Wednesday, July 17, 2013

അഗ്നി


അയനിയിൽ നിന്നും ഉണർന്നുവരും
പുലർതിരിയിലെ അഗ്നി

അറിവിന്റെ ഋഗ്വേദവാക്യങ്ങളിൽ
നിന്നുമെഴുതിത്തുടങ്ങുന്നൊരഗ്നി
 
കൃതയോഗികൾ വേദഭാഗങ്ങളേകുന്ന
ഹവനഭാവത്തിലെ അഗ്നി
നിടിലത്തിലാകെതണുക്കും വിഭൂതിയിൽ
ശിവനുറക്കും കനൽക്കണ്ണാകുമഗ്നി

മനസ്സിലെ വിശ്വരൂപത്തിന്റെ വിരലിലായ്
തിരിയുന്ന ചക്രത്തിലഗ്നി
ഒരനാളകന്നുതീരും ജീവഭാവത്തിനിതളിൽ
ചലിക്കുന്നൊരഗ്നി
ജ്വലനകുണ്ഡത്തിലായ് ജാഹ്നവിയ്ക്കെഴുതുവാൻ
കവിതയായ് മാറിയോരഗ്നി
അരികിലെ ഖാണ്ഡവവനങ്ങൾ നുകർന്നതിൽ
അയനം നടത്തുന്നൊരഗ്നി
ഒടുവിൽ കുരുക്ഷത്രഭൂവിന്റെ തേരിലായ്
ഖാണ്ഡീവമാകുന്നൊരഗ്നി



കറുകൾക്കുള്ളിലെ ബാഷ്പം
നുകർന്നേറിയരികിൽ ജ്വലിക്കുന്നൊരഗ്നി

വിരലിൽ തണുക്കുന്ന മൺചിരാതിൽ
നൃത്തമാടുന്ന അഗ്നി
കനലെരിഞ്ഞാളിചിതത്തീയിൽ
മദ്ധ്യാഹ്നമുലയന്നൊരഗ്നി
അപരാഹ്നഭാവത്തിലൊരു മുനമ്പിൽ
തട്ടിയുടന്നൊരഗ്നി
നിറുകയിൽ തീതൂവിയസ്തമയം മാഞ്ഞ 

വഴിയിൽ തണുക്കുന്നൊരഗ്നി
അരികിൽ  ത്രിസന്ധ്യാവിളക്കിൽ
നിന്നൂറുന്നൊരറിവിന്റെ വേദമാമഗ്നി
മിഴിയിൽ വിളക്കേറ്റിയാകാശവാതിലിൽ
നിറദീപമാകുന്നൊരഗ്നി


മഴപെയ്തു തോർന്നോരു യുദ്ധഭൂവിൽ
ശാന്തിഹോമങ്ങൾ ചെയ്യുന്നൊരഗ്നി
കലിസംഖ്യയെണ്ണികറുക്കുന്ന ശോകത്തിനരികിൽ
പ്രകാശമായഗ്നി
അരികിൽ പ്രപഞ്ചമാം ദീപസ്തംഭത്തിലായ്
തിരിവച്ചുനീങ്ങുന്നൊരഗ്നി..
മിഴിയിലായതിരാത്രമെല്ലാം കഴിഞ്ഞനാൾ
അഗ്നിഹോത്രം ചെയ്തൊരഗ്നി..



Spetember 21, 2013


സന്ധ്യാതീരം


സമുദ്രമൊരു മഹാദ്വീപിന്റെയുള്ളിൽ
നിന്നുമെഴുതിത്തുടങ്ങിയ മുനമ്പേ
കാണാകുന്ന പ്രപഞ്ചമൊരു ഗ്രഹത്തുടിപ്പിൽനിന്നും
വീണ്ടുമുണരുന്നുവോ വിരൽത്തുടിയിൽ
മഴക്കാലമൊരു നീർക്കണമായിയുറഞ്ഞുതീരുന്നുവോ?
അരികിൽ പതാകതന്നുലഞ്ഞമുഖം, നേർത്തുവരുന്ന
മൗനത്തിന്റെയിരുളും നിറങ്ങളും
അതിരിൽ മുൾവേലിയിലുടക്കും വാക്കും
തളിരിലയിൽ നിവേദിച്ച കാവ്യത്തിൻ സ്വരങ്ങളും
മിഴിയിൽ കാണായൊരു ലോകദൈന്യമേയളന്നെവിടെ
സൂക്ഷിക്കുമീവിശ്വഗാനങ്ങൾ,
മേഘഗതിയും കടന്നഗ്നിനാളങ്ങൾ നീട്ടും
കനലാളുന്ന ദിക്കിൽ നിന്നുമെഴുതും ഗ്രഹങ്ങളേ!
ഒരുനാളുടഞ്ഞൊരു ഹൃദയസ്പന്ദങ്ങളിലുണരുന്നത്
ശരത്ക്കാലവും, സർഗങ്ങളും
എത്രയോനാളിൽ തുലാസതിന്റെ തട്ടിൽതൂക്കിയെത്രയോ
നാളിൽ മുറിവേറ്റിയോരീഭൂവിന്റെ
ചിത്രങ്ങളുറങ്ങുന്ന ചുമരിൽ കാണും
ശംഖിലെത്രയോ സന്ധ്യാതീരമുറങ്ങിക്കിടക്കുന്നു


September 19, 2013




കടൽചിപ്പികൾ


സ്വരങ്ങൾക്കുള്ളിൽ മഴത്തുള്ളികൾ,
വീണ്ടും  ഗാനമൊഴുകും ഭൂമിയ്ക്കുള്ളിലെത്രയോ
വെൺശംഖുകൾ
വ്യോമയാനങ്ങൾ പഴേ നോവുകളുറക്കിയ
തീരങ്ങളതിലെത്ര മണൽചിറ്റുകൾ,
കടൽഭാവങ്ങളതിലെത്ര ദിഗന്തമുറിവുകൾ.
അഴികളുടച്ചൊരു  പൂർവ്വസന്ധ്യകൾ
വിരൽക്കതിരിൽ വിടരുന്നന്നതക്ഷരം
ഹൃദയത്തിലുറഞ്ഞുതീരുന്നത് ദക്ഷിണധ്രുവം
വീണ്ടുമെഴുതിസ്പന്ദിക്കുന്ന ഹൃദയം
പണിതീർന്നമതിൽചുറ്റിലോടുന്നതൊരു
കാവ്യത്തിൻ സർഗം
മുകിൽ മാഞ്ഞൊരു വിശ്വശിഖരങ്ങളിൽ
പെയ്തുനിറയും മഴ,
മനസ്സതിന്റെയറയ്ക്കുള്ളിലുറഞ്ഞ ശോകം
തീർഥഗമനം ചെയ്യും ഭൂവിനശ്വിനനിറവുകൾ
ഉണരും വിളക്കുകളതുപോൽ
മിഴിക്കുള്ളിലുണരുന്നൊരു പകൽ
പ്രപഞ്ചസത്യങ്ങളും
സ്വരങ്ങൾക്കുള്ളിൽ ധ്യാനനിരതം
ഹൃദ്സ്പന്ദങ്ങൾ
ഋണങ്ങൾ മായ്ച്ചീടുന്ന ഋതുക്കൾ
കടൽച്ചെപ്പിലുറങ്ങുന്നത്
കടൽചിപ്പികൾ, സ്വപ്നങ്ങളും..

 മനസ്സിലെ  കടൽ


അഴലുകൾ കനൽ വാരിയെറിയുമാഴിക്കുള്ളിൽ
ഒരുത്രുടിനിന്നുവോ സംവൽസരങ്ങളും
ഇടവേളപോൽ  പുരാണങ്ങളിൽ  നിന്നടർന്നുയിരിൽ
തണുക്കുന്നു  മന്വന്തരങ്ങളും
പ്രളയകാലത്തിന്റെയൊടുവിലൊരാലിലത്തളിരിലെ
മായപോലോർമ്മകൾ  നിൽക്കുന്നു
വഴിയിൽ  സ്മൃതിച്ചെപ്പുടച്ചുനീങ്ങീടുന്ന
കഥകളും,  കല്പകാലത്തിന്റെയാധിയും 
മുറിവുകൾ  തുന്നാതെയേതോ
വിലാപങ്ങളൊഴുകി നീങ്ങുന്നു 
മുകിൽത്തുണ്ടുകൾക്കുള്ളിൽ
എഴുതിയും ദീർഘചിഹ്നങ്ങളിൽ നീട്ടിയും
മിഴികളോ കണ്ടുനിൽക്കുന്നു  ത്രിലോകങ്ങൾ
ഗ്രഹനിലകൾ തെറ്റിയും, രാശികൾ തെറ്റിയും
കവിതകൾക്കുള്ളിൽ നടുങ്ങുന്നു സന്ധ്യകൾ
വിരലിലെ തുടിപോലെ വിസ്മയഭാവത്തിലൊഴുകി
നീങ്ങുന്നു ഋതുക്കൾ,  മനസ്സിലെ
കടലിൽ നിന്നുയരുന്നു സങ്കീർത്തനങ്ങളും ...


 മനസ്സിൽ നിന്നിറ്റുവീഴും മഴത്തുള്ളികൾ



പകലിനൊരു കസവുനൂൽതുന്നും
വിളക്കുകൾ പുലരിനീട്ടി,
വിരൽതുമ്പിലെ നോവുകളെഴുതി
യുറക്കിയൊരാരണ്യകത്തിനെ.
കനവുകൾ കണ്ടുതീർന്നൊരു നിദ്രയിൽ
നിന്നുമുണർവുമായ് വീണ്ടുമുണർന്നു ഹൃദയവും
മനസ്സിലായ് പവിഴമല്ലിപ്പൂവുകൾ വിടർന്നൊരു
കാവ്യഭാവമായ്ത്തീരുന്നു,
മുന്നിലെ പടവുകൾ മെല്ലെക്കടന്നുനീങ്ങും
നിഴൽച്ചരിവിൽ നിന്നെത്തും പഴേ ഋണങ്ങൾ,
 കണ്ടു പഴകിയ ചിത്രങ്ങളുത്ബോധനങ്ങളും...

ഹൃദയമേ, ഹൃദയസ്പന്ദങ്ങളേ ശോകങ്ങളിനിയും വരും;
വർണ്ണനാളങ്ങളിൽ മുങ്ങിയൊരു ശിരോപടവുമായ്
സന്ധ്യാവിളക്കിന്റെയരികിൽ വരും
കുരുക്ഷേത്രങ്ങളേകിടും...
മനസ്സിൽ നിന്നിറ്റുവീഴും മഴത്തുള്ളികൾ
പ്രണവം ജപിക്കും  പ്രവാസകാവ്യങ്ങളിൽ
തിരയേറിടും,  വീണ്ടുമൊരു മുനമ്പിൽ
ഗഗനമിഴികളിൽ നിന്നു  സമുദ്രമുയർന്നിടും
അഴിമുഖങ്ങൾ കടന്നാത്മസ്വരങ്ങളിൽ
അരികിൽ സമാധിസ്ഥമോ തീരഭൂമിയും
മൊഴിയുടഞ്ഞെന്നേമറന്നോരു ശംഖിന്റെ
ഹൃദയത്തിനുള്ളിൽ മഹാസമുദ്രങ്ങളോ?,
 കവിതയോ, ശോകമോ, നിസംഗഭാവമോ?

September 16, 2013


അഗ്നി



മഴയ്ക്കപ്പുറമഗ്നിനാളങ്ങൾ
ശൂന്യാകാശവഴിതേടിയോ
വീണ്ടും യാത്രയാവുന്നു
മിഴിയ്ക്കരികിൽ ദിക്കാലങ്ങൾ
സാക്ഷിനിൽക്കുന്നു, ഗ്രഹഗതികൾ
കാണും വിശ്വമൊരു താരമോ
വീണ്ടും സ്ഫടികം പോലെ മിന്നും
വിളക്കിൻ തിരിനാളമതിന്റെയരികിലോ
അദ്വൈതമന്ത്രങ്ങളും

അലകളൊതുങ്ങുമൊരുൾകടൽത്തീരങ്ങളിൽ
ഉപദ്വീപൊരുജ്വാലാമുഖിയായ് മാറീടുന്നു
മിഴിയിൽ പ്രഭാതങ്ങൾ വിടരും നേരം
കാലഗതികൾ കടന്നുനീങ്ങുന്നുവോ നൂറ്റാണ്ടുകൾ
എത്രയോ പരീക്ഷണം വ്യോമയാനങ്ങൾ,
ഹൃത്തിലക്ഷരം വളരുന്നു, ദിഗന്തമടരുന്നു
അയനിയ്ക്കുള്ളിൽ വളർന്നഗ്നിജ്വാലകൾ
സ്മൃതിയടർത്തിയേറീടുന്നു നക്ഷത്രലോകങ്ങളിൽ
മാലേയഗന്ധം പോലെ ഗ്രാമത്തിനുണർവു പോൽ
പൂവുകൾ വിരിയുന്നൊരുഷസന്ധ്യയിൽനിന്നുമായിരം
ദീപങ്ങളെ തെളിക്കും പകൽത്തുണ്ടിൽ
വേദഭാവങ്ങൾ പാരിജാതങ്ങളാകുന്നുവോ?
അളന്നുതീർന്നീലിന്നുമീവിശ്വമഗ്നിക്കുള്ളിലുറങ്ങുന്നുവോ
ജ്യോതിർഗോളങ്ങൾ, സങ്കല്പങ്ങൾ...


September 16, 2013


വിദ്യാദീപങ്ങൾ


ഉണരുമോങ്കാരത്തിനാദിരൂപമേ
വിദ്യയുണരും ദേവാലയനിത്യഭാവമേ
ഞാനുമൊരുനാളേറി മൂലസ്ഥാനത്തിൽ
തീർഥം തൂവിയൊഴുകും മഴയ്ക്കുള്ളിൽ
അക്ഷരം വിടരമ്പോൾ
അറിവിനലംകൃതമായ മണ്ഡപങ്ങളിൽ
നിറവിൻ ദീപങ്ങളൊരായിരം തെളിയുമ്പോൾ
ഹരിതാഭമാം നിത്യപ്രപഞ്ചം നിൽക്കും
വഴിയതിലായരണ്യകഹൃദയം സ്പന്ദിക്കുമ്പോൾ
ചിലമ്പിൻ നാദം കേട്ടു നടന്നൊരാകർഷകവലയം
നിശ്ച്ചേഷ്ടമീപ്രതിഷ്ഠാമന്ത്രങ്ങളിൽ
എഴുതിതുടങ്ങാമീയാദ്യഗാനങ്ങൾ
ബാല്യമെടുത്തു സൂക്ഷിക്കുന്ന ചന്ദനക്കൂട്ടും
ഗ്രാമവഴിയിൽ നിറയുന്ന വിസ്മയചിത്രങ്ങളും
മഴയിൽ, മഴക്കാലനിറവിൽ സ്പന്ദിക്കുന്ന
മൃദുവാം സ്വരങ്ങളെ സമുദ്രം ശാന്തം
നിറഞ്ഞൊഴുകുന്നതു വീണ്ടും
അമൃതകലശങ്ങൾ
ഉണരുമോങ്കാരത്തിനാദിരൂപമേ
വിദ്യയുണരും ദേവാലയനിത്യഭാവമേ
ഭൂവിലിനിയും നിറച്ചാലും
വിദ്യതൻ ദീപങ്ങളെ..



മഴയിതളുകൾ


പകലെരിഞ്ഞുതീരും മഴയ്ക്കുള്ളിൽ
കനവുകൾതുന്നി നീങ്ങി ദിനങ്ങളും
വഴിയിലെ നിഴൽപ്പാടുകൾ മാഞ്ഞു
നിനവുകൾ നിത്യഗാനങ്ങളായി
മൊഴിയിഴയ്ക്കുള്ളിലെന്നേ മയങ്ങി
വിരലിലേറ്റിയോരാത്മഗാനങ്ങൾ
ഒഴുകിനീങ്ങും ഋതുക്കളിൽ നിന്നും
ഇലപൊഴിഞ്ഞു, പൂക്കാലം കരിഞ്ഞു,
കനലെരിഞ്ഞൊരാ ഹോമാപാത്രത്തിൽ
കറുകകൾ മുഖം താഴ്ത്തിയിരുന്നു
വ്യഥകളിൽ നിന്നുമാരണ്യകത്തിൻ
ഹരിതഭാവങ്ങൾ ഗാനങ്ങളായി
മുകിലുകൾ വ്യോമഭിത്തിയിലേറ്റി
കരിപുരണ്ട കടലാസുപൂക്കൾ
മിഴിയിലെ ശോകഭാവങ്ങളെല്ലാം
കവിതയായ്, പാരിജാതങ്ങളായി
മനസ്സിനുള്ളിൽ സമുദ്രമേറുമ്പോൾ
മഴയിലായുറയുന്നു മുനമ്പും
അകലെയായ് ചക്രവാളത്തിനുള്ളിൽ
തപസ്സിലേറുന്നു സാന്ധ്യനക്ഷത്രം
ഒരു വിളക്കിൻ പ്രകാശനാളത്തിൽ
ഹൃദയമേറ്റുന്നു കാവ്യസർഗങ്ങൾ...



സമുദ്രസങ്കല്പങ്ങൾ


സ്വരങ്ങളൊരു വീണാതന്ത്രിയിൽ തൂവും
നാദമതിന്റെയാരോഹണം സമുദ്രം,
മിഴിപൂട്ടിയൊരു തീരത്തിൽ
ധ്യാനനിരതം ദിഗന്തവും
ചതുരക്കളങ്ങളിൽ തൂവിയോരിടക്കാല
വ്യസനം പോലെ മായും ഋതുക്കൾ
വിലങ്ങുകളുടഞ്ഞ ദിനത്തിന്റെ
വിസ്മയസ്തൂപങ്ങളും കണ്ടുണരും
ദിക്കിൽ ഉൾക്കടലിൻ സംഗീതവും
ദലങ്ങളടർന്നുവീണൊരുസന്ധ്യതൻ
ചെപ്പുലുറങ്ങും ദിനങ്ങൾ പോൽ,
മഴപോൽ, മന്ത്രങ്ങൾ പോൽ
മിഴിയിൽ നിറഞ്ഞേറിയൊഴുകും
വിശ്വത്തിന്റെ ശിരസ്സിൽ തുളുമ്പുന്ന
ഗായത്രീജപം, വീണ്ടുമുടുക്കിൽ
സ്പന്ദിക്കുമാ രുദ്രാക്ഷമാല്യങ്ങളും
എത്രനാളൊരു നേർത്ത സത്യത്തെ
തിരഞ്ഞതിനുത്തരം ദ്യൂതം,
വാനപ്രസ്ഥവും, പ്രവാസവും
ഋണങ്ങളെല്ലാമുടഞ്ഞൊരു ശൈലത്തിൽ
നിന്നുമൊഴുകീ കേദാരത്തിനരൂപഭാവങ്ങളിൽ
ചുമരിൽ നിറം തൂവിയുലയ്ക്കും
ഹൃദ്സ്പന്ദത്തിലൊഴുകീ മഴ
വീണ്ടുമുത്ഭവലയം പോൽ
വഴിയിൽ നിസംഗമോ വർണ്ണങ്ങൾ
പ്രതീകാത്മമൊരു കാവ്യത്തിൻ
സ്നേഹസ്പർശനം, പകൽത്തീരമെഴുതി
സൂക്ഷിക്കുന്ന സമുദ്രസങ്കല്പങ്ങൾ



സന്ധ്യ

വഴിയിൽ മഴയ്ക്കരികിലൊരു
പൂവിനിതളിലായൊഴുകീമനസ്സിൻ
മനോഹരഭാവങ്ങൾ
അടരും ദിനത്തിന്റെയന്ത്യപാദത്തിന്റെ
ചലനലയങ്ങളും, ചന്ദനസുഗന്ധവും,
ഒരുസ്വരത്തിന്റെയുടഞ്ഞപാത്രത്തിലെ
കവിതയും, കണ്ണുനീർത്തുള്ളിയും, സ്വപ്നവും
വഴിനടന്നേറുന്ന സോപാനമേ
സർഗമെഴുതിനീട്ടുന്നുവോ ഹൃദ്സ്പന്ദനങ്ങളും
മിഴിയിൽ തുളുമ്പിവീണുറയുന്ന
ലോകത്തിനരികിൽ രത്നാങ്കിതമൊരു സാഗരം
ദേവഗണമൊരേവീഥിയിൽ
വിശ്വഗാനത്തിന്റെയുറവിടം തേടിനീങ്ങീടും
ത്രികാലങ്ങൾ
പടികടന്നൊരു പവിഴമല്ലിയിൽ
കാണുന്നൊരിടവേളപോലെയാ
സന്ധ്യ സ്പന്ദിക്കവേ
വിരലിൽ വിതുമ്പുന്നൊരക്ഷരങ്ങൾ
വീണ്ടുമെഴുതിയിടുന്നു മഴചിന്തുകൾ..

ഇനിയും കാണാത്തൊരു വിസ്മയം


ഇനിയും കാണാത്തൊരു വിസ്മയം
നൂറ്റാണ്ടുകളുറങ്ങുമൊരു സ്മൃതിയതിലും
സമുദ്രങ്ങളുണരുന്നൊരു പുലർവിളക്കിൽ
മഹാരഥമുരുളും ലോകത്തിന്റെയൊരു
കോണിലായ് സിയമതിന്റെയരികിലെ
അനന്തശയനമേ!
ഇനിയും കാണാത്തൊരു കൗതുകം
കൽസ്തൂപത്തിലുറങ്ങിക്കിടക്കുന്ന
പുരാണസങ്കല്പങ്ങൾ
മനസ്സിനൊരു യാത്രാവഞ്ചിയിൽ നിന്നും
കാണുമുണർവിൻ മഹാക്ഷേത്രമതിലോ
പൂജാമന്ത്രം
വിരിലിൽ തുളുമ്പുന്ന തുളസീസുഗന്ധമേ
ഒരുക്കിവയ്ക്കാമൊരു സർഗം,
 അംഗോർ വാട്ടിലൊഴുകും കടൽ പോലെയായിരം
കഥകൾ പോലുണരും സ്വപ്നത്തിന്റെയിതളിൽ നിന്നും

കടഞ്ഞെടുക്കാം ഋതുക്കളെ
മഴയിൽ നിന്നും നടന്നെത്തുന്ന ശരത്ക്കാലഹൃദയം
പോലെ വീണ്ടുമുണരും പ്രപഞ്ചമേ
ഇനിയും കാണാനെത്ര വിസ്മയം
ലോകത്തിന്റെയറകൾക്കുള്ളിൽ;
ബോധഗയകൾ കാണും തത്വബോധങ്ങളടർന്നു
വീണോർമ്മകളുറയുന്നൊരാശിലോലിഖിതങ്ങൾ
മിഴിയിൽ നിറയുന്ന രൂപരേഖകൾക്കുള്ളിലുണരും
അംഗോർ വാട്ടിനാരൂഢഭാവങ്ങളേ
ഒരുനാൾ വന്നേയ്ക്കും ഞാനൊഴുകും സമുദ്രത്തിലൊരു
പായ് വഞ്ചിക്കുള്ളിലുണർവിൻ പ്രഭാതത്തിൽ
ഒരുനാൾ വന്നേയ്ക്കും ഞാനാദിമമന്ത്രം ചൊല്ലുമൊരു
നൂറ്റാണ്ടിൻ സ്മാരകങ്ങളെ കണ്ടീടുവാൻ..


 
മഴപ്പൂവുകൾ


മഴയൊഴുകുമ്പോൾ മനസ്സിന്റെയൊരു
കോണിലുണരുന്നു ബാല്യവും, ഗ്രാമസംഗീതവും
മിഴിയിലേയ്ക്കൊഴുകുന്ന ലോകത്തിനപ്പുറം
ഹൃദയം കടഞ്ഞുതീർക്കുന്നു സർഗങ്ങളെ
കനലുകൾക്കുള്ളിൽകരിഞ്ഞുതീരും
നോവിലെരിയുന്നുവോ ലോകമരികിൽ
പുരാണങ്ങളെഴുതിമുഷിഞ്ഞൊരാ
ചുമരുകൾക്കുള്ളിലായൊഴുകുന്നുവോ
നിഷാദങ്ങൾ, നിലാവിന്റെയിഴകളെ
നീറ്റും ശിരോകവചങ്ങളും
സ്മൃതിയിൽ നിന്നിറ്റുവീഴും മഴത്തുള്ളിയിൽ
മറയുന്നുവോ ലോകഭാവങ്ങൾ
തീരങ്ങളെഴുതിമായ്ക്കുന്നുവോ
നിർണ്ണയരേഖകൾ
കലഹിച്ചുപണ്ടേപിരിഞ്ഞ ഗ്രഹങ്ങളിൽ
നിറയുന്നുവോ മുകിൽത്തുണ്ടുകൾ
ചിത്രങ്ങളെഴുതിനീങ്ങും മഴപ്പൂവുകൾക്കുള്ളിലായ്
ഉണർവുതേടുന്നുവോ ഹൃദയസങ്കല്പങ്ങളും
അരുതെയെന്നോതും വിഷാദഭാവങ്ങളിലൊരു
ശരമെയ്തുനീങ്ങുന്നുവോ മാനുഷർ
ഒരു തുലാസിൽ തുളസീസുഗന്ധം,
വിരൽത്തുടിയിലെ കാവ്യത്തിനേകഭാവം
കനകാംബരങ്ങൾ പോൽ സന്ധ്യനീട്ടും
ദീപമെരിയുന്നുവോ മഴയ്ക്കുള്ളിലായി..


 
കടലൊഴുകും സന്ധ്യയിൽ


ഒരു നാൾ കാവ്യത്തിന്റെയിതളിൽ നിന്നു
ഞാനുമെടുത്തു മനസ്സിലായ് പ്രശാന്തിമന്ത്രങ്ങളെ
മഴക്കാലങ്ങൾക്കൊരു കഥപോൽ കനൽക്കൂട്ടിലെരിഞ്ഞു
പുരാണങ്ങൾ മൃദുവാം സങ്കല്പവും
ശിരസ്സിൽ വലകെട്ടിയുലച്ച കാലത്തിന്റെ ശരങ്ങൾ
വീണ്ടും വീണ്ടുമുടക്കീഹൃദ്സ്പന്ദത്തിൽ
വഴിയിൽ കൊഴിയുന്ന പൂവുപോൽ ലോകത്തിന്റെ
ഇതളിൽ കണ്ടു ശരത്ക്കാലവർണ്ണങ്ങൾ
പിന്നെയെരിയും നെരിപ്പോടിനുള്ളിലായ്,
മനസ്സിന്റെയൊരു കോണിലായ് ഭൂമി തിരിഞ്ഞു
ഭാദ്രപാദമതിനെ ചുറ്റിക്കെട്ടിയുണർന്നു പുരാണവും
വിളക്കിൻ പ്രകാശത്തിലെഴുതും മുനമ്പിന്റെയരികിൽ
ധ്യാനത്തിലായ് സന്ധ്യയും, സങ്കല്പവും
നനുത്ത കിനാവുകൾ സർഗങ്ങളതിൽ നിന്നുമെടുത്തുമാറ്റി
നിഴലുറങ്ങും നടുക്കങ്ങൾ
ഉടഞ്ഞ ചില്ലിൽ പ്രതിഫലിക്കും രൂപങ്ങളിലൊഴുകിത്തീർന്നു
വിധിരേഖകൾ, നിയോഗങ്ങൾ
അറിവിനുദാത്തപീഠങ്ങളിൽ നിന്നും കടലൊഴുകീവീണ്ടും
ശംഖിൻ നാദമായ്, സംഗീതമായ്
മിഴാവിൻ ലയം തെറ്റിയുറങ്ങും മനസ്സിന്റെയറയിൽ
വീണ്ടും രുദ്രനടനം ചെയ്തൂ മഴ
കദനം വെറുമൊരു വാക്കായി വിതുമ്പിയ
കവിതയ്ക്കുള്ളിൽ നിന്നുമുണർന്നു കല്പാന്തങ്ങൾ
പവിഴമല്ലിപ്പൂവിനിതളിൽ കണ്ടൂ സന്ധ്യാവിളക്കിൽ
തിളങ്ങിയൊരഗ്നിവർണ്ണങ്ങൾ
വീണ്ടുമുണരും വിശ്വത്തിന്റെയൊരു കോണിലായ്
രഥമുരുളുന്നുവോ കർമ്മകാണ്ഡത്തിൻ സ്പന്ദങ്ങളായ്


 വിയന്ന


ഒഴുകും സംഗീതമേയുണർവിൻ
സ്വപ്നങ്ങളേ! സ്വരങ്ങൾക്കിനിയേത്
നഗരം, വിയന്നയിലെനിക്കും
ഓർമ്മിക്കുവാനൊരിടം
ഗ്രാമത്തിന്റെയരികിൽ നിന്നും
പാതയോരങ്ങൾ കടന്നും ഞാൻ
ഒരുനാൾ നഗരത്തിൻ പാഠശാലയിലേറി.
അറിവും നുകർന്നാദിവേദങ്ങൾ
പകുത്തോരു പഴയകഥകളും
മനസ്സിൽ ചുറ്റി, പിന്നെയൊഴുകും
ദിനങ്ങളിൽ സൗഹൃദമതിൽതൊട്ടു
തപാൽ മുദ്രയിൽ വന്നു വിയന്ന,
വഴിവക്കിലുണർന്ന പൂവിന്നിതളതുപോൽ
മൃദുലമാം എഴുത്തക്ഷരങ്ങളിലെഴുതും
ഹൃദ്സ്പന്ദങ്ങൾ..



 മറന്നുതീരാത്തൊരുവിദ്യപോൽ
വിരൽതുമ്പിലുടക്കിക്കിടക്കുന്ന
കാവ്യത്തിൻ നുറുങ്ങുപോൽ
വിയന്നെയെനിക്കൊരു കൗമാരകുതൂഹലം
വിയന്നയെനിക്കൊരു പഴയ സ്മൃതി
പിന്നെയുറങ്ങും സ്വപ്നങ്ങൾ തൻ
മൃദുസ്പർശത്തിൽ നിന്നുമുണർന്നു
വരുന്നൊരു ഭൂമിതൻ സങ്കല്പം
പോലരികിൽ വരുന്നൊരു സ്വരം പോൽ
വിശ്വത്തിന്റെയിതളിൽ നിറയുന്ന
സ്വപ്നവും സംഗീതവും


അരികിൽ കരചുറ്റിയൊഴുകും നഗരമേ
നിറവിൽ പൂക്കാലങ്ങൾ വിടരും പുരങ്ങളിൽ
പുലർകാലത്തിൻ മഴയ്ക്കുള്ളിലെ സ്വരം പോലെ
ഒഴുകും ഡാന്യൂബിന്റെയരികിൽ നിന്നും
ശൈലനിരകൾക്കരികിലെ സാന്ത്വനമന്ത്രം
പോലെയരികിൽ വിയന്ന, ഞാനെത്രയോ
തപാൽ മുദ്രയൊരുക്കി നിനക്കായിയോർമ്മയിൽ
സൂക്ഷിക്കുവാൻ
ഉണരും സംഗീതത്തതിൻ സാന്ദ്രമാം നഗരമേ
ഹൃദയസ്പന്ദങ്ങളിൽ സ്വപ്നങ്ങളുണർത്തുക


ഋതുക്കൾ ചുറ്റിത്തിരിഞ്ഞൊഴുകി ഋണം തീർന്ന
പഴയകാലത്തിന്റെ തപാൽചെപ്പിലേയ്ക്കായി
ഇടയ്ക്ക് ഞാനും വീണ്ടുമെഴുതുമെനിക്കൊരു
മനസ്സുണ്ടതിലൊരു സൗഹൃദതുടുപ്പുണ്ട്
പഴേയിഴകൾക്കുള്ളിൽ, പാഠശാലയിൽ
ഗ്രാമത്തിന്റെ ശിരസ്സിലൊഴുകുന്ന മഴയിൽ
ദിനങ്ങളിലുണർന്നുതീരാത്തൊരു
പ്രാചീനശോകങ്ങളിൽ

വളർന്നു ലോകം തപാൽ മുദ്രകൾക്കതീതമായ്
വളർന്നു ലോകം യന്ത്രതുടുപ്പിന്നുൽക്കർഷത്തിൽ
ചുരുങ്ങിത്തീരും തപാൽ മുദ്രകൾക്കരികിലായ്
ഉണരും സ്വപ്നത്തിന്റെ പുരമേ
ഹൃദയത്തിലെടുത്തു സൂക്ഷിക്കാമീ സ്വർഗഗാനങ്ങൾ
പിന്നെ സ്മൃതിയിൽ തിളങ്ങുന്ന ശരത്ക്കാലം
പോൽ വീണ്ടുമെഴുതും ഹൃദയമെയൊഴുകും
സംഗീതമേയിത് നിൻ പുരം സ്നേഹകണങ്ങൾ
സ്വരങ്ങളിൽ  വിളക്കിചേർത്തീടുക.




 ഇനിയും നിറയ്ക്കാം ഞാനീയാർഷഭൂവിൽ,
വീണ്ടുമെഴുതും പ്രപഞ്ചത്തിൻ സൗമ്യമാം സങ്കല്പത്തിൽ
എഴുതാം ഞാനും വിണ്ടും തപാൽ മുദ്രകൾ തേടി
എനിയ്ക്കും വിയന്നയിലൊരിടം
ഹൃദയത്തിലൊഴുകിതീരാത്തൊരു സ്നേഹസൗഹൃദം
പകലുണരും പ്രഭാതത്തിനിതളിൽ നിന്നും
ബാല്യമൊരിക്കൽക്കൂടി തപാൽ മുദ്രകൾ തേടുന്നുവോ?
അരികിൽ സമുദ്രം പോൽ സംഗീതമൊഴുകുമ്പോൾ
സ്വരങ്ങൾ പോലെ മന്ത്രിക്കുന്നുവോ ഹൃദയവും
ഒഴുകും സംഗീതമേയുണർവിൻ സ്വപ്നങ്ങളേ
സ്വരങ്ങൾക്കിനിയേതു നഗരം?
വിയന്നയിലെനിക്കുമോർമ്മിക്കുവാൻ
സ്വപ്നങ്ങൾ, പൂക്കാലങ്ങൾ....



ധ്വനി   പ്രതിധ്വനി
 

ധ്വനിയിൽ നിന്നും പ്രതിധ്വനിയായി ജീവന്റെ
ഉണർവിലൊരു  സ്വരമായി ഹൃദയം

ഒരു പ്രഭാതത്തിന്റെ കിരണങ്ങൾ ദർപ്പണ-
മുറിവിലായ് തൂവും മഴക്കാലനോവുകൾ

കലഹിച്ചു തീർന്നോരു കലിയുഗത്തിൽ
നിന്നുമകലെയോ ഭൂസ്വപ്നഗാനം

ഇമയനങ്ങും ത്രുടിയ്ക്കുള്ളിൽ നിന്നും
ബ്രഹ്മവഴികളെ കാണുന്ന സത്യം

നിലവറയ്ക്കുള്ളിലായോട്ടുവിളക്കുകൾ
നിലകാതുകൾ, നിരതെറ്റിയോരോർമ്മകൾ

മുകിൽമാഞ്ഞ ദിക്കിൽ ത്രിശൂലങ്ങളേറ്റി-
യോരിടവേളകൾ പിന്നെയാദിമശോകവും

കസവുതുന്നും ഭാദ്രപാദമേ വീണ്ടുമീ
മഴയിഴക്കുള്ളിലായ് മന്ത്രമോ, സ്വപ്നമോ?

മൊഴിമറന്നെന്നേ പുരാണങ്ങൾ യാത്രയായ്
നിഴൽ മറന്നെന്നേ പുരാതനഗ്രാമവും

അരികിൽ നിശബ്ദം നിലാവിന്റെ ചില്ലയും
അരികിൽ സുഷ്പ്തിയിൽ ഗോവർദ്ധനങ്ങളും

ഒരു കടൽശംഖിന്റെ ധ്വനിയിൽ നിന്നും പ്രതിധ്വനി
തേടിയോ കടൽ നിൽക്കുന്നു മുന്നിലായ്?

വിരലുകൾക്കുള്ളിലെ ലോകമേ വിസ്മയമൊരു
വിരൽച്ചുറ്റിന്റെ ദർഭാഞ്ചലം

അതിരാത്രമെന്തിനീഭാദ്രപാദത്തിനായ്
മഴയൊഴുകുന്ന പ്രഭാതങ്ങളിൽ..
 

 മനസ്സിലെ ഗ്രാമം
 

ഒരുമഴത്തുള്ളിയിലൊഴുകിനീങ്ങും
ദിനമതിനുള്ളിലെത്ര നിയോഗങ്ങളും
കൊടിമരം ചുറ്റി വിളക്കേറ്റിയുത്സവം
ഇവിടെ കഴിഞ്ഞൂ, വാദ്യങ്ങളോ നിശ്ചലം
മകരം കഴിഞ്ഞൂപുൽനാമ്പുകളിൽ
നിന്നുമൊഴുകി മാഞ്ഞു ബാഷ്പബിന്ദുക്കൾ
കവിതയിലൊരു നീർമഴത്തുള്ളി വീണുടഞ്ഞു

വഴിയിൽ വിളക്കുകൾ തിരിതാഴ്ത്തി
പിന്നെയോ നിഴലും മറഞ്ഞു
തിരിഞ്ഞ ലോകത്തിന്റെയയനിയിൽ
വീണുകരിഞ്ഞു പ്രശാന്തിയും
അമൃതിനായ് വീണ്ടും കടഞ്ഞ
സമുദ്രത്തിലൊഴുകി നീങ്ങി
മഴയ്ക്കുള്ളിലെ ഗാനങ്ങൾ

അതിരിന്റെയരികിൽ വന്നാരോ
ചുരുക്കിയോരുപദ്വീപിനുള്ളിലെ ഗദ്ഗദവും
വിരലിൽ നിന്നിറ്റുവീഴും സ്വരങ്ങൾ
പിന്നെയരികിലായ് സന്ധ്യാവിളക്കുകളും
മറവിതീർന്നെഴുതിയോരിടവേളയിൽ
നിന്നുമൊഴുകിയ   രുദ്രരുദ്രാക്ഷങ്ങളും
ഒരുതുലാഭാരവും തുളസ്സീവനങ്ങളും
മിഴിയിലായ് മന്ത്രം ജപിക്കും  പ്രകാശവും
അഴികളുടച്ചാത്മധ്യാനത്തിൽ നിൽക്കുന്ന
മനസ്സിലെ ഗ്രാമത്തിനെന്തു ഭംഗി..



 മതിലുകൾക്കപ്പുറം

ആരണ്യകം മനസ്സിൽ, മഹായാത്രയിൽ
ലോകം വളർന്നേറിയെങ്ങോ മറഞ്ഞുപോയ്
പാൽക്കുടങ്ങൾ ഗ്രാമവീഥിയിൽ തൂവുന്ന
നേർത്തുള്ളികൾ, ശുഭ്രസങ്കല്പതല്പങ്ങൾ

ഓർക്കുവാനാവാതെയോർമ്മകൾ
കെട്ടുവീണോട്ടുപാത്രങ്ങൾ നിറഞ്ഞു, 
മിഴാവുമായേറി നടന്നു ദിനങ്ങളും 
കൈകളിൽ വീണുടഞ്ഞായിരം ജന്യസ്വരങ്ങളും
 ഹോമഭാഗങ്ങൾ തിരഞ്ഞുദേവാദികൾ
ജീവജന്മങ്ങൾ മറന്നുപോയീടുന്നു


ഒരോമതിൽക്കെട്ടുമേറിനീങ്ങും
സൈന്യഭാവം ഡമാസക്സിൽ മധ്യ-
ധരണ്യമേയോർമ്മകളെത്രനിസംഗം, 
മഴയ്ക്കുള്ളിലെണ്ണിയാൽ
തീരാത്തൊരാർദ്രസ്വരങ്ങളും
പർണ്ണശാലയ്ക്കുള്ളിലേറിയ
ദു:ഖങ്ങളൊന്നായ് തപസ്സിൽ
നിതാന്ത ധ്യാനങ്ങളിലിന്നു മുനമ്പും
മുനമ്പിന്റെ ഗാനവും

ആദിവേദങ്ങൾക്കുമപ്പുറം
ലോകത്തിനേകഭാവതെറ്റിവീഴുന്നു
മുന്നിലെ ദീനഭാവങ്ങളിൽ നിന്നും
വിരൽതുമ്പിലൂറുന്നതോ
മിഴിനീർക്കണമീഭാദ്രപാദത്തിലെ
മഴപോല ഹൃദ്സ്പന്ദനം...



പൂർവശോകം


ഹൃദയലയം മൃദുസ്പന്ദനമാകുമീ
പുലരിയിൽ നിന്നും തുടങ്ങാം
കനൽതുണ്ടിലെഴുതി നീങ്ങും
ഹോമാപാത്രത്തിലെ പുകയ്ക്കരികിലും
വിടരുന്നൊരക്ഷരമേ
അരികിലോടക്കുഴൽനാദവും
മന്ത്രങ്ങൾ വിരിയുന്ന സോപാനവും
മധുരമീയാത്രയെൻ മിഴിയിൽ
നിന്നേറുന്ന കടലേയിതെന്റെ ഗാനം
ഒരു പൂർവ്വശോകത്തിനിതളിൽ നിന്നും
പിന്നെയെഴുതിനിവർത്തും കടൽത്തീരവും
ഒരു മണൽത്തരിയിൽ നിന്നാദിമന്ത്രം തെറ്റി
വഴിയിൽ വീണുട
യും   കടൽച്ചിപ്പിയും
മൊഴിയിൽ തുലാസേറ്റി പകലുകൾ
നീങ്ങുന്ന നടയിലെ ഗ്രാമതുടുപ്പുകളും
വിരലിലെ ചന്ദനക്കൂട്ടിൻ സുഗന്ധവും
മറവിയിൽ മാഞ്ഞ നൂറ്റാണ്ടുകളും
വ്രതഭംഗിയിൽ നിന്നു നോവേറ്റിനിൽക്കുന്ന
കവിതയും നേർത്തതാം സന്ധ്യകളും
ഒരുനാളിലൊരുനാളിലേകതാരയ്ക്കുള്ളിൽ
ഒഴുകിയ സങ്കടഭാവങ്ങളും
ഉറയുന്ന പവിഴമല്ലിക്കുള്ളിലെ
സന്ധ്യയെഴുതുന്നുവോയെന്റെ
സ്വപ്നങ്ങളിൽ..






 ഒലിവിലകൾ



മഴയിഴയിൽ നിന്നുകാണും ലോകമേ
ഗ്രീസിനിലൊലിവിലയ്ക്കുള്ളിൽ
നിന്നൊഴുകും പ്രഭാതമേ
എഴുതിയാൽ തീരാതെയൊഴുകും
സമുദ്രമേയരികിലെയറിവിന്റെയക്ഷരപ്പൂക്കളേ
അടരുന്നൊരിതളുകൾ പോലെ ദിനങ്ങളിൽ
അറിയാതെ മാഞ്ഞുതീരും ശോകഭാവമേ
മിഴിയിലെ ഭൂവിൽ നിന്നത്ഭുതങ്ങൾ
വളർന്നറിവിന്റെയമൃതായ് തുളുമ്പിടുമ്പോൾ
അതിരുകൾക്കപ്പുറമാക്കടലി,തിഹാസമെഴുതി
നീങ്ങിടും പുരാതനസത്യങ്ങൾ
വഴിയാലെത്രയോ ദേവഗാനങ്ങളാണരികിലായ്
സൗമ്യസംഗീതസ്വരങ്ങളും
ഇലയിതളിലെഴുതിയോരാർഷപുരാണമേ
കനലിഴയ്ക്കുള്ളിൽ പ്രകാശബിന്ദുക്കളിൽ
കവിതതുടുക്കുന്ന ദേവദാരുക്കളിൽ
മൊഴിയുണർന്നേറി നീങ്ങും വിശ്വമേലാപ്പിനരികിലായ്
പഴയഗ്രീസിൻ സ്മൃതിചെപ്പുകൾ 

അടരുന്ന പ്രാചീനഗേഹങ്ങൾ, നിത്യതയ്ക്കരികിലെ,
ദേവാലയങ്ങൾ, നീർച്ചോലകൾ
ഒഴുകുന്ന സംവൽസരങ്ങളിൽ
നിന്നുണർന്നെഴുതുന്നൊരുൾക്കടൽ
നേർത്ത ത്രിസന്ധ്യയും
പകലെരിഞ്ഞേറും ദിനാന്ത്യമേ
ഗ്രീസിന്റെയൊലിവിലപോലും
കരിഞ്ഞുതീരുന്നുവോ??


 
പുരാതനഭാവങ്ങൾ



ഇതളടർന്നൊരു പൂവുകൊഴിയുന്ന സന്ധ്യയിൽ
ഒഴുകുന്നതേതു ഭൂഖണ്ഡഗാനം?
തിരികൾ വച്ചാദിതാളം കഴിഞ്ഞോർമ്മകൾ
മുറിവുകൾ തുന്നും ദിഗന്തമേലാപ്പിലായ്
മഴതൂവുമോരോസ്വരത്തിലും വിങ്ങുന്ന
കദനവും കാവ്യത്തിനുള്ളിൽ മയങ്ങുന്നു
വഴികളിൽ തീർഥപാത്രങ്ങളിൽ നിന്നേറിയൊഴുകും
സമുദ്രവും സങ്കീർത്തനങ്ങളും
അരികിലേഥൻസിന്റെയൊലിവിലയ്ക്കുള്ളിലായ്
അലിവറ്റുവീണുറങ്ങീടുന്ന ലോകവും
കടവുകൾ താണ്ടി പലേരാജ്യമുദ്രകൾ
കടമെടുത്തേറും കലാപതല്പങ്ങളിൽ
ഉണർവിന്റെയുദ്ബോധനങ്ങളെ മായ്ക്കുന്ന
നിഴലുകൾ, നേർത്തുതീരുന്ന ശോകങ്ങളും
വിരലുകൾക്കുള്ളിൽ നിന്നിറ്റുവീഴും
ബോധഗയയിലെ നിസംഗശൂന്യഭാവങ്ങളും
മൃദുലഭാവം മാഞ്ഞു നിൽക്കും മനസ്സിലെ
കടലുകൾക്കുള്ളിലെ കയ്പുനീർത്തുള്ളിയും
മതിലുടഞ്ഞാദിമന്ത്രം ചൊല്ലിനീങ്ങുന്ന
പുലരിയും, പൂക്കളം തീർക്കും പ്രപഞ്ചവും
എഴുതുന്നു, വിസ്മയം തീർക്കും
കമാനത്തിനരികിലെ നൂറ്റാണ്ടുകൾ
സാക്ഷ്യമേകുന്നു
വിരലുകൾക്കുള്ളിൽ തുടുക്കുന്നു തുമ്പകൾ
മിഴിയിലായ് വിടരുന്നു പാരിജാതങ്ങളും
ഒലിവിലക്കുള്ളിലായ് തുള്ളിതുളുമ്പുന്ന
കവിതകൾ കണ്ടുണർന്നൊഴുകുന്നു ഭൂമിയും
ഇതളടരും വിസ്മയങ്ങളേ!
ലോകത്തിനെഴുതുവാനെത്ര പുരാതനഭാവങ്ങൾ...


മഴതുള്ളികൾ



മഴതൂവുമൊരു സ്വർണ്ണരേണുവിൽ
സ്വാതന്ത്രമൊഴിതിളങ്ങും പുലർദീപങ്ങളിൽ
എഴുതുമെന്നുദ്യാനഭൗമരാഗങ്ങളിൽ
അറിയാതെയൊരു സ്വരം വീണുടഞ്ഞീടുന്നു
കദനംനുകർന്നാത്മവ്യഥയിൽ നിന്നൂറിയോരുണർവിന്റെ
അക്ഷരചിമിഴുകൾക്കുള്ളിലായ്
കനലുറഞ്ഞൊരു ദീപ്തവലയമായ്തീരുന്ന
കൊടിമരക്കോണിലെ തുളസീദലങ്ങളിൽ
മഴതുടുക്കുന്നു പലേ ദ്വീപചിത്രങ്ങളൊഴുകും
പുരാണങ്ങൾ വീണ്ടും ചലിക്കുന്നു
വരികൾ തെറ്റി, ഭ്രമണതാളവും തെറ്റിയങ്ങൊരു
ശിലാഫലകത്തിലലിയുവാനാവാതെ
മുറിവുകൾ തുന്നി മരുന്നേറ്റി വന്നോരു
ഹൃദയമേ സ്വാതന്ത്രമൊരു ഹൃദ്യമന്ത്രണം
ജപമതും തീർന്നു, മഴയ്ക്കുള്ളിലെ നേർത്ത
മധുരശ്രുതിയ്ക്കുള്ളിൽ  മാഞ്ഞു  നിഷാദങ്ങൾ
പഴയ് പായ് വഞ്ചിയിൽ നീങ്ങും മനസ്സിന്റെ
നിലവറയ്ക്കുള്ളിലുറങ്ങും സമുദ്രമേ
മതിലുകൾക്കരികിലടർന്നുവീഴും
പൂവിനിതളുകൾക്കുള്ളിൽ മഴതുള്ളികൾ
വീണ്ടുമരികിലായ് സ്വാതന്ത്ര്യചിഹ്നങ്ങളും

No comments:

Post a Comment