Monday, December 19, 2011


സ്മൃതി
ഒരിലച്ചീന്തിൽ ലോകം..
നടുമുറ്റത്തൊരു തുളസി..
ഇടവഴിയിടറിയെത്തിയ
ചത്വരങ്ങളിൽ നീങ്ങും നിഴൽ
ഒരു മഴക്കാലം നെയ്ത
പൂവിതൾ പോലൊരു കാവ്യഭാവത്തിൽ
മുഖം പൂഴ്ത്തിയിരിക്കും പകൽ


ചിന്നിചിതറിയ മണൽപ്പൊട്ടിനരികിൽ
തിരയോടിയ തീരം..
നനവാർന്നൊരു സ്വരം..
അമൃതുതൂവുമൊരു രാഗമാലിക.
ചക്രവാളം മിഴിയിലേറ്റും 
ധനുമാസചിരാതുകൾ..


ഉണർന്നിരിക്കും ഭൂമി
ഒരോർമ്മ വീണുടഞ്ഞ പൂമുഖം
നടുത്തളങ്ങളിൽ തളരാതെയിരിക്കും
താളിയോലകൾ
എഴുതിയെഴുതി ബലിക്കല്പുരയിലുറങ്ങിയ
കൽക്കെട്ടുകൾ


പ്രദക്ഷിണവഴിയിൽ ധനുമാസഗാനം..
കത്തിയെരിയും സുഗന്ധധൂപം
എത്ര ദിനങ്ങളെയുറക്കി
സംവൽസരം..
സമതലങ്ങളിൽ വിള്ളൽ
നിദ്രയിൽ നിന്നുണർന്ന
മഞ്ഞുതുള്ളിയിറ്റുവീഴും 
പ്രഭാതത്തിനൊരുപൂവ്
ഉറഞ്ഞ ശൈത്യാവർത്തനം...
ഇടവേളയുടെയൊരു ശ്വാസവേഗം..

Tuesday, November 29, 2011


മൊഴി
ഇവിടെയോ വന്മതിൽക്കെട്ടുകൾ
ഞാനേതു കടലിനെ ചിറകെട്ടി
മായ്ച്ചിടും, പിന്നെയീ നടവഴിക്കപ്പുറം
ലോകം മഹാകാവ്യമെഴുതുന്നു
സഹ്യന്റെയരികിലോ
കോലങ്ങൾ തീർക്കും യുഗങ്ങളും
പുറമെയെല്ലാം ഭംഗിയിറ്റുന്ന
കാഴ്ച്ചകൾക്കകമേയും
മുൻവിധിയ്ക്കിളവുതേടി പലേ
വഴികളും കൂട്ടിൽ നിറക്കുന്നു
മായാത്തൊരിടവേളതൻ
മേഘഗർവവും
കണ്ടുകണ്ടതിശയം തീർന്നൊരീ
നാലുകെട്ടിൻ പഴേയറയിലോ
പ്രാചീനമൗനം സമാധിയിൽ
നെടുകെയും കുറുകെയും
ചങ്ങലപ്പാടിന്റെയരികിൽ
നിരത്തുന്ന നീർമരുത്തുക്കളിൽ
ഉരലുരസിപ്പോകുമൊരു യുഗത്തിൻ
നേർത്ത കവിതയിൽ
നിന്നോ തളിർത്തതീ ഭൂമിയും
അരികിലോ കണ്ടു
കടും ചായമേറ്റുന്നൊരെരിയുന്ന
ഗർവിന്റെയാദിസത്യങ്ങളെ
ഉണർവിന്റെയുണ്മയിലീ
ശരത്ദീപങ്ങളെഴുതുന്നു
ശംഖുകൾ മൊഴിതേടിയെത്തുന്നു...

Sunday, November 20, 2011

മൊഴി
ഗോപുരങ്ങൾ കടന്നീലോകവാതിലിൽ
കാണുന്നതിത്രമേൽ മങ്ങും നിറങ്ങളോ?
ആകെ മൂടിക്കെട്ടിയീയാഗ്രഹായനം 
ആകാശവും മിഴിപൂട്ടിയുറങ്ങുന്നു
ആകെ കടുംകെട്ടുചുറ്റിയാ 
മേഘങ്ങളായിരം വാനിനു 
താഴെനീങ്ങീടുന്നു...


വെങ്കലപ്പൂട്ടുടച്ചാദിമന്ത്രങ്ങളാ
മണ്ഡപത്തിൽ ധ്യാനമെത്രനാൾ?
പിന്നെയാ മന്ദിരങ്ങൾ, 
മണിസൗധങ്ങളായതിൽ
മങ്ങിയെന്നേ ശരറാന്തലുകൾ,
തീരഭംഗിയെന്നേ തിര മായ്ച്ചു;
പുലർകാലവെണ്മയിൽ തൂവി
കുലം പലേ വർണവും...


ഇന്നിനി ബാക്കിയീ മൺദീപമൊന്നതിൽ
എണ്ണയിറ്റിക്കുമീയക്ഷരം 
ശംഖുകളെണ്ണിതിരിച്ചുവച്ചോരു
മൺപാത്രങ്ങൾ...
പിന്നെ ഋതുക്കൾ പലേനാളിലും
കുളിർതെന്നലിലിട്ടൂ തുലാസിന്റെ ഭാരവും
ഇന്നിനി നിർണയ രേഖകൾ
മായ്ക്കുന്നതൊന്നുമാത്രം 
മഹാകാലത്തിനപ്പുറം വിണ്ണിന്റെ
സാക്ഷ്യം, വിരൽതുമ്പിലേറ്റുന്ന
മണ്ണിന്റെ സാക്ഷ്യം, മഹാദ്വീപമൊന്നിലായ്
എന്നേ സമാധിയായ് മാഞ്ഞ സത്യം..


ഇന്നു സമം ഗിരിശൃംഗം, തണുപ്പാർന്ന
ചന്ദനം തൊട്ടൊരു ഗ്രാമവും, പിന്നെയാ
വിണ്ണിനെ ചുറ്റും ഗ്രഹങ്ങളുമീവിരൽതുമ്പിലായ്
കൂടുതേടുന്ന സ്വരങ്ങളുമിന്നു സമത്തിൽ,
തുലാസുകൾ നിർമ്മമം..
പിന്നെയീ ഗോപുരവാതിലിനപ്പുറം
എന്നേ പ്രപഞ്ചവും പാടിയതാണതേ
മന്ത്രം, മറന്നുപോവുന്നവരീകുലം
മിഴിരണ്ടിലുമായിയുറഞ്ഞൊരീ
ഭൂമിയെ കണ്ടുകണ്ടെന്നേയുറഞ്ഞു
സമുദ്രവും....



Saturday, November 19, 2011


സ്മൃതി
ഓർമ്മയിൽ ശേഷിച്ചതൊന്നുമാത്രം
മഴക്കാലം നിറച്ച മൺപാത്രങ്ങൾ
ഭൂപാളമേറ്റിനിന്നോരുപ്രഭാതങ്ങൾ
മുന്നിലായാദ്യം വിരിഞ്ഞ വെൺപൂവുകൾ
പിന്നെയാ സോപാനവും കടന്നക്ഷരപൂജയ്ക്ക്
കാലത്തിനപ്പുറം നിന്നകൽമണ്ഡപം
കാഴ്ചകളേറ്റിയാപൂരപ്പറമ്പിലെ
കൂറ്റന്മരങ്ങളും നിന്നിരിക്കാം
കാലഗേഹങ്ങളിൽ പഴേകൂടുകൾ
മുദ്രതീർത്തോടുകൾ മാറ്റിപ്പുതുക്കിയോരിന്നിന്റെ
കോലാഹലം കണ്ടു വിസ്മയിക്കും
യോഗഭാവങ്ങളാദിപുരാണങ്ങൾ
പിന്നെയാ നേരിൻ തുടുപ്പുമായ്
നിൽക്കുന്ന നക്ഷത്രദീപങ്ങളിൽ
നിന്നുയിർക്കുന്ന സന്ധ്യയും
ഏതു സ്മൃതിചിന്തിലായിരിക്കും
ലോകഗോളങ്ങളാവരണങ്ങളെതീർത്തതും
ഏതു കെടാവിളക്കിന്നീധരിത്രിതൻ
പൂമുഖത്തിൽ പ്രകാശത്തെയൊരുക്കുന്നതേതു
സങ്കല്പമീയുൾക്കടലിൽ നൗകയേറി
മറഞ്ഞുപോകുന്നതും, പിന്നെയാ
ദ്വീപങ്ങളെല്ലാം കടന്നീമൊഴിക്കുള്ളിൽ
കൂടുകൂട്ടുന്നുവോ വീണ്ടും ശരത്ക്കാലം...


മൊഴി

ഒരോവഴിയ്ക്കുമരികിലും 
വന്നുനിന്നേതുകുലം 
പെരും വാദ്യങ്ങൾ കൊട്ടുന്നു
ആയിരം ജന്മയോഗങ്ങളും
മായ്ക്കുന്നൊരാരവം ചുറ്റിലും
പിന്നെ പ്രപഞ്ചത്തിനീണം
തുടിയ്ക്കുമീ വീണയും
കാണാത്ത കോലങ്ങൾ 
തേടിപ്പുകയ്ക്കും കുടീരവും
എത്ര മാന്തോപ്പുകൾ 
കത്തിയിന്നീപ്പുഴയ്ക്കപ്പുറമേതു
മഹാദ്വീപമൊന്നതിൽ
നൃത്തം തുടങ്ങുന്നുവോ
കാലവൈഭവം
ഇന്നുമഴക്കാലമേഘങ്ങൾ
മാഞ്ഞൊരീ വിണ്ണിൽ
ചിദംബരം സർഗങ്ങൾ തേടുന്നു
ഗോപുരങ്ങൾ തുറന്നാദിയോഗങ്ങളോ
നേരിട്ടുവന്നുനിന്നീടുന്നുമുന്നിലായ്
കൂടങ്ങളെല്ലാമുടച്ചുലത്തീയിലായ്
ധ്യാനത്തിൽ സന്ധ്യ
മഹാപർവതങ്ങളിൽ
സൂര്യൻ മറഞ്ഞവർണങ്ങൾ
കടൽതുടിതേടിനടക്കുമെൻ
ഭൂരാഗമാലിക...
ഒരോവഴിയ്ക്കുമരികിലും
വന്നുനിന്നേറപ്പറയുന്നതേതുകുലം
മഹായാഗങ്ങളിൽ
നിന്നുണർന്നെഴുനേറ്റതെൻ
ഗാനമോ, ഭൂമിയോ
കാവ്യസ്വപ്നങ്ങളോ

Friday, November 18, 2011


മൊഴി
ഇടവഴിയ്ക്കപ്പുറം തിരിയുന്ന ഗ്രാമമേ
ഇവിയോ സ്തൂപങ്ങളൊന്നായ് 
തകർന്നതും,
മിഴിയിൽ തിളങ്ങും ത്രിസന്ധ്യതന്നരികിലായ്
ഇടവേളകൾ കത്തിനിന്നതും
ഭൂമിതന്നരികിൽ മഹാശൈലമൊന്നായുലഞ്ഞതും
അഴിമുഖം കണ്ടാദിദൈന്യങ്ങളിൽ,
തീരമണലിൽ സമുദ്രവും താണ്ഡവം ചെയ്തതും
മറുകുറിയ്ക്കപ്പുറം സർഗങ്ങൾ തേടിയെൻ
മനസ്സും മഹായാത്രചെയ്തതും പിന്നെയാ
മഴയിൽ മഹാനേദ്യമെന്നപോൽ
ശീവേലിവഴികളിൽ തീർഥക്കുടങ്ങൾ
നിറഞ്ഞതും
പലതും പറഞ്ഞൊരാ സ്വർഗകവാടത്തിനരികിൽ
നിന്നും മൊഴിചെപ്പ് നിറഞ്ഞതും
വഴിയിൽ കുലം കൊടിതോരണമേറ്റിയാ
പകലിനെ ചുറ്റി നടന്നങ്ങുപോയതും
ഇടവഴിയ്ക്കപ്പുറം തിരിയുന്ന ഗ്രാമമേ!
ഇവിടെയോ നീയെന്റെ ശംഖും സൂക്ഷിച്ചതും
ഇവിടെയോ നീ ശരത്ക്കാലം നിറച്ചതും
മൊഴിയിലെ പ്രാർഥനാഗീതങ്ങളിൽ
വീണുനിറയും പ്രഭാതമേ നിന്റെ
കുലീനമാം ഹൃദയത്തിലിന്നെത്ര
കാവ്യസല്ലാപങ്ങൾ, 
മൊഴിയിലിന്നെത്ര ശരത്ക്കാലഗീതങ്ങൾ..

Thursday, November 17, 2011


മൊഴി
ഇന്നലെയാ നിള നൈൽനദിയിൽ
നിന്നുമെണ്ണിയെടുത്തു കൽച്ചീളുകൾ
പിന്നെയുമൊന്നേപറയുവാനുള്ളൂ
മൺദീപങ്ങളൊന്നായ്
കെടുത്തുന്നതെങ്ങെനെയന്നുമോ?
പിന്നയേതോ മിഴിനീർതുള്ളിയിൽ
നിന്നുമെന്നേയടർന്ന നിളപോലെ
നീളുന്ന മുന്നിലെ നീണ്ടവയൽപ്പാടമൊന്നതിൽ
ഇന്നും ഘനശ്യാമ മേഘങ്ങൾ 
തേടുന്നതൊന്നു മാത്രം പടക്കോപ്പുകൾ;
തീരാത്തതൊന്നു മാത്രം കുലവൈഭവം..
മങ്ങാതെയിന്നും തുടുക്കും പ്രഭാതങ്ങൾ
കാണാതെ മുന്നിലേയ്ക്കെത്തും
ദിഗന്ത പ്രവാഹങ്ങൾ..
കാലമോ ചന്ദനപ്പൊട്ടുകൾ മായ്ച്ചാദി
കാലത്തിലെ കുരുക്ഷേത്രങ്ങൾ തേടുന്നു..
ആദിതൊട്ടാദ്യക്ഷരങ്ങളിൽനിന്നേതൊരാ-
ലാപനത്തിൻ സ്വരം ഭൂമി തേടുന്നു. 
ഇവിടെയീ ഭൂമിതൻ മഴയതും ശാന്തം..
ഇടറുന്നുവോ നൈൽ, വിപ്ലവചാന്തിന്റെ
കുറിയുമായ് ശിരസ്സും കുനിച്ചുനീങ്ങും 
മഹാഗതിയിൽ നിന്നും വീണ്ടുമെവിടെയീ
ഭൂമിയുമെഴുതും 
പ്രപഞ്ചമേ! കൂട്ടിരുന്നീടുക...



സ്മൃതിവിസ്മൃതികൾ
ഇന്നലെയോ തണുപ്പാർന്ന
നവംബറിന്നുള്ളിൽ നിന്നും
ഞാനെടുത്തെന്റെ ഭൂമിയെ...
എത്ര തിളക്കം കനൽചിന്തിനുള്ളിലെ 
കുത്തുവിളക്കുകൾ, പിന്നെയാവാനിലായ്
കത്തിനിന്നൂടുമെൻ നക്ഷത്രസ്വപ്നവും..
എത്ര തിളക്കമിന്നീ
ശരത്ക്കാലത്തിനിത്തിരിപ്പോന്ന
മൺദീപങ്ങൾ, ഗ്രാമവുമെത്ര
മനോഹരരമിന്നെന്റെ സന്ധ്യയും 
എത്രമനോഹരമിന്നരികിൽ
വന്നു നിൽക്കും തുലാമഴതുള്ളികൾ;
ഹോമങ്ങളെത്രകഴിഞ്ഞതാണീമണ്ണിൽ
നേദ്യമായർപ്പിച്ചതാണീ മനസ്സിനെ
നേർത്തുനേർത്തിത്രമാത്രം പട്ടു
നൂലുകൾതുന്നിയോരെത്രപ്രിയപ്പെട്ട
വാനവും, പിന്നെയോ
കത്തിനിൽക്കുന്നില്ല സൂര്യനീ
ശൈത്യത്തിനിത്തിരിപ്പോന്ന
ഋതുക്കളിൽ, പിന്നെയാ
കത്തിനിന്നീടും ത്രിനേത്രത്തിലഗ്നിയും
എത്രനാളോടി വൃകാസുരഭക്തിയിൽ..
ചിത്രങ്ങളെത്രയാണിന്നീവനാന്തരഭിത്തിയിൽ
ഞാനുമോ പർണ്ണശാലയ്ക്കുള്ളിലെത്രനാളെങ്കിലും
ദു:ഖമില്ലെന്നെന്റെ ഹൃത്തിലേയ്ക്കെത്തും
മഹാപ്രവാഹങ്ങളിൽ
കത്തുന്നുമില്ലാകനൽ 
ക്ഷീരസാഗരമെത്തിനിൽക്കുന്നതെൻ
ചക്രവാളങ്ങളിൽ...


Tuesday, November 15, 2011


മൊഴി
ഇവിടെ ശൈത്യത്തിനെ 
മായ്ക്കുന്നൊരുദ്ധ്യാനവഴിയിലായ്
പുകതുപ്പിയോടുന്നുവോ കുലം
അരികിലനേകം മുഖാവരണങ്ങളോ
ഗതിതെറ്റിഭൂരേഖയേറിയിടുന്നു
അതിരുകൾ തീർത്തു മടങ്ങിയോരെൻ
ശരത് ഋതുവിനുമിന്നെത്ര നിർമ്മമത്വം
അകലെയായ് പുഴയതാ പട്ടുനൂലിൽ
കല്ലുതരികൾ പൊതിഞ്ഞുസൂക്ഷിക്കുന്നു
വിരലതിലറിയാതെ തൊട്ടാലതും
മുറിവായിടും..
കനലുകൾ തൂവുന്നൊരസ്തമയം
 കണ്ടതിവിടെ മുനമ്പിന്റെയരികിലായ്
സർഗങ്ങളെഴുതുവാൻ ഭൂമിയെന്നരികിലായ്
വന്നതുമിവിടെയിന്നീസംഗമത്തിന്റെ
തീരത്തി,ലെവിടെയോ മാഞ്ഞുപോയ്
ദൈന്യങ്ങളാദിതൊട്ടരികിലൊരു
ശംഖിലായർച്ചനാതീർഥവുമിലയിലായ്
തുളസിയും നീട്ടുന്ന ഗ്രാമമേ!
ഇവിടെ ഞാനീയിലക്കീറ്റിലായ്
വയ്ക്കുന്നതരികിലെ കാവ്യങ്ങൾ 
മാത്രമെന്നുള്ളിലെ സ്മൃതിയിലായ്
പൂക്കുന്നതിന്നും മഴക്കാല
നിറവുമായ് നിൽക്കുന്ന
വൈശാഖ സന്ധ്യകൾ...

മൊഴി
അകലെയല്ലിന്നെൻ മൊഴിക്കൂടുകൾ,
സാന്ധ്യമിഴിയിലെ നക്ഷത്രവർണങ്ങളും.
അരയാൽത്തറയ്ക്കരികിലുത്സവം
പിന്നെയാ കുളിരും തുലാഗ്രാമഭംഗിയും
വഴിയിലായ് കനലുതൂവുന്ന 
ശരത്ക്കാലഭംഗിയും


എഴുതിമായ്ച്ചെങ്കിലും കടലുകൾ പാടുന്നു
ഇടയിലെ ലോകം തുലാമഴയും 
കടന്നൊഴുകുന്നു ശീതമാത്സര്യങ്ങളിൽ
പണ്ടേയൊഴുകിയെങ്ങോ മാഞ്ഞ നിളയും
പഴേകാലമെഴുതിമടുത്ത ദിനാന്ത്യങ്ങളും
പിന്നെയൊരു മൃദംഗത്തിലായതിദ്രുതം 
തേടിയെന്നരികിലായൊഴുകുന്ന
ശ്യാമമേഘങ്ങളും.


തിരകളേറി തീരമണലും ചലിക്കുന്നു
തിരയേറ്റമില്ലാ മനസ്സതോ നിശ്ചലം
സ്മൃതിയതിൽ നിന്നുമാ കാലപ്രമാണങ്ങൾ
ഇവിടെ സ്വരങ്ങളെ  ലയമാക്കി മാറ്റുന്നു
പുകയുന്നതെല്ലാമുലത്തീയിലെന്റെയീ
വിരലിലോ ചന്ദനത്തിന്റെ സുഗന്ധമീ
വഴിയിൽ ശരത്ക്കാലമെന്റെയീഭൂമിതൻ
നിറുകയിൽ തൂവുന്നു സ്വർണതുടുപ്പുകൾ
അരികിലെൻ മൊഴിയിലെ മൺദീപമതിൽ
നിന്നുമൊഴുകുന്നു വീണ്ടും പ്രകാശമെൻ
ഹൃദയത്തിലുറയുന്നതേതു ശൈത്യം?



Monday, November 14, 2011

സ്മൃതി
ഇന്നലെയാമഹാവേദങ്ങളെൻ 
മനസ്സൊന്നായ് 
ചുരുക്കിയൊതുക്കിയെന്നാകിലും
ഇന്നു കാണുന്നതാം
നൈമിത്തികപ്രളയഭംഗിയും
പിന്നെ പ്രപഞ്ചത്തിനുള്ളിലായ്
തിങ്ങിനിന്നീടുമെൻ കാവ്യസ്വപ്നങ്ങളും
തുന്നിയിട്ടോരു തുലാവാനഭിത്തിയിൽ
മിന്നുന്നുവോ പകൽദീപങ്ങൾ;
കാണുന്നതെന്നെയോ
ഞാനുമാ ദർപ്പണചില്ലിലായ്
കാലം ത്രികാലങ്ങളേറ്റി
പലേവട്ടമോടിയോരീ
സംവൽസരത്തിന്റെയുള്ളിലായ്
നേരുറഞ്ഞാദിമന്ത്രങ്ങളും മാഞ്ഞൊരാ
ഗോപുരങ്ങൾ കരിങ്കല്ലുപോൽനിൽക്കുന്നു
ആകെയുലഞ്ഞുതിരിഞ്ഞെങ്കിലും 
കടൽ വേഗത്തിലിന്നും സ്വരങ്ങൾ
മറക്കാത്തൊരീണങ്ങളിൽ 
നിന്നുണർന്നൊരാന്ദോളനം..
എത്ര ഋതുക്കൾ മറഞ്ഞു
പടിക്കെട്ടിലിത്തിരിനേരം 
പകൽകണ്ടിരുന്നൊരാ പക്ഷങ്ങൾ
മാഞ്ഞു, മിഴിക്കുള്ളിലെ സന്ധ്യയിത്തിരിപ്പോന്ന
നക്ഷത്രങ്ങളിൽ മിന്നി,യെൻ ഹൃത്തിലോ
ചക്രവാളം തീർത്തു സർഗങ്ങളെത്രവേഗത്തിൽ
ശരത്ക്കാലമെത്തിയീ ദിക്കിലെ 
ഗ്രാമത്തിനെത്ര ഭംഗി....

മൊഴി

ആർദ്രമാം സന്ധ്യയിലാലാപനത്തിന്റെയീരടി
തേടിയോ ഞാനന്നുണർന്നതും
എഴുതുവാനന്നായിരുന്നുവോ
ഭൂമിയെന്നരികിലിരുന്നക്ഷരങ്ങളെ തന്നതും 
വിരലിലെമുദ്രകൾക്കുള്ളിലായ് 
സർഗങ്ങളെഴുതിയെൻ ഹൃദ്സ്പന്ദങ്ങളായ്
തീർത്തതുമറിയാതെയോരോ സ്വരത്തിന്നരികിലും 
അനുബന്ധമേകി ഋതുക്കളെ തന്നതും
ഇടവിട്ട കാലങ്ങളൊരുരഥത്തിൽ
നിഴൽശിഖരങ്ങളെല്ലാമൊതുക്കിനടന്നതും
അരികിലെന്നിയുരിലുയിർക്കൊണ്ട മൊഴിയുമാ
മൊഴിയിൽ നിറഞ്ഞ ശരത്ക്കാലഭംഗിയും
ഇടയിലെൻ സ്വപ്നങ്ങളിൽ മുകിൽച്ചിന്തുകൾ
എഴുതിയിട്ടോരു മുൻ ജന്മദു:ഖങ്ങളും 
ഇവിടെ ഞാൻ ചക്രവാളത്തിനെ 
സാക്ഷിവച്ചെഴുതിയോരെൻ മഴക്കാലഗീതങ്ങളും
പറയുവാനഴിമുഖങ്ങൾ തീർത്ത 
ദ്വീപുകൾക്കരികിലാൾക്കൂട്ടം;
മഹാസാഗരത്തിന്റെയിടയിലായ്
ഞാനുമുണർന്നെങ്ങെണീറ്റതുമരികിലായ്
പകൽ; സന്ധ്യതൻ മണ്ഡപത്തിലായ്
മണിദീപമെല്ലാം മിനുക്കിതുടച്ചതും
ഇവിടെയോ തൂലികപ്പാടുകൾ മൊഴിതേടി
നിഴലെയ്തുനിൽക്കുമീസായാഹ്നവേളയിൽ
അഴിമുഖങ്ങൾ കടന്നൊരുതോണിയിൽ
ഞാനുമൊഴുകുന്നു; ശംഖുകൾ കടലിന്റെ
നാദത്തെയൊരു മുത്തുമണിയതിൽ
ഭദ്രമായ് വയ്ക്കുന്നു...

Sunday, November 13, 2011

സ്മൃതി

ഇടവഴിയ്ക്കപ്പുറം വർണങ്ങൾ മാറുന്ന
കടലാസുതുണ്ടുകൾ പാറുന്നു, മാറാത്ത
പ്രകൃതിയെ നോക്കൂ; പ്രിയങ്കരമാമെന്റെ
ഹരിതവർണത്താൽതുടുക്കുന്നഭൂമിയെ
അരികിലോപുഴചരിഞ്ഞൊഴുകുന്നു
തോരാത്ത മഴയിലോ കടലും ചലിക്കുന്നു
നിറമറ്റ തൊടിയിലെ കരിയിലക്കൂട്ടങ്ങളിൽ
നിന്നുമകലേയ്ക്ക് നിങ്ങുന്നു ഹൃദയകാവ്യങ്ങളും
തിരികൾ വച്ചേതോ മഹാദീപസ്തംഭങ്ങളെഴുതുന്നു
മത്സരത്തിരിവുകൾ, തിരയേറി മുകിലുകൾ
വന്നു, പഴേ മുനമ്പിൻ സൗമ്യവഴിയിലോ
കടലുകൾ ശാന്തമായൊഴുകുന്നു..
ഇടയിലേ ലോകം കുറിയ്ക്കുന്ന വർണങ്ങളൊഴുകി 
മായുന്നീ മഹാസമുദ്രചെപ്പിലരികിലോ
ചക്രവാളത്തിന്റെ സന്ധ്യകൾ
കരുതിവയ്ക്കുന്നു പ്രകാശരേണുക്കളും
മറവിയിൽ മായുന്നതേതു കാലം? സമയ
രഥമതിൽ വീണതിന്നേതുകാലം?
സൂര്യഗതിയിലായ് മാഞ്ഞതിന്നേതുകാലം?
അറിയാതെയറിയാതെയാത്മബിന്ദുക്കളിൽ
നിറയുന്നതൊന്നുമാത്രം മഞ്ഞുതുള്ളിപോൽ
ഹൃദയം രചിക്കുന്ന സർഗകാവ്യം..
സ്മൃതിയതിൽ നിന്നും പുനർജനിക്കും
മൊഴിക്കവിതയിന്നെന്റെ സ്വന്തം
പലതും പഥങ്ങളിൽ നിന്നുമകന്നോരു
പകലിനും സ്വന്തമതേമൊഴി
വാഴ്വിന്റെയുദയങ്ങളിൽ 
തെളിയുമീമൺചിരാതുകൾ....

മൊഴി
ചരിത്രം പുകയ്ക്കുന്നതേതുസന്ധ്യയെ
എന്റെ ഹൃദയം കൈയേറ്റിയതേതുഭൂമിയെ
രാത്രിയൊടുക്കുന്നതേതു പകലിൻ വെളിച്ചത്തെ
പുറമേ കാണാനെന്തുഭംഗിയാണീലോകത്തിൻ
പുറം ചട്ടകൾ പൊതിഞ്ഞെടുക്കും കുലങ്ങളെ
ഒഴുകും സമുദ്രത്തിലുറങ്ങും 
രത്നചെപ്പിലെടുക്കാനെനിക്കൊരു
സർഗവും മറക്കാതെയൊഴുക്കിൽ
നീന്തുന്നൊരു ശംഖിന്റെ സംഗീതവും...
അറിവിനുറവകൾ 
വറ്റിയാത്തണൽതോപ്പിലുണങ്ങും
പുഴയുടെ കയവും മാഞ്ഞീടുന്ന
തുടക്കങ്ങളിൽനിന്നുനിന്നുമെഴുതും
മണൽതുണ്ടിലൊടുക്കം 
കാണാതായതേതു പൂനിലാവതിൻ
ചില്ലയുലച്ചു നടന്നതോ 
കൃഷ്ണപക്ഷങ്ങൾ;
നീണ്ടവഴിയ്ക്കപ്പുറം 
പഴേ ഋണങ്ങൾ നിവേദിച്ച
മഷിപ്പാടുകൾ പടയൊരുക്കും
പ്രഭാതങ്ങളിനിയും 
കണ്ടേയ്ക്കാമെന്നാകിലും
മനസ്സിന്റെ മണിവീണയിൽ
തൊടും നേരമെൻ 
വിരൽതുമ്പിലൊഴുകുന്നതു
വീണ്ടുമൊരു കാവ്യത്തിൻ സർഗം..
ചിരിയ്ക്കാനാവുന്നില്ലയെങ്കിലും
പ്രപഞ്ചമേയെടുത്തുവയ്ക്കൂ
പൊൻ താലത്തിലായൊരു സ്വരം
എഴുതും നേരം ശ്രുതിയിടുന്ന 
സമുദ്രമേയെനിക്കു സൂക്ഷിക്കാനായ്
ശംഖുകൾ തന്നീടുക....

Saturday, November 12, 2011

മൊഴി
പുകയുന്നതേതുയുഗത്തിന്റെ ശീലുകൾ
വഴിയിൽ തണുക്കും നവംബറിൻ
പൂമുഖപ്പടിയിലോ ഞാൻ 
കണ്ടതേകഭാവത്തിനെ
മുകളിലോടും മേഘമുറിവുകൾ
പിന്നെയാ തിരയൊതുങ്ങാത്ത
മഹാസാഗരങ്ങളും
ഇടയിലായെന്തിനോപുഴയേറ്റിനിൽക്കുന്ന
പുതിയകാലത്തിന്റെ പുസ്ത്കക്കൂടുകൾ
വഴിയിലായീണം മറക്കാതെയെന്നിലേയ്ക്കൊഴുകും
മഴക്കാലഗാനങ്ങളും, പണ്ടുകുയിലുകൾ
പാടിയോരെൻ ഗ്രാമഭംഗിയെ
മിഴിയിലുറക്കിയോരെൻ സ്വപ്നകാവ്യവും
ഇടയിലെ ലോകമൊരൗന്ന്യത്യദ്യൂതമായ്
പലകൾക്കുള്ളിൽ കരുക്കൾ തെളിയ്ക്കുന്നു
പകലുകൾ മായും ഋതുക്കളും മായുമീ
തെളിയും നിലാവുമൊരിക്കൽ മറഞ്ഞുപോം
ഒഴുകുന്ന കൃഷ്ണപക്ഷത്തിന്റയാഴങ്ങളിവിടെയീ
മൺദീപമൊന്നായ് കെടുത്തുന്നവഴിയിലും
വാനിലെ ചിത്രകമാനങ്ങൾ 
മിഴിയിലേറ്റുന്നുവോ നക്ഷത്രദീപങ്ങൾ!!

മൊഴി
മൊഴിയിലിന്നും പകൽക്കനലുകൾ;
കാണുന്ന വഴിയിലെ കാഴ്ചകൾ
പണ്ടേ വിരസമീതണലുകൾക്കുള്ളിലെ
തങ്കനൂലിൽമിന്നുമരളിയും ചെമ്പകപ്പൂക്കളും
പിന്നെയെൻ മനസ്സിലെങ്ങോവീണു
കത്തും പകൽപ്പൊട്ടുമിടയിലെ
കാവ്യത്തുടിപ്പും, ഋതുക്കളെ
ചിറകേറ്റി നിൽക്കുമീ ഭൂമിയും,
താണുതാണെവിടേയോ മാഞ്ഞ
വിവേകമാഹാത്മ്യങ്ങളും
ഇവിടെയാണീപ്പകൽചിരിതൂവിയരികിലായ്
എഴുതുവാൻ വന്നതും പിന്നെയെന്നോ
താണ വഴികളിൽ നിഴൽപൂത്ത
ദിക്കിലെങ്ങോ മാഞ്ഞൊരരുവിയുമരികിലെ
കൽതുറുങ്കതിൽ നിന്നുമൊഴുകിപ്പരന്ന
വാനപ്രസ്ഥഗാനവും


മൊഴിയിലിന്നും പകൽക്കനലുകൾ
കാണുന്ന വഴിയിലെ കാഴ്ചകൾ
പണ്ടുമിതേപോലെയെഴുതിയാൽ
തീരാതെ നീണ്ടുപോമെങ്കിലും
ചിലകാലമീഭൂമിചങ്ങലക്കെട്ടുടച്ചെഴുതുന്ന
നേരം നെരിപ്പോടുകൾ പുകഞ്ഞറിയാതെ
തീക്കനൽ ചുറ്റിലും പാറുന്നു..
ഇടവഴിയ്ക്കപ്പുറം പകൽതുടുക്കും
നേരമെവിടെയോ മായുന്നു 
ദൈന്യവും ദു:ഖവും
ഇവിടെ തണുപ്പാർന്നുനിൽക്കുന്നുചിന്തകൾ
പുകയുന്നതാരുടെ ഹൃദ്സ്പന്ദനങ്ങളീ
വഴികളിൽ തീയെരിക്കുന്നുവോ കാലവും
തിരകളിൽ നിന്നുമകന്നുവോ തീരവും...



Friday, November 11, 2011


മൊഴി
മൂടൽമഞ്ഞേറി മറഞ്ഞ ദിനങ്ങൾതൻ 
സായന്തനങ്ങൾ ത്രിസന്ധയ്ക്ക്
നേദിച്ച ഗാനങ്ങളും സ്വർഗവാതിലിൻ
നിന്നുമെന്നീണങ്ങളിൽ തേൻപുരട്ടുന്ന
കാവ്യവുമായിരം ജന്മകർമ്മങ്ങളെ
ചാലിച്ചു വാതിലിൽ വന്നുനിന്നീടും ഋതുക്കളും
എത്രയേറെ പറഞ്ഞെങ്കിലുമായുഗ
ഭിത്തികൾക്കെന്നുമൊരേ നിറം
നെറ്റിയിൽ കത്തുന്നതേതു ത്രിനേത്രം?
വിഭൂതിയിലെത്തിനിൽക്കാത്ത
കനൽചിന്തുകൾ
പോയ ദിക്കുകളെല്ലാം ദിഗന്തക്കുരുക്കിന്റെ
ചിത്രങ്ങൾ തൂക്കിചുരുക്കിയോരീഭൂവിനിത്രമേൽ
ദു:ഖമെന്നാദിവൈദ്യൻ തീർപ്പുകൽപ്പിച്ചു
മുന്നിൽ; ചിരിക്കുന്നുവോ കടൽഭിത്തികൾ
വീണ്ടുമതേമുദ്രയെത്രനാളുത്തരമില്ലാതെ
കണ്ടുമിരിക്കുന്നു..
ഇത്രയേറെ പറയേണ്ടതുണ്ടോ മാഞ്ഞ
ചിത്രങ്ങൾ തൂക്കി തുലാഭാരമേറ്റുന്ന
തട്ടുകളെന്നുമൊരേവശം കാണുന്ന
ദിക്കിലെൻ ഹൃദ്സ്പന്ദനങ്ങളും നിശ്ചലം
നോവുകൾക്കെല്ലാമൊരേവരിപ്പാലങ്ങളായിരം
കണ്ടതാണീഭൂമിയിന്നിനിനേരിന്റെ
ഭിത്തികൾ തൂത്തുമായ്ക്കും 
വിരൽപ്പാടുകൾ കാണുന്നതെന്തിനായ്
സ്വർഗങ്ങളേകിയതെല്ലാം നിനക്കുമിരിക്കട്ടെ
ഭൂകാവ്യമെല്ലാമെനിക്കുമിരിക്കട്ടെ...

Thursday, November 10, 2011


മൊഴി
നടന്നുനീങ്ങട്ടെ കുലം
കിരീടങ്ങളതും ചൂടി  
സിംഹാസനങ്ങളിലേറി,
നടന്നുനീങ്ങട്ടെ  ഋതുക്കളുമെന്റെ
വരമൊഴിയിലെസ്വരങ്ങളും
സർഗമുറങ്ങുമെൻ ഹൃത്തിൻ
മൃദുകാവ്യങ്ങളും
പലതും കണ്ടിന്നീപടിപ്പുരകളും
ചിരിക്കുന്നുണ്ടാവാം കുലങ്ങൾതൻ
കുരുക്കഴിക്കാനാവാതെ മരിച്ച കാലത്തിൻ
നെടുമ്പുരകൾക്കുമരികിലായ് 
ഭൂമിയെഴുതും നേരമോയതുസഹിയാതെ
മുറങ്ങളിൽ കല്ലു നിറച്ചുതൂവുന്ന
തിരകളിൽ നിന്നുമൊഴുകിമാറിയ
കടൽശംഖിനുള്ളിൽ തിരയറിയാതെ
ഒളിച്ചുസൂക്ഷിച്ച മനസ്സേനീയെന്റെ
ശരത്ക്കാലത്തിന്റെ നുറുങ്ങുകൾക്കുള്ളിൽ
ഉറങ്ങിയാലുമീമരിച്ച കാലവും
എഴുതിതീർക്കുന്നതതുതന്നെ
പണ്ടേയഴുതിമായ്ക്കേണ്ടതതും തന്നെ
പക്ഷെയറിയാതെയെന്റ് വിരലിലായ്
വന്നുവിളക്കുവയ്ക്കുമീ പ്രഭാതരാഗങ്ങൾ
എനിയ്ക്കായി നടപ്പുരയിൽ വച്ചോരു
കവിതതൻ കുഞ്ഞുതളിരുകൾ,
കാലം കരിച്ചൊരാ ഹോമപ്പുരയിൽ 
നിന്നൊരു മഴക്കാലത്തിന്റെ മിഴിനീരിൽ
നിന്നുമുണരുമെൻ ഭൂവിൻ
ചലനതാളങ്ങൾ
ഇവയ്ക്കിടയിലെ കടലേ
നീമാത്രമൊഴുകുകയെന്റെ മിഴിയിലും
പിന്നെ ഹൃദയം സ്പന്ദിക്കും 
മൊഴിയിലുമൊന്നായ്...

മൊഴി
അകലെയോ പകലിന്റെ വിളക്ക്
താഴുന്നേരമുറങ്ങുന്നുവോ കടലെന്റെയീ
മനസ്സിലും..
ഒരിയ്ക്കെലെന്നോ കടൽത്തീരത്തിലൊരു
ശംഖിലെടുത്ത ജലത്തിലെ
മൺതരിയ്ക്കുള്ളിൽനിന്നുമൊഴുകിമാഞ്ഞു
പലേ യുഗ പ്രാഭവങ്ങളുമതിനുള്ളിലോ
കാണാനായില്ല സത്യങ്ങളും...
മറവിക്കുള്ളിൽ തുരുമ്പടിക്കും
മൗനത്തിന്റെയുടുക്കിൽ നിന്നോ
താണ്ഡവത്തിന്റെ സംഹാരങ്ങൾ..
ഇടയ്ക്ക പാടുന്നതെൻഹൃദയധമിനിയി,
ലുറക്കുന്നതെന്നെയെൻ
പൂർവപുണ്യത്തിൻ മന്ത്രം..
ഇടയ്ക്കുവഴിതടഞ്ഞറവാതിലിൻ
ശൂലക്കൊളുത്തുവലിയ്ക്കുന്ന
രാജഗർവങ്ങൾ 
പണ്ടേയുടഞ്ഞുവീണതേതു
ചിലമ്പിൻ ചിലമ്പൊലി?
കടുംകെട്ടുകൾക്കുള്ളിലാക്കിയ
മൊഴിതുമ്പിലുടക്കിന്നില്ലീലോകഗതികൾ;
പണ്ടേനിലവറകൾ തഴുതിട്ടു 
തങ്കനൂലുകൾക്കുള്ളിലൊളിച്ച സർഗങ്ങളെൻ
ഹൃദയം കൈയേറുന്നു
അതിൽ നിന്നുണരുന്ന സ്പന്ദനലയമിന്നെൻ
മൊഴിയിൽ തുടുക്കുന്നു വിരലിൽലയിക്കുന്നു..
പഴം പാട്ടുകൾ പാടി പാണന്മാർ നീങ്ങും
പഴേ വഴിയിൽ ശരത്ക്കാലമെനിക്കായുണരുന്നു..
നടന്നുനീങ്ങും നേരം സന്ധ്യതൻ
മിഴിതുമ്പിലുറഞ്ഞതൊരു വാനതാരകം
പണ്ടേയെന്റെ മിഴിയിൽ നിറഞ്ഞതുമാർദ്രനക്ഷത്രം
നീണ്ട വഴിയിൽ വിളക്കേന്തി
നിന്നതെൻ മൺദീപങ്ങൾ...


മൊഴി


അരികിലെ ശബ്ദഘോഷങ്ങൾ
തണുത്താത്മചലനങ്ങളിൽ
മറഞ്ഞായുസ്സിൻ ദീപങ്ങളെഴുതുന്നു
വീണ്ടുമെൻ ഹൃത്തിൽ
കുറേക്കാലമവിടെയും മേഞ്ഞ
നിഴൽപ്പൊത്തുകൾതകർന്നൊടുവിലീ
സന്ധ്യയും നക്ഷത്രരാശികൾക്കരികിലായ്
മൊഴിയേറ്റി ശാന്തിനികേതന 
കവിതകൾതേടിയീഭൂമണ്ഡലത്തിലെ
ഹരിതവനങ്ങളിൽ വന്നുനിന്നീടവേ
ഇടയിലാരൊക്കൊയോ കല്ലാൽതകർത്തെന്റെ
മണിവീണയും മനക്കോണിലെ കവിതയും
എവിടെയോ സാന്ദ്രമാമൊരുശരത്ക്കാലത്തിനൊടുവിലായ്
ഞാനും മറക്കാതെ സൂക്ഷിച്ച
മരതകക്കല്ലിൽ തിളങ്ങും പ്രപഞ്ചമേ!
അരികിലിരുന്നെന്റെ മൊഴിയറിഞ്ഞീടുക
ഇരുളുമായട്ടെ; പ്രകാശമീമൺവിളക്കതിൽ
നിന്നുമൊഴുകിയീ തീരം നിറയ്ക്കട്ടെ
ഇവിടെയിരുന്നുകാണും ചക്രവാളത്തിനരികിലെൻ
സ്വപ്നങ്ങൾ കാവ്യം കുറിയ്ക്കട്ടെ
അറിയില്ലെനിക്കാദിപർവങ്ങളക്ഷരചിമിഴിൽ
ഞാൻ കാണുന്നതിന്നുമോങ്കാരങ്ങൾ
എഴുതും വിരൽതുമ്പുമേറ്റുന്നതീ ശംഖിനരികിൽ
നിന്നൊഴുകുന്ന വിദ്യാമൃതം



Wednesday, November 9, 2011

മൊഴി
തടുത്തുകൂട്ടീയുഷസ്സിന്നിന്റെ
തളിരുകളുണർത്തീ
മനസ്സിന്റെയിതൾചില്ലകൾ
കാലമൊളിപാർത്തിരുന്നൊരു
ജനൽവാതിൽക്കൽ
കാത്തുകിടന്നു 
മറക്കുടചൂടിയ നിഴലുകൾ ..
ആയിരം യുഗങ്ങൾ
തന്നനന്തശയനത്തിലാദിമൂലത്തിൽ
പ്രളയത്തിലുമുറങ്ങാതെ
അരികിൽ ഭൂമിയെന്റെ
വിരലിൻ തുമ്പിൽ
മഴക്കുളിരിൻ പീയുഷത്തെയൊഴുക്കി
പുനർജപമന്ത്രങ്ങളതിൽ
നിന്നുമുണർന്നു ഹൃദയവും
അരികിൽ നിന്നു ത്രികാലങ്ങളെ
തണുപ്പിച്ചോരെഴുത്തോലകളറയ്ക്കുള്ളിലെ
നാരായങ്ങൾ..
ത്രിസന്ധ്യയ്ക്കരികിലോ ഞാൻ നിന്നു
പണ്ടേപ്പോലെയിടയ്ക്കെപ്പോഴോ
മഷിപ്പാടുകൾ ദൈന്യം തന്നു
അരക്കൂടുകൾ തീർത്തു മുള്ളാണിയേറ്റി
പഴേ ഋണങ്ങൾ കൽക്കെട്ടിലായിരുന്നു
പക്ഷേയെന്റെ ഹൃദയത്തിലോ
സന്ധ്യ മായിച്ചു ഗ്രഹങ്ങളെ..

Tuesday, November 8, 2011


പ്രിയം
എത്രമേൽ പ്രിയം ഭൂമീയെനിക്കു നിന്നെ 
പിന്നെ ചുറ്റിനിൽക്കുമീഹരിതാഭമാം
പ്രപഞ്ചവും..
ഒരിക്കലെങ്ങോ ഭാഷയറിയാതെയെഴുതിയോരടുപ്പിൽ
പുകയുന്ന ലോകവുമെരിയുന്ന
നെരിപ്പോടുകൾ തേടിയലയും ത്രികാലവും
മഴതുള്ളികൾ തൂവിവീഴുമെൻ 
ശരത്ക്കാലഹൃദയം തുടിക്കുന്നു
കവിതയ്ക്കുള്ളിൽ 
പോയ മടുപ്പാർന്നൊരു 
ഭൂതകാലത്തിനിരുൾചിന്തിൽ
തുടക്കം മായ്ക്കുന്നരെന്നുത്ഭവം വിതുമ്പുന്നു..
വിളക്ക് താഴ്ത്തി സൂര്യനകലെ
തൃക്കാർത്തിക വിളക്ക് തേടി
മുന്നിലുണരും നക്ഷത്രങ്ങൾ
എനിയ്ക്കുള്ളതു പൂർവദിക്കിന്റെ
പുണ്യാകാശമൊഴുക്കിൽ നീന്തുന്നതെൻ
മനസ്സിൻ പാരാവാരം
കുലങ്ങൾ മറക്കുടയ്ക്കുള്ളിലായൊളിപ്പിച്ച
ഋതുക്കൾ വീണ്ടും വീണ്ടുമരികിൽ,
മഴയ്ക്കുള്ളിലൊഴുകും തളിർതുമ്പിലെനിക്കും
കിട്ടി തൂവലലുക്കിൽ തളിർക്കുന്ന
കാവ്യസർഗങ്ങൾ, മുന്നിലിരിക്കും
ഭൂമിയ്ക്കെന്നെയെത്രമേൽ പ്രിയം
ശംഖിലൊഴുകും കടലിനെയെനിക്കും പ്രിയം..


മൊഴി
വഴികളടച്ചീപടിപ്പുരയും 
പൂട്ടിയകലേയ്ക്കു പോകാമിരുമ്പുമുള്ളാൽ
ചുറ്റിവരിയുമീ ലോകമോ
സ്വാർഥചിത്രങ്ങളെ ചുമരിലേറ്റുന്നോരു
തൂണുകൾ,  പിന്നെയോ
നിഴലുകൾ തുള്ളുന്ന വഴിയിലായ്
വാക്കിനെ കുരുതിയ്ക്കു വയ്ക്കും
വിളക്കുമാടങ്ങളിൽ
തിരികൾ താഴ്ത്തി ശിരോലിഹിതം
മറയ്ക്കുന്ന മുകിലുകൾക്കുള്ളിലെൻ
മൊഴിയുമുണ്ടാവില്ല
വഴിയിതുതന്നെ നിരന്നുനിൽക്കും
വാകശിഖരങ്ങളെല്ലാമിലപൊഴിയ്ക്കുന്നൊരീ
മറയും ഋതുക്കൾ തന്നാദ്യക്ഷരങ്ങളിൽ
മലകൾ മറഞ്ഞുപോയ്
പിന്നെയോ കാലത്തിനുലയും രഥങ്ങളും
മാഞ്ഞുപോയെങ്കിലും
വിരലിൽ നിന്നും മാഞ്ഞുപോയതുമില്ലെന്റെ
ഹൃദയത്തിനുള്ളിലെയാദ്യകാവ്യാക്ഷരം
അതിനുള്ളിലെത്രയോ മുറിവുകൾ,
മുറിവിനെയിരുളിലും മായ്ക്കാത്ത
തർജിമതുണ്ടുകൾ..
പലതും പറഞ്ഞുതീർന്നില്ലെങ്കിലും
മഴക്കുളിരിൽ  തളിർക്കുന്ന
പാരിജാതങ്ങളെ ഹൃദയത്തിലേറ്റിയാ
ചക്രവാളത്തിന്റെയരികിൽ സൂക്ഷിക്കാം..

Sunday, November 6, 2011

മൊഴി
പലതും മറന്നുവയ്ക്കും യാത്രയായവർ
തിരികെ വരാനുമവർക്കവതില്ലിയീ
പകലിറങ്ങി പതിനാലു ലോകങ്ങൾക്കു-
മകലെയേതോ ദിക്കു തേടിനീങ്ങും
നേരമറികയുമില്ലാദിപർവങ്ങൾ,
മന്ത്രങ്ങളുരുവിട്ട ജപമാലകൾ
പോലുമില്ലാതെയൊരു 
മൺ തടത്തിൻ  തണുപ്പുമായ്
മായുന്നതരികിലായാധികൾ
പിന്നെയോ ഭൂമിതന്നരികിലും
പൂക്കും ഋതുക്കൾ, പലേകാലമിതു
തന്നെ കണ്ടുകണ്ടാദിസത്യങ്ങളിൽ
നിറമില്ല, നിർഗുണത്വം മാത്രമതുതീർത്ത
പടികളിൽ കുത്തിക്കുറിയ്ക്കുന്ന
കവിതയ്ക്കു മധുരവും തേനും
മരുന്നുപോൽ, വഴിവക്കിലെവിടെയോ
കാത്തുനിന്നീടും പുരാതന ചിമിഴുകൾ
പിന്നെയാ വാദ്യവും തിമിലതൻ
പ്രതലങ്ങൾ തീർക്കും തണുത്ത
ശബ്ദങ്ങളും...
ഇടയിലോ സന്ധ്യതന്നാത്മമന്ത്രങ്ങളെ
കടലുകൾ ചക്രവാളത്തിലായെഴുതുന്നു..
പലതുമുടഞ്ഞുതീർന്നേക്കം പകൽതുമ്പിനരികിൽ
നടന്നുമാഞ്ഞേയ്ക്കാം ദിനങ്ങളും
വഴിയിതോ പണ്ടും നടന്നതാണെങ്കിലും
മിഴികളോ കണ്ടു നിറഞ്ഞതാണെങ്കിലും
ഹൃദയത്തിലിന്നുമാരൂഢമൂലങ്ങളിൽ
ഒരുസ്വരം കവിതയെ വിരൽതൊട്ടുണർത്തുന്നു



മൊഴി
ഇവിടെ സായാഹ്നം മഴക്കുളിരിൽ
തളിർത്തുണരുന്നു 
മരതകപ്പട്ടിനെ ചുറ്റിയെന്നരികിലോ
ഭൂമിയും കാവ്യം രചിക്കുന്നു..
നെടിയതെല്ലെങ്കിലും
കൽത്തൂണുകൾ ചാരിയരികിലീ
സായാഹ്നമെത്രമനോഹരം!!
പഴയതാണെങ്കിലുമെൻ 
സ്മൃതി ചെപ്പിലേയ്ക്കൊഴുകും
കടൽശംഖിലെത്രസ്വരങ്ങളീ
മണലിൽ വിരൽതൊട്ടുനിൽക്കുമെൻ
ഹൃദ് ലയതുടിയിൽ തലോടുമീ
മൊഴിയിൽ നിന്നും പഴേകഥകളെ
മായിച്ച വർത്തമാനത്തിന്റെ
തളികയിലിന്നോ മഷിപ്പാടുകൾ മാത്രം..
ഇവിടെയെൻ വാതിലിൻ 
പാളികൾക്കരികിലായൊഴുകുന്ന
സന്ദേശരൗദ്രഭാവങ്ങളിൽ
അറിവിന്റെയാദിപാഠങ്ങൾ 
ഗ്രഹിക്കാതെയലയും കുലത്തിൻ
പ്രതിച്ഛായ കണ്ടെന്റെ ഹൃദയം
നടുങ്ങുന്നുവോ? മഴതുള്ളിയിലൊഴുകി
ഞാൻ മായാത്തതെന്തുകൊണ്ടോ?


ഇടവഴിയ്ക്കിടയിലായിരുൾ മാത്ര,മരികിലെ
വഴിവിളക്കാരോ കെടുത്തീ
നടപ്പാതയരികിലോ കൃഷ്ണപക്ഷങ്ങളും
ചേക്കേറിയിവിടെയെൻ
ഭൂരാഗമാല്യങ്ങളിൽ നിന്നുമറിയാതെ
വീണുമാഞ്ഞീടുന്നു പൂക്കളും...
നെടുകയും കുറുകെയും തുന്നിയാകാശത്തിനിടയിലെ
തുള്ളിവെളിച്ചവും മായ്ക്കുന്ന ഗതിയതിൽ
തുള്ളിതിമിർക്കും ഗ്രഹങ്ങളിൽ പിഴവുകൾമാത്രമോ?
കണ്ടുകണ്ടീതീരമണലിനും മൗനമീ
മൺ ചിറ്റുകൾ ചേർന്ന മതിലും കടന്നു
മുനമ്പിനെ ചുറ്റുന്ന  കടലുമിന്നെത്രയോ
മാറിയെന്നാകിലും
അരികിലിന്നീവിരൽതുമ്പിൽ തുടിക്കുന്ന
കവിതയ്ക്കുമാത്രമൊരേസ്വരം
ശംഖിലായൊഴുകുന്നതോയെന്റെ
ഹൃദലയസ്പന്ദനം.....




Saturday, November 5, 2011

സ്മൃതി


മൊഴിയിലിന്നും മഴതുള്ളികൾ
തൂവുന്ന കുളിരും, പറന്നുനീങ്ങുന്നൊരാ
മേഘങ്ങളെഴുതും ദിനാന്ത്യക്കുറിപ്പും
പകൽചിന്തിലെഴുതിയിട്ടോരു
പ്രകാശഭാവങ്ങളും
മറയുന്നതേതുയുഗം, പിന്നെയിവിടെയോ
നിഴൽ പൂത്തു മങ്ങിയോരാദിസത്യങ്ങളും
എഴുതിമായ്ച്ചെങ്കിലുമീശരത്ക്കാലത്തിനരികിലോ
വീണ്ടും മഴതുള്ളികൾ, കനൽച്ചിറകൾ
പണ്ടേ തണുത്തുറഞ്ഞരികിലായൊഴുകുന്നു
ഭൂതകാലത്തിന്റെയേടുകൾ
അതിരുകൾ കല്ലടുക്കാൽതിരിച്ചെങ്കിലും
മതിലുകൾ മുൾപ്പടർപ്പാൽ മറച്ചെങ്കിലും
അരികിലെ ജാലകപ്പഴുതുകൾക്കുള്ളിലായ്
ഒളിപാർത്തിരിക്കുന്നു കാലവും
പിന്നെയീ കടലൂയലാട്ടുമെൻ
ശംഖുകൾക്കുള്ളിലോ
കദനങ്ങളെല്ലാം മറന്ന കാവ്യങ്ങളും
വഴിയിലായ് മായുന്നതേതു മൺചെപ്പുകൾ
മിഴിയിൽ നിറഞ്ഞതിന്നേതുതു സർഗം..
വഴിയിറങ്ങി തണൽപ്പാടവും താണ്ടി
ഞാനൊരുപാടുദൂരം നടന്നുവെന്നാകിലും
ഇവിടെയീ ഗ്രാമമെൻ മിഴിയിലേറ്റും
മഴക്കുളിരിനിന്നെന്തുഭംഗി...

സ്മൃതിവിസ്മൃതികൾ
എന്നേ നിറം മങ്ങി വർത്തമാനത്തിന്റെ
കണ്ണികൾ; കണ്ണാലൊതുക്കാനുമാവാതെ
മുന്നിൽ വളർന്നുയർന്നീടും 
മതിൽപ്പാടിലൊന്നിലും കാണുന്നുമില്ല
നേർ രേഖകൾ..
എല്ലാം ശിരോപടത്തിന്നുള്ളിൽ മിന്നുന്ന
കല്ലുകൾ, കാൽക്കാശിനെണ്ണം പഠിക്കുന്ന
കർണ്ണികാരത്തിന്റെ ശാഖകൾ, മുന്നിലെ
മണ്ണിൽ പതിക്കുന്നതേതു നീർത്തുള്ളികൾ?
ഇന്നിനൊരിന്നലെയന്നെപോൽ
പിന്നാലെയൊന്നായ് നിരക്കും
നിഴൽതുമ്പിലായ് വീണു മണ്ണടിഞ്ഞോരു
വസന്തമേ! കോകിലമിന്നേതു ചില്ലയിൽ
പാടാനിരിക്കുന്നു..


പാടങ്ങളെല്ലാം നികന്നു 
പഴേ ഗ്രാമവീഥികൾ മാറി, കുലം മാറി
മുന്നിലെ പാഠാലയങ്ങളിൽ മന്ത്രങ്ങളും മാറി,
കായലിൽ തോണിയേറ്റിപണ്ടു
പാടിയോരളങ്ങൾ മാറി
മുഖം മാറിയാകാശവീഥികൾ-
ക്കുള്ളിലുപഗ്രഹങ്ങൾ മാറി
മാറാതെ മാറാലചുറ്റിക്കിടന്ന
മൺ ദീപങ്ങളിൽ പ്രകാശത്തിന്നലുക്കുകൾ
മാറാതെനിന്ന പ്രപഞ്ചത്തിലെ
ഹൃദ്യരാഗങ്ങളിൽ ജീവസ്പന്ദനചിറ്റുകൾ
ഏറിയാലിന്നീ യുഗത്തിന്റെ ജാലകവാതിൽക്കലോ 
കണ്ടതുത്ഭവചിന്തുകൾ
ഏറിയാലിന്നീ മഴക്കാടുകൾക്കുള്ളിലോർമ്മകൾ
പോലും നിശബ്ദമായ് മാഞ്ഞേയ്ക്കാം
എത്ര നിറം മങ്ങി പാതകളെങ്കിലും
എത്രമനോഹരമീ മഴതുള്ളികൾ...

Friday, November 4, 2011

സ്മൃതി


ആദിതൊട്ടേയാർദ്രമീകടൽത്തീരവും
ആകാശവും ഗ്രഹതാരവും
ഭൂവിനെയാകവെ മൂടും 
പ്രപഞ്ചതാളങ്ങളും
ആവരണങ്ങളുടച്ചാത്മബിന്ദുവിലേറിയ
ചുറ്റുമതിൽക്കെട്ടുകൾക്കുള്ളിൽ
നോവൊതുക്കി കടും കല്ലുകൾ മാറ്റുന്ന
തീരവും, മുന്നിലേറും നിഴൽപ്പാടവുമാകെ
തണുത്ത തുലാവർഷമേഘവും
ആകെയീ മൺ തുമ്പിലാടുന്നതോ
വെറുമാദികാവ്യത്തിന്റെ
വാത്മീകഭാവങ്ങൾ..


ആദിതൊട്ടേയാർദ്രമെൻ വിരൽതുമ്പിലെ
ഭൂരാഗമാല്യങ്ങളെങ്കിലും
വിസ്മൃതി കൂടുകൾ തട്ടിയുടച്ചതാം
ദൈന്യങ്ങളേതുസ്വരത്തിനുളിച്ചീന്തുകൾ
ഭാരമെല്ലാം നിരപ്പാക്കിയിന്നീതുലാസിന്റെ
സൂചികൾക്കുള്ളിലുറങ്ങും ഗ്രഹങ്ങളും
എത്രമേൽ മാറിയിന്നീയുഗം മുൻപിലോ
കത്തിനിൽക്കുന്നില്ല സൂര്യനും
മേഘങ്ങളെത്രവേഗം മായ്ച്ചു
ദീപസ്തംഭങ്ങളെ
ചുറ്റിലുമെത്ര മഹാദ്വീപഭിത്തികൾ
ചുറ്റിത്തിരിക്കുന്നുമീക്കടൽശംഖുകൾ
എത്രവേഗം ശരത്ക്കാലമെത്തി
മഴപ്പൊട്ടുകൾ മാഞ്ഞില്ലതെങ്കിലുമീ
പകൽ ചിത്രമോയെത്ര മനോഹരം

Thursday, November 3, 2011


സ്മൃതി
അകലെയായ് 
ഘനശ്യാമമേഘങ്ങൾ
മിന്നലിന്നകലങ്ങളെ 
ദർപ്പണങ്ങളിൽ മായ്ക്കുന്നു
മുറിവിലെ രുധിരപ്പടർപ്പിലായ്
മായാത്തൊരരുവികൾ
നീറുന്നു, മഴയെവിടെ?
പിന്നെയാ കുടിലുകൾ
തീച്ചിതയ്ക്കുള്ളിലേയ്ക്കേറ്റിയോർ
കൊടിയുമായ് മുന്നിലായ്
നീങ്ങുന്നു, വിപ്ലവക്കവിതയോ
വേരറ്റുവീഴുന്നു നിശ്ചലം..
സ്മൃതിയതോ വീണ്ടും
ലയം മറന്നരികിലായ് തകരുന്നു
ചില്ലുപാത്രങ്ങളിൽ, ചുറ്റിലും
നിരതെറ്റിയോടും നിഴൽപ്പാടിലോ
മരക്കുരിശേറ്റി നീങ്ങും
മഹാദിവ്യഭാവങ്ങളഭിനയക്കും
വേദിയെത്ര മനോഹരം..
എവിടെയോ വേദപാത്രങ്ങളിൽ
സംഗീതമൊഴുകുന്നുവെങ്കിലും
മനസ്സോ പ്രക്ഷുബ്ദം..
കടൽചിപ്പികൾക്കുള്ളിലൊഴുകുന്ന
കടലും നിശബ്ദമല്ലിവിടെയും...
പലവട്ടവും പള്ളിശംഖുകൾക്കുള്ളിലെ
പ്രണവം ജപിയ്ക്കാനൊരുങ്ങിയ
ഭൂവിന്റെ ഹൃദയം മുറിച്ചാർത്തു
നീങ്ങിയോരാത്തിരക്കുരുതിയോ
തീരങ്ങൾ കണ്ടതും, പിന്നെയോ
തിരയേറ്റമെല്ലാമൊതുങ്ങിയോരാ
കടൽ നിധികളെ തന്നമുനമ്പും
സമാധിയിലുണർവിന്റെയാദിമന്ത്രങ്ങളെ
ചേർത്തുവച്ചെഴുതിയോരാശിലാജപ
ധ്യാനഭംഗിയും
അരികിലിന്നീ ശരത്ക്കാലവും
ദൈന്യത്തിനിരുളിനെ മായ്ച്ച
പകലിൻ പ്രകാശവും
എഴുതിയിന്നീമരത്തണലും
തളർന്നുപോയ്
എഴുതിത്തുടച്ച വെൺചുമരും
തളർന്നുപോയ്..
എങ്കിലും മനസ്സിന്റെയാഴക്കടലേറി
മുന്നിലേയ്ക്കെത്തുന്നു 
വീണ്ടും പ്രഭാതങ്ങൾ...