Wednesday, July 25, 2012

നക്ഷത്രങ്ങളുടെ കവിത

ആസ്ഥാനമണ്ഡപത്തിൽ
സ്തുതിപാഠകരെഴുതി
അനേകമനേകം
പ്രകീർത്തനങ്ങൾ
വർഷ ഋതുവിൻ
മഴതുള്ളിപോലെയതിനരികിൽ
ഹൃദ്സ്പന്ദനവുമുണർന്നു
തേനൊഴുകുമൊരു
കാവ്യത്തിനക്ഷരക്കൂട്ടുകളായ്

അളന്നുതൂക്കിയ
മഷിക്കൂട്ടുകളിൽ
എഴുതിതെറ്റിയ തീരങ്ങളിൽ
മുഖാവരണമുദ്രപതിഞ്ഞ
മുകിലുകളിൽ
ചായം പുരട്ടിയ
പ്രദർശനവസ്തുക്കളിൽ
നിന്നകലെയകലെ
സമുദ്രം ചക്രവാളത്തിനരികിൽ
നക്ഷ്ത്രപ്രകാശം തേടിയൊഴുകി

കണക്കുതെറ്റിയ നിമിഷങ്ങൾ
നിർണ്ണയതുലാസിൽ
കൽച്ചീളേറ്റിയുലച്ച
നീതിയുടെയക്ഷരങ്ങൾ
സന്ധ്യാവിളക്കിലെരിയുമ്പോൾ
ഭൂമി മനസ്സിലെഴുതി
മഹാസമുദ്രകാവ്യം...


No comments:

Post a Comment