Saturday, June 30, 2012

 മഴ

മിഴിയിൽ നിന്നോരോ
 ഋതുക്കളും മായ്ച്ചോരു
കവിതകൾ വീണ്ടുംപുനർജനിക്കും 
മഴക്കുളിരിലാകാശമേ
കാണുമീലോകത്തിനരികിലിന്നെത്ര
ശിരോപടങ്ങൾ..

പടയണിക്കുള്ളിൽ 
പുകഞ്ഞുതീരാത്തൊരീകടലേറുമെത്ര
മഹായാനമതിനുള്ളിലെഴുതുവാനാവാതെ
മാഞ്ഞുതീരും പകൽനിനവുകൾ, 
രാജ്യസങ്കല്പങ്ങൾ, ചുറ്റുന്ന
ഗ്രഹദൈന്യഭാവങ്ങളതിനെയും മായ്ക്കുന്ന
കദനങ്ങൾ, പിന്നെയോ കണ്ടുകണ്ടിവിടെയീ
പടിവാതിലിൽ മുഖം താഴ്ത്തുമാഷാഢവും.

വിരലിലെന്നേ മാഞ്ഞു വർത്തമാനത്തിന്റെ ധ്വനിയും
പഴിക്കൂടുമാദ്വയാർഥങ്ങളും,  കനലുവീണെന്നേകരിഞ്ഞു
പുരാണത്തിനിടയിലെ മുദ്രകൾ,
തീർഥക്കുളങ്ങളും

ചിറകിലെ വെൺപ്പൂക്കളിൽ
മുകിൽപ്പാടുമായ് തിരകളും മായ്ച്ചു 
മണൽതിട്ടുകൾ..

ഒഴുകിയെങ്ങോ മാഞ്ഞ 
പോയകാലത്തിന്റെയുറവകൾ
വറ്റി; നിറം ചേർത്തു
നീറ്റിയോരിടവേളകൾക്കുള്ളിലെത്ര
ദു:സ്വപ്നങ്ങളാണിരുളുപോൽ
മങ്ങിമായുന്നതും പിന്നെയീ വരിതെറ്റിയെങ്കിലും
പ്രകൃതിയ്ക്കുമൊരു
നിറമതിലുണർന്നീടുന്നതെന്റെയാരൂഢമോ?

പഴയതാണെങ്കിലും
കടലിലെ ശംഖിന്റെ കവിതകൾക്കുള്ളിലെൻ
ഹൃദ്സ്പന്ദനം
നിഴലുകൾ മായും ത്രിസന്ധ്യയിൽ
കണ്ടതോ മഴയിൽ നിന്നൊഴുകുമെന്നുള്ളിലെ
കടലിനെ..

No comments:

Post a Comment