Monday, December 31, 2012

 നക്ഷത്രങ്ങളുടെ കവിത....

മൊഴിയിലെയസ്വസ്ഥദിനങ്ങൾ
മായും മിഴിക്കരികിലെ
നക്ഷത്രകാവ്യമേ
വഴിയിലൊരു കുളിരുമായ്
വന്ന മഴതുള്ളികൾ പണ്ടു
കവിത തന്നു വിരൽതുമ്പിലായ്
പിന്നെയെൻ വഴിയിൽ നിഴൽ
തൂവിയോടീ ഗ്രഹങ്ങളാനിഴലിൽ
മറഞ്ഞുപോയെത്രയോ സത്യങ്ങൾ..


പകലുകൾക്കുള്ളിൽ പ്രകാശം
തുടുക്കുന്ന വഴിയിൽ ഞാൻ
സായന്തനത്തിൻ വിളക്കിലായെഴുതീ,
മനസ്സിന്റെ കാവ്യസ്പന്ദങ്ങളിൽ
തിരിയിട്ടുണർന്നു നക്ഷത്രങ്ങളായിരം
ഒടുവിൽ ദിനങ്ങൾതന്നാത്മരോഷം പോലെ
കടലുയർന്നു കല്പതല്പങ്ങളിൽ
പിന്നെയരികിലെ വിശ്വപ്രപഞ്ചവും
ഭൂമിയും അമൃതുതൂവിയെന്റെ
ഹൃദയസ്വരങ്ങളിൽ...


കവിതപോലെത്ര മനോഹരം
ഭൂവിന്റെ ഹരിത താലങ്ങളും
ചന്ദനമരങ്ങളും...
കവിതപോലെത്ര മനോഹരം
നക്ഷത്രമിഴിയിൽ തുടുക്കും
ശരത്ക്കാലവർണ്ണങ്ങൾ
മതിലുകൾക്കുള്ളിൽ മറഞ്ഞുതീരും
മണൽത്തരിപോലെനീങ്ങും
ദിനങ്ങൾ, ഞാനിവിടെയീ
നിഴലുകൾ മാഞ്ഞ ദിനത്തിന്റെ
ചില്ലയിലെഴുതി സൂക്ഷിക്കട്ടെ
നക്ഷത്രകാവ്യങ്ങൾ...

Sunday, December 30, 2012

നക്ഷത്രങ്ങളുടെ കവിത

ശീതകാലപ്പുരയിലുറങ്ങും
ഡിസംബറിൻ മുദ്ര
തണുത്ത മരണം

ചുറ്റും
പദ്മവ്യൂഹം തീർത്ത
തിന്മ
ഉണങ്ങാത്ത ഒരുൾമുറിവ്

കടലിരമ്പിയ മൊഴി
ആത്മസംഘർഷം

എഴുതിയെഴുതിപെയ്ത
മഴക്കാലം
സ്വാന്തനം

മുറിവുകളിൽ തീപൂട്ടും
രസതന്ത്രം
മഷിതുള്ളികൾ

അക്ഷരങ്ങളുടെ
നിവേദ്യം
കാവ്യസ്പന്ദം

ഓർമ്മ
മുൾവേലിയിലുടക്കിക്കീറിയ
കസവ്

ഉടഞ്ഞുതീരാത്ത
സങ്കല്പം
മാർഗഴിയെഴുതും
ഒരുവരിക്കവിത...
നക്ഷത്രങ്ങളുടെ കവിത
സത്യം




നക്ഷത്രങ്ങളുടെ കവിത. 
ശിരോപടമടർന്നു മുന്നിൽ
വീണ മുഖം
ഒരവിശ്വാസം

ആരൊക്കൊയോ
ചേർന്നുലച്ച മനസ്സമാധാനം
ഒരവധിക്കാലമുറിവ്

നിഴൽ യുദ്ധം ചെയ്ത
മനുഷ്യർ
ഗ്രഹദൈന്യം

കണ്ടുവിരസമായ
ഘോഷയാത്ര
അല്പത്തം

മനസ്സിൽ വിരിയും
കവിത
ശാന്തിമന്ത്രങ്ങൾ

അലകടൽ
മനസ്സ്
ഭൂമിയുടെ സങ്കീർത്തനം
ഹൃദ്സ്പന്ദങ്ങൾ

ദൃശ്യമായ സ്വാർഥം
മുന്നിലൊഴുകിയ പുഴ

ലോകം മുറിഞ്ഞ
വിടവിനുറവിടം
കാലം

നിഴലുകളിൽ,
ശിരോപടങ്ങളിൽ
തട്ടിമറിഞ്ഞുവീണ
മനസ്സ്
ശരത്ക്കാലദു:ഖം..

വിരൽതുമ്പിലെ
പ്രകാശം
നക്ഷത്രങ്ങളുടെ കവിത...

Wednesday, December 26, 2012

 മൊഴി

ഒടുവിലിവിടെയമാവാസിയിൽ
കാണുമിരുളിൽ നിന്നെത്ര നടന്നുഞാൻ
പകൽച്ചുരുളുകൾക്കുള്ളിൽ
മറന്നുതീർന്നൊരുശിരോപടവും
പഴേ നൊമ്പരങ്ങളും
നേർത്തുനേർത്തൊടുവിലിന്നീ
കടൽതോണിയിൽ ഞാനെന്റെ
മൊഴിനിറയ്ക്കുന്നു
ഞാനലിയുന്നുമില്ലപൊയ്മുഖമതിൻ
നാട്യത്തിലിനിയെത്ര നാളുകൾ
ഞാൻ കണ്ടതൊക്കെയും
ഒരു സ്വരമതിൽ വീണുമാഞ്ഞുതീരും
നാളിലെഴുതുവാൻ വീണ്ടും
പുനർജനിക്കും വിരൽതുടിയിലീ
ലോകവും, കണ്ടുതീരാത്തൊരീ
കലിയുഗം പോലും കറുപ്പാർന്നതില്ലിന്നീ

വഴിയിലെ പുഴയുടെയുള്ളിലായ്
കണ്ടൊരു തിമിരം,

എഴുതി ഞാനിന്നുവീണ്ടും
പഴേ നോവിന്റെയരികിലായ്
കണ്ടൊരാഘോഷത്തിനരികിലായ്
വരിതെറ്റിവീഴും ദിനങ്ങളിൽ
നിന്നു ഞാനുണരുന്നു വീണ്ടും
പ്രഭാതങ്ങളിൽ...
പവിഴമല്ലിപ്പൂവുകൾ

മഴയിലൂടെയോ
ഒഴുകിയതീയാർദ്രമൊഴിയും
പവിഴമല്ലിപൂവുകളും
മിഴിയിലെ ഭൂമിതന്നൊരുമുനമ്പിൽ
ശാന്തമൊഴുകുന്നുവോ സാഗരം
എഴുതും വിരൽതുമ്പിലിന്നും
ശരത്ക്കാലനിനവുകൾ തൂവുന്നുവോ
സ്വർണ്ണരേണുക്കൾ
അരികിൽ നടന്നുനീങ്ങുന്ന
ധനുർമാസമെഴുതുന്നതേതു
കൽസ്തൂപരാഗം
സ്വരമുറങ്ങും വീണയതിനുള്ളിലെ
ശ്രുതിക്കരികിൽ വീണുടയുന്നുവോ
ലയം, മനസ്സിന്റെയിതളുകൾക്കുള്ളിൽ
സ്വയം തീർത്ത വാത്മീകമതിനുള്ളിൽ
മാഞ്ഞുതീരും പഴേയോർമ്മകളെ,ഴുതിയും
തൂത്തും നിറം തീർന്ന കാലത്തിനൊരു
കോണിലായ് നേർത്തുതീരുന്ന മൗനവും,
പടവുകൾ മെല്ലെയിറങ്ങിനടന്നൊരാ
പഴമയും, പ്രണയഗാനങ്ങളും
സ്നേഹത്തിനിതളുകൾപോലും
കരിപുരണ്ടാകെയീ വഴികളെല്ലാം
മിഴിക്കുള്ളിലുറഞ്ഞുവോ
അരികിലോ പിരിയുവാനാവാതെ
വീണ്ടുമെൻ ഹൃദയത്തിലെഴുതുന്നൊരക്ഷരങ്ങൾ
വീണ്ടുമിവിടെയീ ധനുമാസമൊഴിയിൽ
നക്ഷത്രങ്ങൾ പോൽ
വിടരുന്നുവോ പവിഴമല്ലികൾ....

Tuesday, December 25, 2012

 മൊഴി

വെൺപഞ്ഞിനൂലുകളാൽ
നെയ്ത വിതാനം പോൽ
പ്രഭാതാകാശം..


ഇന്നലെ കണ്ട മനോഹരമാം
ചലച്ചിത്രം 

മേൽവിലാസം തെറ്റും
മനുഷ്യമനസ്സിൻ കടം കഥ...


കസവുനെയ്യും നക്ഷത്രങ്ങൾക്കരികിൽ
കവിതതേടും ഹൃദ്സ്പന്ദനങ്ങൾ
ചിത്രതൂണുകൾക്കരികിൽ
ദ്വാരപാലകർ..

 
പവിഴമല്ലിപ്പൂവുകൾ വിരിയും
മാർഗഴി..
വിരൽതുമ്പിനരികിൽ
വിതുമ്പിനിൽക്കും ഒരീറനുഷസന്ധ്യ..


വരിതെറ്റിവീണവാക്കുടഞ്ഞുയർന്ന
സമുദ്രത്തിനരികിൽ
ലോകം മറന്നുതീർന്ന
പുരാണങ്ങൾ...


വരകൾക്കും വർണ്ണങ്ങൾക്കുമിടയിൽ,
പഴയ ഋണക്കൂടുകൾക്കിടിയിൽ
സ്മൃതിവിസ്മൃതികൾ..


അന്യാന്യം പഴിചാരി
മതിലുകളിലാത്മരോഷം തൂവി
മനസ്സിനെയാശ്വസിപ്പിക്കും
വർത്തമാനകാലം...
 മൊഴി

കാറ്റിൻ മർമ്മരമൊരു
കവിതപോലരയാൽതുമ്പിലൊഴുകും
സായാഹ്നം
മങ്ങിതീരാറായ പകലിനരികിൽ
നക്ഷത്രതിരിവയ്ക്കും സന്ധ്യ
ഉള്ളിലാരുമറിയാതെ
ഭദ്രമായ് മറയിട്ടു സൂക്ഷിച്ച ദൈന്യം
ഒളിപാർത്തൊടുവിൽ
ഇതളടർത്തി പലേയിടങ്ങളിലിട്ടു
നീങ്ങിയ യുഗം..
ചില്ലുപാത്രത്തിൻ വക്കിലുരച്ചുടച്ചു
തീർത്ത കാവ്യസ്പന്ദം
വിയോഗിനിയിൽ വിരിഞ്ഞ
വിസ്മയഭൂമി..
ഉലൂഖലമുടക്കിയുലഞ്ഞ
നീർമരുതുകൾ...
യന്ത്രമിഴിയറിയാതെപോയ
മനസ്സി
കാവ്യസ്പന്ദം
ഒന്നുപറഞ്ഞേറിയായിരം
മഷിതുള്ളികൾ വീണു
നനഞ്ഞുകുതിർന്ന മൊഴി
എഴുതിയെഴുതിയൊതുക്കിയ
ആത്മരോഷം..
എഴുതിതീരാതെ മനസ്സിലൊതുക്കിയ
കടൽശംഖിൻ കവിത..
കടൽത്തീരത്തൊരുയുഗമിതളടർത്തിയിട്ട
മനസ്സിൻ നോവ്, കാവ്യസ്പന്ദങ്ങൾ
സമുദ്രത്തിനെ വിലങ്ങിടാനാവാതെ
വ്യസനത്തിലാഴും യുഗങ്ങൾ
സായാഹ്നഗാനത്തിനരികിൽ
ജപമാലയുമായ് പ്രദോഷം....

Monday, December 24, 2012

മൊഴി

 ഇഷ്ടാനിഷ്ടങ്ങളുടെ
അക്ഷരലിപികളുടച്ചതിൽ
നാനാർഥമെഴുതും നിമിഷങ്ങൾ
കോലരക്കിൻ മുദ്രയുമായ്
അറയിൽ പൊടിപുരണ്ട പുരാണങ്ങൾ
അകലം കൂടിക്കൂടിവരും
സമാന്തരരേഖകൾ
കാലഘരണപ്പെട്ട പഴയ
കണക്കുപുസ്തകങ്ങൾ..
അറിവില്ലായ്മയിൽ
ആരെയോ ബോധിപ്പിക്കാൻ
പുഴയൊഴുക്കിയ പക..
കടലിനൊരു ചിറകെട്ടാനൊരുങ്ങിയ
കടലാസുതുണ്ടുകൾ..
സാത്വികമാം പച്ചവേഷങ്ങൾക്കരികിൽ
തിരിശ്ശീലമറക്കുള്ളിൽ
പാതിമുഖം കാട്ടി തിരനോട്ടം ചെയ്യും 

കരി, കത്തിവേഷങ്ങൾ
ആർക്കാരോടാണാവോ
തീർത്താൽ തീരാത്ത പക..
വേഷം കെട്ടിയാടി പിന്നീട്
മിനുക്കിതുടച്ച മുഖവുമായ്
നീങ്ങുമൊരു പക..
നക്ഷത്രങ്ങളുടെയരികിൽ
കഥയേറെയുമറിഞ്ഞുതീർന്ന
കനൽ പേറും ഭൂമിയുടെ രോഷം
അകലം കൂടികൂടിയെല്ലാം
കാഴ്ച്ചപ്പാടിൽ നിന്നകലുംവരെയും
തുള്ളിതുളുമ്പി മുന്നിൽ വീഴും
ലോകത്തിൻ പല രൂപഭാവങ്ങൾ,
വർത്തമാനകാലവിധിരേഖകൾ
എല്ലാം കണ്ടുകൊണ്ടിരിക്കാം





മൊഴി

 ഇഷ്ടാനിഷ്ടങ്ങളുടെ
അക്ഷരലിപികളുടച്ചതിൽ
നാനാർഥമെഴുതും നിമിഷങ്ങൾ
കോലരക്കിൻ മുദ്രയുമായ്
അറയിൽ പൊടിപുരണ്ട പുരാണങ്ങൾ
അകലം കൂടിക്കൂടിവരും
സമാന്തരരേഖകൾ
കാലഘരണപ്പെട്ട പഴയ
കണക്കുപുസ്തകങ്ങൾ..
അറിവില്ലായ്മയിൽ
ആരെയോ ബോധിപ്പിക്കാൻ
പുഴയൊഴുക്കിയ പക..
കടലിനൊരു ചിറകെട്ടാനൊരുങ്ങിയ
കടലാസുതുണ്ടുകൾ..
സാത്വികമാം പച്ചവേഷങ്ങൾക്കരികിൽ
തിരിശ്ശീലമറക്കുള്ളിൽ
പാതിമുഖം കാട്ടി തിരനോട്ടം ചെയ്യും 

കരി, കത്തിവേഷങ്ങൾ
ആർക്കാരോടാണാവോ
തീർത്താൽ തീരാത്ത പക..
വേഷം കെട്ടിയാടി പിന്നീട്
മിനുക്കിതുടച്ച മുഖവുമായ്
നീങ്ങുമൊരു പക..
നക്ഷത്രങ്ങളുടെയരികിൽ
കഥയേറെയുമറിഞ്ഞുതീർന്ന
കനൽ പേറും ഭൂമിയുടെ രോഷം
അകലം കൂടികൂടിയെല്ലാം
കാഴ്ച്ചപ്പാടിൽ നിന്നകലുംവരെയും
തുള്ളിതുളുമ്പി മുന്നിൽ വീഴും
ലോകത്തിൻ പല രൂപഭാവങ്ങൾ

കണ്ടുകൊണ്ടിരിക്കാം
വർത്തമാനകാലവിധിരേഖകൾ





Sunday, December 23, 2012

 മൊഴി

അക്ഷരങ്ങളുടെ
ലോകത്തിനരികിൽ
നെരിപ്പോടുകൾ പുകയുമ്പോൾ
തീപാറാനൊരു തരി
ഗന്ധകമിട്ട കാലത്തിനപ്പുറം
നിമിഷങ്ങൾ ചിറകെട്ടിയുയർത്തിയ
നിരർഥതകയ്ക്കപ്പുറം
കണ്ടുതീർന്ന കയങ്ങൾക്കപ്പുറം
എഴുതിപ്പെരുക്കിയ
അപസ്വരങ്ങൾക്കപ്പുറം
ജനൽ വാതിലുടച്ച
കൽച്ചീളുകൾക്കപ്പുറം
ഇനിയെന്ത്???

 
മൊഴിതെറ്റി വാക്കുടഞ്ഞ
ചില്ലകളിൽ പെയ്ത
മഴയ്ക്കുപോലും
മായ്ക്കാനാവാതെ നിറയുന്നു
മുന്നിലപസ്വരങ്ങൾ
പടിപ്പുരയിലെ
കരിയിലകൾ തീയെരിഞ്ഞു
പുകയുന്നു
ദിനങ്ങളിലൂടെയൊരു
സംവൽസരം കൂടി നീങ്ങുമ്പോഴും
കടലിനരികിൽ
വന്നു വീഴുന്നു കരിന്തിരിപ്പുക..

 
നക്ഷത്രങ്ങളുടെ കവിതയിൽ
അമാവാസിയുടെയിരുട്ട്
സന്ധ്യയുടെ കണ്ണീരും
കദനവും വറ്റിയിരിക്കുന്നു..
ഇനിയെഴുതാം
ശരത്ക്കാലത്തിനൊരു
പ്രായോഗികഗാനം..


ഉടഞ്ഞതും, മങ്ങിയതുമായ
ഓർമ്മകളിൽ
നിന്നടർന്നുവീഴും ഡിസംബർ...
ജനൽ വാതിലിനരികിൽ
നിന്നൊഴിയേണ്ട പക...
പറഞ്ഞുതീർന്നിട്ടും തിങ്ങിപ്പൊങ്ങിവരും
കടലിന്റെയസ്വസ്ഥഗാനം

Wednesday, December 19, 2012

 ശരത്ക്കാലകവിതകൾ


 നിറയും പ്രകാശശിഖരങ്ങളിൽ
ശരത്ക്കാലമെഴുതുന്നു
തിരയെഴുതിനീങ്ങിയ
തീരങ്ങളിൽ നിർമ്മമം
നിൽക്കും മുനമ്പ്..


ഇതിഹാസങ്ങളുറങ്ങും
ഗ്രന്ഥശാലയിൽ
പൊടിപുരണ്ടദർപ്പണങ്ങളിൽ
ലോകത്തിനൊരുചരിവ്..


മനസ്സുടക്കിക്കീറിയ
പഴയ ഒരോർമ്മതുണ്ടിൽ
പകപുകഞ്ഞ കരിപ്പാടുകൾ..


പ്രഭാതമേ
നിറങ്ങൾ മാറിമാറിയണിഞ്ഞുനീങ്ങിയ
ഒരു യുഗം വീഴ്ത്തിയ
ഭയാനകമാം നിഴൽകണ്ടൊരിക്കൽ
അത്ഭുതപ്പെട്ട ഭൂപാളസ്വരങ്ങളിന്നൊരു
ശരത്ക്കാലരാഗമാലിക...


നക്ഷത്രങ്ങളുടെ കവിതയിലലിയും
ഹൃദ്സ്പന്ദനങ്ങൾക്കരികിൽ.

അസ്വസ്ഥദിനങ്ങളുടെ സംഗ്രഹം
അസ്ഥിരതയുടെ പൂർണ്ണവിരാമം...


ശരത്ക്കാലത്തിൻ കവിത

വഴിവിളക്കു കെടുത്തിയരികിൽ
നടന്നുനീങ്ങുമൊരമാവാസിയിൽ
മിഴിപൂട്ടിയുറങ്ങിയ
നക്ഷത്രങ്ങളേ
വിശ്വാസങ്ങൾ തകർത്തിടവേളകൾ
യാത്രയായ ഋതുക്കളിലൊന്നിൽ
മനസ്സിലഗ്നിയുറഞ്ഞുതീർന്ന
മഴക്കാലത്തിനൊരിതളിൽ
എനിയ്ക്കായ്
ഭൂമിയുമെഴുതിയിരിക്കുന്നു..


നിറഞ്ഞുതുളുമ്പും
തീർഥപാത്രങ്ങളിൽ തൂവിവീണ
അർഥശൂന്യതയ്ക്കപ്പുറം
നിരർഥകമാം നിമിഷങ്ങൾക്കപ്പുറം
വഴിയോരത്തിൽ കാണും
നെടും നിഴലുകൾ താണ്ടി
ഞാൻ നടന്ന വഴിയിൽ
എന്റെ ഹൃദയത്തിൽ
കവിതപോലെ വിടർന്ന
പാരിജാതങ്ങളേ
മനസ്സിലെ നിർമ്മമാം
സായാഹ്നങ്ങളിൽ
ഓരോയിതളിലും നെയ്താലും
ശരത്ക്കാലദീപങ്ങളിലെ
അഗ്നിയുടെ മൃദുവർണ്ണം...

Tuesday, December 18, 2012

 നക്ഷത്രങ്ങളുടെ കവിത

പവിഴമല്ലിപ്പൂമരങ്ങൾക്കരികിൽ
പ്രഭാതതമുണരുമ്പോൾ
മുനയൊടിഞ്ഞ തൂലികതുമ്പിൽ
വിതുമ്പിയ അക്ഷരങ്ങളിൽ
നിന്നുണരും കാവ്യഭാവമേ
നക്ഷത്ര സാന്ധ്യാകാശം
കാണാനാകും മുനമ്പിനരികിൽ
മഴക്കാലമൊരുനാളെഴുതി  സൂക്ഷിച്ച
പഴയ കവിതകളിൽ
തീരമുദ്രയേകും വെൺശംഖുകളിൽ,
നീർത്തിയിട്ട കസവുപോലെ
മുന്നിൽ തിളങ്ങും
ശരത്ക്കാലവർണ്ണങ്ങളിൽ
വിരൽതുമ്പിൽ പ്രപഞ്ചം
വിരിയിക്കും വിസ്മയങ്ങളിൽ,
താളിയോലകളിൽ നിന്നുണർന്നുവരും
പ്രാചീനസത്യങ്ങളിൽ,
ഹൃദ്സ്പന്ദനങ്ങളിൽ
വീണ്ടും നിറച്ചാലും
വിദ്യയുടെ പ്രകാശദീപങ്ങൾ
സ്വരങ്ങളിലൂടെ, സായന്തനത്തിലൂടെ
ശരത്ക്കാലമെഴുതുമ്പോൾ
മൺദീപങ്ങളിൽ
അശോകപ്പൂവിൻ വർണ്ണങ്ങൾ
നിറയുമ്പോൾ
നക്ഷത്രങ്ങളുടെ കവിതയിലെ
മനോഹരമാം പ്രകാശത്തിൽ
മനസ്സേ വീണ്ടുമെഴുതിയാലും..

Monday, December 17, 2012


നക്ഷത്രങ്ങളുടെ കവിത
 
ഗ്രാമപ്രഭാതത്തിൽ
മാമ്പൂക്കൾക്കിടയിലൂടെ
ആകാശമൊരത്ഭുതമായ്
മിഴിയിൽ വിടർന്ന നാളിലായിരുന്നു
നക്ഷത്രവിളക്കിൽ മിന്നും
സ്വർണ്ണതരികൾ
പവിഴമല്ലിപ്പൂവിതളിൽ
കാവ്യസ്വപ്നങ്ങൾ നെയ്യുന്നത്
കാണാനായത്..

ഋതുക്കളുടെയൂഞ്ഞാൽപ്പടിയിലിരുന്ന്
ഭൂമിയെഴുതിയ സ്വരങ്ങളിലലിഞ്ഞ്
കടലൊഴുകിയ മുനമ്പിൽ
മൃദുപദങ്ങളാൽ ശരത്ക്കാലം
അരയാൽത്തറയിലിരുന്ന്
അദ്വൈതത്തിനനന്തമാം
ശാഖകളിൽ വിരിയും
വിളക്ക് പോൽ തെളിയും
പ്രകാശത്തിലൂടെ
നടന്നുനീങ്ങുമ്പോൾ
മൊഴിയിലുറയും
ആർദ്രനക്ഷത്രമേ
എനിക്കായൊരുക്കിയ
നക്ഷത്രകവിതയിൽ
ഞാൻ സൂക്ഷിക്കാം
സമുദ്രനിധികൾ...



നക്ഷത്രങ്ങളുടെ കവിത

കിഴക്കേ വാതിലിനരികിൽ
ഞാനുണർന്നെഴുനേറ്റ
പടിപ്പുരയിൽ
ഉറങ്ങാതെയെനിക്കായ്
കാവ്യസ്പന്ദങ്ങളുണർത്തിയ
ശരത്ക്കാലനക്ഷത്രമേ
അതിരുകൾക്കകലെയും
മധ്യധരണ്യാഴിവരെയും
സ്വരങ്ങളുടഞ്ഞൊഴുകുന്നു
മുദ്രയേകാതെ മാഞ്ഞുതീരും
ധൂപപാത്രങ്ങളിലെ
പുകപോൽ
അഗ്നിവലയങ്ങളിലൂടെ
മാഞ്ഞുതീരും
ഹവ്യം പോൽ
എത്ര ദിനങ്ങൾ ഋതുക്കളിലലിഞ്ഞ്
നടന്നുനീങ്ങിയിരിക്കുന്നു
ആകാശഗംഗയൊഴുകിയ വഴിയിൽ

തളിർ പോലെ മനോഹരമാം 
കാവ്യമെഴുതും നക്ഷത്രദീപങ്ങളേ
എന്റെ മിഴിയിലെ
പ്രകാശത്തിനരികിലിരുന്നെഴുതിയാലും;
ലോകം തിരിഞ്ഞുതീരും
രഥചക്രങ്ങളിലുടയാതെ
ഞാൻ സൂക്ഷിക്കും
കടൽ ശംഖിൽ കടലെത്തിനിൽക്കും
ചക്രവാളത്തിൻ കവിതകൾ..

Saturday, December 15, 2012

ശരത്ക്കാലനക്ഷത്രങ്ങളുടെ കവിത

മനസ്സിൽ നിന്നും
പകൽ വിരിഞ്ഞ പ്രഭാതത്തിൽ
ഞാനെഴുതുമ്പോൾ
ആകാശത്തിനരികിൽ
ശരത്ക്കാലം നക്ഷത്രങ്ങളിൽ
കസവുനെയ്യുകയായിരുന്നു.
ആഭരണചെപ്പുകളിൽ
അക്ഷരങ്ങൾ പവിഴമല്ലിപ്പൂക്കൾ
പോലെ നിറയും
ഭൂമിയുടെ മനോഹരമാം
ഉദ്യാനങ്ങളിൽ
കാറ്റുലയുമ്പോൾ
ഋണം തീർത്തുനീങ്ങിയ
വിധിരേഖയിൽ നിന്നടർന്നുവീണ
നീർതുള്ളികൾ തുളസിമുത്തിലുറഞ്ഞ്
വിരൽതുമ്പിൽ ജപം തുടങ്ങിയപ്പോൾ

നക്ഷത്രങ്ങൾ കവിതയെഴുതുകയും
ശരത്ക്കാലമതിൽ കനകധൂളികൾ
തൂവുകയും ചെയ്തു..

Friday, December 14, 2012

ശരത്ക്കാലത്തിൻ കവിത

മഴ തീർഥം തൂവിയ
പ്രദക്ഷിണവഴിയിലൂടെ
ശരത്ക്കാലത്തിൻ
കനകമയമാം
പുസ്തകത്താളുകളിലൂടെ
ചുറ്റും നിറയും
ആരവത്തിനരികിലൂടെ
ധനുമാസത്തിനൊരിതളിൽ
മറന്നുതീരേണ്ട ഓർമ്മകൾ
ആരൊക്കെയോ നീർത്തിയിടുമ്പോൾ
ജാലകത്തിലൂടെ കാണും
ആകാശത്തിനൊരു തുണ്ടിൽ
കാവ്യം പോലൊരാർദ്രനക്ഷത്രം...


വിഭൂതിയിൽ മുങ്ങി
ഇടവേളകൾ നടന്നുനീങ്ങിയ
പടപ്പുരവാതിലരികിൽ
 മതിലുകളിൽ വളരും

വർത്തമാനകാലം
പവിഴമല്ലിപ്പൂക്കൾ
പട്ടുപോലെ മനസ്സിൽ
പൊഴിയുമ്പോൾ
കസവു നെയ്യും നക്ഷത്രങ്ങൾ
മനസ്സിൽ സർഗങ്ങളായ്
വിടരുമ്പോൾ
ജാലകവാതിലൂടെ
വളർന്നൊരു വൃക്ഷശിഖരം
ഗ്രാമമുറങ്ങും എന്റെയെഴുത്തുപുരയുടെ
മേച്ചിലോടുകളുടയ്ക്കുമ്പോൾ
ഉദ്യാനത്തിൻ ചന്ദനസുഗന്ധത്തിൽ
എന്റെ ഹൃദയമൊരു
ശരത്ക്കാലകാവ്യമാകുന്നത്
ഞാനറിഞ്ഞു....
ശരത്ക്കാലനക്ഷത്രങ്ങളുടെ കവിത

ഋതുക്കളുടെ ജപമാലയിൽ
നി
ന്നടർന്നുവീണമുത്തുകൾ
ശരത്ക്കാലമെനിക്കേകി
ആൾക്കൂട്ടം കഥയെഴുതിനീങ്ങും
നഗരവീഥിയിലൂടെ
മനസ്സിലൊരു ഗ്രാമവുമായ്
ശരത്ക്കാലത്തിൻ
മുത്തുമണികളിൽ
നിന്നുണരും
മധുരതരമാം വാക്കുകളാൽ
ഹൃദ്സ്പന്ദനലയമലിയും
കവിതയെഴുതും നക്ഷത്രങ്ങളെ
കണ്ടുകണ്ടു
ഞാൻ മെല്ലെ നടന്നു....

പുകയൊഴുകും വീഥികളി
ലൂടെ
കാറ്റിൻ മർമ്മരമുലയും
ഉദ്യാനവൃക്ഷശിഖരങ്ങളിലിരുന്ന്
കുയിൽ പാടുന്നതും കേട്ട്
മൊഴിയിൽ പൂത്തുലയും
പവിഴമല്ലിപ്പൂ
രങ്ങൾക്കരികിൽ
എന്റെ കാവ്യസ്വപ്നത്തിനതളുകൾ
എനിക്ക് ചുറ്റും മതിലുകൾ പണിയുമ്പോൾ അരികിലൂടെ നടന്നുനീങ്ങിയ 

മുഖങ്ങളേയും, മുഖപടങ്ങളേയും 
മറന്നുതീർന്ന
ഒരു ശരത്ക്കാലനക്ഷത്രമായ്
ഞാൻ മാറിയിരുന്നു....

Thursday, December 13, 2012

 നക്ഷത്രങ്ങളുടെ കവിത

ഉത്ഭവവേദമന്ത്രത്തിനൊരക്ഷരം
ഗ്രാമത്തിലൂടെ
ലോകത്തിൻ ചെരിവിലൂടെ
ഗുഹാന്തരങ്ങളിലൂടെ
ഒഴുകിയൊഴുകിയൊരു
ശംഖിലെന്നെതേടിവന്നനാളിൽ
കടലെഴുതിയ കാവ്യങ്ങൾ
ഉപദ്വീപിലൊഴുകിയ
പ്രഭാതത്തിൽ
കിഴക്കേതീരങ്ങളിലൂടെ
ഞാൻ നടന്നുനീങ്ങിയ
വഴികളിൽ

സായന്തനത്തിനൊരിതളിൽ
ശരത്ക്കാലം
എന്നെ കാത്തിരുന്നപ്പോൾ
പ്രകൃതിയുടെ ഭൂരാഗങ്ങൾ
വിരിയും ഇതളുകളിൽ
നക്ഷത്രങ്ങളെഴുതിയ
കവിതയുമായ്
ഞാനുറങ്ങി...

Wednesday, December 12, 2012

നക്ഷത്രങ്ങളുടെ കവിത

മേച്ചിലോടുകൾക്കപ്പുറം
ഗ്രാമം നടന്ന വഴിയിൽ
മഴ കരയുകയായിരുന്നില്ല
നിസ്സംഗമൊഴുകുകയായിരുന്നു
ആകാശത്തിന്റെയൊരിതളിൽ
കവിതയും കൈയിലൊരു
വിളക്കുമായ് നക്ഷത്രങ്ങൾ
നടന്നുനീങ്ങുമ്പോൾ
ശരത്ക്കാലം
ഗ്രാമത്തിനെഴുതിയ
കഥയിലെങ്ങോ മരിച്ചുവീണു
ഒരോർമ്മ..
എഴുതിതുടങ്ങാൻ
പിന്നോട്ടു നടക്കേണ്ടതില്ലെന്ന്
വർത്തമാനകാലം
പറഞ്ഞുകൊണ്ടേയിരിക്കുമ്പോൾ
ഗ്രാമം ചന്ദനചെപ്പുതുറക്കുമ്പോൾ
നഗരം ചുരുങ്ങിയ ഒരു പാതയിൽ
തട്ടിയുടഞ്ഞ മൺപാത്രങ്ങളിലൊന്നിൽ
ചിതറിവീണ ജലകണങ്ങൾ
ഘനീഭവിക്കും ദിനാന്ത്യത്തിൽ
ഞാനെഴുതി
കടലുയർന്ന മുനമ്പിനരികിൽ
കനൽ പോലെ ജ്വലിക്കും
സന്ധ്യയുടെ കവിത,
സാന്ധ്യനക്ഷത്രങ്ങളുടെ കവിത
..
ശരത്ക്കാലസന്ധ്യയിൽ

നിഴലിൽ നിന്നുമൊരു മുഖമായ്
അവൻ നീങ്ങിയപ്പോൾ
എനിയ്ക്ക് കാണാനായി
അവനുപേക്ഷിച്ചുപോയ വസ്തുക്കൾ
ചില്ലുകൂട്, ചില്ലുതരികൾ,
ഓർമ്മതുണ്ടുകൾ,
അലോസരത്തിനനുസ്വരങ്ങൾ,
കുറെയേറെ ശിരോപടങ്ങൾ,
സ്നേഹത്തിൻ പിഞ്ഞിക്കീറിയ
അക്ഷരതുണ്ടുകൾ,
മറന്നുതീരേണ്ട വർണ്ണങ്ങൾ,
ത്രിനേത്രത്തിന്റെ ചിത്രങ്ങൾ
പുതിയ വഴിയുടെ പ്രകടനപത്രിക..
കുറേയേറെ മനോവിഷമം
കുറെയേറെ അന്വർഥങ്ങൾ,
അതിലൊന്നും
എനിയ്ക്കാവശ്യമായ
കാവ്യസ്പന്ദങ്ങളുണ്ടായിരുന്നില്ല
അതിനാലവനുപേക്ഷിച്ചുപോയ
അനാവശ്യവസ്ത്ക്കൾക്കരികിൽനിന്നും
ഹൃദ്സ്പന്ദനങ്ങൾ പോലെ
മനോഹരമാം കാവ്യസ്പന്ദങ്ങൾ
തേടി ഞാനൊരു ശരത്ക്കാലസന്ധ്യയിൽ
മുനമ്പിനരികിലൂടെ നക്ഷത്രങ്ങൾ
കവിതയെഴുതുമാകാശവും
കണ്ടു മെല്ലെ നടന്നു.....

Monday, December 10, 2012

നക്ഷത്രങ്ങളുടെ കവിത

വർഷങ്ങൾക്ക് മുൻപൊരു
ശരത്ക്കാലസന്ധ്യയിൽ
പ്രകാശഭരിതമാം
എന്റെ മൺദീപങ്ങൾ
ശിരോപടങ്ങളും
നിഴലുകളും ചേർന്നുടച്ചു
ദീപങ്ങളിൽ

എന്റെ ഹൃദ്സ്പന്ദങ്ങളുണ്ടായിരുന്നു
എന്റെ കാവ്യസ്പന്ദങ്ങളുണ്ടായിരുന്നു..

ഋതുഭേദങ്ങൾക്കരികിൽ
വർണ്ണവിന്യാസങ്ങൾക്കരികിൽ
ശിരോപടങ്ങൾ മുഖങ്ങളാവുകയും
നിഴൽപ്പൊട്ടുകൾ
വർത്തമാനത്തിൻ അച്ചടിമഷിയിൽ
തുളുമ്പിവീഴുകയുമുണ്ടായി...
 

വീണ്ടും ഞാൻ സന്ധ്യാദീപങ്ങൾ
തെളിയിച്ചു
കാലത്തിനും,
ശിരോപടങ്ങൾക്കുമുടയ്ക്കാനാവാത്ത
ആകാശനക്ഷത്രങ്ങളിൽ..


 ദിനങ്ങളിലൂടെ, 
സംവൽസരങ്ങളിലൂടെ...

എന്തിനെന്നറിയാതെ
കയുടെ ചിലമ്പുമായ്
ചുമപ്പിൽ മുങ്ങി
വെളിച്ചപ്പാടിനെപ്പോലെ
അവൻ മുന്നിലുറഞ്ഞുതുള്ളി
ആൾക്കാർ കണ്ടത്ഭുതപ്പെട്ടു..

എന്റെ മനസ്സ് പറഞ്ഞു
 'എത്ര താഴ്ന്ന പ്രകടനം'
ഹൃദയം മനസ്സിനോട് പറഞ്ഞു..
 'എന്റെ കാവ്യസ്പന്ദങ്ങളെയുലച്ചുടച്ച്
ചില്ലുകൂടിലിട്ടതും തികയാഞ്ഞ്
അവന്റെയൊരു പ്രകടനം..'
 

അവന്റെ പ്രകടനങ്ങളുടെ
താഴ്ന്ന നിലവാരം സഹിക്കാനാവാതെ
ഹൃദയവും മനസ്സും ചേർന്ന് 

പിന്നീടെഴുതി
ആകാശത്തിൻ കാവ്യം,
നക്ഷത്രകാവ്യം,
ശരത്ക്കാലകാവ്യം,
സമുദ്രകാവ്യം,
ഹൃദ്സ്പന്ദനങ്ങൾ,
സ്മൃതിവിസ്മൃതികൾ,
ഭൂരാഗമാലിക,
സന്ധ്യാദീപമന്ത്രങ്ങൾ..
അപ്പോഴേയ്ക്കും
പലേ ഋതുക്കളും
ദിനങ്ങളിലൂടെ, സംവൽസരങ്ങളിലൂടെ
മാഞ്ഞുതീർന്നിരുന്നു.....





സ്മൃതിവിസ്മൃതികൾ


 

















ഇവർ പുരാതനർ!
മറഞ്ഞ കാലത്തിനുറവിടങ്ങളിൽ
സമാധിയായവർ
ഇവരച്ഛനമ്മ;
വിളക്കുകൾ പോലെ
പ്രകാശമായെന്നയുണർത്തിയോർ
സ്നേഹക്കുടത്തിലായ്
തീർഥജലം നിറച്ചവർ
ഇവർ സനാതനർ
സുകൃതപുണ്യത്തിന്നയനിയിലെന്നെ
കടഞ്ഞെടുത്തവർ
ഇവർ ഗുരുക്കന്മാരുരുളിയിലരിനിറച്ചെന്റെ
നാവിൽ ഹരിശ്രീയോതിയോർ
വിരലിൽ വിദ്യതന്നിലച്ചോറൂട്ടിയോർ
പ്രകൃതിയെകണ്ടു പഠിക്കെന്നോതിയോർ
പുരോഢാശഹവ്യമുരുക്കിയെന്നുടെ
മിഴിയിലേറ്റിയോർ
ഹൃദയപർവങ്ങളുയർത്തിയോർ
വീണാമധുരതന്ത്രികൾമുറുക്കിയോർ
ഹൃത്തിൻ ശ്രുതിയറിഞ്ഞവർ
ശ്രുതിയിലെ സ്നേഹമിഴിവുമായൊരു
കടലുപോലെന്നിലൊഴുകിയോർ
പിന്നെ വചനം തന്നവർ, വയമ്പുതന്നവർ
പുലർപ്രഭയാകെ വിതറിയോർ
വിശ്വപ്രപഞ്ചത്തെ കാട്ടി
കനവു തന്നവർ
ഇവർ സ്മരേണ്യരെൻ വിരലുകൾക്കുള്ളിൽ
പുനർജനിയായിയുണർന്നവർ
വാനക്കുടക്കീഴിലെന്ന പരിരക്ഷിച്ചവർ
ഋതുക്കളൊന്നാകെയിതളടർത്തിയെന്നരികിലായ്
കാണാനൊരുക്കിവച്ചവർ
കർമ്മവിഷാദയോഗങ്ങളുടച്ചവർ
കൃഷ്ണപ്രിയം വളർത്തിയോർ
മുരളികയ്ക്കുള്ളിൽ മനസ്സിനെ
ചേർത്തുവിളക്കിയോർ
കർമ്മപ്രയാഗയിലെന്നെയൊഴുക്കിയോർ
ഇവർ അനശ്വരർ!
ജപമന്ത്രംപോലെയുരുക്കഴിക്കേണ്ടോരനാദി
നാദത്തെയറിഞ്ഞവർ പൂജാമുറിയിലേറ്റേണ്ട
ത്രികാലമന്ത്രങ്ങൾ
ശിരോകവചം താഴ്ത്തിഞാൻ നമിക്കട്ടെ
വീണ്ടുമമൃതുതുള്ളിതന്നുറവ
പോലവരുണരട്ടെയെന്റെ
വിരൽതുടികളിൽ...


Saturday, December 8, 2012


 നക്ഷത്രങ്ങളുടെ കവിത
 
അക്ഷരങ്ങളുലയും
വർത്തമാനകാലമേ
ഒരുടുക്കിൽ പ്രഭാതത്തിൻ
സാമവേദസംഗിതമുണരും നേരം
എഴുതിയെഴുതി
ദിനങ്ങൾക്കരികിലും
ജാലകവാതിലിനരികിലും

നിഴലിൽ കാണാനാവുന്നു
ഓർമ്മളുടെ ചില്ലുതരികളെയ്യും
അദൃശ്യ ആവനാഴികൾ...

ചന്ദനസുഗന്ധമൊഴുകും
സോപാനത്തിനരികിൽ
ഭൂമിയുടെ മന്ത്രം..
അക്ഷരകാലമുടയും
കൽ മണ്ഡപങ്ങൾക്കരികിലൂടെ
ഋതുക്കളിലൂടെ
സായാഹ്നവും കടന്ന്
സായന്തനത്തിനരികിലെത്ര
നക്ഷത്രങ്ങൾ...
കവിതെയഴുതും
നക്ഷത്രങ്ങൾ...




Friday, December 7, 2012

ആത്മാവിൻ സ്പന്ദനലയം

പ്രഭാതത്തിൻ
സാധകലയത്തിനരികിലും
പലേ യുദ്ധങ്ങളും
എങ്ങനെയുണ്ടാവുന്നെവെന്ന്
ഇന്നെനിക്കറിയാം
പ്രണയം പോലും പ്രതിഛായയ്ക്ക്
മാറ്റുകൂട്ടും വിൽപ്പനനൂലിൽ
തുന്നിക്കൂട്ടി ധരിക്കും
പുതിയ യുഗത്തെ
കണ്ടി
ന്ന് ഞാനത്ഭുതപ്പെടുന്നുമില്ല
കണ്ടുതീർന്ന മുഖങ്ങളിലെ
നിറഭേദങ്ങളും
കണ്ടുതീരാത്ത വിധിരേഖകളും
നിർമ്മത്വത്തി

പുതപ്പേ
കും
ശീതകാലപ്പുരയിൽ
സൃഷ്ടിയുടെ തളിരിലയിൽ
ഞാനെഴുതുമ്പോൾ
മുന്നിലൊഴുകിയൊഴുകിനീങ്ങും
ദിനങ്ങളേ

ഉപദ്വീപിൻ സാഗരങ്ങൾക്കരികിലും
കെയ്റോ മുതൽ ഗാസയിലെ
തുണ്ടുമൺഭൂമി വരെയും
അശാന്തിമന്ത്രമുണരുന്നത് 

ഞാൻ കണ്ടുകൊണ്ടേയിരിക്കുന്നു
മിഴിയിലെ നക്ഷത്രങ്ങളിൽ
പ്രകാശമുണരു സന്ധ്യയിലും


എനിക്കറിയാം
എന്റെയാത്മാവിൻ
സ്പന്ദനലയം
ഒരു കാവ്യം പോലെ
മനോഹരമെന്ന്...

Thursday, December 6, 2012

 മുദ്ര

ഡിസംബറിലുറയാത്ത
എന്റെയാത്മരോഷം
ഒഴുകിതീരട്ടെ
മറ്റുള്ളവരെ വലയിട്ടു
ചില്ലുകുപ്പിയലടയ്ക്കുമ്പോൾ
അയാൾ മറന്നിരുന്നു
ദൈവത്തിന്റെ മുഖം..
നടന്നുനീങ്ങും കാല്പദങ്ങളിലെ
ഭൂമൺ തരികൾക്കപ്പുറം
നീതിയുടെ പുസ്തകശേഖരത്തിൽ
അയാളെഴുതിചേർത്ത
അന്യായപത്രിക
ഭൂമി ആകാശവാതിനരികിൽ
വയ്ക്കുന്നു..
പതിനാലുവർഷം
വനവാസത്തിലുറങ്ങട്ടെ ഭൂമി
രാജ്യവും അന്യായവും
അയാളുടെ കിരീടത്തിലിരിക്കട്ടെ
രാജ്യമില്ലെങ്കിലും, ആയിരം
സ്തുതിപാഠകരില്ലെങ്കിലും
അയാളുടെ അന്യായസാമ്രാജ്യത്തിൽ
ഭൂമിയുടെ മുദ്രയുണ്ടാവില്ല..



ഋണപ്പാടിന്റെ  
പഴയകാലനിഴപ്പൊട്ടുകൾ

എങ്ങനെയെങ്കിലും
പോയകാലമൊന്നു
തീർന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
അതെങ്ങെനെ
നന്നായി നടന്നുനീങ്ങാനൊന്നും
പുഴയ്ക്കറിയില്ലല്ലോ
അരികിലുള്ളതിനെയൊക്കെ
ഒഴുക്കി നാശമാക്കി
നടന്നാലല്ലേയതിനു
സുഖമുണ്ടാവൂ
നിധിശേഖരങ്ങളടക്കി
ശാന്തമായുറങ്ങാനൊരുങ്ങിയ
സമുദ്രത്തിനരികിലെത്തി
ഒഴുകിയ വഴിയിലെവിടെയോ
കയത്തിലൊതുക്കിയ
കല്ലുകൾ, ചില്ലകൾ
ഇവയൊക്കെയുമായ്
സമുദ്രത്തോടൊരു യുദ്ധം..
വേണ്ട വേണ്ട എന്ന്
സമുദ്രം പലേവട്ടം പറഞ്ഞു
എന്നിട്ടുമൊഴുകിയൊഴുകി
തലതെറ്റിയൊടുവിൽ
കണ്ടുതീർന്ന ദിക്കിന്റെ
ഉപസംഗ്രഹം..

സ്വരങ്ങളേ!!
എനിക്കെന്റെ
പഴയ ഗാനങ്ങൾ പ്രിയം
ഭൂമിഗീതങ്ങൾ പ്രിയം
പുഴയ്ക്കറിയാനൊരിക്കലുമാവാത്ത

മുനമ്പിൻ തീരങ്ങൾ പ്രിയം..

ന്നെയിന്തിനീയുഗങ്ങൾ
പ്രകോപനത്തിനഗ്നിതൂവി
രോഷപ്പെടുത്തുന്നു.
ഋണപ്പാടിന്റെ
പഴയകാലനിഴൽപ്പൊട്ടുകൾ
മാഞ്ഞുതീരാത്തതെന്തേ??





Wednesday, December 5, 2012

 നക്ഷത്രങ്ങളുടെ കവിത

ഇടവഴിയും കടന്നാദിതത്വത്തിന്റെ
പടവുകൾ താണ്ടിനടന്നുനീങ്ങും
മനസ്സൊരു നേർത്ത കനവിന്റെ
കാവ്യസ്വപന്ദത്തിലായെഴുതീ
പലേ ദിനമതിലും 

നിറം ചേർത്തൊരഴലും 
ചരിത്രവും മങ്ങിയെന്നാകിലും
നിറുകയിൽ തീതൂവി
നീങ്ങിയോരാധാരശിലകളിൽ
നിന്നുമുതിർന്നൊരക്ഷരങ്ങളിൽ
ഹൃദയം തിരഞ്ഞു ജ്വലിക്കുന്ന
നക്ഷത്ര മിഴിയിലെ കാവ്യം;
മൊഴിക്കുള്ളിലേറിയോരിടവേളകൾ
ഗ്രഹചുറ്റിൽ കടഞ്ഞുതീർന്നൊരു
യുഗം, ചുറ്റും കടപ്പാടുകൾ
തീർത്ത വലയങ്ങൾ
പണ്ടേ പറഞ്ഞുതീർന്നു
മുകിൽക്കഥകൾ;
രുദ്രാക്ഷത്തിലെവിടെയോ
വീണ്ടും ജപം തുടരും വിധിയൊരു
കോണിൽ വീണ്ടും ത്രിദോഷങ്ങൾ
നേദിച്ചു മറയവേ
ഞാനുമുണർന്നു വീണ്ടും
വാനിലൊഴുകിയെൻ നക്ഷത്രകാവ്യങ്ങൾ
പിന്നെയീ വഴിയിലെ പുൽനാമ്പുകൾ
പോലുമറിയാതെയൊഴുകീ ഞാൻ
വീണ്ടും ശരത്ക്കാലഭംഗിയിൽ...
നക്ഷത്രങ്ങളുടെ കവിത

ആകാശത്തി മനോഹരമാം
മേൽക്കൂരയ്ക്കരികിലിരുന്ന്
കരിന്തിരി കത്തിക്കെടാറായ
എന്റെ മൺ വിളക്കുകൾ
വീണ്ടും തെളിയിച്ച  നക്ഷത്രങ്ങളേ

സമുദ്രമേറിയൊഴുകിമാഞ്ഞ
തീരങ്ങളിൽ,
അസ്തമയത്തിനിരുട്ടിൽ മങ്ങിയ
എന്റെ സ്വപ്നകാവ്യങ്ങളിൽ
അമൃതുതൂവിയ മഴതുള്ളികളിൽ
ഋതുക്കൾ മാറ്റിച്ചുറ്റിയ
നിറങ്ങളിൽ
ആയുർദൈന്യങ്ങൾ ജപം
തുടരുമ്പോൾ
നെടുകെ മുറിഞ്ഞ പതാകയിൽ
നിന്നൊഴുകും
അഗ്നിവർണ്ണം ശരത്ക്കാലത്തിലലിയുമ്പോൾ
എഴുതിതീരാത്ത കഥകളിലേയ്ക്ക്
കല്പനകളിലേയ്ക്ക്
എന്റെ സ്വപ്നങ്ങൾ വിലയിട്ടെടുത്ത
അമാവാസിക്കുമപ്പുറം
ഞാനുണരും പ്രഭാതത്തിൻ
നിസ്സംഗതയിൽ
എവിടെയാണാവോ
ചന്ദനം തണുക്കും മനസ്സുമായ്
ഉപദ്വീപിനുൾക്കടലിൽ
എന്റെ ഹൃദ്സ്പന്ദനങ്ങൾ
നക്ഷത്രങ്ങളുടെ കവിതതേടി

യാതയായത്.....

Tuesday, December 4, 2012

 മഴ

എവിടെയോ മാഞ്ഞുതീരാതെ
ജനൽവാതിലരികിൽ നിന്നൂ
ഗ്രഹദോഷങ്ങൾ
പിന്നെയീ മഴവീണുകുളിരും
ഡിസംബറിന്നരികിൽ
ഞാനെഴുതീ മനസ്സിന്റെ
കാവ്യരൂപങ്ങളെ
കനൽതൊട്ടു പണ്ടേ നിറഞ്ഞ
ത്രിനേത്രത്തിലെവിടെയോ
മാഞ്ഞു പുരാണങ്ങൾ
വാതിൽക്കലൊളിപാർത്തിരുന്നൂ
മനുഷ്യദുരാഗ്രഹം
അഴൽതിന്നൊരഴിമുഖമതിനരികിലായെന്റെ
കദനം കടൽത്തീരമെഴുതിമായ്ക്കും
ശംഖിലെവിടെയോ ലോകം തിരിഞ്ഞു
നിഴൽപ്പാടിലെഴുതിയോരാധികൾ
കണ്ടുതീരും ഭൂവിനരികിലിരുന്നു
ഞാനെഴുതിയാകാശത്തിനരികിൽ
നക്ഷത്രങ്ങൾ കാവ്യം രചിച്ചു
മറയിട്ടുനീങ്ങും മനസ്സുകൾ
ഗോപുരപ്പടിയിലായെന്നേയുടച്ചു
വിശ്വാസങ്ങളെഴുതിയും മായ്ച്ചും
ത്രിലോകങ്ങളിൽ നിന്നുമൊഴുകി
പലേ നിറപ്പാത്രങ്ങൾ
പിന്നെയെൻ മനസ്സിലെ സന്ധ്യയിൽ
തിരിവയ്ക്കുവാനാർദ്രമിഴിയിലെ
നക്ഷത്രകാവ്യങ്ങളൊഴുകവേ
മഴയെത്തി വീണ്ടും ഡിസംബറിൽ
ഞാനെന്റെ മൊഴിയിലായ് ചേർത്തു
മഴക്കാലരാഗങ്ങൾ...


Thursday, November 29, 2012

നക്ഷത്രങ്ങളുടെ കവിത...

ശിലകൾക്കുള്ളിൽ
ലിഖിതങ്ങളായ് മറഞ്ഞോരു
ചെറിയ സങ്കല്പങ്ങൾ,
മുദ്രകൾ, പതാകകൾ..
വഴിയിൽ പലേ ഋതുചിത്രങ്ങളതിൽ
മഴക്കെഴുതാനറിയുന്ന
സ്വരങ്ങൾ, ഭൂരാഗങ്ങൾ..

 
കടം തീർത്തിറങ്ങിയ
കാവിയിൽ മുങ്ങും
കടൽക്കരയിൽ തുളുമ്പുന്ന
ശംഖിലെ സ്വപ്നങ്ങളും
മിഴിക്കുള്ളിലായ് വീണ്ടും
വിരിയും നക്ഷത്രങ്ങളെഴുതും
കവിതപോലെന്റെ
ഹൃദ്സ്പന്ദങ്ങളും...


അഴലിന്നഴിമുഖമതുപോൽ
മഷിവീണു നനയുന്നതു
ചക്രവാളത്തിൻ ശിരോദൈന്യം..
വിരലിൽ ദ്രുതമനുദ്രുതവും
ലയം തെറ്റിയെഴുതാൻ മറന്നോരു
വിസ്മയചിഹ്നങ്ങളും..
സമപാദങ്ങൾ തടുക്കെടുത്തു
തുടികൊട്ടിയുണർത്തും
ശരത്ക്കാലമെത്രയോ
മനോഹരം..


മുകിലിൻ തുമ്പിൽ
തട്ടിയുടഞ്ഞ മഴക്കാലമൊഴിയിൽ
നീരാടിയ മനസ്സേ
കിഴക്കിന്റയരികിൽ
നക്ഷത്രങ്ങൾ കാവ്യമോതുമ്പോൾ
വീണ്ടുമെഴുതിതുടങ്ങുക
മുനമ്പിൻ സങ്കീർത്തനം.....

Wednesday, November 28, 2012

നക്ഷത്രങ്ങളുടെ കവിത

ഇടനാഴിയിലെ
കാൽപ്പദങ്ങൾക്കപ്പുറം
ജാലകവാതിലനരികിലെ
മർമ്മരങ്ങൾക്കപ്പുറം
കാവ്യസ്പന്ദനങ്ങളിൽ
സ്വപ്നം നെയ്യും
ശരത്ക്കാലമേ
എത്ര മനോഹരമീ പ്രപഞ്ചം
ലോകവാതായനങ്ങൾ
തുറന്നൊരു പ്രകാശം തൂവും
നക്ഷത്രവിളക്കുമായ്
എന്നെമൂടും അക്ഷരങ്ങളേ
നൂറ്റാണ്ടുകൾ തൂവിയ
കൽത്തരികളിലൂടെ
നടന്നുനീങ്ങുമ്പോഴും
ചിലമ്പിലുലയും
കവിതപോൽ മനോഹരമാം
നാദധാരയിൽ
ഹൃദ്സ്പന്ദനങ്ങൾ
മന്ത്രിക്കുന്നു..
കാറ്റിൻ മർമ്മരം
ശംഖിലുണരും കടലിൽ...
നക്ഷത്രങ്ങൾ കവിതയെഴുതും
മൊഴിയിൽ
എത്രയോ സന്ധ്യാദീപങ്ങൾ...

Tuesday, November 27, 2012

നക്ഷത്രങ്ങളുടെ കവിത

അക്ഷരങ്ങളൊഴുകും
വിദ്യാപീഠങ്ങളിൽ
പാരിജാതപ്പൂവിതളിൽ
എന്നെ മൂടും ശരത്ക്കാലമേ
കസവുനെയ്തു മനസ്സിൽ
ദീപങ്ങൾ തെളിയും
അശോകപ്പൂവിതൾസന്ധ്യയിൽ
ഉടഞ്ഞ കുടങ്ങളിറ്റുവീണ
മഴയെഴുതിയ
പഴേ കവിതകളിലൂടെ
ഗ്രാമം നീട്ടും ചന്ദനസുഗന്ധത്തിൽ
ഞാനിരുന്നെഴുതുമ്പോൾ
ചുരുങ്ങിയ ഗ്രഹദൈന്യങ്ങൾ
ഗ്രന്ഥപ്പുരയിൽ മറയുമ്പോൾ
എഴുത്തോലയിലൂടെ
അശാന്തിയുടെയമരം
തുഴഞ്ഞുനീങ്ങിയ
ഇടവേളയ്ക്കപ്പുറം
നൂൽചുറ്റുകളിൽ
നിന്നടർന്നുവീണ രുദ്രാക്ഷങ്ങൾ
കടൽത്തീരത്തൊഴുകുമ്പോൾ
ലോകത്തിനിരുണ്ട ത്രിദോഷത്തിനരികിൽ
പ്രകാശം തൂവി
നക്ഷത്രങ്ങൾ വീണ്ടും
കാവ്യം രചിക്കുന്നു...

Sunday, November 25, 2012



നക്ഷത്രങ്ങളുടെ കവിത


ലോകത്തിനൊരിതളിൽ
ചില്ലുതരികളിലുലഞ്ഞു മുറിഞ്ഞ
ഹൃദ്സ്പന്ദങ്ങളിലമൃതുതൂവിയ
മഴ
കൈയിലിറ്റുവീണ മഴതുള്ളികളുടെ
സ്നേഹകാവ്യം
അധികനിറങ്ങളില്ലാതെ
ആധികളില്ലാതെ
തളിർക്കുമിലതുമ്പിലൊഴുകും
നിസ്വാർഥസ്പർശം...

നിർണ്ണയങ്ങൾക്കപ്പുറം
മനസ്സിലുതിരുക്ഷരങ്ങൾ
ഉലഞ്ഞുതീർന്ന
ഒരു ഋതുവിനപ്പുറം
കൽസ്തൂപങ്ങളിൽ വിരിയും
കവിത...
നടന്നുനീങ്ങുമ്പോൾ
മിഴിയിൽ പൂപോലുണരും
നക്ഷത്രങ്ങളേ!
പവിഴമല്ലിപ്പൂവിതളിൽ വിരിയും കാവ്യസ്പന്ദങ്ങളിൽ
തിളങ്ങിയാലും

Saturday, November 24, 2012


നക്ഷത്രങ്ങളുടെ കവിത

അനന്തതയിൽ ആകാശനക്ഷത്രങ്ങൾ
തൂവും പ്രകാശത്തിലുണർന്ന
അക്ഷരങ്ങളെ
മനോഹരമാം ഭൂമിയുട
പ്രഭാതകാവ്യങ്ങളിലുണരും
എന്റെ ഹൃദ്സ്പന്ദനങ്ങളിലെ
സ്വരങ്ങൾക്കരികിൽ
അടർന്നു ചിന്നിയ
ഓർമ്മചിറ്റുകളിൽ
കഥ നെയ്തുനീനീങ്ങും
മുഖാവരണങ്ങൾ
കണ്ടുനിൽക്കും 
ശരത്ക്കാലമേ
ദൃശ്യാദൃശ്യമാം
ഋതുഭേദങ്ങളിൽ
ആഴിയിലെയഗ്നിചിറ്റുകൾ
കൈയിലേന്തിയതിലൊരു
നനുത്ത സ്വപ്നം നെയ്യുമ്പോൾ
മിഴിയിൽ വീണ്ടും
നക്ഷത്രങ്ങൾ കവിതനെയ്യുമ്പോൾ.
എഴുതിതീരാതെ ചുറ്റും
വലം ചെയ്യും ഗ്രഹപ്പിഴകളുടെയരികിൽ
ഓർമ്മചിറ്റുകൾ നിവേദിച്ചുനീങ്ങും
കാലഘട്ടങ്ങളിൽ 
ഞാനീ മുനമ്പിനരികിൽ
വീണ്ടും നക്ഷത്രങ്ങൾ 
കവിതെയെഴുതുന്നതും ,
സന്ധ്യാദീപത്തിൽ
അഗ്നിയുടെ മന്ത്രങ്ങൾ
പൂവുപോൽ വിരിയുന്നതും
കണ്ടിരിക്കാം...

Saturday, November 17, 2012

നക്ഷത്രങ്ങളുടെ കവിത

 ഋജുരേഖകൾക്കുള്ളിൽ
മറഞ്ഞൂ പലേയുഗമതിലും
കണ്ടൂ പശ്ചിമാംബരകമാനങ്ങൾ
നിഴലിൽ നിന്നും നടന്നൊരു
ലോകത്തിൽ കാവ്യമെഴുതീ
നക്ഷത്രങ്ങൾ
സന്ധ്യതൻ ദീപങ്ങളിൽ...


കിഴക്കിനൊരു തുടം
വിപ്ലവം തൂവി വിധി നടന്നൂ
പിന്നെ ഞാനുമെഴുതീ
മിഴിക്കുള്ളിലൊഴുകും
കടലിന്റെ ശ്രുതിയിൽ;
ശരത്ക്കാലമതിനുള്ളിലായ്
ചേർത്തുവച്ചെന്റെ സ്വപ്നങ്ങളെ
തെളിഞ്ഞു മിന്നും വാക്കിലൊഴുകീ
മഴ, പിന്നെയതിലും തൂവി
ഞാനെൻ നനുത്ത കനവുകൾ
ഒടുവിലൊരു പ്രദോഷത്തിന്റെ
രുദ്രാക്ഷത്തിലുണർന്നു
കാവ്യസ്പന്ദമരികിൽ
ഞാനും മൊഴിയതിലായ്
ചേർത്തു വില്വപത്രങ്ങൾ
വിഭൂതിയും.....


വിലങ്ങിൽ തൂങ്ങും പഴേയോർമ്മകൾ
ജന്മാന്തരദുരിതം പോലെ
പിന്നിലൊഴുകീ, കാലത്തിന്റെയടുപ്പിൽ
പുകഞ്ഞെത്ര നിറങ്ങൾ
പിന്നെ മനസ്സതിലും മാഞ്ഞു
നിറക്കൂട്ടുകൾ, സംഘർഷങ്ങൾ..


ചുമരിൽ തൂക്കിക്കെട്ടിയൊരു
മേൽ വിലാസത്തിനരികിൽ
പതാകകൾ താഴ്ന്നുപോയ്
വിരൽതുമ്പിലൊഴുകും കടലിൽ
നിന്നുണർന്നു ദ്രുതം
സ്മൃതിയതിന്റെയിലച്ചീന്തിൽ
ഒരു നീർക്കണം

പിന്നെയെഴുതിതീർത്തു
പഴേ ഋണങ്ങളാകാശവും...

 
മഴപെയ്തൊഴുകിയ മനസ്സിൽ
നിന്നും വീണ്ടുമുണർന്നു
ഭൂവിൻ പാരിജാതങ്ങൾ,
ഭൂപാളങ്ങൾ...
ഒടുവിൽ ലയം തെറ്റിയിടറും
സായാഹ്നത്തിനയനിക്കുള്ളിൽ
നിന്നുമുണർന്നു നക്ഷത്രങ്ങൾ..
....

Tuesday, November 13, 2012


നക്ഷത്രങ്ങളുടെ കവിത

എഴുതിതീർക്കാനാവതൊഴുകും
കടലേ! നീയൊഴുകൂയെന്നിൽ
മൊഴിയരികിൽ;
നിലാവിന്റെയിതളിലിരുൾ
വിണുകറുക്കുമമാവാസിയിവിടെ
പതിച്ചെത്ര ഋണമുദ്രകൾ
പിന്നെയതിന്റെയരികിൽ
ഞാനക്ഷരങ്ങളെചേർത്തു
വിളക്കിയൊരുശരത്ക്കാലത്തിൻ
സംഗീതമായുണർത്തിയതിലെന്റെ
ഹൃദയസ്പന്ദങ്ങളെ
നിറഞ്ഞുതുളുമ്പുന്ന
കടലേ സ്വരങ്ങളിലിരുൾ
വീഴ്ത്തിയോരെല്ലാമകന്നു
നക്ഷത്രങ്ങളെഴുതും
വഴിയിലെയാകാശമതിൽ
ഞാനുമെഴുതാം സർഗങ്ങളെ
ഇവിടെ മൺദീപങ്ങളതിലെ
പ്രകാശത്തിലിനിയും
നിറയ്ക്കാമീമുനമ്പിൻ
മന്ത്രങ്ങളെ

Monday, November 12, 2012




മൊഴി

കാറ്റിനൊരു മന്ത്രം
നടന്നുനീങ്ങും ദിനം
ചേർത്തുവയ്ക്കുന്ന
മുനമ്പിന്റെ ധ്യാനം
ആരോ കറുത്തവാവേറ്റി
നീങ്ങും വഴിയോരത്തു
മെല്ലെ നടന്നുനീങ്ങും
ദീപമാലകൾ തുന്നും 

കിനാവുകൾ,
കാവ്യത്തിനീരടികൾ
പിന്നെയേതിനും ചില്ലുരയ്ക്കും
കാലഘട്ടങ്ങൾ...
 

മേൽക്കൂരയാകെ
തകർന്നക്ഷരങ്ങളെ
ചേർത്തുനിൽക്കും
ഭൂമിനെയ്യുന്ന സന്ധ്യകൾ
കാറ്റിനോടൊപ്പം
ഋണപ്പാടിലോടും ഋതുക്കൾ
പുരാവസ്തുതേടും
പുരാണങ്ങൾ
നീക്കിയും പിന്നെ പുതുക്കിയും
പാതകൾക്കാധികൾ, ദൈന്യങ്ങളായിരം
സങ്കടം..
കാഴ്ചകൾ കണ്ടു നടന്നുനീങ്ങും
കടൽത്തീരത്തിനെത്ര 

മനോഹരകാവ്യങ്ങൾ...

Saturday, November 10, 2012

നക്ഷത്രങ്ങളുടെ കവിത

മഴപെയ്തുതോർന്നോരു
സായന്തനത്തിൽ ഞാനെഴുതീ
മനസ്സിലൊരു മന്ത്രസ്വരം
വഴികൾ നടന്നൊടുവിലീ
കടൽത്തീരത്തിനരികിൽ
തപം ചെയ്തു സത്യം

കരിങ്കല്ലിലെഴുതീ കടൽ
മുനമ്പിന്റെ സങ്കീർത്തനം..

പദനിസ്വനം  തീരമൊഴിയിൽ
മറഞ്ഞു
നിഴലുകൾ മാഞ്ഞൂ
കാവ്യസർഗത്തിന്റെയിതളുകൾ
തേടിയാ സന്ധ്യയും യാത്രയായ്
തിരകൾക്കുമപ്പുറമുൾക്കടൽ
തേടിയെൻ മനസ്സും
പായ് വഞ്ചിയേറി, നിഷാദങ്ങളൊഴുകീ
മുകിൽതുമ്പിലായിരം
നിറുകയിൽ നിനവെണ്ണി, നിമിഷങ്ങളെണ്ണും
ഋതുക്കൾ തന്നിടയിലെങ്ങോ
ദിനം നെയ്തക്ഷരങ്ങളെ
അരികിലെ ചിത്രകമാനത്തിനുള്ളിൽ
ഞാനെഴുതിയെൻ ഹൃദ്സ്പന്ദനത്തിന്റെ
കാവ്യങ്ങളതിലരികിലായിരം
നക്ഷത്രമിഴിയിൽ നിന്നൊഴുകീ
പ്രകാശദീപങ്ങൾ...

Tuesday, November 6, 2012

 നക്ഷത്രങ്ങളുടെ കവിത

എരിഞ്ഞുതീരട്ടെ വിളക്കുകൾ
മൊഴിയ്ക്കരികിലായ്
കാവ്യസ്വരമുണരട്ടെ..
എഴുതിതീരാതെ
മഷിപടരുന്നൊരിടങ്ങളിൽ
നിന്നും നടന്നുനീങ്ങുന്ന
ഋതുക്കളേ മിഴിയതിലൊഴുകുന്ന
കടലുമിന്നൊരു കഥയെഴുതുന്നു..


മറയിട്ട മുഖപടങ്ങളീ

ജനൽപ്പടിയിലേറ്റുന്നു
കറുത്ത വാവുകൾ
കദനമെന്നതിന്നൊരു കല്ലിൻ തരി
ഹൃദയമേറ്റുന്നതറിവിന്റെനാളം...


മറവിയിൽ വീണുചിതറിയ
മുഖപടങ്ങളാകെവെ കരിഞ്ഞുതീരുന്നു
വെയിലിന്റെ സ്വർണ്ണതരികളിൽ
നിന്നും പകലെഴുതുന്നു
പലേ സർഗങ്ങളും..


എഴുതിമിന്നുന്നനിനവുകൾക്കുള്ളിലൊരു
ദീപാവലി വിളക്കുവയ്ക്കുന്നു
മിഴിയിലെ മഴയൊഴിയുന്നു
ചുറ്റും പവിഴമല്ലികൾ
തണലൊഴുക്കുന്നു

വിരലിൽ നിന്നൊരു
ശരത്ക്കാലഗാനമുണരുന്നു
വീണ്ടും തുളസി പൂക്കുന്നു...



അറകളിൽ നെല്ലിൻ കതിർക്കണങ്ങളിൽ
കവിതയേറ്റുന്ന പ്രഭാതമേയിന്നീ
കിഴക്കേ വാനിന്റെ
ഹൃദയസ്പന്ദത്തിൽ
നിറച്ചാലും വീണ്ടും കവിതകൾ
കണ്ടുകുളിരും നക്ഷത്രമിഴിയതിൽ
നിന്നുമുണരട്ടെയെന്റെ
മനസ്സിൻ മുദ്രകൾ.......

Sunday, November 4, 2012

 മൊഴി

 
മൊഴിയിലെ തീർഥപാത്രങ്ങളിൽ
വീണൊഴുകുമമൃതിൽ തുടങ്ങി
ഞാനെൻ വീണയിൽ നാദമെഴുതും
സ്വരങ്ങളെ ചേർത്തുവച്ചതിനുള്ളിലൊരു
സാഗരത്തിന്റെ ശ്രുതിചേർത്തുനീങ്ങവെ
പകലിൻ തടങ്ങളിൽ
നിഴലേറ്റിയോടിയോരിടവേളകൾ
മാഞ്ഞു, പിന്നെയെൻ
കാവ്യത്തിനിതളുകൾക്കുള്ളിൽ
ഞാൻ നെയ്തക്ഷരങ്ങളെ..
പണിതു കുലം അരക്കില്ലങ്ങളെങ്കിലും
പവിഴമല്ലിപ്പൂക്കൾ വീണ്ടും വിടർന്നൂ...
നിഴലുകൾക്കരികിലെ
ചില്ലുപാത്രത്തിലായെഴുതി ഞാൻ
വീണ്ടുമെൻ ഹൃദ്സ്പന്ദനങ്ങളിൽ
ഉറുമിയും വീശി നടന്ന യുഗത്തിന്റെ
മകുടവും മങ്ങി, ശിരോപടങ്ങൾ
തീർത്ത വലയങ്ങളിൽ നിന്നകന്നു ഭൂമി
മിഴിയിലെ വിസ്മയം നക്ഷത്രഗാനങ്ങൾ
മൊഴിയിലെ വിസ്മയം
ശാന്തിനികേതനം

Wednesday, October 31, 2012

 മഴ

മഴയിൽ നിന്നെഴുതി ഞാനൊരു നേർത്ത
കസവുപോലുണരുമാകാശത്തിനിതളിൽ
മഴയ്ക്കുള്ളിലൊരു സ്വപ്നതാരകം
പൂവിട്ടു, ഹൃദയത്തിലൊഴുകീ
മഴചിന്തുകൾ, പിന്നെ 

മൊഴിയിലേയ്ക്കൊഴുകീ
കടൽ; കാവ്യഭാവവും സർഗവും...
പടവുകൾ മെല്ലെ കടന്നു
നീങ്ങും ദിനപ്പെരുമകൾ
കണ്ടുകണ്ടേതോ പഴേകാല
നിലവറയ്ക്കുള്ളിൽ
സ്വരങ്ങളെ തേടിയോരിടവേളകൾ
കടന്നാദിവേദത്തിന്റെ
സ്മരണയും മായുന്നൊരീ
മഴക്കാലത്തിലിനിയെന്തിനതിരാത്രമീ
മണ്ഡപങ്ങളിൽ നിറയുന്ന
പകലിന്റെ ശരറാന്തലിൻ
തുമ്പിലൊഴുകും പ്രകാശസ്വരങ്ങൾ
പഴേകാലമെഴുതിയിട്ടോരു പുരാണങ്ങൾ
പിന്നെയീ മിഴിയിൽ മഴതുള്ളികൾ
പെയ്തു തോരുന്നൊരുണർവിന്റെ
ഗ്രാമസംഗീതം....

Monday, October 29, 2012

 നക്ഷത്രങ്ങളുടെ കവിത
 
മൊഴിയിലൊഴുകീ കടൽ
ശംഖിൽ നിന്നും വിരൽതുടിതേടി
വന്നു പ്രപഞ്ചം
മഹാവേദമിതൾവിടർത്തും
വ്യോമസീമയിൽ നിന്നു ഞാൻ
മിഴിയിലെ നക്ഷത്രമെഴുതുന്ന
കവിതയിൽ നിറയെ സ്വപ്നങ്ങളെ
നെയ്തുനെയ്തിരുൾ മാഞ്ഞ
പകലിന്റെ ദീപപ്രകാശത്തിലേറിയീ
വഴികൾ നടന്നൂ പലേദിക്കുകൾ കണ്ടു
ഹൃദ്സ്പന്ദനത്തിന്റെ
ശ്രുതിയിലൊരു സർഗമായ് മാറി 

ഋതുക്കളിൽ പ്രകൃതിയെ
 ചേർത്തുവച്ചെഴുതീ
പ്രകാശത്തിനിതളിൽനിന്നും
വിളക്കേറ്റിയതിന്നരികിലൊഴുകുന്ന
കാറ്റിന്റെ ദലമർമ്മരം,
ജീവനൊഴുകുന്ന ഭൂവിൽ
തുടിക്കുന്ന ഗാനം
മഹാതത്വഭാവങ്ങളെഴുതും
മുനമ്പിന്റെ മന്ത്രം..
അരികിൽ മഴതുള്ളികൾ
വീണുകുളിരുന്നൊരരളികൾ
പുൽനാമ്പിലൂറുന്ന മുത്തുകൾ
വെയിൽ തണുക്കും
സന്ധ്യയരികിൽ,
പ്രദോക്ഷത്തിനഭിഷേകപാത്രം
നിറയ്ക്കും ത്രികാലങ്ങൾ
എവിടെയൊ മാഞ്ഞുതീരുന്ന
കാർമേഘങ്ങളരികിൽ
സമുദ്രത്തിനാന്ദോളനം
ഇടവഴിതിരിഞ്ഞുനീങ്ങും ഗ്രാമമേ;
വാനിലുണരുന്ന നക്ഷത്രകവിതകൾ
കണ്ടുകണ്ടെഴുതിയാലും
ചന്ദനം പോലെ സൗമ്യമാം
നിനവുകൾ, പിന്നെയെൻ
ഹൃദ്സ്പന്ദനത്തിലെ
ശ്രുതിചേർത്തുവയ്ക്കാം
കിഴക്കേ പ്രഭാതങ്ങളുണരുന്ന
തുളസീവനങ്ങളെ കണ്ടുകണ്ടെഴുതുന്ന
നക്ഷത്രഗാനമാകാം...

Thursday, October 18, 2012

 മൊഴി
 
എത്ര ഋതുക്കൾ തടം തീർത്തു
പാകിയതെത്ര നിഴൽ
പിന്നെയത്രയും കാലമെൻ
ജാലകവാതിലിലെത്തി
നിന്നോരു പുരാണങ്ങൾ
കണ്ടുകണ്ടെത്രദിനങ്ങൾ
നടന്നൂ, മറന്നുതീർന്നെത്ര
മുഖങ്ങൾ, ശിരോപടങ്ങൾ
പിന്നെയത്രയും താഴ്ന്ന
പതാകകൾ, തീരങ്ങളെത്തി
നിൽക്കും മുനമ്പേറിയ സാഗരം
എന്നേ ഗ്രഹങ്ങൾ ചുരുക്കും
മിഴിക്കുള്ളിലൊന്നൊഴിയാതെ
നിരന്നൊരാകാശവും
മിന്നിത്തിളങ്ങിയെൻ
സന്ധ്യാവിളക്കിലായ്
വന്നുനിറഞ്ഞൊരാ
നക്ഷത്രഭംഗിയും
ഇന്നും മൊഴിക്കുള്ളിലേറും
മനസ്സിന്റെ വിങ്ങലും
ചില്ലുപാത്രത്തിലെയശ്രുവും
കണ്ടുകണ്ടേന്നേ നിറഞ്ഞ
ഹൃദ്സ്പന്ദത്തിലിന്നും
മരിക്കാതെനിൽക്കും സ്വരങ്ങളേ
എത്രനാളെത്രനാളഗ്രഹാരങ്ങളിൽ
നിത്യജപത്തിലായ് നിൽക്കുമാ
സന്ധ്യയിൽ
കത്തുന്നൊരഗ്നിയിൽ
വീണ്ടും സ്ഫുടം ചെയ്തു
ഹൃത്തിൽ നിറച്ചാലുമെന്റ
സർഗങ്ങളെ....

Wednesday, October 17, 2012

 നക്ഷത്രങ്ങളുടെ കവിത

വേരുകൾ തകർന്നാദിമൂലത്തിലൊരു
മഹാവേദത്തിനിതളിൽ
ഞാൻ തിരഞ്ഞക്ഷരങ്ങളെ...
കനവിൽ നക്ഷത്രങ്ങളുണർത്തീ

വിരൽതുമ്പിനരികിൽ മന്ത്രിക്കുന്ന
കടലിൻ സ്വരങ്ങളെ..
യുഗങ്ങൾ ഭാഗിച്ചൊരു
ചതുർകാലത്തിൻ
ശിരോപടങ്ങൾ നീങ്ങും
ഭൂവിന്നാർദ്രമാം സംഗീതത്തിൽ
മഴതുള്ളികൾ ശ്രുതിയിട്ടുനിൽക്കവെ
ഞാനുമുണർന്നു വീണ്ടും
വിൺതാമരകൾക്കരികിലായ്
അരികിൽ പഴയൊരു ദിനത്തിൻ ദൈന്യം,
ക്ഷേത്രമതിൽക്കെട്ടുകൾ
കണ്ടുതീർന്നോരു നൂറ്റാണ്ടുകൾ
എഴുത്തക്ഷരങ്ങളിലെണ്ണെവീണതിൽ
ഹോമപ്പുരകൾ പണിതെത്ര
യാഗകുണ്ഡങ്ങൾ
മാഞ്ഞുതകർന്നസ്വപ്നങ്ങൾതൻ
പുനരാവൃത്തം, മിഴിയതിലായ്
വിരിഞ്ഞോരു മഴപ്പൂവുകൾ
മൊഴിയതിലായ് തളിർത്തോരു
പാരിജാതങ്ങൾ
പഴേ ദിനങ്ങൾ മാഞ്ഞൂ
സന്ധ്യാവിളക്കിന്നരികിലായെഴുതിതുടങ്ങി
ഞാൻ നക്ഷത്രസർഗങ്ങളെ...

Saturday, October 13, 2012

 മഴ

ഴയ്ക്കെന്നുമൊരേഭാവം
നിഴൽപ്പാടതിലാരോ
എഴുത്തുമഷിമുക്കിയെഴുതീ;
പലേ കഥയതിലും തീരാതെയെൻ
ഹൃദയസ്പന്ദങ്ങളെയടർത്തി
മുറിച്ചാത്മനിർവൃതികൊണ്ടൂ കുലം..
പഴയകഥകളിലൊഴുകീമഴയതിൻ
ഋണപ്പാടുകൾ തീരത്തൊഴുക്കീ,

കടലിന്റെ തിരുനെറ്റിയിൽ
ശംഖാലെഴുതീ കാവ്യം
പിന്നെയെനിക്കു തന്നൂ
തീർഥക്കുടമൊന്നതിൽ
നിന്നുമൊഴുകീ
സ്വരങ്ങളെന്നാത്മാവിൻ സർഗം
പിന്നെയെഴുതീ ഞാനും മുദ്രാങ്കിതമാം
മുനമ്പിലായ്..
കണക്കുതെറ്റി കാലഘട്ടങ്ങൾ
നീങ്ങും തണൽ മരഛായകൾ
കാറ്റിലുലഞ്ഞു
നിലാവിന്റെയിതളിൽ
നിന്നും കറുപ്പൊഴുകീ
ശരത്ക്കാലമൊഴിയിൽ
വിലങ്ങഴിഞ്ഞുണർന്നൂ

സ്വരങ്ങളും
കണക്കുതീർക്കാൻ ചട്ടക്കൂടുകൾ
പണിതിട്ട യുഗത്തിൻ
കൈയാമങ്ങളറുത്തൂ വസുന്ധര
മിഴിയിൽ നക്ഷത്രങ്ങളെഴുതും നേരം
ഞാനുമുറങ്ങീ സ്വപ്നത്തിലുമുണർന്നു
നറും മഴ...

Thursday, October 11, 2012

 മൊഴി
 
കഥകൾക്കപ്പുറമെ
ലോകമുണരും സ്വപ്നത്തിൽ 
മഴതുള്ളികൾ..
ജാലകമുടച്ചതിലൂടെ
പ്രകോപനത്തിൻ
നിഴൽച്ചായം തൂവി
ശാന്തമാമെൻ കാവ്യസ്പന്ദത്തിൽ
അപസ്വരങ്ങളുടെ അനന്തചിത്രമേകിയ
ശിരോപടമേ നിന്നെ
ഞാൻ മറന്നുതീരട്ടെ..
ചായക്കോപ്പകളിൽ നിറമളന്നു
തൂവിയ വർത്തമാനലിപികളിൽ
മാഞ്ഞുതീരാതെയെൻ
ഹൃദ്സ്പന്ദനങ്ങൾ
ഭദ്രമായ് സൂക്ഷിക്കുമാകാശവാതിലിലെ
ദൈവമേ നീയെൻ വിരൽതുമ്പിലൊഴുകും
കാവ്യക്ഷരങ്ങളിലമൃതു തൂവിയാലും
മനസ്സേ! സായം സന്ധ്യയുടെ
മണ്ഡപങ്ങളിൽ നക്ഷത്രങ്ങൾ
കവിതയെഴുതുമ്പോൾ
ഒഴുകിമായാത്ത കടൽ പോൽ
ശംഖിലുറങ്ങും പ്രണവം പോൽ
മുനമ്പിനരികിൽ
ഞാനിരുന്നെഴുതാം
സന്ധ്യയുടെ സങ്കീർത്തനമുത്തുകളിൽ
ജപമായുണരും ഭൂമിയുടെ
യാത്മാവിന്റെ
മൃദുഗാനങ്ങൾ...

Wednesday, October 10, 2012

നക്ഷത്രങ്ങളുടെ കവിത

ജാലകചില്ലുടഞ്ഞാദിസ്വരം
തെറ്റിയേതോഗ്രഹങ്ങളീ
ഭൂമിയെ ചുറ്റുന്നു
എത്രദിനങ്ങളുപഗ്രഹച്ചിറ്റുകൾ
കുത്തുവിളക്കുകെടുത്തീ
മഴക്കാറിലെത്രയോ
സന്ധ്യകൾ വിങ്ങീ,
നെരിപ്പോടിലെത്രദിനങ്ങൾ
പുകഞ്ഞുതീർന്നു...
വീണ്ടുകീറും ചുമർഭിത്തിയിൽ
ചായത്തിനെണ്ണമില്ലാത്ത
പകർപ്പുകൾ, കണ്ടുകണ്ടെന്നേ
മിഴിയ്ക്കുള്ളിലേറി കടൽ
പിന്നെയൊന്നുമാത്രം
വിരൽതുമ്പിലായ് തൂവലിൻ
സൗമ്യസ്പർശങ്ങളായ്
വീണ്ടും വളർന്നതിൽ
നിന്നും തളിർത്തക്ഷരങ്ങൾ
പ്രദോഷങ്ങളെണ്ണി
രുദ്രാക്ഷങ്ങൾ നീങ്ങി
മനസ്സിലായ്..
ചുറ്റും പറന്നു പലേദിക്കുകൾ,
മുകിൽക്കെട്ടുകൾ തേടീ
ശരത്ക്കാലഗദ്ഗദം
കെട്ടുകൾ തീർക്കും
ഋണപ്പാടുകൾക്കുള്ളിലെത്ര
ഹൃദ്സ്പന്ദങ്ങളെത്രയോ സർഗങ്ങൾ
കത്തുന്നുവോ കടൽ
ചക്രവാളത്തിന്റെ ചിത്രങ്ങളെത്ര
മനോഹരം; പിന്നെയീ
കുത്തുവിളക്കുമായ്
നക്ഷത്രകാവ്യങ്ങളെത്തിനിൽക്കുന്നതിന്നേതു
മുനമ്പിലായ്..
നക്ഷത്രങ്ങളുടെ കവിത


വിശ്വസിനീയമാം
മുഖപടങ്ങൾ തുന്നിയ മുഖം

അവിശ്വസിനീതയുടെ
തീർത്തെഴുത്തുമായ്
നടന്നുനീങ്ങിയനാളിൽ
മഷിതുള്ളികൾ തീർത്തു
ചില്ലുതരികളാലൊരു
മുള്ളുവേലി

എഴുത്തക്ഷരങ്ങളിൽ
അമൃതൊഴുകുമ്പോൾ
പകയുടെ പുകയിൽ
നിഴലെഴുതിയ
അധികപർവം

ഉണർവിനുഷസ്സിൽ
വർത്തമാനകാലത്തിനൊതുകല്ലുകളിലൂടെ
മെല്ലെ മുന്നോട്ടുനീങ്ങുമ്പോൾ
മനുഷ്യത്വത്തിനു ചില്ലുകൂടുപണിത
ഒരു ശിരോപടത്തെയുപേക്ഷിച്ചു
മനസ്സ്..

വിരലിൽ തുളുമ്പിയ
കടലിൽ തീർഥയാത്രയ്ക്കൊരുങ്ങിയ
മുനമ്പിനരികിൽ
ലോകം ചുരുങ്ങിയൊരു
മണൽത്തരിയായി

കടൽചിപ്പികളിൽ കടലെഴുതിയ
കവിതകൾ തീരമേറിയ സന്ധ്യയിൽ
മൺ വിളക്കുകളുടയ്ക്കാൻ
കൽക്കെട്ടിനുപിന്നിൽ
കാത്തുനിന്നതാരോ?

യുഗം തീർത്ത ഹോമകുണ്ഡത്തിൽ
പലതും കത്തിതീരുമ്പോൾ
അഗ്നിസ്ഫുലിംഗങ്ങളിലൂടെ,
വിരൽതുമ്പിലൂടെ
ഹൃദ്സ്പന്ദനങ്ങളിലേയ്ക്കൊഴുകി
നക്ഷത്രങ്ങളുടെ കവിത....

Monday, October 8, 2012

നക്ഷത്രങ്ങളുടെ കവിത...

ഉണരാൻ വൈകും മനസ്സതിന്റെയൊരു
പൂവിലുറങ്ങിപ്പോയി 

സ്വപ്നം നെയ്തോരു നക്ഷത്രങ്ങൾ..
കരിതേച്ചിരുട്ടിനുകാവലായമാവാസിയൊഴുകും
രാവിൽ കണ്ട ദു:സ്വപ്നം പോലെ
കാവ്യമൊരു കൽച്ചീളിൽ തട്ടിയുടഞ്ഞു
നിമിഷങ്ങളതുകണ്ടെഴുതിയതെത്രയോ
കല്പാന്തങ്ങൾ..

സ്വരങ്ങളപസ്വരമായോരു
പ്രഭാതത്തിലുടക്കീക്കീറി
നെർമ്മല്യത്തിന്റെയിതൾപ്പൂക്കൾ...
കവിതയ്ക്കിതേപോലെയെത്രനൊമ്പരങ്ങളീ

മഴതുള്ളിയിമൃതൂറുന്ന മധുരവും..
ഇരുളിൽ നിന്നും നടന്നേറിയ
പ്രശാന്തിതന്നിതൾപ്പൂക്കളായെന്നിൽ
വിരിയും ദീപങ്ങളിൽ
എത്ര വ്യഞ്ജനങ്ങ
ളാണാക്ഷരങ്ങളാണതി
എത്രയോസ്വരങ്ങളാണാദിവിദ്യപോലതിൽ
കത്തുമീസായാഹ്നത്തിൻ ചി
ത്രത്തിൽ
പുകഞ്ഞുതീർന്നത്രയും ചുരുങ്ങിയ
ലോകചിന്തകൾ, പിന്നെയെത്തിയ
പ്രശാന്തിതൻ നികുഞ്ജമതിൽ
വീണ്ടുമെത്രയോനക്ഷത്രങ്ങൾ
കാവ്യം പോൽ, ഹൃദ്സ്പന്ദം പോൽ..


Saturday, October 6, 2012

 നക്ഷത്രങ്ങളുടെ കവിത

കഥപറയുമാൽമരത്തണലും
കടന്നതിൻ നിഴലും കടന്നുനീങ്ങും

വഴിക്കരികിലായ്
മഴവീണുവീണ്ടുമീയുദ്ധ്യാനമതിൽ
നിന്നുമൊഴുകും മൊഴിയ്ക്കുള്ളിലെ
തീർഥമുത്തുകൾ...
പഴയകാലം കടന്നാദിവേദത്തിന്റെ
നിറുകയിൽ തൊട്ടുനടന്നുനീങ്ങും
ശിരോകവചങ്ങൾ കണ്ടുകണ്ടീന്നീ
മിഴിയ്ക്കുള്ളി
ലെരിയുന്നു സന്ധ്യകൾ
കവിതയെന്നോ, മനസ്സതിലൂടെയൂറുന്ന
പ്രണവമെന്നോ ഞാനുമറിയുന്നുമില്ലയീ
ചലനം നിലയ്ക്കാത്ത വിശ്വഗോളത്തിന്റെ
ശ്രുതിയിലെൻ ഹൃദ്സ്പന്ദനങ്ങൾ തുടുക്കുന്നു.


ഒരു നാളിലീക്കടൽത്തീരത്തിലൊഴുകിയ
ലയവാദ്യ,മാവർത്തനം മറക്കുന്നു ഞാൻ
ഒരുദിക്കിലൊരു മണ്ഡപത്തിലെ
കൽ വിളക്കതിലൂടെ ഗ്രാമമുണർന്നുവരും
ചിത്രമതിനരികിലുത്സവം മുദ്രകൾക്കരികിലായ്
തെളിയു
തന്നഗ്നിഗോളങ്ങൾ, വിളക്കുകൾ
കരിയുന്നതേതു സങ്കല്പം?പുകപ്പാടിലൊഴുകി
നീങ്ങുന്നതിന്നേതുമഹാകൃതി?
അണിയറയിൽ തീർന്നു നാടകം
പിന്നെയാ തിരശ്ശീലയിൽ
തിരനോട്ടവുമാട്ടവും;
അരികിൽ മുഴങ്ങും മിഴാവുകൾ
കടലിന്റെ ഹൃദയത്തിനുള്ളിൽ
നടുങ്ങുമുടുക്കുകൾ..
എഴുതിയും തീർത്തും
നിറഞ്ഞോരു വിഹ്വലച്ചരടുകൾ
ചുറ്റി ഗ്രഹങ്ങൾ നീങ്ങും വഴിയ്ക്കരികിലായ്
മിഴിപൂട്ടി മന്ത്രം ജപിയ്ക്കുന്ന
മൊഴിയിലെയാകാശനക്ഷത്രകാവ്യമേ
ഉണരുക വിണ്ടുമെൻ ഹൃദ്സ്പന്ദനങ്ങളിൽ...

Friday, October 5, 2012

പ്രിയപ്പെട്ട മീര

നീയെഴുതിയത് വായിച്ചു..അതിലുമുണ്ടൊരു സത്യം.. ശാന്തിനികേതനമൊരു സ്വാന്ത്വനം..
എങ്കിലും പ്രതികാരഭാവം അതീവശ്രദ്ധയാൽ മറയിട്ടു സൂക്ഷിച്ച് രാജ്യം തകർക്കും പുതിയ മഹാത്മക്കളെന്ന് അവകാശപ്പെടുന്നവരെ കാണുമ്പോൾ അറിയാതെയറിയാതെയെന്നിലുണരും ഒരഗ്നിപർവതം..

എവിടെയോ അക്ഷരപ്പിശക് വന്ന കാലത്തിന്റെയൊരു ദർപ്പണമുടഞ്ഞ ചില്ലുതരികൾക്കരികിൽ, തകർന്നുവീണ ലോകസൗധങ്ങളുടെ മൺ തരികൾക്കരികിൽ, ഭൂമിയ്ക്കായ് ചില്ലുകൂടുപണിത് നാണയതുട്ടുകളുടെ കിലുക്കം തേടിപ്പോയ സ്വാർഥഹൃദയങ്ങൾക്കിടയിൽ സൗമ്യഭാവമാർന്ന കവിതകളെഴുതുക കഷ്ടം തന്നെ. എങ്കിലും വഴിയിൽ വീണ നിഴലുലച്ച ദിനങ്ങൾ വീണ്ടും വീണ്ടുമോർമ്മപ്പെടുത്തും ഒരുടഞ്ഞ മൺകുടത്തിലെ
ചിതറിയ കുറെ മൺ തരികളിൽ  നിന്നുണരും പവിഴമല്ലിപ്പൂവിതളിൽ ശരത്ക്കാലത്തിൻ കവിതയെഴുതാൻ  മീര നിനക്ക് മാത്രമേ കഴിയൂ.

നക്ഷത്രങ്ങളുടെ പ്രകാശത്തിനപ്പുറം  റാന്തൽ വിളക്കുകളിലെ
ചില്ലുമൂടിയിൽ നിറയും പുകക്കരിപോലെ എന്നെ ചുറ്റിയ
ചില ശിരോപടങ്ങൾ...  അവയെ കുറിച്ചോർക്കുമ്പോൾ, അവയുടെ അരാജകഭാവം കാണുമ്പോൾ എന്റെ മിഴിയിൽ അഗ്നിസ്ഫുലിംഗങ്ങൾ പാറുന്നതിടയ്ക്കിടെ കാണാനാവുന്നു..

മീര നിന്റെ കവിതകളെനിയ്ക്കൊരാശ്വാസം
നീയെഴുതുന്നതുമൊരു ശാന്തിനികേതനകൃതി..
എനിക്കറിയാം നിന്നെ മനസ്സിലാക്കാത്ത ലോകത്തോട് നിനക്കൊരു കടപ്പാടുമാവശ്യമില്ല..
നിന്റെ കവിതയെ ഉന്മൂലനം ചെയ്യാനൊരുങ്ങിയവരോട് നിനക്ക് കൃതാർഥതയുമാവശ്യമില്ല..

നീയെഴുതിക്കൊണ്ടേയിരിക്കുക..
ആകാശവാതിലിലെ ദൈവം നീയെഴുതുന്നതു വായിക്കും,
അതിലെയാത്മാർഥത മനുഷ്യകുലം കണ്ടില്ലെന്ന് നടിച്ചേയ്ക്കും..
ദൈവത്തിനു നാട്യങ്ങളാവശ്യമില്ല..
മീര, നിന്റെ ഹൃദ്സ്പന്ദനത്തിലെ കാവ്യസ്പന്ദങ്ങളിൽ ആകാശവാതിലിലെ ദൈവം അമൃതു തൂവട്ടെ..
ഗായത്രി..
പ്രിയപ്പെട്ട ഗായത്രീ

ഇന്നു ഞാനെഴുതുമ്പോൾ കൃത്രിമനിറങ്ങൾ തൂവി വികലമാക്കിയ എന്റെ രാജ്യപതാകയിലെ ഓറഞ്ചുവർണ്ണം എന്നോടുപറഞ്ഞു
കത്തുമഗ്നിതൂവിയെഴുതിയ സ്വാതന്ത്ര്യം എന്ന മഹനീയമാം വാക്കിന്റെയൊരക്ഷരം പോലുമതിനരികിലിരിക്കും സാമ്രാജ്യപാലകർക്കറിയില്ലല്ലോ
മധുരമാം സ്വരത്തിൽ അതിനരികിൽ മരാളവർണ്ണം പറയുന്നു പ്രകൃതിയുടെക്ഷരങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ എത്ര മനോഹരമീയകൃത്രിമവർണ്ണമെന്നും തോന്നിപ്പോകുന്നു. അതിനരികിൽ വെൺപട്ടുചുറ്റിയ ആകാശം.

ഗായതീ, മനസ്സിലെ ശൂന്യതയിൽ നിന്നൊഴുകും വാക്കുകൾ മഴതുള്ളിപോലെയുണരുമീ സായാഹ്നത്തിൽ നീയെഴുതും സംഘർഷങ്ങളുടെ പുസ്തകം ഞാൻ വായിക്കുന്നു.  വീണ്ടും പുതിയ മഹാത്മക്കൾ യുദ്ധം ചെയ്യും രാജ്യത്തിൻ പതാകയെ ഞാനലമാരയിൽ ഭദ്രമായ് സൂക്ഷിക്കുന്നു.
വിളംബകാലകൃതിയിലേയ്ക്കായ് പണ്ടെങ്ങോ കുറെ സ്വരങ്ങൾ നടന്നുനീങ്ങിയ ഉദ്യാനത്തിനൊരരികിൽ അരയാൽത്തറയിൽ നിഴലുറങ്ങിയിരിക്കുന്നു.

മധുരമായൊരു മർമ്മരം കാറ്റിലൊഴുകുന്നു. മുളം തണ്ടുകളുലയുമ്പോൾ തുടർന്നെഴുതാനൊരു ശാന്തിനികേതനം മെല്ലെയരികിലുണർന്നുവരുന്നു.
അതിർകടന്നെത്തും അനധികൃതനൊമ്പരങ്ങൾ ഇന്നെന്നെ വിഷമിപ്പിക്കുന്നേയില്ല. എനിക്കെഴുതാനൊരു ഭംഗിയുള്ള പുസ്തകം ആധുനികശാസ്ത്രംകൈയിലേകിയിരിക്കുന്നു. വിരൽതുമ്പിൽ വിസ്മയം പോലെ നൂറ്റാണ്ടുകൾ നടന്നുനീങ്ങുമ്പോൾ ഗായത്രീ എനിയ്ക്കറിയാം ചരിത്രത്തിന്റെയേടുകളിൽ നിന്നിനിയും ഒരു ഗ്രഹദൈന്യം ഭൂപർവങ്ങളുടെ പൂക്കാലങ്ങളെ കരിയിക്കാനൊരുങ്ങിയേക്കും.. അതീവമധുരമായ വാക്കുകളൊഴുകും ശാന്തിനികേതനകൃതികൾ
എന്നെ വിസ്മയിപ്പിക്കുന്നു.. അതിനരികിലതിരേറിയാക്രമിച്ച ഒരു കുലത്തെയറിഞ്ഞുപോയതിൻ ഒരു രോഷവും ഇടയ്ക്കിടെയുണ്ടാവുന്നു..

പ്രവർത്തികളുടെ ഭാണ്ഡങ്ങൾ വലുതായി രാജ്യമുടച്ചുതീർത്തിരിക്കുന്നു.. വാക്കുകൾ തൂവലുകളാലെന്നെ മൃദുവായി തലോടിക്കൊണ്ടിരിക്കുന്നു..
ഗായത്രീ നീയെഴുതുന്നത് ശരിതന്നെ..ചില ശരികൾ തെറ്റെന്ന് വാദിക്കുമാൾക്കാരാണു ചുറ്റിലും. അതിനാൽ എനിയ്ക്കിപ്പോൾ
കവിതയുടെ ലോകത്തിലൂടെ നടക്കാനാണിഷ്ടം.  അധികാരത്തിനതിയാശയുടെ കോലാഹലങ്ങൾ മുഴങ്ങും  അരങ്ങുകളിലെ നാടകങ്ങൾ  എത്ര വിരസമായിരിക്കുന്നു..

കവിതയൊഴുകും ആകാശനക്ഷത്രങ്ങളുടെ മിഴിയിൽ നിന്നുണരും പ്രകാശത്തിൽ എഴുതാനാവുമെന്നൊരു വിശ്വാസം എന്നിലുണർന്നിരിക്കുന്നു..
അതിനുമപ്പുറമൊരു ലോകം സ്വപ്നങ്ങളിൽ  നിന്നുപോലുമകന്നു പോയിരുക്കുന്നു..

വിളക്കുകൾ തെളിയും സന്ധ്യയിൽ വിരലുകളിൽ സാമവേദാഗ്നി തൂവുമക്ഷരങ്ങളിൽ ഞാനെഴുതുമ്പോൾ ഗായത്രീ, ഓരോ ദിനവും ഒരു
കാവ്യഭാവമാവുന്നു.. അതിനുമപ്പുറം തിരിയും ലോകഗോളങ്ങളോ, അതിരാക്രമിക്കും ശൂന്യഗ്രഹങ്ങളോ ഇന്നെന്റെ മനസ്സിലൊരു ചലനവും
സൃഷ്ടിക്കുന്നുമില്ല..

ഗായത്രീ, ഹൃദ്സ്പന്ദനങ്ങൾ കാവ്യമാകുമ്പോൾ നമുക്കെന്തിനൊരു പുതിയ ലോകം. ഈ ഭൂവിന്റെ മനോഹരമായ കാവ്യസ്പന്ദങ്ങളിൽ നമുക്കെഴുതിയിടാം മനോഹരമായ പ്രപഞ്ചത്തിൻ രാഗമാലിക..
മീര