Saturday, November 17, 2012

നക്ഷത്രങ്ങളുടെ കവിത

 ഋജുരേഖകൾക്കുള്ളിൽ
മറഞ്ഞൂ പലേയുഗമതിലും
കണ്ടൂ പശ്ചിമാംബരകമാനങ്ങൾ
നിഴലിൽ നിന്നും നടന്നൊരു
ലോകത്തിൽ കാവ്യമെഴുതീ
നക്ഷത്രങ്ങൾ
സന്ധ്യതൻ ദീപങ്ങളിൽ...


കിഴക്കിനൊരു തുടം
വിപ്ലവം തൂവി വിധി നടന്നൂ
പിന്നെ ഞാനുമെഴുതീ
മിഴിക്കുള്ളിലൊഴുകും
കടലിന്റെ ശ്രുതിയിൽ;
ശരത്ക്കാലമതിനുള്ളിലായ്
ചേർത്തുവച്ചെന്റെ സ്വപ്നങ്ങളെ
തെളിഞ്ഞു മിന്നും വാക്കിലൊഴുകീ
മഴ, പിന്നെയതിലും തൂവി
ഞാനെൻ നനുത്ത കനവുകൾ
ഒടുവിലൊരു പ്രദോഷത്തിന്റെ
രുദ്രാക്ഷത്തിലുണർന്നു
കാവ്യസ്പന്ദമരികിൽ
ഞാനും മൊഴിയതിലായ്
ചേർത്തു വില്വപത്രങ്ങൾ
വിഭൂതിയും.....


വിലങ്ങിൽ തൂങ്ങും പഴേയോർമ്മകൾ
ജന്മാന്തരദുരിതം പോലെ
പിന്നിലൊഴുകീ, കാലത്തിന്റെയടുപ്പിൽ
പുകഞ്ഞെത്ര നിറങ്ങൾ
പിന്നെ മനസ്സതിലും മാഞ്ഞു
നിറക്കൂട്ടുകൾ, സംഘർഷങ്ങൾ..


ചുമരിൽ തൂക്കിക്കെട്ടിയൊരു
മേൽ വിലാസത്തിനരികിൽ
പതാകകൾ താഴ്ന്നുപോയ്
വിരൽതുമ്പിലൊഴുകും കടലിൽ
നിന്നുണർന്നു ദ്രുതം
സ്മൃതിയതിന്റെയിലച്ചീന്തിൽ
ഒരു നീർക്കണം

പിന്നെയെഴുതിതീർത്തു
പഴേ ഋണങ്ങളാകാശവും...

 
മഴപെയ്തൊഴുകിയ മനസ്സിൽ
നിന്നും വീണ്ടുമുണർന്നു
ഭൂവിൻ പാരിജാതങ്ങൾ,
ഭൂപാളങ്ങൾ...
ഒടുവിൽ ലയം തെറ്റിയിടറും
സായാഹ്നത്തിനയനിക്കുള്ളിൽ
നിന്നുമുണർന്നു നക്ഷത്രങ്ങൾ..
....

No comments:

Post a Comment