Sunday, July 15, 2012

 മഴതുള്ളിപോലൊരു കാവ്യം

മഴതുള്ളിപോലൊരു
കാവ്യസ്വപ്നം തന്നു
ഭൂമി
അതിനെയൊളിപാർക്കാൻ
ജാലകവാതിൽക്കൽ
നിഴൽക്കൂട്ടമണിനിരന്നപ്പോൾ
ഭൂമിയാസ്വപ്നത്തെയൊരു
കടൽ ശംഖിലൊളിപ്പിച്ചു

ചില്ലുകൂടിനരികിൽ
പുഴയെഴുതിയ
അസ്ഥിരചിത്രങ്ങളിൽ
നിന്നകലെ 

കടലെഴുതി
ആകാശത്തിൻ
പൂർണ്ണകാവ്യങ്ങൾ

അർഥശൂന്യമാം
അനർഥഗതിയിൽ
ഇരുണ്ട നിറങ്ങൾക്കരികിൽ
വിളക്കുമായെത്തി
സന്ധ്യ

ഒളിപാർക്കും ഓർമ്മതെറ്റിൻ
മുഖപടങ്ങൾ തൂവും
മുൾച്ചീളുകൾക്കരികിലിരുന്നും
കവിതയെഴുതി ഭൂമി

വിരലിലുടക്കും
വർത്തമാനകാലത്തിൻ
വ്യഞ്ജനങ്ങളിലുണർന്നു വന്നു

മഴതുള്ളി പോലെ
ഹൃദ്സ്പന്ദനസ്വരങ്ങൾ പോലെ 

ഒരു ഘനരാഗകീർത്തനം....

No comments:

Post a Comment