം ....
ഭൂമി

സംയമനമന്ത്രം മറന്ന സമുദ്രം
നാലുകെട്ടിലെ നിശബ്ദതയിൽ
നിന്നിറങ്ങി നടന്ന ഭൂമി
ദ്വീപുകളും ഉപദ്വീപുകളും
കടലാസുനൗകകളിലൊഴുക്കിയ
മഷിപ്പാടുകൾ മായ്ച്ച ഉൾക്കടൽ
തകർന്നു വീണ ഗോപുരകവാടങ്ങളിൽ
പ്രദർശനവസ്തുവായൊതുങ്ങിയ
ആത്മാർഥത
അതിനരികിൽ വേഷം കെട്ടിയാടുന്ന
പൊയ്മുഖങ്ങൾ..
അസ്തമയത്തിന്റെ
അതിഭാവുകത്വം..
അരങ്ങൊരുങ്ങുന്നു
അരമനകൾക്കരികിൽ
കൊടിതോരണങ്ങളിൽ
തൂങ്ങിയാടുന്ന കീർത്തിമുദ്രകൾ..
ഓട്ടുവിളക്കുകളിൽ എണ്ണപകർന്ന്
ഗ്രാമം വെളിച്ചം തേടി
വൈദ്യതദീപങ്ങൾക്കരികിൽ
ചായക്കൂട്ടുകളുമായിരുന്നു നഗരം
നിമിഷങ്ങളുടെ ചിത്രമെഴുതിയ
ഘടികാരസൂചിയിലൂടെ നടന്നു
കാലം..
മതിലുകളിൽ ചിത്രങ്ങൾ തീർത്തു
നിഴലുകൾ, അപരിചിതത്വം......
എഴുതുന്ന വിരൽതുമ്പിൽ
അക്ഷരങ്ങൾ താണ്ഡവമാടി
രുദ്രാക്ഷങ്ങളടർന്നു
ഉടഞ്ഞ കലശക്കുടങ്ങളിൽ
നിന്നൊഴുകി മറ്റൊരു യുഗം....
ശംഖ്

മണ്ണിന്റെ ചെങ്കൽനിറമൊഴുകിയ
കുന്നിന്മുകളിൽ  കണ്ട
ആകാശത്തിനരികിൽ
ശൂന്യാകാശം പണിതുയർത്തിയ
ഉപഗ്രഹവലയങ്ങൾ നൃത്തമാടി
ദ്രുതതാളങ്ങളിൽ കാലിടറിയ
ഒരുപഗ്രഹപേടകം
ഭൂമിയിൽ വീണുടഞ്ഞു
ഉടഞ്ഞ ചില്ലുകൾ കടലിലൊഴുക്കി
മഹാസമുദ്രതീരങ്ങളിൽ
വീണ്ടും കാഹളമൂതിയ
ആൾക്കൂട്ടത്തിനരികിൽ
ഉപദ്വീപൊരു ശംഖായി മാറി
ആ ശംഖിൽ നിന്നൊഴുകി
ആകാശഗംഗ...
ദർഭനാമ്പുകളിൽ
പവിത്രം കെട്ടിയുണർന്ന
അഭിഷേകതീർഥം....

Monday, November 15, 2010

അനന്തശയനം

ഹേ ഗോപാലക!
നീയനന്തശയനത്തിൽ
നിന്റെ മുന്നിലെ
രാജകാരാഗൃഹങ്ങളിൽ
വിലങ്ങിലാക്കപ്പെട്ട
ഭൂമി....
ഉറങ്ങുകയോ നീ
അതോ ഉറക്കം നടിക്കുകയോ?
നിന്റെയരികിലൂടെ
കാഹളമൂതി കടന്നുപോയ
രാജവചനങ്ങൾ നീ കേട്ടുവോ?
നിന്റെ മുഖത്തൊരു മന്ദഹാസം
അതിലുണരുന്നു
കടൽ...
ക്ഷീരസമുദ്രം...
താമരയിതളുകളിൽ
എഴുതുന്നു ഞാൻ...
അനന്തശയനാ
നിനക്കായി
എന്റെ മനസ്സിന്റെയുൾവിളികൾ
നിന്റെ വാതിലുകൾ
തുറന്നുകിടക്കുന്നു
രാജവീഥികൾ ഛിദ്രമാക്കിയ
ഭൂഗൃഹങ്ങളിൽ നിന്നും
ഞാൻ സ്വർണവാതിലുകളിലൂടെ
വേദമുറങ്ങുന്ന
നിന്റെ മുഖപദ്മം തേടി വരുന്നു
അനന്തശയനാ
യോഗനിദ്രയിൽ നിന്നുണരുക
അറിവിന്റെ അക്ഷയപാത്രത്തിൽ
നീയെനിക്കായി ഭദ്രമായ് സൂക്ഷിക്കുക
അക്ഷരലിപികൾ
അപൂർണമായ താളിയോലകളിൽ
പൂർണതയായി നീയുണരുക.....
മൗനം

സഭാമണ്ഡപങ്ങളിൽ
വിശ്വസീനീയതയുടെ
മുഖപടമിടുന്ന മാന്യത
ഒരു പാഴ്വസ്തു....
ചുറ്റും പണിതുയർത്തിക്കെട്ടിയ
സാഹിത്യവിപണിയിൽ
നിന്നുണരുന്ന
ശബ്ദരഹിതമായ അല്പത്തം
മൗനം....
അതിനരികിൽ തൂങ്ങിയാടുന്ന
വാൾമുനയിൽ കുരുതികഴിക്കപ്പെട്ട
ആത്മാക്കളുടെ ഹൃദയത്തിൽ
നിന്നിറ്റുവീഴുന്ന
രക്തതുള്ളികളിൽ നൃത്തം
ചെയ്യുന്ന മൗനാഹ്ളാദം....
എല്ലാമൊടുങ്ങി
ചിതയിൽ കത്തിയമരുമ്പോഴും
ആഹ്ളാദിക്കും മൗനം
അതുമൊരു വിജയം
ബാക്കിപത്രം
ചെയ്തുകൂട്ടി പെരുക്കിയ
കർമഭാണ്ഡങ്ങളിലെ
കറുപ്പ്
മൗനത്തിന്റെ മറ്റൊരു മുഖം.....
തഴുതിടാനാവാത്ത വാതിൽ

ഒരിയ്ക്കൽ
ചുറ്റുവാതിലുകളടയ്ക്കുമെന്നും
ഇനിയൊരിക്കലും തുറക്കില്ലെന്നും
രാവിന്റെ നിറമുള്ള മനസ്സിൽ
നിന്നൊരു മൊഴി
കേട്ടുണർന്നു കടൽ.....
രാവിനൊരിയ്ക്കലും
അടച്ചു തഴുതിടാനാവാത്ത
തുറക്കാനാവാത്ത
ഒരു വാതിൽ കടലിനരികിൽ...
ക്ഷീരസാഗരം.....
നൈശ്രേയസം...
ഇരുളിന്റെ മുഖാവരണങ്ങളുടെ
വാതിലുകളിൽ നിഴലാട്ടം...
ആ വാതിലിനരികിൽ
ചായങ്ങളിൽ മുങ്ങിയ
രാവിന്റെ വാതിലടയട്ടെ....
അതടഞ്ഞു തന്നെ കിടക്കട്ടെ....
ഹൃദ്സ്പന്ദനങ്ങൾ

നിർവചിക്കാനാവും
ഇരുളിന്റെ ആവരണങ്ങൾ
അതിലെന്നും കറുപ്പിന്റെ
ചായക്കൂട്ടുകളൊഴുകും
എവിടെയോ നിറഭേദങ്ങൾ
നവംബർ ഭൂമിയുടെയരികിൽ
പത്തുമണിപ്പൂക്കൾ വിരിയിക്കുന്നു
എഴുതുന്ന അക്ഷരങ്ങൾ
മായിയ്ക്കാൻ ഉലകൾ തീർക്കുന്ന
നെരിപ്പോടുകൾ
പ്രകീർത്തനങ്ങൾക്കായ്
പട്ടുപരവതാനിയൊരുക്കി
രാജമന്ദിരങ്ങളിലണിഞ്ഞൊരുങ്ങുന്ന
ആവരണങ്ങൾ..
പലരുമെഴുതി മായ്ക്കാനാഗ്രഹിച്ച
അക്ഷരലിപികളിൽ
ആത്മാർഥതകണ്ട
വൃന്ദാവനം...
ഓടക്കുഴൽ..
കടമ്പുകൾ പൂക്കുന്നു
കാളിന്ദിയൊഴുകുന്നു..
അമൃതൊഴുകുന്നു
മനസ്സിൽ.....

Thursday, November 11, 2010

സാഗരസ്പന്ദനങ്ങൾ


ഘനശ്യാമവർണത്തിലൊഴുകിയ
സമുദ്രത്തിനരികിൽ
മനസ്സൊരു മൺപാത്രമായി
അതിലേയ്ക്കുമൊഴുകി
സമുദ്രം......
മുത്തുചിപ്പികൾ.....
ചാരുശിലകൾ...
ആത്മാവിന്റെ സംഗീതം....
ചിമിഴിലുറങ്ങിയ കവിത.....
പ്രളയം..
യുഗപരിണാമം...
അനന്തമായ ആദിസത്യങ്ങൾ
മറന്ന ചിന്താശക്തിയിൽ
നൂൽവലയങ്ങൾ പോൽ
കുരുങ്ങിയ മനസ്സുകൾ തീർത്ത
അഗ്നികുണ്ഡങ്ങൾ...
ഹോമാഗ്നിയിൽ നിന്നുയർത്തെഴുന്നേറ്റ
ആത്മാവിന്റെ മറുമൊഴികൾ..
മൺകുടങ്ങളിൽ നിറയുന്ന
ഭൂമിയുടെ സമുദ്രം...
അഗ്നിയെയുറക്കുന്ന
സമുദ്രം....
പ്രഥമശ്രുതി

അരികിലെവിടെയോ
ജീവസ്പന്ദനങ്ങൾ
മാഞ്ഞുപോകാത്ത
കുറെ അക്ഷരങ്ങൾ
ഉടഞ്ഞ ചില്ലുകൂടുകൾക്കരികിൽ
നിന്നും മെല്ലെ നടന്ന്
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങളിലലിഞ്ഞു..
എഴുത്തുമഷിക്കുപ്പികളിൽ
വീണ്ടും വീണ്ടും നിറയുന്ന
വർണ്ണക്കൂട്ടുകളിൽ
നിന്നകലെ
അന്തരാത്മാവിൽ
അക്ഷരങ്ങൾ
പുനർജനിമന്ത്രമെഴുതി..
പണിപ്പുരകളിൽ വിടർന്ന
ശില്പങ്ങളിലുണർന്നു
കാവ്യഭാവം....
മഴത്തുള്ളികൾ വീണൊഴുകിയ
ശരത്ക്കാലഭംഗിയിൽ
ഗ്രാമം സൂക്ഷിച്ചു
ഭൂമിയുടെ ഹൃദയം
ഹൃദ്സ്പന്ദനതാളം..
ഓടക്കുഴലിലെ
പ്രഥമശ്രുതിപോൽ....
ഹൃദ്സ്പന്ദനങ്ങൾ

രംഗമണ്ഡപങ്ങളിൽ
പൊയ്മുഖമണിഞ്ഞ്
അണിയറയിൽ
ചതുരംഗക്കരു നീക്കി
കവാടങ്ങളിൽ കാവലായ് നിന്ന
ആഭിജാത്യമഹത്വം
വാതിൽപ്പടിയിൽ തൂക്കി
ഒരേകഥപറയുന്ന
രാവിന്റെ മുഖച്ചിത്രം .....
സംഘവൈചിത്ര്യങ്ങളുടെ
കൂട്ടായ്മയിൽ
കൈമുദ്രയർപ്പിക്കാതെ
നടന്നകന്ന ഭൂമിയുടെ
ശംഖിൽ നിറഞ്ഞൊഴുകി
വ്യത്യസ്ഥമായ ലോകം
എഴുതാനുയർത്തുന്ന
വിരൽതുമ്പുകളെ
നോവിക്കാനറിയാത്ത
വിശ്വസിനീയമായ വൃന്ദാവനം...
പടകൂട്ടിയണയുന്ന
പരിചിതമായ അപരിചിതത്വത്തിന്റെ
മുദ്രാങ്കിതങ്ങൾ തീർത്ത
എഴുത്തുതാളുകൾ കാറ്റിലൊഴുക്കി
ശരത്ക്കാലസായാഹ്നത്തിൽ
പൊയ്മുഖങ്ങളില്ലാത്ത
ലോകത്തിലേയ്ക്ക് ഭൂമി
യാത്രയായി.....

Wednesday, November 10, 2010

 ഭൂമി

തേയ്മാനം വന്ന ഓർമകളിൽ
പെയ്തുനീങ്ങിയ
തുലാവർഷമഴയോടൊപ്പം
ഇടവേളയിൽ കണ്ട നിഴൽപ്പാടുകളും
മാഞ്ഞു......
പ്രാചീനമായ എഴുത്തുതാളുകളിൽ
കുടിയിരുന്ന സത്യം
നീരൊഴുക്കുകളുടെ
നിലയില്ലാക്കയങ്ങൾ നെയ്ത
വലയങ്ങൾ ഭേദിച്ചു മുന്നോട്ടു നടന്നു
സംവൽസരങ്ങളുടെ ഓർമക്കുറിപ്പിൽ
യാത്രാവിവരണമെഴുതിയ
ശരത്ക്കാലമഴയിലൂടെ
ഭൂമി തേടി
അപൂർണതയിലെ പൂർണത....
ആകാശത്തിൽ നക്ഷത്രങ്ങൾ
മിന്നുന്നതു പോൽ
ജപമാലയിൽ മന്ത്രം പോൽ
ഭൂമിയുടെയരികിൽ തെളിഞ്ഞു
സായന്തനത്തിന്റെ ചുറ്റുവിളക്കുകൾ
നിഴലുകൾ തീർത്ത വലയങ്ങൾക്ക് മേലെ
കടൽത്തീരമണലിൽ
ഒരു കൽമണ്ഡപമുയർന്നു 
ആ കൽമണ്ഡപത്തിൽ
അപൂർവസൃഷ്ടികൾ
തേടി ഭൂമിയോടൊപ്പം ഞാനും നടന്നു......
ഭൂമി

കടലിലേയ്ക്ക് തുറന്ന
ജാലകവാതിലിലൂടെ
സന്ധ്യാവിളക്കൂതിക്കെടുത്തി
അകത്തേയ്ക്കുവന്ന കലിയുഗം
കാലത്തിന്റെ നെടുമ്പുരകളിൽ
കറുപ്പിന്റെ ഋണവുമായ്
തപസ്സിരുന്നു
ഭൂമിയുടെ എഴുത്തുശാലയിലെ
എഴുത്തക്ഷരങ്ങൾ
മിനുസപ്പെടുന്നതിൻ മുൻപേ
ആൾക്കൂട്ടം ചുറ്റിലും തൂവി കനലുകൾ
കനലിൽ കത്തിവീണ
മേൽവിതാനങ്ങളുടെ
മേൽക്കൂരയ്ക്കരികിൽ
ഭൂമി സുരക്ഷാവലയവുമായ്
കാവലിരുന്നു
പട്ടുറുമാൽ തുന്നി കാന്തിയേറിയ
സ്വർണനൂലുകളുമായ്
വന്നു ശരത്ക്കാലം
ശരത്ക്കാലത്തിനരികിൽ
കനലുകൾക്കിടയിൽ
മിന്നിയ അക്ഷരങ്ങളെ
കൈയിലേറ്റി ഭൂമി
യാത്ര തുടർന്നു....

Tuesday, November 9, 2010

കെടാവിളക്കുകൾ

ജപമാലയിൽ നിന്നടർന്നു വീണു
ഒരു രുദ്രാക്ഷം...
ഒരു മഴതുള്ളി...
അശ്രുകണം...
സീമാതീതമായ ചക്രവാളം
കടലിനരികിൽ
മതിലുകൾ പണിതു
താഴ്വാരങ്ങളിലെ
മരതകവനങ്ങളിലുണർന്നു
ആത്മശാന്തി
പാൽക്കുടങ്ങളുമായ്
നടന്നു നീങ്ങി ഗ്രാമം
ഗിരിനിരകൾക്കപ്പുറം
അതിരുകൾ തിരിച്ച നഗരം
തിരക്കേറിയ വീഥിയിൽ
യന്ത്രച്ചുരുളായൊതുങ്ങി
ജപമാലയിലെ രുദ്രാക്ഷങ്ങളെണ്ണി
ഗ്രാമത്തിന്റെ ആത്മാവ്
ആൽത്തറയിലെ
കൽതൂണുകൾക്കരികിലിരുന്നു
എന്നെതേടി വന്നു
ആകാശത്തിലെ അഗ്നിശലഭങ്ങൾ
കെടാവിളക്കുകൾ..
നക്ഷത്രങ്ങൾ...

ഹൃദ്സ്പന്ദനങ്ങൾ

 ലോകത്തിനാവശ്യം
പ്രതികരണശേഷി
നഷ്ടമായ മരക്കൂത്തുപാവകൾ
മുറിച്ചു മാറ്റിയ വൃക്ഷങ്ങളിലെ
ജീവൻ നഷ്ടമായ
മരക്കഷണങ്ങൾ
അതങ്ങനെ ജീവനില്ലാതെ
തോൽക്കൂത്തുപാവക്കാരന്റെ
ചരടിൽ തൂങ്ങുന്ന പാവകളെ
പോലെയാവും
പ്രതികരിക്കുന്ന അന്തരാത്മാവ്
തടവറയിലെ വിലങ്ങിൽ
ശ്വാസനിശ്വാസങ്ങൾ തേടിവലയും
എഴുത്തുമഷിതുള്ളികൾ
അറിവിന്റെ അക്ഷരലിപികളെ
പലർക്കും വേണ്ടി
തൂക്കി വിൽക്കും
പല വർണത്തിൽ......
പല രൂപഭാവത്തിൽ...
നിറപ്പകിട്ടിൽ മയങ്ങിവീഴുന്ന
മായികവിഭ്രമങ്ങൾ
അഭ്രപാളികളിലുയർത്തെഴുനേൽക്കും
ഭൂമിയുടെ കൈവിരൽതുമ്പിൽ
നിന്നുണർന്ന ഒരക്ഷരം
മനസ്സിലെഴുതി
ലോകത്തിനാവശ്യം
പ്രതികരിക്കാനറിയാത്ത
തോൽക്കൂത്തുപാവകൾ....
അന്തരാത്മാവിനാവശ്യം
വെളിച്ചം...
വിളക്കുകൾ....
ജീവസ്പന്ദനം.....
പ്രശാന്തി...
താളിയോലകൾ


പ്രതിഷ്ടാമന്ത്രങ്ങൾ
മാഞ്ഞുപോയ ഇടവേളയിൽ
പുനരുദ്ധരിക്കപ്പെട്ട
ഗോപുരവാതിലിനരികിൽ
തീർത്ത നടപ്പന്തലിലൂടെ
അകത്തേയ്ക്കു വന്നു
മുഖപടമിട്ട
അപരിചിതത്വം..
നീർച്ചോലകളിൽ നീന്തിയ
കൈതപ്പൂക്കളിറുത്തു നീങ്ങിയ
കാലം ഒരു സു:സ്വപ്നത്തിനെ
തടവറയിലാക്കിയാഹ്ളാദിച്ചു
അറവാതിലുകളടച്ചുറങ്ങിയ
ഗ്രാമം ശിരോലിഹിതത്തിലൂടെയോടിയ
പുരോഗമനഘോഷങ്ങളിലുണർന്നു
എഴുതിമുനതേഞ്ഞ നാരായതുമ്പിൽ
അക്ഷരങ്ങൾ ഇടറിവീണു..
താളിയോലകളിൽ
പഴമയുടെ ഗന്ധം
ചെമ്പകപ്പൂക്കളുടെ സുഗന്ധം....

Monday, November 8, 2010

ഹൃദ്സ്പന്ദനങ്ങൾ

കാണാമറയത്തൊളിമിന്നിയ
കനവുകളിൽ സുവർണലിപികളുമായ്
സന്ധ്യയുണർന്നു
ഇരുളിന്റെ മുഖപടങ്ങളിൽ
ആവൃതമായി വ്യസനം..
നിലയില്ലാക്കയങ്ങളിൽ
ജലവലയങ്ങൾ ഭേദിച്ചൊഴുകി
ഒരാലില..
അനന്തശയനം..
സ്മൃതിപത്രങ്ങളിലെ
മഹാതിശയം പോലെ
മാർക്കണ്ഡേയെനെഴുതി
പുരാണസംഹിതകൾ
കാലചക്രത്തിന്റെ ആരക്കോലുകളിൽ
സംവൽസരങ്ങളൊഴുകി..
കൈക്കുടന്നയിലൊളിപ്പിച്ച
മഴത്തുള്ളികൾ
കടലിലേയ്ക്കൊഴുകി..
ഭൂമിയുടെ പരവതാനികളിൽ
വന്നിരുന്നു ദ്വാപരയുഗം
യുഗപരിണാമങ്ങളുടെ
നേർത്ത വിടവുകളടച്ച
മതിലുകളുമായ് ചക്രവാളം
കടലിനരികിൽ നിന്നു......
ശരത്ക്കാലം

ചതുർദിക്കുകളെ തേർചക്രങ്ങളിൽ
ചുറ്റി കാലം ഉഴുതു നീങ്ങിയ മണ്ണിൽ
ഗ്രീഷ്മം നടന്നുനീങ്ങിയ
തീജ്വാലകളിൽ പെയ്ത
മഴവീണുണർന്ന ഭൂമിയിൽ
അരളിപ്പൂമരച്ചുവട്ടിൽ
നിറമാല്യങ്ങൾ കൊരുക്കാൻ
പൂക്കൾ തേടി നടന്നു ഗ്രാമം...
ബ്രാഹ്മമുഹൂർത്തത്തിൽ ശംഖിലെ
ഉണർത്തുപാട്ടിലുണർന്ന മനസ്സിൽ
സുവർണതകിടുകളിലെഴുതിസൂക്ഷിച്ച
ഗായത്രിമന്ത്രം തേടി ഭൂമി
ഗഹനമായ തത്വചിന്തകൾ
മേലങ്കികളിൽ മാറാപ്പായി തൂങ്ങിയാടി..
നിർവചനങ്ങൾ തേടി
എഴുത്തുമഷിയിൽ മുങ്ങിയ
തൂവൽതൂലികൾ കടലോരങ്ങളിൽ
കാവൽ നിന്നു..
കടലുണരുന്നതും, ശ്രുതിയിടുന്നതും
കണ്ടു ഭൂമിയോടൊപ്പം
ഇലയിതളുകളിൽ സ്വർണവർണവുമായ്
നടന്നു ശരത്ക്കാലം......

Sunday, November 7, 2010

 ഹൃദ്സ്പന്ദനങ്ങൾ

ആകാശമൊരു ആൽവൃക്ഷതണലായ്
മനസ്സിനെ വലയം ചെയ്യുന്നു
നീണ്ടു നീണ്ടു പോയ വഴിയിലൂടെ
ദിനരാത്രങ്ങൾ നടന്നുനീങ്ങി
വിരൽതുമ്പിൽ പളുങ്കുമണിപോലെ
ഒരു മഴതുള്ളി.....
ആ മഴതുള്ളിയൊഴുകി
ആത്മാവിലേയ്ക്ക്
വിരലുകൾക്കുള്ളിൽ കാവിപുതച്ച
സന്ധ്യ തപസ്സിനായെത്തി
ജപമാലയിലെ മുത്തുകളെണ്ണി
കടൽക്കാറ്റൊഴുകി
ചന്ദനസുഗന്ധമുള്ള സോപാനത്തിൽ
നിർനിമേഷം നിന്നു ഭൂമി
പ്രദക്ഷിണവഴിയിൽ
വാദ്യഘോഷങ്ങൾ.....
ആൽവൃക്ഷശിഖരങ്ങളിൽ
കൂടുകൂട്ടിയ അക്ഷരങ്ങൾ
തൂവലുകൾ പോലെ
ആലിലകളിലുരുമ്മി
മനോഹരമായ സന്ധ്യയുടെ
കൽമണ്ഡപങ്ങളിലേയ്ക്ക്
ഭൂമിയെ തേടിയെത്തി.......
ശരത്ക്കാലമഴ

മുനമ്പുകളിലൊഴുകിയ കടൽ
മനസ്സിലുണരുമ്പോൾ
തീർഥാടനം ചെയ്തുവന്ന
കാറ്റിൽ ചെമ്പകപ്പൂക്കളുടെ പരിമളം
ആരണ്യകത്തിൽ തപസ്സിരുന്ന
പർണശാലയിലെ ശിലകളിൽ
ആത്മീയതയുടെ അതിഭാവുകത്വം
ഉൾവെളിച്ചം തേടി സന്ധ്യ
നടന്ന വഴിയിൽ അസ്തമയം
ആത്മസംയമനം തേടി
ആൽത്തറയ്ക്കരികിലെ
ദീപസ്തൂപങ്ങളിൽ
എണ്ണത്തിരികൾ മിന്നി
രാവിന്റെ മുഖപടങ്ങളിൽ
ഇരുട്ടുനിറയുമ്പോൾ
കാരാഗൃഹവാതിലുകൾ തുറന്ന്
പ്രകാശപൂരിതമായ ഒരു യുഗം
ഭൂമിയെ തേടിയെത്തി...
മുനമ്പുകളിലുലഞ്ഞ്
കുളിരുമായ് ഒരു ശരത്ക്കാലമഴ
ഹൃദയത്തിൽ പെയ്തൊഴുകി

Saturday, November 6, 2010

ഹൃദ്സ്പന്ദനങ്ങൾ

ആകാശത്തിനരികിൽ
മനസ്സൊരു കിളിത്തൂവൽതുമ്പിൽ
പറന്നൊഴുകുന്നു
എഴുത്തുമഷിയിൽ മുങ്ങിയ
പേനതുമ്പിൽ തപസ്സിരുന്നു
കാലം...
കാലത്തിന്റെ കല്പിതകഥകളിൽ
നിമേഷകങ്ങൾ മിന്നി
ഭൂമി നക്ഷത്രവിളക്കുകൾ തേടി......
ഇടറിവീണ നിമിഷങ്ങളെ
കോർത്തിണക്കി പണിതുയുർത്തിയ
ചില്ലുകൂടുകളിലുടഞ്ഞു
പ്രതിബിംബങ്ങൾ.....
വൻമതിലുകൾക്കരികിൽ
ഭൂമി സമുദ്രം കൊണ്ടൊരു
കോട്ട പണിതു...
കവാടങ്ങളിൽ മുഴങ്ങി
സമുദ്രസംഗീതം...
കൊടിതോരണങ്ങളുമായി
ആലങ്കാരികഭാഷയിൽ
അനുബന്ധമെഴുതിയ
മുഖാവരണങ്ങളിൽ
സത്യം തേടി നടന്നവർ
അസത്യവചനങ്ങളായ് മാറി
വിരുദ്ധവാദങ്ങളുടെ ഗ്രന്ഥശാലയിൽ
കത്തിയാളിയ അഗ്നിസ്ഫുലിംഗങ്ങളിൽ
ചാരമായ സത്യത്തിനെ കലശങ്ങളിലാക്കി
സമുദ്രത്തിൽ നിമജ്ജനം ചെയ്ത്
ദേശാടകർ യാത്രയായി.....