Sunday, January 2, 2022

കിളിക്കൂടുകൾ

Rema Pisharody
Pavizhamally

January 1, 2022

മനസ്സേ!

നിരാശതൻ  കിളിക്കൂടുകൾ  മെല്ലെ

ശിശിരാകാശത്തിലേയ്ക്കിന്നലെ തുറന്നിട്ടു.

പറക്കാൻ മടിച്ചുകൊണ്ടാകിളിക്കൂട്ടം

വീണ്ടും തിരികെ ചേക്കേറുവാൻ

വരുമോ അറിയില്ല

 പ്രാണൻ്റെ നിലാത്തുണ്ടിൽ

ബാല്യത്തിൻ കളിത്തോണി

രാവിൻ്റെ മിഴിയ്ക്കുള്ളിൽ

മിന്നാമിനുങ്ങിൻ വെട്ടം

കടലിന്നോളങ്ങളിൽ പുഴയോ

മൂവന്തിയോ

കനലിൽ തൊടുന്നൊരു

കാലമോ മീൻകൂട്ടമോ

 

ചിറകിൽ സ്വർണ്ണത്തരി തൊടുന്ന പോലെ

വീണ്ടും കിളിക്കൂടുകൾ കെട്ടാൻ വരുന്ന സ്വപ്നങ്ങളിൽ

നിലതെറ്റിയകയക്കുരുക്കിൽ  നിന്നും കരകയറി

വരും പുതുവർഷമേ ദൂരത്തൊരു

മരച്ചില്ലയിൽ ദേശാടനപ്പക്ഷികൾ പോലെ

മരവിച്ചിരുപ്പിണ്ട് ആശയും, നിരാശയും

പുഴയോളങ്ങൾക്കുള്ളിൽ ചിതറിത്തെറിക്കുന്ന

പകലും നിഴൽപ്പാലപ്പൂക്കളും പെരുക്കവെ

മറവിത്തുമ്പിൽ വീണുമയങ്ങാനൊരുങ്ങിയ

നിറക്കൂട്ടുകൾ തൊട്ട് വരയ്ക്കാമീഭൂമിയെ 

No comments:

Post a Comment