Thursday, July 12, 2012

 ഹൃദ്സ്പന്ദനങ്ങൾ

ആകാശമൊരുണർവാകും
പ്രഭാതത്തിലെ
രാജ്യമേ! പതാകയിലെ
കീറിത്തുന്നിയ
ഏതുനിറമാകും
സ്വാതന്ത്ര്യത്തിനായ്
നീക്കിവയ്ക്കേണ്ടത്

മനസ്സിലെ നന്മയും
വിശ്വാസവും കമ്പോളത്തിൽ
വിലപേശിവിൽക്കേണ്ടതില്ല
പൂച്ചെണ്ടുകളും,
പുരസ്ക്കാരങ്ങളും തേടി
ഭൂമിയലയുന്നുമില്ല

ഒരോ ഇടവേളയിലും
അടരും ചുമർപ്പാളിയിലൂടെ,
ചില്ലുതരികൾ വീണുമുറിഞ്ഞ
ഹൃദയത്തിനറകളിലൂടെ
അക്ഷരങ്ങളുണർന്നു വരുമ്പോൾ
സമുദ്രമേ
കിഴക്കൻ തീരങ്ങളിൽ,
മുനമ്പിലെ ജപമണ്ഡപത്തിൽ
ഒരു കാവ്യസ്വരമായൊഴുകിയാലും.

No comments:

Post a Comment