Saturday, July 21, 2012

 ഹൃദ്സ്പന്ദനങ്ങൾ

 ദേവദാരുക്കൾ
വിരിയും പ്രപഞ്ചമേ,
ഒരുവരിയിലൊതുങ്ങാതെയെൻ
ഹൃദ്സ്പന്ദലയം തേടിയെത്തും
സമുദ്രമേ,
നഗരത്തിനിഷ്ടികക്കൂനയിൽ
എഴുത്തുമഷിയിൽ
നഷ്ടമായ പ്രഭാതങ്ങളെഴുതിയ
രാഗമാലികയിലെ
സ്വരങ്ങളെയറിഞ്ഞാലും

മനസ്സിനൂഞ്ഞാൽപ്പടിയിൽ
മന്ത്രം ജപിക്കും പകൽതീരും
സന്ധ്യയിൽ
ജാലകവാതിലടയ്ക്കും നേരവും
മറയിട്ടു സൂക്ഷിക്കും
ശിരോപടങ്ങളിൽ
ദർപ്പണങ്ങളിൽ
നിന്നിറ്റുവീഴും
കിരീടങ്ങളുടെ നിഴലുകളേ
ഇരുട്ടിൻ താഴ്വരകളെകടന്ന്
ആകാശമിന്നെഴുതുന്നു
നക്ഷത്രങ്ങളിൽ

കൽച്ചീൾമുറിവിൽ
മിനുസം നഷ്ടമാം വാക്കുകൾ
നീറ്റിയ ഹൃദ്സ്പന്ദനകാവ്യമേ
മുദ്രകൾ തീർപ്പെഴുതും
അഴിമുഖങ്ങളിൽ
നിന്നകലെയുൾക്കടലിൻ

പ്രശാന്തിയിലുണർന്നാലും.....



No comments:

Post a Comment