Friday, July 30, 2010

വേനൽക്കാലം
 ഒരു ശൈത്യകാലത്തിന്റെ
മരവിക്കുന്ന മരണത്തിന്റെ
ഗന്ധമുറങ്ങിയ
പുലർകാലവും കടന്നു
ധനുമാസമകലുമ്പോൾ
ആകാശലോകം കടന്നുപോയ
ആത്മനൊമ്പരങ്ങളുടെ
അവസാനവചനങ്ങളിൽ
മഞ്ഞുതുള്ളിപോലെ
ഒരു കവിതയുണർന്നു
ആ ഹിമബിന്ദുക്കളെ
മനസ്സിൽ ഭദ്രമായ് സൂക്ഷിക്കാൻ
ശ്രമിക്കുമ്പോൾ
പിന്നിൽ കൂടി നിഴലുകൾ,
കരിമുകിലുകൾ,
എല്ലാമൊതുക്കിയ ഭൂമി
അന്നു ഭ്രമണപഥത്തിലുലഞ്ഞു
പർവതങ്ങൾ കുലുങ്ങി
സമുദ്രങ്ങൾ ചക്രവാളത്തോളമുയർന്നു
അപ്പോഴും ഭൂമി ആ മഞ്ഞുതുള്ളികൾ
ഒരു കടൽചിപ്പിയിൽ ഭദ്രമായി സൂക്ഷിച്ചു.
അക്ഷരവിദ്യ

അകലെ ആകാശമുറങ്ങുന്ന
അനന്തതയിൽ
കടലൊഴുകിനിറയുന്ന
ചക്രവാളത്തിൽ
എഴുതിതീരാനാവാത്ത
ഒരു കഥ പോലെ
രാപ്പകലുറങ്ങിയെഴുനേൽക്കുമ്പോൾ
അമാവാസിയിൽ നിന്നും
പൗർണമിയിലുണർന്ന
നിലാവെളിച്ചത്തിൽ
നക്ഷത്രങ്ങളെഴുതിയ
വാക്കുകളിൽ
ഒരിയ്ക്കലും മായ്ക്കാനാവാത്ത
അക്ഷരവിദ്യയുടെ
സരസ്വതീമന്ത്രങ്ങളുണ്ടായിരുന്നു.
പുനരുദ്ധാരണം

അനുവാദമില്ലാതെ
വാതിൽപ്പടികളിലൂടെ
അകത്തേയ്ക്കു വന്ന്
ആരവങ്ങളിൽ ഒരു ജീവനെ
മുദ്രകുത്തി തീർപ്പെഴുതി
കടന്നു പോയപ്പോൾ
ഉൾക്കടലിന്റെ ആഴം തിരകൾ
അന്നു മനസ്സിൽ സൂക്ഷിച്ചില്ല
അവർക്കതൊരു സ്ഥിരവേദിയിലെ
തെരുവുനാടകമായിരുന്നു
മനുഷ്യത്യത്തിനെ വിലപേശി
കടലാസിൽ തൂക്കി വിൽക്കുന്ന
അവരോടെതിർ പൊരുതാൻ
അവരെ പുനരുദ്ധരിപ്പിക്കുവാൻ
മുൾക്കിരീടങ്ങൾ മാറ്റി, അസ്ത്രമുറിവുമുണക്കി
ജീസ്സസും, കൃഷ്ണനും പുനർജനിക്കണം

Thursday, July 29, 2010

മഴതുള്ളികൾ

മഴതുള്ളികൾ വാതിൽപ്പടിയിൽ
തട്ടിവിളിക്കുമ്പോൾ
ഉറക്കമുണർന്നെഴുന്നേറ്റ
 പുൽനാമ്പുകൾ  നാലുമണിപ്പൂക്കളോട്
സ്വകാര്യം പറയുമ്പോൾ
മഴ പൂമുഖപ്പടിയിലെ മൗനത്തിന്റെ
മൺകുടമുടച്ച് പളുങ്കുമണികൾ പോൽ
ചെങ്കല്ലു പാകിയ മുറ്റത്ത് നൃത്തമാടി
താഴേയ്ക്കൊഴുകി
തണൽമരങ്ങളിൽ നിന്നിടറിവീണ
പൂക്കളെ തഴുകി
പാതയോരത്തെ ശൂന്യതയിൽ
മാഞ്ഞുതുടങ്ങിയ നിഴൽപ്പാടുകളകറ്റി
പനിനീരു തൂവി
രാത്രിയുടെ സ്വപ്നങ്ങളിലുറങ്ങി
മഴതുള്ളികൾ

പെയ്തൊഴിഞ്ഞു തീരാത്ത മേഘങ്ങൾ
മൂടിക്കെട്ടിയ വെളിച്ചമുറങ്ങിയ
നക്ഷത്രലോകത്തിലെ ആകാശത്തിലൂടെ
സായാഹ്നം മെല്ലെ നടന്നു നീങ്ങിയപ്പോൾ
നിലവറയിലെ ഓട്ടുവിളക്കിൽ
സന്ധ്യ തിരി വച്ച്
പ്രകാശത്തിന്റെ ഒരു തുണ്ട്
മനസ്സിലേക്കിട്ടു
വാക്കുകൾ ധ്യാനനിരതമായപ്പോൾ
പർവതമുകളിലെ ഉത്ഭവസ്ഥാനത്തിലൂടെ
ഒരു പുഴ ഗുഹാമൗനങ്ങളുടച്ച്
ഭൂചലനങ്ങളുണ്ടാക്കി
ലക്ഷ്യം മറന്ന് എങ്ങോട്ടോ ഒഴുകി മാഞ്ഞു
വാക്കുകളിൽ സന്ധ്യാദീപത്തിന്റെ
പ്രകാശരശ്മികളുണരുമ്പോൾ
മഴമേഘങ്ങൾ കാറ്റിലൊഴുകി

Wednesday, July 28, 2010

കാന്തികവലയങ്ങൾ

ഒരു നദിയെ തേടിയലഞ്ഞ
കടലായിരുന്നില്ല ഭൂമി
നദിയുടെ പ്രയാണവേഗത്തിനപ്പുറം
പ്രകാശവേഗങ്ങളും
ശബ്ദവേഗങ്ങളും
സൗരയൂഥത്തിൽ ഭൂമിയെ
വലയം ചെയ്തിരുന്നു
നദിയുടെ കുത്തൊഴുക്കിൽ
ഒഴുകി മായുന്ന
ഒരു വൃക്ഷശിഖരമായിരുന്നില്ല
ഭൂമിയെ താങ്ങിനിർത്തിയ
കാന്തികവലയങ്ങൾ
നദിയും സൂര്യചന്ദ്രൻമാരും
സമുദ്രങ്ങളും
നക്ഷത്രങ്ങളുമൊഴുകുന്ന
വിശ്വരൂപത്തിനരികിലിൽ
കൗതുകത്തോടെയൊഴുകിയ
ഒരു സ്വരമായിരുന്നു ഞാൻ
ഓടക്കുഴൽ

കല്ലും നെല്ലും നിറഞ്ഞ അവിൽപ്പൊതി
സ്നേഹിച്ച ഓടക്കുഴൽ നാദമുറങ്ങുന്ന
ഒരു ബാല്യത്തിനെ തേടിയാണു
ഞാൻ സോപാനങ്ങളിൽ നിന്നത്
കാലണയ്ക്ക് കലഹിയ്ക്കുന്ന
ഈശ്വരന്മാരെ തീറെഴുതുന്ന
പുരോഹിതരെ തേടി
ദേവാലയങ്ങൾ കയറിയിറങ്ങുന്ന
അവിശ്വാസികളെ ഞാൻ കാണുന്നു
എന്റെ മനസ്സിലെ വേണുഗാനത്തിൽ
നിലാവിന്റെ വെണ്ണ നേദിയ്ക്കുന്ന
ഹൃദയത്തിലെന്നും
പ്രവാചകവചനങ്ങൾക്കപ്പുറമുണരുന്ന
വനമാലയുടെ സുഗന്ധമായിരുന്നു

Monday, July 26, 2010

നിറക്കൂട്ടുകൾ

ആകാശത്തിനരികിലെ
നിറക്കൂട്ടുകളിൽ മുങ്ങി
പ്രഭാതത്തിന്റെ സൗമ്യവർണമാർന്ന
വഴിയിൽ ഗ്രാമമുണരുമ്പോൾ
അരയാൽത്തറയിലെ
മണൽത്തട്ടിലിരുന്നെഴുതിയ
അക്ഷരങ്ങൾ
നവരാത്രിമണ്ഡപത്തിലുണർന്ന
ഘനരാഗങ്ങളിൽ ശ്രുതിയിട്ട്
ആരോഹണാവരോഹണങ്ങളിൽ
രാഗഭാവമുൾക്കൊണ്ടുണരുമ്പോൾ
തുലാവർഷമഴയെ കടന്നു
മേഘമാർഗത്തിൽ മഴവില്ലുണർന്നു.
ചില്ലുകൂടുകൾ

ചില്ലുകൂടുകളുടഞ്ഞപ്പോൾ
വെളിച്ചം സൂക്ഷിച്ച
റാന്തൽ വിളക്കിലെ തിരി
കാറ്റിലിലുലഞ്ഞു  കെട്ടു
നിയോൺ വിളക്കുകൾ
മിന്നിയ വഴിയോരത്തിൽ
വിരൽതുമ്പിലെ മുറിവിലൊഴുകിയ
രക്തം വാർന്ന ഹൃദയം
മരവിച്ചിരുന്നു
മുഖപടമഴിഞ്ഞ ഒരു മുകിലിന്റെ
മുഖം മഴയിലലിയുമ്പോൾ
അമ്പരപ്പിന്റെ ആദ്യവചനം പോലെ
ചക്രവാളം നിന്നു
എല്ലാമറിയുന്ന ഒരു പർവതഗുഹയിൽ
നിന്നും സമുദ്രതീരം തേടിപ്പോയ വാക്കുകൾ
ചിതറിയ ചില്ലുകൂടിനരികിൽ
നക്ഷത്രവിളക്കുകൾ കൈയിലേന്തിനിന്നു

Sunday, July 25, 2010

അർജുനവിഷാദയോഗങ്ങൾ

മനസ്സിലെ അർജുനവിഷാദയോഗങ്ങളിൽ
പാഞ്ചജന്യവും ദേവദത്തവും മുഴങ്ങുമ്പോൾ
കർമയോഗക്ഷേത്രങ്ങളിൽ
ഞാനിരിക്കുന്നു കൃഷ്ണാ
നീയെന്റെ ജീവരഥചക്രങ്ങളെ
ജ്ഞാനയോഗത്തിലുണർത്തുക
ഞാനുണർന്ന യമുനാതീരത്ത്
മുഖാവരണങ്ങളിഞ്ഞ
ധനുർയാഗശാലകളൊരുങ്ങുന്നു
ഓർമ്മതെറ്റുകളുടെ
വിഷാദയോഗങ്ങളിൽ
നിന്നകന്ന കടലേ
നീ പാടുന്ന യാദവമുരളീരവം
എന്റെ കർമയോഗങ്ങളിലുണരട്ടെ
പർണ്ണശാല

മിഴികളിലുറങ്ങാൻ
മറന്ന വാക്കുകൾ
മൗനം തപസ്സിരുന്ന
പർണ്ണശാലയിൽ
പവിത്രം കൈയിലേന്തിയ
പൂജാമണ്ഡപത്തിൽ
നിന്നും മെല്ലെ നടന്ന്
വഴിയിലൊഴുകിയ അരുവിയിലൂടെ
ആരണ്യകത്തിന്റെ
നിഗൂഢതകളുൾക്കൊണ്ട്
തീയാളിയ വേനലും കടന്ന്
മഴത്തുള്ളികളിലെ കുളിരുൾക്കൊണ്ട്
ആകാശമാർഗത്തിൽ
നിലാപ്പൂക്കൾക്കരികിൽ
നക്ഷത്രവിളക്ക് തെളിയുമ്പോൾ
ഉൾക്കടലിന്റെ അപരിമേയമായ
അഗാധതയിൽ
മുത്തുചിപ്പികൾക്കുള്ളിലൊളിച്ച
കടലിന്റെ ഉറവിടം തേടി
കൽതുരങ്കങ്ങൾ

ദൂരെ കൽതുരങ്കങ്ങളിലൂടെ
കാണുന്ന ആകാശത്തിലൂടെ
മഴപെയ്യുന്നതും നോക്കിയിരുന്നപ്പോൾ
പുകയുയർത്തിപ്പോയ തീവണ്ടിയുടെ
ഇരമ്പത്തിൽ മഴയുടെ സംഗീതമിടറി
പാലമുലഞ്ഞു മുന്നോട്ടോടിയ
പുകയിൽ ആകാശം മാഞ്ഞു
അതിനിടയിൽ കൽതുരങ്കങ്ങളിലൂടെ
നടന്നെത്തിയ സമുദ്രതീരത്ത്
മഴയുടെ സംഗീതം
വീണ്ടുമുണർന്നു വന്നു

Saturday, July 24, 2010

സ്വപ്നനിദ്രദേവവാദ്യങ്ങൾ മുഴങ്ങിയ



സോപാനത്തിനരികിൽ
ചുറ്റുവിളക്കിൽ സന്ധ്യയുണരുമ്പോൾ
മഴത്തുള്ളികളിൽ ആകാശം
നിറങ്ങളെ മായ്ക്കുമ്പോൾ
നിലാവും നക്ഷത്രങ്ങളും
ആകാശവാതിൽ തഴുതിട്ടുറങ്ങിയ
രാത്രി നടന്നു വന്ന വഴിയിൽ
ആറ്റിറമ്പിലെ വൃക്ഷശിഖരങ്ങളിലെ
കിളിക്കൂടുകൾക്കൊപ്പം
ഗ്രാമം ഓട്ടുവിളക്കിലെ
തിരിയണച്ചു മിഴികളിൽ
പുലർകാലസ്വപ്നങ്ങളുമായുറങ്ങി
സ്വപ്നങ്ങളുടെ ഒരിതൾ

സ്വപ്നങ്ങളുടെ ഒരിതളിലൂടെ
ഒരു സ്വരമുണരുമ്പോൾ
ആരോ മൊഴിഞ്ഞു
കടന്നു പോകുക
തിരിഞ്ഞു നോക്കുമ്പോൾ കണ്ടു
ഒരു നിഴലനക്കം
മുന്നോട്ടു നടക്കുമ്പോൾ
ആരോ മൊഴിഞ്ഞു
എന്തിനിവിടെ വന്നു
തിരിഞ്ഞു നോക്കുമ്പോൾ
കാർമുകിലുലയുന്നതു കണ്ടു.
അകലെ ആകാശമാർഗത്തിൽ
മനുഷ്യവചനങ്ങൾക്കുമപ്പുറം
ഒരു ദിവ്യവചനമുണന്നു
സ്വപ്നങ്ങളെ നിങ്ങളെന്റെ
മിഴിയിലൊളിക്കുക
ആരവം

ആരവങ്ങളൊടുങ്ങിയ
ആൾക്കൂട്ടം പിരിഞ്ഞു പോയ
വഴിയിൽ ചക്രവാളം
കടലിനോടായി പറഞ്ഞു
കൊടിതോരണങ്ങളിഞ്ഞ്
മുദ്രാവാക്യങ്ങൾ മുഴക്കി
ഉപജാപകവൃന്ദത്തിന്റെ
പ്രശംസാപത്രങ്ങളിൽ മയങ്ങി
ആരവമുണർത്തി
അവർ വരും നാളെയും
കാളിന്ദിയൊഴുകുന്ന വഴിയിൽ
അവരുടെ പാഴ്ശ്രമങ്ങൾ
കണ്ടു പുഞ്ചിരി തൂവും
ഒരു ഗോപാലകൻ
കടമ്പുകളിൽ അമൃതു പോലെ
മഴയൊഴുകുമ്പോൾ

Friday, July 23, 2010

മഷിതുള്ളികൾ



എഴുത്തുമഷിയിലൂടെയൊഴുകുന്ന
നീർച്ചാലുകളിൽ വിഹ്വലമാകുന്ന
മൺകുടത്തിലൊളിക്കുന്ന
ഒരു പിടി കളിമണ്ണല്ല
ഭൂമിയെന്നാപുഴയോട്
കടലെത്രപറഞ്ഞിരിക്കുന്നു
എഴുതാനൊന്നുമില്ലാതെ
ആവർത്തനവിരസതയുടെ
മഷിത്തുള്ളികളിൽ
ആത്മാവിനെ ഹോമിക്കുന്ന
കടലാസുതാളുകൾ പാറിനടക്കുന്ന
പ്രഭാതങ്ങളിൽ
കടലേ നീയുണരുന്നു
എന്റെയുള്ളിലും
ആവർത്തനവിരസമല്ലാത്ത
ഭൂമിയുടെ ആദ്യശ്രുതിയിൽ
ശുഭരാഗങ്ങൾ

ഒരിടവേളയിൽ
പാടാൻ മറന്ന ഒരു സ്വരം
കടൽചിപ്പിക്കുള്ളിലെ
സമാധിയിൽ നിന്നുണർന്ന്
ദേവദുന്ദുഭി മുഴങ്ങിയ
പ്രദോഷസായാഹ്നത്തിൽ
ജപമന്ത്രങ്ങളുടെ
ശുഭരാഗങ്ങളിൽ ശ്രുതി തേടി
നവരാത്രിമണ്ഡപത്തിൽ
കൽത്തൂണുകളിലെ
കൽവിളക്കുകളിൽ
തിരിതെളിക്കുന്ന
സന്ധ്യയുടെയുള്ളിലെ
സംപൂർണരാഗത്തിലൂടെ
നക്ഷത്രമിഴിയിലെ
പ്രകാശമായി മാറി...

Thursday, July 22, 2010

അസ്പർശ്യം



അസ്പർശ്യമായ ആകാശമേ!!!
നിന്നിൽ നിന്നുണരുന്ന സൂര്യോദയത്തിനരികിൽ
ആരുടെയും അവകാശമുദ്രകളുണ്ടായിരുന്നില്ല
കാർമേഘാവൃതമായ ഇന്നത്തെ
ആകാശത്തിനരികിൽ
ഒഴുകുന്നു തിരയൊടുങ്ങാത്ത സമുദ്രം
ആരൊക്കയോ വിഭജിച്ചെടുത്ത പ്രപഞ്ചത്തിന്റെ
അവകാശമുദ്രകൾക്കരികിൽ
അടയാളവാക്യങ്ങൾക്കരികിൽ
ആരവമുയർത്തുന്ന കൊടിക്കൂറകൾ പാറുന്ന
ചക്രവാളസീമയിൽ വേലിയേറ്റത്തിലൊഴുകിയ
കോടാനുകോടി മണൽത്തരികൾ
എണ്ണിത്തീർക്കാൻ ശ്രമിക്കുന്ന
ആത്മാക്കളുടെയരികിൽ
പൂഴിമണൽ വാരിക്കളിക്കുന്ന നിഴലുകളിൽ
വേരാഴ്ത്തി ഒരു വൃക്ഷവും പൂക്കാലങ്ങൾ
മായ്ച്ചിരുന്നില്ല
അസ്പർശമായ ആകാശമേ
നക്ഷത്രമിഴിയിൽ സ്വപ്നങ്ങളുമായ്
വാക്കുകളുണരുമ്പോൾ
അതിർരേഖകളിലെ ആത്മസംഘർഷം
ചക്രവാളത്തിനരികിലും അസ്പർശ്യമാകുന്നു
എവിടെയോ വഴിതെറ്റിയൊഴുകിയ
നദിയുടെ ഓർമക്കുറിപ്പിൽ
ദിനാന്ത്യങ്ങൾ എഴുതിയ
അവസാനവാക്കിൽ
കഥയെല്ലാമൊടുങ്ങിയിരുന്നു
കല്പനകളുടെ കഥാന്ത്യത്തിൽ
മഷിക്കുപ്പികൾക്കുള്ളിൽ
ഉൽഭവസ്ഥാനം മറന്ന
നദി ഒഴുകാൻ വഴി തേടിനടന്നു
അമാവാസിയും കടന്നു വന്ന
മുകിൽ നിരകളിൽ നിന്നും
മഴയൊഴുകിയപ്പോൾ
മഷിതുള്ളികളിറ്റു വീണ കടലാസിൽ
എഴുതാൻ വാക്കുകൾ തേടി
പർവതമകുടത്തിൽ
സമയം നിർവികാരതയുടെ
മുഖാവരണമണിഞ്ഞു നിന്നു.

Wednesday, July 21, 2010

ഇരുളിൽ മുഖാവരണം നീക്കി
ഗംഗയൊഴുകും
ഹിമാലയഗിരിമൗലിയിൽ
തപസ്സിരിക്കും രുദ്രാക്ഷങ്ങൾ
മന്ത്രിയ്ക്കും പഞ്ചാക്ഷരിയുണരും
കൈലാസത്തിനരികിൽ
പൊൻതാമരപ്പൂവുകൾക്കുള്ളിൽ
സപ്തസ്വരങ്ങളുണർത്തുന്ന
ദേവഗോപുരങ്ങളിൽ
മഹാമൗനമുറങ്ങും
ഹിമവാന്റെ ശിരസ്സിൽ
മഴവീണലിയുന്ന മഞ്ഞുനൂലുകൾക്കുള്ളിൽ
മയങ്ങും മനസ്സേ നീയൂണരൂ
ത്രിവേണിയിലൊഴുകും
കാലത്തിന്റെ സംഗമതീർഥങ്ങളിൽ
അകലെയവിടെയോ
വീണുടഞ്ഞൊരു മേഘ-
മിഴിയിൽനിന്നും മഴയൊഴുകീ
ഗ്രീഷ്മം മെല്ലെ നടന്നു നീങ്ങും
വഴിയരികിൽ കാലം
കഥയെഴുതും സായാഹ്നത്തിൽ
ചിറകിൽ സ്വപ്നങ്ങളെയൊതുക്കി
കിളിക്കൂട്ടിലൊളിക്കും
വാക്കിൻതുമ്പിലുണരും
സായന്തനമൊരിക്കൽക്കൂടി
ധ്യാനനിരതമായി
മന്ത്രങ്ങളിലുണർന്നു
ഞാനും പിന്നെയെന്നിൽ
നിന്നുയരുന്ന കടലും,
കടലിന്റെയുള്ളിലെ സംഗീതവും.

Tuesday, July 20, 2010

വഴിയിൽ നിഴലുകളുറങ്ങും നേരം
മൗനവചനം മറന്നൊരു
മഴയായ് മാറീ ഞാനും
മഴയിലുണർന്നൊരു
സ്വരങ്ങൾ തേടി കടലുണർന്നു
കൈതപ്പൂക്കൾ വിടർന്ന
വരമ്പിന്റെയരികിൽ മുഖം താഴ്ത്തി
നിന്നൊരു പുൽനാമ്പിന്റെയരികിൽ
പൂത്തുമ്പികൾ വന്നിരുന്നപ്പോൾ
നേർത്ത മഞ്ഞുപോൽ നനുത്തതാം
സ്വപ്നങ്ങൾ കൈയിലേറ്റി
വന്നൊരു വൈശാഖത്തിൻ
ശ്രുതിയായ് മാറി ഞാനും.
അഴിമുഖങ്ങളിൽ നിന്നുമാകാശത്തേയ്ക്കുള്ള
ദൈർഘ്യമളക്കുന്ന തിരകൾക്കപ്പുറം
പ്രളയജലം സൂക്ഷിക്കാനാവാതെ
കടലിലേയ്ക്കൊഴുകിപ്പോകുന്ന
നദിയുടെ യാത്രകണ്ടുനിൽക്കുന്ന
മുകിലുകൾക്കപ്പുറം
കഥയെഴുതി കാലഹരണപ്പെട്ട
ദിനരാത്രങ്ങളുടെ
ഔപചാരികതയിൽ നിന്നകന്ന്
മഴയൊഴുകുന്ന ആറ്റിറമ്പിലിരുന്ന്
കടലാസുതോണികളിൽ
പൂക്കളൊഴുക്കുന്ന
ബാല്യം എഴുതി നീട്ടിയ അക്ഷരത്തെറ്റുകൾ
മനസ്സിലിന്നും കൗതുകകരമായ
ഒരോർമയായി തുമ്പപൂവുണരുന്ന
തൊടിയിൽ ഊഞ്ഞാൽപ്പടിയിലിരുന്ന്
ആകാശഗോപുരങ്ങളിലേയ്ക്ക്
പറന്നുയരുന്നു.

Monday, July 19, 2010

പർവതഗുഹയിലെ മൗനത്തിൽ
നിന്നുമുണർന്ന പ്രവാചകവചനങ്ങൾ
പ്രതിധ്വനിയായ് താഴവാരങ്ങളിൽ
മുഴങ്ങിയപ്പോൾ
കാറ്റ് സ്വകാര്യമോതിയ
അരളിപ്പൂമരങ്ങൾക്കരികിൽ
കുയിൽ പാടിയ
പാട്ടു കേട്ടുണർന്ന ഗ്രാമത്തിന്റെ
അന്തരാത്മാവിലെ ആദ്യാക്ഷരം പോലെ
വിടർന്ന നെയ്യാമ്പൽ പൂക്കൾ
ഗ്രീഷമം കടന്നെത്തുന്ന വർഷക്കുളിരുമായ്
മൗനമുടയ്ക്കുന്ന കാലത്തിനരികിൽ
ഐഷീകവനങ്ങളിലെ
പർവതഗുഹയിൽ മുഴങ്ങിയ
ഓടക്കുഴലിനായ് കാതോർത്തു നിന്നു...
നടുമുറ്റത്ത്പൂത്തുലഞ്ഞ
പവിഴമല്ലികൾക്കുള്ളിൽ
ശരത്ക്കാലഭംഗിയുടെ,
സന്ധ്യയുടെ ഒരിതളുണ്ടായിരുന്നു
കാർത്തികദീപങ്ങൾ പോലെ
നക്ഷത്രങ്ങൾ തെളിഞ്ഞ
നിലാവിന്റെ ഇലച്ചീന്തിൽ
ചന്ദനമൊഴുക്കിയ പൗർണ്ണമിയിലൂടെ
നടന്നു നീങ്ങിയ രാവുറങ്ങിയ യാമത്തിൽ 
ഉറങ്ങാതിരുന്ന കടൽ പാടിയ
കദനകുതൂഹലത്തിൽ
ഉണർന്ന തീരം ചക്രവാളത്തിൽ
പുലർകാലം വിരിയിച്ച 
പവിഴമല്ലിപൂക്കളായി മാറി..

Sunday, July 18, 2010

നിറങ്ങൾ മിന്നിയാടിയ
പൂക്കാലങ്ങളിൽ നിന്നുയിർക്കൊണ്ട
പ്രത്യാശയുടെ സ്വർണ്ണഖനികളിൽ
ഖനനം ചെയ്തെടുത്ത തങ്കനൂലുകൾ
വിരൽതുമ്പിൽ മൃദുവായിയുണർത്തിയ
വാക്കുകൾ പർവതഗുഹകളിലെ
മൗനവും കടന്ന് മണൽക്കാടുകൾ താണ്ടി
ഉപദ്വീപിലെ സംഗമതീർഥങ്ങൾ
ശിരസ്സിലേറ്റി സ്വപ്നങ്ങൾ വിരിയുന്ന
കായൽക്കരയിലെ കാറ്റിൽ
ദിനരാത്രങ്ങളുടെ   എഴുതിമാറ്റാനാവാത്ത
വിഹ്വലതകളിൽ   മഷിയിറ്റു വീഴ്ത്തുന്ന
അനിശ്ചിതരേഖകളിൽ വീണുടയാതെ
ഉണരാൻ വൈകിയ മഴതുള്ളികൾ തേടി
കാലമെഴുതിയ കല്പനകളിൽ
നനുത്ത മഞ്ഞുതുള്ളികൾ പോലെ
കവിതവിരിയുന്നതും കണ്ടിരുന്നു..
മതിൽക്കെട്ടിനുള്ളിൽ
താഴിട്ടുപൂട്ടിയ മൗനം
പുനർജനിയുടെ വാക്കുമായ്
എഴുതാനിരുന്നപ്പോൾ
വേലിയേറിയ തിരകൾ
കുറെ അക്ഷരങ്ങൾ
കവർന്നെടുത്തു
ഉൾക്കടലിലേക്കുള്ള യാത്രയിൽ
വാക്യാർഥങ്ങൾ നഷ്ടമായ തിരകൾ
എഴുതാനൊന്നുമില്ലാതെ
മണൽത്തട്ടിൽ വാരിയെറിഞ്ഞ
അവ്യക്തലിപികളുടെ അർഥം
പുനർജനിമന്ത്രവുമായ് വന്ന
വാക്കുകളറിഞ്ഞു

Saturday, July 17, 2010

ഇന്നലെയുടെ ഇടവേളയിലൂടെ
കടന്നുപോയ മുഖാവരണങ്ങളിലെ
യാഥാർത്യങ്ങൾ
ദിനരാത്രങ്ങളുടെ സ്പന്ദനങ്ങളിൽ
വീണുടയുമ്പോൾ
സമുദ്രം മാറ്റങ്ങളില്ലാത്ത
യാഥാർത്യമായൊഴുകി
മുഖാവരണങ്ങളില്ലാത്ത
സ്വർഗവാതിലിനരികിൽ
സാക്ഷിപത്രമെഴുതിയ
ചക്രവാളത്തിന്റെ വിധിന്യായത്തിലെ
വാക്കുകളുടെ അന്തരാർഥമറിയാതെ
സമയം മേഘമാർഗവും കടന്നു
ആകാശഗോപുരങ്ങൾക്കരികിൽ
തപസ്സു ചെയ്തു
എല്ലാ സത്യവുമുറങ്ങുന്ന
ഓടക്കുഴൽ അന്നും താഴ്വാരങ്ങളിലെ
നിശബ്ദതയിൽ നിന്നുണർന്നു...
നിയന്ത്രണാതീതമായ
ഒരു ഭ്രമണവലയത്തിൽ
നിന്നകന്നു നിൽക്കുമ്പോൾ
എഴുത്തുമഷി നൃത്തമാടുന്ന
കുറെ തൂവലുകൾ
പറന്നകലുന്നതു കണ്ടു
കടൽക്കാറ്റിൽ മാഞ്ഞുപോയ
ആ തൂവലുകളിൽ
നിന്നെടുത്തു സൂക്ഷിക്കാൻ
അക്ഷരവിദ്യയുടെ
ആദ്യലിപി പോലുമതിലുണ്ടായിരുന്നില്ല
മുകിലുകൾക്കുള്ളിലെ ജലശേഖരങ്ങളിലൂടെ
താഴേക്ക് പെയ്തിറങ്ങിയ മഴയിൽ
ഒരു ആയുഷ്ക്കാലമൊഴുകി മാഞ്ഞു
അനിയന്ത്രിതമായ ഭ്രമണതാളങ്ങളിൽ
കാലം ചലിക്കുമ്പോൾ
സമുദ്രസ്നാനം ചെയ്തു സന്ധ്യ
ചക്രവാളത്തിൽ മറഞ്ഞു
പേനത്തുമ്പിൽ വിരിയുന്ന
അക്ഷരങ്ങളെ ചേർത്തിണക്കുമ്പോൾ
വിരലുകൾ മുറിയുന്നു
വിവർത്തനങ്ങളുടെ വാൾമുനയിൽ
നിന്നുയരുന്ന തീയിൽ
ഒരു നദി ചുരുങ്ങുന്നു
ഒഴുകാനാവാത്ത നദിയുടെയരികിൽ
അണക്കെട്ടു പണിയുന്ന കാലത്തിന്റെ
കൽസ്തൂപങ്ങളിലുണർന്ന
കുറെ വരികൾ വിവർത്തനാതീതമായ
മൗനമായി മാറി
അനർഥങ്ങളില്ലാത്ത മൗനം

Friday, July 16, 2010

പ്രകാശഗോപുരങ്ങളിൽ
ചക്രവാളമുണരുമ്പോൾ
പെയ്തൊഴിഞ്ഞു പോയ
നീർമുകിലിനപ്പുറം
മഴവിൽപൂക്കൾ തേടിയൊഴുകി കടൽ. 
തണൽ മരങ്ങൾ നിരയായിനിന്ന
പാതയോരത്ത് വീണുടഞ്ഞ
പൂക്കളുടെ  ആത്മകഥയിൽ
കാലമെഴുതിയ മുഖവുരയിലെ
ആത്മസംഘർങ്ങളിൽ
മഞ്ഞുതുള്ളികൾഘനീഭവിച്ചു
ഗ്രാമം നഗരാതിർത്തിയിലേക്ക്
നടന്നു നീങ്ങുന്ന
ഒറ്റയടിപ്പാതയ്ക്കരികിൽ
വേനൽ കരിയിച്ച നെൽപ്പാടങ്ങൾ
മഴയെ കാത്തിരുന്നു
മഷി നിറഞ്ഞ തൂലികക്കുള്ളിലെ
വാക്കുകൾ ആമ്പൽക്കുളത്തിനരികിൽ
പ്രകാശഗോപുരങ്ങളിലെ
വെളിച്ചമുൾക്കൊണ്ടുണർന്നു...
വാക്കുകളിലെ അക്ഷരങ്ങളിൽ
ഒരിയ്ക്കൽ സൗഗന്ധികങ്ങൾ
സുഗന്ധവാഹിനികളായുണർന്നിരുന്നു
ചന്ദനസുഗന്ധത്തിലുണർന്ന
സോപാനങ്ങളിലെ അഷ്ടപദി
അലങ്കോലമാക്കി
മഹാദ്വീപുകളുണർന്നപ്പോൾ
നോക്കി നിന്ന നിളാനദി
ഇന്നൊഴുകുന്ന വഴി കാണുമ്പോൾ
ഉപദ്വീപിലെ കിഴക്കൻ സൂര്യോദയം
ഇൻഡ്യൻ മഹാസമുദ്രത്തിലുണരുമ്പോൾ
വാക്കുകളിലെ അക്ഷരങ്ങളിൽ
നിന്നും തൂവൽസ്പർശം
മാഞ്ഞുപോകുന്നതു കണ്ടു.
മഴ പെയ്തുകൊണ്ടേയിരുന്ന
ഉദ്യാനങ്ങളിൽ
തളിരിലതുമ്പിൽ നേർത്തു
വന്ന ഒരു പൂമൊട്ട് വിരിയുമ്പോൾ
പ്രഭാതം മുകിൽനിരകളെ മാറ്റി
ഉണരാൻ ശ്രമിച്ചു
ചുറ്റും കത്തിയ വിളക്കുകൾ
പടർന്നു കത്തുമ്പോൾ
മഴ പെയ്തുകൊണ്ടേയിരുന്നു
കടലൊഴുകിയ മഴയിൽ
അക്ഷരത്തെറ്റു തേടി
സമയം സൂചിത്തുമ്പിൽ
ശംഖുകളിലുറങ്ങിയ
സ്വപ്നങ്ങളുടച്ചു
കാലമേറ്റിയ ഭാരവുമായി മലകയറി
താഴേക്കിറങ്ങി താഴ്വാരങ്ങളിൽ മറഞ്ഞു
സ്വപ്നങ്ങൾ വാക്കിലുണർന്ന
അർഥം തേടി, കടൽത്തീരത്ത്
ഉടയാത്ത ഒരു ശംഖു തേടിയൊഴുകി

ഇരുണ്ടു തുടങ്ങിയ പകലിൽ
മുഖം ചേർത്തുനിന്ന ചക്രവാളത്തിൽ
ഉടഞ്ഞ ചില്ലുജാലകങ്ങളിലൂടെ
സൂര്യൻ മറയുമ്പോൾ
തെളിഞ്ഞ ചിത്രങ്ങളിൽ
അസ്തമയമുണരുന്നതു കണ്ടു 
കൽപ്പാലങ്ങളിൽ പാളം തെറ്റി വീണ
തീവണ്ടിയ്ക്കരികിൽ
യുദ്ധഭൂമിയുടെ മരവിച്ച മുഖവുമായി
സന്ധ്യ നിന്നു
എഴുതാനിരുന്ന ഭൂമിയുടെ
പേനത്തുമ്പിൽ വാക്കുകൾ
സൗപർണ്ണികയായൊഴുകി
തപസ്സു ചെയ്യും കുടജാദ്രിയിൽ
ഒരു ചിലമ്പിൻധ്വനി
കാടുണരുമ്പോൾ
നിലാവിൽ മന്ത്രം ജപിയ്ക്കുന്ന
നക്ഷത്രങ്ങളെ കണ്ടു..

Thursday, July 15, 2010

ആകാശത്തിന്റെ തൂവൽതുമ്പിലെ
നനുത്ത നീലനിറവും
സമുദ്രത്തിന്റെ ഇന്ദ്രനീലവും
അവരുടെ മനസ്സിന്റെ കറുപ്പിൽ
ചേർന്നുലയുമ്പോൾ
പരാജയത്തിന്റെ
വിജയമാഘോഷിക്കുന്ന
മഷിത്തുള്ളികളിലിറ്റു വീഴുന്ന കറുപ്പിൽ
മനസാക്ഷി മരവിച്ച ലോകം
വിരൽതുമ്പിലെ വാക്കുകൾ
കവർന്നെടുക്കുമ്പോൾ
മഴത്തുള്ളികളിലൂടെ കൈയിൽ
വന്നു വീണു കുറെ സ്വപ്നങ്ങൾ
അവയിൽ മറഞ്ഞിരുന്ന വാക്കുകളിൽ
ആകാശത്തിന്റെ തൂവൽസ്പർശവും
സൗമ്യതയുമുണ്ടായിരുന്നു...
അനിർവചനീയമായ
വർണ സംഗമത്തിൽ
ശരത്ക്കാലനിറമാർന്ന
ഭൂമി, നിന്നെ തേടി നടന്ന വഴികളിൽ
സൂര്യൻ കാല്പദങ്ങളിലെ മണലിൽ
തീ കോരിയിട്ടു.
കടലുലയുമ്പോൾ
മഞ്ഞുലഞ്ഞു വന്ന
ഹിമാലയത്തിലെ കാറ്റായി
പ്രഭാതം.
തപസ്സു ചെയ്യുമ്പോൾ
മഞ്ഞു പുതപ്പണിഞ്ഞ
ഇലപൊഴിയും വൃക്ഷങ്ങൾക്കരികിൽ
മേഘങ്ങൾ എഴുതിയ
അപൂർണ്ണ ചിത്രങ്ങളിൽ
വെയിൽ മാഞ്ഞു.
നിഴൽപ്പാടുകളിൽ
നിറം മങ്ങിയ ഓർമയായി
ഒരു വരി കവിത.
അലങ്കാരങ്ങളിൽ അക്ഷരങ്ങൾ
അനുസ്മരണം എഴുതുമ്പോൾ
ഓറഞ്ചു നിറമാർന്ന
അശോകപ്പൂക്കളിൽ
സായന്തനം ഓർമ മങ്ങിയാളിയ
ഒരു ദീപമായി മാറി...
രാവുറങ്ങിയ നേരം
പിന്നോട്ടു നടന്നൊരു
മേഘത്തിൻ നിഴൽ വീണു
മറഞ്ഞ നിലാവിന്റെ
പൂവുകൾ തേടി തേടി
നടന്നു നക്ഷത്രങ്ങൾ.
ഉണരാൻ വൈകും രാവിൻ
ചിമിഴിൽ മിന്നും
നിലാവെളിച്ചം തൂവും
നിറദീപങ്ങൾക്കരികിലായ്
ഉറങ്ങാതിരുന്നു ഞാൻ
കടലിന്നഗാധമാം
ഉണർവിൽ നിന്നും
ഘനരാഗങ്ങളുണരുമ്പോൾ

Wednesday, July 14, 2010

ഇന്നലെയൊരു
തിരയേറ്റത്തിൽ കാലം
വന്നു കൈയിലേറ്റിയ
തീരമണലിൽ,
കാല്പനിക കഥയിൽ
മുഖം താഴ്ത്തി നിന്നൊരു
സമയമാ നാഴികമണികളിൽ
ഉദയാസ്തമയങ്ങൾ മറച്ചു
സമുദ്രം പ്രക്ഷുബ്ദമാം
തീരങ്ങൾ കൈയേറിയ
തുരുത്തിൽ, പേമാരിയിൽ
മറഞ്ഞു ചക്രവാളം
ഇരുട്ടിൽ മുന്നോട്ടോടാനാവാതെ
നിന്ന കാലമൊരിക്കൽ കൂടി
ശിലാമൗനമായുറഞ്ഞു പോയ്



Tuesday, July 13, 2010

ഇടുങ്ങും മനസ്സുകളൊളിവിൽ
മനസ്സാക്ഷിപണയം വയ്ക്കും
രാവിൻ കറുപ്പിൽ നിന്നും
കടലെത്രയോയകലെയാകടലിൻ
തീരങ്ങളിലെത്രയോ
തിരകൾ വന്നടിഞ്ഞങ്കിലും
മണൽത്തട്ടിൽ വന്നിരുന്നവർ
പാടുന്ന കഥയുടെയർഥശൂന്യമാം
പുറം താളുകൾക്കുള്ളിൽ മാഞ്ഞ
അസ്തമയത്തിൻ
നിറമുണരും കഥയിലെ
ചിത്രങ്ങളെഴുതിയ
സന്ധ്യയിൽ കടൽ പാടി
ചക്രവാളത്തിൽ
മൃദുസ്പർശമായുണർന്നെന്റെ
ഹൃത്തിൽ വന്നലിയുന്ന
സ്വരങ്ങൾ സ്പന്ദനങ്ങൾ

Monday, July 12, 2010

ഇടവഴിയിൽ നിന്നും
മൗനമിറങ്ങിപ്പോയി
 വാക്കിലുണർന്നുവന്നു കടൽ
ചിതയിൽ നിന്നും പുനർജനിച്ചു ജീവൻ
വിഭ്രമങ്ങൾ സൂചിതുമ്പിൽ
കാലത്തെ വിഭജിച്ചു
കടന്നു പോകും കടലിടുക്കിൽ
നിന്നും വഞ്ചി തുഴഞ്ഞു നീങ്ങും
കടൽക്കാറ്റിന്റെ തുമ്പിൽ
മഴയുണർന്നു, കറുകനാമ്പെഴുതി
കനൽത്തീയിലുരുക്കി സ്ഫുടം
ചെയ്ത വാക്കുകൾ
മഹാഹോമമണ്ഡപങ്ങളിൽ
നിന്നുമുണരുമാദ്യാക്ഷരം.
ഇവിടെയീ സായാഹ്നമെഴുതി നീട്ടും
കഥയ്ക്കപ്പുറം കാണാത്ത
കഥയുമായ് വന്നൊരു കടലിനെ
ഞാൻ കണ്ടിരുന്നു
അരികിൽ പ്രവാചകവചനങ്ങൾ
പാടിയ തിരകൾക്കുമപ്പുറം
ചക്രവാളത്തിന്റെ കഥയുമായ്
വന്നൊരു സന്ധ്യയെ
കടലുമറിഞ്ഞിരുന്നു
വഴിയിൽ മുഖംമൂടിയിട്ടൊരമാവാസി
ഇരുൾമുടിയഴിച്ചിട്ട യാമങ്ങളിൽ
പിറകിൽ പതിഞ്ഞകാൽപ്പദവുമായ്
നിന്നൊരു പുഴയെയും
കടൽ കണ്ടിരുന്നു
ഒടുവിൽ സത്യവചനങ്ങളെയൊന്നാകെ
ശരശയ്യയിൽവച്ചു ഭിന്നിച്ച കാലത്തിൻ
വഴികളിലിരുട്ടിന്റെ നഷ്ടങ്ങളിൽ
നിമിഷസൂചികൾ തേടി
നടന്നു സമയം

Sunday, July 11, 2010

പലവഴിയായ് പിരിയുന്ന
വേരുകൾ തേടി വൃക്ഷമൊരിയ്ക്കൽ
പോലും തപസ്സിരിക്കാറില്ല
ശിരസ്സുയർത്തിയാകാശത്തെ
തേടുന്ന വഴിയിലായിലകൾ
പൊഴിഞ്ഞു പോമെങ്കിലും
മഴയുടെ നിറവിൽ വീണ്ടും
പൂക്കൾ വിരിയും
ഋതുക്കളെ മറക്കാതെന്നും
ഭൂമിയുണർത്തും
വഴികളിൽ രാവിന്റെ കറുപ്പുമായ്
കാത്തു നിന്നേക്കാം കാലം
കോലങ്ങൾ വരച്ചേക്കാം
മഷിത്തുള്ളികൾ
പുകമറയിൽ സത്യങ്ങളെ
കുരുതിയേകി ചോന്നനിറത്തിൽ
മുഖം പൂശി പുതുമോടിയിൽ
പുഴയൊഴുകിയേക്കാം
മഴയൊഴുകും നേരം മാഞ്ഞ ചായങ്ങൾ
തേടി തേടി സമയമൊരു
ചില്ലുപാത്രത്തിലുടഞ്ഞേയ്ക്കാം
സമുദ്രമെന്നിൽ നിറഞ്ഞൊഴുകും നേരം
തീരമുണർത്തും വാക്കിനുള്ളിൽ
സ്വപ്നങ്ങൾ സൂക്ഷിയ്ക്കും ഞാൻ
ഞാനുണർന്നപ്പോൾ
ലോകമുറങ്ങീ, കാലം പോയ
നാളുകൾ തേടി ചുറ്റിത്തിരിഞ്ഞു
കരിമഷിചെപ്പുതുറന്നു
വീണ്ടും വീണ്ടുമെഴുതീ
മറക്കേണ്ടൊരക്ഷരത്തെറ്റിൻ
പൂർവകാലങ്ങൾ
തിരയതു കൈയിലേറ്റിനടന്നു
സമുദ്രത്തിൻ നിധികൾ
കൈയേറുവാനെന്നപോൽ
കൽപാന്തത്തിലെഴുതാൻ
വാക്കു തേടി നടന്നു മൗനം
ഞാനുമുണർന്നു, കാവേരിയിൽ
താമ്രപർണ്ണിയിൽ പുണ്യമേറിയ
ഭൂവിൻ സങ്കീർത്തനങ്ങൾക്കുള്ളിൽ
കാലം നടന്നു മുന്നിൽ
മൂടുപടങ്ങൾക്കുള്ളിൽ
നടന്ന വഴികളിൽ രാജമല്ലിപ്പൂവുകൾ
വിടർന്നു സാന്ധ്യവർണ്ണമൊഴുകും പോലെ
വഴിയരികിൽ കാത്തുനിന്ന
തണൽമരച്ചോട്ടിലായ്
നിഴൽ വന്നുലഞ്ഞു പൊയ്മുഖങ്ങൾ
മറച്ചു നേർത്തൊഴുകും കാറ്റിൽ
തട്ടി മറഞ്ഞു പിന്നെ ചിറകൊതുക്കി
മദ്ധ്യാഹ്നത്തിൻ വൃക്ഷശാഖകളിൽ
പെയ്തിറങ്ങീ പ്രകാശത്തിലുറങ്ങീ
നിറമെല്ലാമുണരും വസന്തത്തിൻ
വാതിലിന്നരികിൽ
കൺതുറക്കും പൂക്കാലത്തിലുണർന്നു
സ്വപ്നങ്ങളും

Saturday, July 10, 2010

പുലർവെളിച്ചം മായും
മഴമേഘമാലകളിൽ വീണണയും
പ്രശാന്തി തൻ നിശബ്ദമന്ത്രം
കൈയിലെടുത്തു നിൽക്കും
മായമാളവഗൗളങ്ങളിൽ
സ്വരസ്ഥാനങ്ങൾ ചേർത്തു പാടുന്ന
കടലേ നിന്നരികിൽ
ഞാനുമൊരു സംപൂർണ്ണരാഗം
തേടിയൊഴുകീ
നീയുൾക്കടലിൽ നിന്നും
രാഗമാലിക പാടീ
കൈയിലെടുത്തു നീട്ടി
വിൺപൊൻചെപ്പിലമൃതവർഷിണികൾ
ഉലയും വിൺപട്ടിൻനിന്നുണരും
സ്വരങ്ങളിലുണർന്നു മഴയുടെ
ജന്യരാഗങ്ങൾ
സ്വപ്നമുണർത്തും കടലിന്റെ
കല്പനസ്വരങ്ങളും
നിറം മങ്ങിയമുകിൽമുടിയിൽ
നിന്നും മഴയൊഴുകീ
മുഖപടമണിഞ്ഞു വന്നു
പ്രഭാതങ്ങൾ
നിറമാല തൊഴുതു മടങ്ങിയ
മനസ്സിൽ കുളിർ തൂവിയൊഴുകീ മഴ
നടക്കാവിലെയുദ്യാനത്തിലിരുന്നു ഞാനും
മഴയൊഴുകിയെന്നെ വന്നു തഴുകീ
പൊന്നൂഞ്ഞാലിരുന്നു സ്വപ്നം
നെയ്ത കാറ്റിന്റെ ചിറകിലെ
കാറ്റു പോൽ മറയുന്ന കാലവും
കാലം തീർത്ത
കൽമതിൽക്കെട്ടിന്നുള്ളിലുറങ്ങും
ഭയാനക മൗനവും കടന്നു
ഞാനെത്തിയ സോപാനത്തിലുണരും
കൽഹാരങ്ങളുപസംഹരിക്കുന്ന
സഹസ്രനാമങ്ങളിൽ
ചന്ദനം നിറയുമ്പോൾ
മഴയിൽ മുങ്ങിക്കുളിച്ചെത്തിയ മൗനം
തിരുനടയിൽ വാക്കായ്
വീണ്ടുമുണരുന്നതു കണ്ടു...

Friday, July 9, 2010

ഇവിടെ ലോകമൊരുഗോളമായ്
തിരിയുന്ന വഴിയിൽ
മുള്ളുതൂവുമിരുണ്ടമനസ്സുകൾ,
കടലാസ്സിലെ വ്യർഥചിത്രങ്ങൾ
ത്രാസ്സിൽ തൂക്കിയെടുത്താൽ
പോലും വിലയിടിയും
പാഴ്വസ്തുക്കൾ.
വിലയിട്ടെടുക്കുന്ന ജീവിതങ്ങളെ
കറുപ്പൊഴുക്കി സംരക്ഷിക്കും
സമയം, ദൈവമതു കണ്ടു ചിരിയ്ക്കും
സ്വർഗവാതിലിന്നരികിലെ
സ്വഛസുന്ദരമായൊരുദ്യാനങ്ങളിൽ
ദൈവം ചിരിയ്ക്കും മനുഷ്യന്റെ
പാഴ്ശ്രമങ്ങളിൽ
പരിതപിയ്ക്കും പിന്നെ
മെല്ലെ പറയും മനുഷ്യാ
നീയെടുത്തു നിൽക്കും
നിന്റെ സമയം പോലും
നിന്നെ മറക്കുമൊരുനാളിൽ

Thursday, July 8, 2010

എനിയ്ക്കായുണരുന്ന ഭൂമി
നിന്നുള്ളിൽ കടലുണരുന്നതും
കൺടു നടന്നു ഞാനും
കായൽക്കരയിൽ
സായാഹ്നങ്ങളെത്രയോ
മനോഹരം
ഇടുങ്ങുമിടവഴി കടന്നു
നിഴൽതുള്ളിയുലഞ്ഞ സമയവും
കടന്നു, മഴ വീണ
മനസ്സിൽ ഞാനും ഭൂമീ
നീയുണർത്തിയ സ്വപ്നജാലകങ്ങളും
തുറന്നീനടവഴിയിലെ
പൂക്കൂന്ന പൂക്കാലമായ്
അരികിൽ കരിമുകലിൻ തുമ്പിൽ
കടംകഥയായ് മാറീ കാലം
വീണ്ടുമുണർന്നു ഭൂമി നീയെൻ
കൈയിലുണർത്തി സമുദ്രം,
സമുദ്രത്തിൻ ലയവിന്യാസം
ഹൃദ്സ്പന്ദനമതിലായുണരുന്ന
ദ്രുതതാളങ്ങൾ
ദേവതാരുക്കൾ പൂക്കും കാനനങ്ങൾ
മഞ്ഞു തൂവുന്ന
കൈലാസത്തിലേറുന്ന
രുദ്രാക്ഷങ്ങൾ
സായന്തനങ്ങൾ, പ്രദോഷങ്ങൾ
സമ്പൂർണ്ണരാഗത്തിന്റെ
സ്വരങ്ങൾ, നക്ഷത്രങ്ങൾ
മിഴിയിൽ സൂക്ഷിക്കുന്ന
നിലാവിൻ പൊൻപൂവുകൾ
എനിയ്ക്കായുണരുന്ന ഭൂമി
നിന്നുള്ളിൽ കടലുണരുന്നതും
കൺടു നടന്നു ഞാനും
തീരമണലിൽ
ശരത്ക്കാലമുണരുന്നതും കൺടു
പലനാളായി കണ്ടു
മഴത്തുള്ളികൾക്കുള്ളിൽ
ഒരു സ്വപ്നത്തിൻ നേർത്ത
കസവിന്നലുക്കുകൾ
നിറയെ കൈയിലേറ്റി
വേനലിന്നുലയിലെ
കനൽത്തീകെടുത്തുമ്പോൾ
വാനിലെ തടാകത്തിൽ
മേഘമാലകൾ മുഖം മൂടിയ
ചക്രവാളഗോപുരങ്ങളിൽ
മഴയൊളിച്ചു, വീണ്ടും മിഴിതുറന്നു
കസവുനൂലലുക്കിൽ
സ്വപ്നങ്ങളെയുണർത്തി
കല്പാന്തത്തിലുറങ്ങും
പ്രപഞ്ചത്തിൻ
സ്വസ്ഥിമന്ത്രങ്ങൾ തേടി
കടലൊഴുകീ വീണ്ടും

രാവുറങ്ങുന്നതിൻ
മുൻപേയുറങ്ങീ നിലാപ്പൂക്കൾ ,
വാനിലായ് താരകങ്ങളും
കനൽത്തീയൊടുങ്ങി
കറുപ്പേറ്റിയ ചായക്കൂട്ടുമായ്
അമാവാസിയും വന്നു
പൂവുറങ്ങിയ യാമങ്ങളിൽ
ഞാനുറങ്ങാതിരുന്ന രാവിൽ
നീയുറങ്ങാതിരുന്നെന്റെയുള്ളിൽ
ക്ഷീരസാഗരം നിന്നിലൊഴുകീ
നീയുണർത്തി മുളം തണ്ടിലായ്
ശ്രീ രാഗവും പിന്നെയെന്റെ മനസ്സും

Wednesday, July 7, 2010

കടലേ ഞാൻ നിന്നിലെ
ശ്രുതിയായിരുന്നെന്റെയുള്ളിലും
കടലായിരുന്നു.
കടലിന്റെയരികിലെ പൂഴിമണലിൽ
ഞാനെഴുതിയതൊക്കൊയും
തിരമായ്ച്ചൊഴുക്കീ
ജപമണ്ഡപത്തിലെ
കൽ വിളക്കിൽ തിരിയെരിയുന്ന
സന്ധ്യയിൽ
ഒരു ശംഖു തന്നു
നീ കടലേയായാശംഖിൽ
ഞാനെഴുതിയതൊക്കയും
നീ പകർത്തി
തിരയിലൊതുങ്ങാത്ത
ശംഖായിരുന്നത്
തീരങ്ങൾ കാണാത്ത ശംഖ്
കടലേ ഞാൻ നിന്നിലെ
ലയമായിരുന്നെന്റെയുള്ളിലും
കടലായിരുന്നു.

ഇനിയുമുണരാത്ത പാട്ടുകളുറങ്ങുന്ന
കടലിന്റെയാഴത്തിലേയ്ക്കൊഴുകി
നീങ്ങുന്ന ചെറുമണൽതരികളിൽ
പോലുമപസ്വരമെഴുതും സമയമാ
പുഴയെയൊതുക്കിയൊരു
മലിനമാം ചാലിലൊഴുക്കിവിട്ടൂ
ദിനരാത്രമെല്ലാം ചുരുക്കിയാ
വാരാന്ത്യമെഴുതി
പ്രശസ്തിപത്രങ്ങൾ
നിറം കെട്ട പട്ടിൽ പൊതിഞ്ഞ
പ്രശംസകളതിൽ വീണ
വിലയിട്ടു വാങ്ങുവാനാകുന്ന
ജന്മങ്ങളെഴുതിവിൽക്കും മനസ്സാക്ഷി 
എഴുതി വിൽക്കട്ടെയവർ
വാരാന്ത്യതാളിലായ്
അവരുടെ ശൂന്യമാം കല്പനകൾ
ഭാരരഹിതമായ് ത്രാസിൽ പറന്നു
നീങ്ങീടുന്ന മഷിവീണു
മങ്ങിയ കടലാസു താളുകൾ.

ത്രാസിന്റെ മറുതട്ടിലൊരു
തുളസി മാത്രം കൃഷ്ണാ
ഭൂമിയുണരുന്നതവിടെയാണെന്നും..
മഴയെന്റെയുള്ളിലൊരു
നേരിയ സ്പർശമായ്
ഇടവിട്ടുപെയ്യുന്നരാവിൽ,
നിശബ്ദതയിൽ,
ചിറകു തേടിപ്പോയ മൗനം
തിരകളുടെയൊളിയമ്പുകൾ
കണ്ടു ചക്രവാളത്തിന്റെ
നിടിലത്തിലേറിയാ
രുദ്രനേത്രത്തിൽ
നിന്നുണരുന്നൊരഗ്നികണങ്ങളിൽ
വീണുഴറിയെഴുതിയുണ്ടാക്കിയ
കല്പനകളിൽ നിന്നും
മഴയെത്രയോദൂരെയകലെ
കടലെത്രയോ ദൂരയെകലെ

Tuesday, July 6, 2010

ഇരുളിൻ ലോകങ്ങളെ കടന്ന
തേരിൽ, ചക്രഗതിയിൽ നിറയുന്ന
വെളിച്ചം കാൺകെ
പണ്ടു ശരകൂടങ്ങൾ തീർത്തു
ഗാണ്ഡീവമെടുത്തു
തീർപ്പഴുതാനാകാഞ്ഞൊരു
ജന്മസന്താപങ്ങളിൽ
ഉണരും ഗോപാലങ്ങൾ
കാതിലോതിയ കൃഷ്ണപ്രിയമാം
തുളസിയിൽ, ചന്ദനസുഗന്ധത്തിൽ
ഒഴുകും ഗംഗാതീർഥജലത്തിൽ,
ഗായത്രിയിൽ
ഉണരും മനസ്സേ നീ
പാടുക ഗോപാലങ്ങൾ
ഇന്നലെയാകാശത്തിൽ
വിരിഞ്ഞ മഴവില്ലിൽ
മഞ്ഞുപോലൊരു
സ്വപ്നമുറങ്ങുന്നതു കണ്ടു
മഴവീണുർന്നൊരു മാമ്പൂക്കൾ
തേടി ബാല്യം
നടന്നവഴികളിലിരുന്നുഞാനും
സൂചിമുനയിൽ നിമിഷങ്ങൾ
നിശ്ചലം നിന്നു
കടൽക്കരയിൽ നിറം
മങ്ങിനിന്നൊരു സമയത്തിൻ
രഥത്തിൽ കാലം ചുറ്റിത്തിരിയുംനേരം
പദ്മവ്യൂഹങ്ങൾ തീർക്കും
തിര ചക്രവാളങ്ങൾക്കുള്ളിൽ
അസ്തമയത്തിൻ ചിത്രമെഴുതി
മടങ്ങിപ്പോയി
എവിടെയോ  കേട്ടു മറന്നൊരു
പാട്ടിന്റെ ശ്രുതിയുമായ് വന്നു
വസന്തമാ വൈശാഖനിറവിൽ
നിന്നെത്രയോർമ്മകൾ മുന്നിലായ്
പടിവാതിൽ മെല്ലെ തുറന്നു
വന്നമ്പലനടയിലിരുന്നു
വലംപിരിശംഖിൽ നിന്നമൃതു
പോലൊഴുകുന്ന തീർഥം
നുകർന്നു വന്നരികിൽ
പ്രദിക്ഷണവഴിയിലായിതിഹാസ
മെഴുതി നീട്ടും വേദവ്യാസപ്രതിഷ്ഠയിൽ
പ്രണമിച്ചു പിന്നെ
പ്രദക്ഷിണവഴിയിലെ
തുളസീസുഗന്ധത്തിലുണരുമാ
പാട്ടിന്റെ ശ്രുതി ചേർത്തു
നിൽക്കും സമുദ്രമേ
നീയന്നെലിനിയുമെഴുതാത്ത
ഗാനമായുണരുക...

Monday, July 5, 2010

ഇരുണ്ടമുഖമുള്ള രാവിൽ
നിന്നൊഴുകിയ നിറത്തിൽ
നിലാവൊരുകസവുനൂലായ്
വാനിലുണരും നേരം
സഹ്യനുറങ്ങും നേരം
രാപ്പാടുന്ന കിളിതൻ
ചിറകിലെ ലയവിന്യാസം
തേടിയൊഴുകും
കാറ്റിൻ നേർത്ത മർമ്മരങ്ങളിൽ,
നനുത്ത മണ്ണിൻ
സ്വപ്നനിദ്രയിൽ സുഗന്ധമായ്
വനജ്യോൽസകൾ
പൂത്തുവിടരും നേരം
രാത്രി കടന്നുപോയ വഴിയിൽ
നിലാവലിയും പുലർകാലനിറവിൽ
മിഴിതുറക്കും പൂക്കാലത്തിനുണർവിൽ
രാവിൻ കറുപ്പകലുന്നതുകണ്ടു
കടലുണരുന്നതും കണ്ടു
അരികിൽ യദുകുലമുണരും നേരം
പുല്ലാംകുഴലിൽസ്വരസ്ഥാനം
തേടിയ കടലിന്റെ
ശ്രുതിയിൽ നിന്നും വീണ്ടുമുണരും
മനസ്സിന്റെയിടനാഴിയിൽ  
ദേവവാദ്യങ്ങൾ മുഴങ്ങവേ
അരികിൽ
ജപമണ്ഡപത്തിലായ്
മൗനവചനം മറന്നിളകിയാടും
ഓട്ടുമണികൾപോലെ
തിരയൊഴുകീ തീരമണലിൽ,
സന്ധ്യാദീപമെഴുതി
തിരികളിലസ്തമയത്തെ
കത്തിപ്പടർന്നു കാലം
പിന്നെ നിശ്ചലം നിന്നു
രാത്രിയെപ്പോഴോ
വന്നു മായ്ച്ചു വെളിച്ചം..

Sunday, July 4, 2010

എനിയ്ക്കെഴുതാൻ ഭൂമിയുള്ളപ്പോൾ
ഞാനെന്തിനു മരുഭൂമികൾ
തേടിപ്പോകണം
സമുദ്രങ്ങളുണരുന്നെന്നിൽ
ശൂന്യതടാകങ്ങളിൽ
ഭൂമിയ്ക്കൊതുങ്ങാനാവില്ലൊരു
ശിലയായ്
പാടാൻ കാറ്റിൻ ശ്രുതിയുള്ളപ്പോൾ
മുളം കാടുകളനവധി
മുരളിനാദത്തിന്റെ സ്വരങ്ങൾ
ചേർത്തുവച്ചു കീർത്തനമെഴുതുമ്പോൾ
മലനിരകൾ താണ്ടിമണൽക്കാടിന്റെ
ഗർത്തങ്ങളിൽ തളർന്നു വീണു
വിലങ്ങിട്ടൊരു പുഴപോലെ
മറയാനാവാത്തൊരു കടലുള്ളപ്പോൾ
മൗനശിലകൾ തേടി
ഭൂമിയെന്തിനു നടക്കണം
ആ നിറമവരുടെ നിറം
വന്യലോകത്തിൻ മഷിചെപ്പിലുറങ്ങും
നിറം, രാസവസ്തുക്കളെല്ലാം ചേർന്നു
വിലകെട്ടൊരു നിറം
ആ നിറമവരുടെ നിറം, വന്യലോകത്തിൻ
ഹൃദയത്തിൽ പടരും നീലം
കൈയിലേറ്റാനാവാത്ത നിറം
തൊട്ടാൽ പൊള്ളുന്ന നിറം
ആത്മനിന്ദതൻ സൂചിതുമ്പിൽ
സമയരഥങ്ങളിൽ
വർത്തമാനപത്രങ്ങളിൽ
നിറയും നിറം
ആ നിറമവരുടെ നിറം
ലോകം കൈയേറുന്ന തിന്മ തൻ നിറം
അതിലൊഴുകില്ല ഭയരഹിത സമുദ്രം
അതിൽ മഴയുണരില്ല
മഞ്ഞുതുള്ളിയുമുണരില്ല
അവർ സൂക്ഷിക്കട്ടെയാനിറമവരുടെ
മനസ്സിൻ പ്രതിഛായപോൽ


 

അകലെയൊരു ശിലാഗുഹയിൽ നിന്നും
കടലുണരുന്നതു കണ്ടു
നിശ്ചലം നിൽക്കും ഗിരിനിരകൾ
മറയ്ക്കുന്ന ചക്രവാളത്തിൽതട്ടി
വഴികൾ മറന്നൊരു തിരയിൽ നിന്നും
തീരമെഴുതിക്കൂട്ടുമപസ്വരങ്ങൾക്കിടയിലായ്
ഹൃദയത്തിലെ ശുദ്ധസ്വരങ്ങൾ
ചേർന്നു ഭൂമിയെഴുതി നീട്ടീടുന്ന
പ്രകൃതിസ്വരങ്ങളിൽ
ഭ്രമണതാളങ്ങളെ വിന്യസിക്കുമ്പോൾ
ദൂരെ പകലിൻ ദീപങ്ങളിൽ
ഉണർന്നു ഞാനും പിന്നെ
വർഷവും വസന്തവും....
ഒരു പൂവുണരുന്ന
നിമിഷങ്ങളിൽ നിന്നും
 ദൂരെ ഇലപൊഴിയും
ശരത്ക്കാലഭംഗിയിൽ നിന്നും
ഭൂമി നടന്നെത്രയോ കാതം
അലയിളകും സമുദ്രത്തിന്നാദി
മദ്ധ്യാന്തങ്ങളിൽ,
ഗിരിമുകളിൽ പതാകകൾ
താഴുന്നശോകങ്ങളിൽ
പലവഴിയായ് പിരിഞ്ഞൊരു
വഴിയും കാണാതൊരു
മുകിൽ പോലലയുന്ന
പുഴ തന്നോളങ്ങളിൽ
കായൽക്കരയിൽ
വഞ്ചിതുഴഞ്ഞു പാടീടുന്ന
കാറ്റിൻ മർമ്മരസ്വരങ്ങളിൽ
ഭൂമി നടന്നെത്രയോ കാതം
പിന്നിട്ട വഴികളിൽ
ദിനരാത്രങ്ങൾ പോലെ
ഋതുക്കൾ വന്നു പോയി..

Saturday, July 3, 2010

അകലെയാകാശത്തിൻ
ജാലകവിരി നീക്കിയുണരും
ത്രിസന്ധ്യയിൽ തെളിഞ്ഞ
ദീപങ്ങളിൽ
നിറഞ്ഞ പ്രദോഷമേ
നിനക്കായ് ചിദംബരമുണരും
നേരം വില്വപത്രങ്ങളർച്ചിക്കുന്ന
നിരയായ് നിൽക്കും ദേവഗണങ്ങൾ
കാൺകെ നീയന്നവിടെയനിയ്ക്കായി
സൂക്ഷിയ്ക്കും രഹസ്യത്തെ
കടലിന്നരികിലായ്
വന്നു ഞാൻ കൈയേൽക്കുമ്പോൾ
അരികിൽ മന്ത്രാക്ഷരമുരുവിട്ടുണരുന്ന
തിരകൾ കാണാത്തൊരു കടലായി
മാറീ ഞാനും

Friday, July 2, 2010

ഒരിയ്ക്കൽ ധരിത്രിതൻ
പർണ്ണശാലയിൽനിന്നും
പുരോഢാംശമെടുത്തു
മറക്കുടയിൽ
മുഖം മറച്ച സമയം
ഉണർന്ന ഭൂമിമിഴിതുറന്നു
നോക്കും മുൻപേ കടന്നുപോയി
ബ്രഹ്മദിനങ്ങൾ സംവൽസരങ്ങൾ
എരിയും ഹോമാഗ്നിയിലുരുകീ
സൂര്യൻ, അഗ്നി മറന്നു
അഗ്നിഘോത്രങ്ങൾ
പിന്നെയും മറക്കുടമൂടിയ
മുഖവുമായ് പിന്നാലെയുരുളുന്ന
കാലത്തിനരികിലായ്
പർണ്ണശാലയിൽ
ഭൂമിയിരുന്നു കദംബങ്ങൾ
പൊന്നുരുളിയിൽ
പൂക്കളൊരുക്കും പ്രഭാതത്തിൽ
ഇന്നലെയൊരു പൂവിൻ
വിടർന്ന ദലങ്ങളിൽ
വന്നുറങ്ങിയ മഞ്ഞിൻ
ശുഭ്രതയ്ക്കുള്ളിൽ
സൗഗന്ധികങ്ങൾ വിടരുന്ന
ഗ്രാമവീഥിയിൽ
കായൽക്കരയിൽ
കാറ്റിൽ ജപമാലയിലുറങ്ങുന്ന
മന്ത്രത്തിൽ ദശപുഷ്പം
ചൂടിവന്നരികിലായ്
അഞ്ജനമെഴുതുന്ന
പൊന്നോട്ടുവിളക്കിലായ്
ഒരിയ്ക്കൽക്കൂടിപിന്നോട്ടോടുന്ന
ബാല്യം കുളക്കടവിലാമ്പൽപൂവിൻ
മാല്യങ്ങളൊരുക്കുമ്പോൾ
വയലേലകൾ പകുത്തൊഴുകും
പാളങ്ങളിൽ
പുകതുപ്പിക്കൊണ്ടൊരു
തീവണ്ടി കടന്നു പോയ്



ഇവിടെയീ ഭൂമിയിലൊരിയ്ക്കൽ
നിഴലുകൾ
നിലാവിൻ സ്വപ്നങ്ങളെയൊടുക്കീ
നിഴൽകുത്തി
ശരകൂടത്തിൽ പൊതിഞ്ഞൊടുവിൽ
മൂലസ്ഥാനശിലയിലാവാഹിച്ചു
വിജയമാഘോഷിക്കാനൊരുങ്ങും
നേരം മഴയൊഴുകീ
മഴയിലാനിഴലിൻ നിറഭേദമലിഞ്ഞു
തണൽമരച്ചില്ലയിലന്നും
കിളി പാടിയാപാട്ടിന്നീണമൊന്നായി
നിറയുന്ന ഗ്രാമഗർഭത്തിൽ നിന്നും
ഉണർന്നു വീണ്ടും ഭൂമി
ശിലയിലുറങ്ങിയ നിഴൽപ്പാടുകൾ
മാഞ്ഞു മറഞ്ഞ പ്രഭാതത്തിൽ

Thursday, July 1, 2010

അകലെയെവിടെയോ
യാത്രപോയൊരു മേഘമൊഴിയിൽ
മഴയുടെ മറന്ന ഭൂതകാലമെഴുതും
മൂന്നാം നേത്രവിടവിൽ
തിങ്ങീടുന്ന പുകയിൽ
അതിർരേഖ കടന്നു
വരുമിന്ദ്രധനുഷിൻ
പ്രഭാവത്തിൽ
നിലയ്ക്കാത്തൊരു
ദേവഗർവമാർഗത്തിൽ
നീവന്നരികിലുയർത്തുന്നു
ഭൂമിയെ കൈയാൽ
സ്വർണ്ണലിപിയിൽ
ഞാനെഴുതും വാക്കിൽ
താഴ്വാരങ്ങളുണരും
പുല്ലാംകുഴലിൽ
ഞാനുമൊരു ഗാനമാകട്ടെ
കടലതുകേട്ടുണരട്ടെ.....
ഒരിയ്ക്കലെഴുതാൻ ഞാനിരുന്ന
കടൽത്തീരമണലിൽ തിരതീർത്ത
ചക്രവ്യൂഹത്തിൽപ്പെട്ടു
വഴികാണാതെവലഞ്ഞെങ്കിലും
രാത്രിവന്നു വഴിയിൽ മുൾവേലികൾ
പണിതെങ്കിലും
നിലാച്ചോലയിൽ മുങ്ങിക്കുളിച്ചെത്തിയ
നക്ഷത്രങ്ങൾ
വെളിച്ചം ശരറാന്തൽ
തിരിനാളങ്ങൾക്കുള്ളിൽ
ഒളിപ്പിച്ചെന്നെ
കാത്തുകാത്തിരുന്നപ്പോൾ
നീലമുകിൽമാലകൾ
കാറ്റിലുലഞ്ഞുമറഞ്ഞപ്പോൾ
കടലിന്നഗാധമാം നിധികുംഭത്തിൽ നിന്നും
അമൃതുമായി വന്നൊരക്ഷരമാല്യങ്ങളിൽ
ഉണർന്നു വാക്കും, ഞാനും പിന്നെയാ
വിണ്ണിൽ പൂത്ത ശരറാന്തലുകളിലുണർന്ന
സ്വപ്നങ്ങളും...
ത്രിജടയിൽ, കൈലാസത്തിൽ
രുദ്രമന്ത്രങ്ങൾ ചൊല്ലും
തിങ്കൾക്കലയിൽ വിടരുന്ന
നിലാവിൻ വെൺപൂവുകളൊഴുകും
ഹിമാലയസാനുവിൽ
മഞ്ഞിൻകണമുണർത്തും
പുണ്യാഹത്തിൽ,
പരിശുദ്ധിയിൽ,
പഞ്ചാക്ഷരിയിൽ
നക്ഷത്രങ്ങൾ
ഭ്രമണതാളം നിർത്തി
മിഴിയിലാവാഹിയ്ക്കും
ശിവതാണ്ഡവത്തിന്റെ
ദ്രുതതാളത്തിൽ
വീണ്ടുമുണരും പ്രപഞ്ചത്തിൻ
തുടിയിലുണരുന്ന കാലമേ
ഹിമശൃംഗശൈലത്തിൽ
മഞ്ഞിൽ പൂണ്ട രഥചക്രങ്ങൾ
തേടിയെത്രനാൾ നടന്നു നീ
രുദ്രതാളമുണരും
കൈലാസത്തിൽ....