Sunday, July 29, 2012

 നക്ഷത്രങ്ങളുടെ കവിത

 സായന്തനമേ
നടുമുറ്റത്തിലൂടെ
പടിപ്പുരവാതിലൂടെ
കാണുമാകാശനക്ഷത്രങ്ങൾ
കവിതയെഴുതുന്നത് കണ്ടാലും

 
ആർദ്രമാമൊരു
മഴക്കാലസന്ധ്യയിൽ
സ്നിഗ്ദമാമൊരു
സ്വരബിന്ദുപോലുണരും
ശംഖിലെ സമുദ്രമേ
അനന്തമാം ചക്രവാളത്തിനരികിലെ
നക്ഷത്രകവിതകൾ
കണ്ടൊഴുകിയാലും

ദീർഘചതുരപ്പെട്ടിയിലുറങ്ങും
ചെമ്പകപ്പൂക്കളുടെ സുഗന്ധമാർന്ന
കാവ്യ സ്വപ്നങ്ങളെ
ശരത്ക്കാലസ്വർണ്ണതരികൾ
മിഴിയിലേറ്റും നക്ഷത്രങ്ങളുടെ
രാഗമാലികയിലെ
മുത്തുകളായാലും..


ആരണ്യകത്തിൽ
വാനപ്രസ്ഥകാവ്യമെഴുതും
ഭൂമിയുടെ മൺ തരികളേ
പാരിജാതങ്ങൾക്കരികിലിരുന്ന്
നക്ഷത്രങ്ങളുടെ
ജപമന്ത്രത്തിലെ പ്രണവമായാലും..

No comments:

Post a Comment