Friday, January 25, 2013

 സ്വപ്നങ്ങൾക്കപ്പുറമുള്ള കഥകൾ...

ഭംഗിയേറിയ വാക്കുകളിലെഴുതാനൊരുങ്ങുമ്പോളാവും ഓർമ്മതെറ്റുപോലെ മുടക്കും മുള്ളുകൾ മുന്നിലേയ്ക്ക് വന്നുവീഴുക.. ഇന്നലെയൊന്നു വന്നിരുന്നു.. കുറെയേറെ നാൾ അതു കാണാതെ പോലെ നടന്നു. മുള്ളുകളുടക്കിവലിഞ്ഞ ശരത്ക്കാലത്തിൻ പൂവിതളിനു നോവുമ്പോൾ അവയെല്ലാം പറയും..   

 "നോക്കൂ കുത്തിനോവിക്കുന്നു മുള്ളുകൾ.. വാക്കുകളാലവയെ തടുക്കുക.." 

ജനലോകപാലനസൃഷ്ടിയിലുണരും കുറെ മുള്ളുകളെ ശരത്ക്കാലമെന്നെ കാണിച്ചുതന്നിരിക്കുന്നു.. 
സമുദ്രത്തിലേയ്ക്ക് നദിയിലൂടെയൊഴുകിവരുമെത്ര വേണ്ടാത്ത വസ്തുക്കൾ.

"നോക്കൂ ശരത്ക്കാലമേ, ഗൗരിയ്ക്കും,   മീരയ്ക്കും ഗായത്രിയ്ക്കുമറിയാം എങ്ങനെ മറുപടിയെഴുതണമെന്ന്.."

"ഇന്നൊരാർത്തിക്കാരിയായ വിധവയുടെ കഥയാകാം.....

 കേട്ടുകൊള്ളൂ ശരത്ക്കാലമേ, നിന്നെ മുറിവേൽപ്പിക്കുന്നവരുടെ ശൈലിയിലെഴുതാമിന്ന്....

പണത്തോട് വല്ലാത്ത ആർത്തിയായിരുന്നു ആ വിധവയ്ക്ക്.. 

രണ്ടാമത്തെ ഭർത്താവിന്റെ മുഴുവൻ പണവുമൂറ്റിയെടുത്ത് ബിസിനസ് ചെയ്ത് നഷ്ടമായി. പണം കിട്ടാനെന്ത് മാർഗം എന്നന്വേഷിച്ച് ജീവിക്കുമ്പോൾ അവനെ കണ്ടുമുട്ടി. അവനന്ന് ഒരു സ്ത്രീയെ ആവശ്യമായിരുന്നു. 
അതിനിടയിൽ വേറൊരുകുട്ടിയുണ്ടായിരുന്നു. കാവ്യസ്വ്പനങ്ങളുമായ് നടന്ന ആൾ.. കവിതയെഴുതി അതിനു നടുവിലിരിക്കും ഒരാളെ സ്വപ്നം കണ്ടിരുന്നവൾ. തനിക്കു ചുറ്റും മനോഹരമായ  കവിതകൾ തൂവലുകൾ പോലെ പറന്നുനീങ്ങിയിരുന്നെങ്കിൽ എന്നാശിച്ചിരുന്നവൾ. ലോകത്തിനൊരുപാട് കപടമുഖങ്ങളുണ്ടാവില്ല എന്ന് വിശ്വസിച്ചിരുന്നവൾ. കവിതകൾക്കിടയിലൂടെ ജാലകവാതിൽക്കൽ ഒളിപാർക്കും മുഖങ്ങളുണ്ടെന്നറിയാതിരുന്ന ശുദ്ധപാവം. സ്വകാര്യദൂ:ഖങ്ങളും, കാവ്യസ്പനങ്ങളും ആരും അറിയരുത് എന്നാഗ്രഹിച്ചവൾ. 

നോക്കൂ ശരത്ക്കാലമേ, അതിനു ശേഷം ഒരുപാടു മനോഹരമായ സ്വപ്നങ്ങളും,  യുദ്ധങ്ങളുമുണ്ടായി.. ഒളിയുദ്ധം ചെയ്യുന്നതാരെന്നൊരുപാട് തിരഞ്ഞു സ്വപ്നക്കാരി.. കാണാനായില്ല.. പിന്നീട് ദൈവത്തോടു ചോദിച്ചു. അങ്ങനെ സ്വപ്നങ്ങൾ തീർത്തവനെയും, സ്വപ്നങ്ങൾ തകർത്തവനെയും കണ്ടു.. ശരത്ക്കാലമേ, സ്വപ്നക്കാരിക്ക് ദേഷ്യം വന്നവനെ ആൾക്കൂട്ടത്തിൻ മുന്നിലിട്ട് കുറെയേറെ ശകാരിച്ചു. അതിൽ ദേഷ്യം പൂണ്ടൊരു സ്ത്രീയെ തേടി നടന്നു അവൻ . എങ്ങനെയെങ്കിലും രക്ഷപ്പെടാൻ...... ആർത്തിക്കാരിയായ വിധവയെ പെട്ടെന്നവൻ ഓർമ്മിച്ചു..  പണത്തോട് ആർത്തിയുണ്ടെങ്കിലും അവൻ വലിയ ആളായതുകൊണ്ട് അവരവന്റെ മുന്നിൽ വളരെ നന്നായി പെരുമാറിയിരുന്നു. സ്വപ്നക്കാരി അവനെ ശകാരിച്ചുകൊണ്ടേയിരുന്നു. ആർത്തിക്കാരിയ്ക്ക് അവനോടൊരു പരാതിയുമുണ്ടായിരുന്നില്ല എന്തുകൊണ്ടെന്നാൽ അവനവളെ മുഖം മൂടിയിട്ടു കളിപ്പിക്കുകയോ, യുദ്ധം ചെയ്യുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നില്ല. 

കാവ്യസ്വപ്നത്തിന്റെ നനുത്ത തുണ്ടുകൾ അവൻ തല്ലിയുടച്ചു, അവനാർത്തിക്കാരിയെയും കൊണ്ട് പ്രദർശനം നടത്തിയപ്പോൾ അതിനിടയിൽ സ്വപ്നക്കാരിയോട് ചെറിയ പകയുണ്ടായിരുന്ന ഒന്നുരണ്ടുപേർ അവളെ നല്ലപോലെ കുത്തിനോവിച്ചു. അതോടെ സ്വപ്നങ്ങളെല്ലാം മറന്ന് സ്വപ്നക്കാരി അവനെ കുറെ കൂടി ശകാരിച്ചു. ആർത്തിക്കാരിയുടെ ആർത്തിയെ കണക്കിനുപ്രഹരിച്ചു..
അവനു ദേഷ്യം വന്നു കുറെ പണമെല്ലാം മോഷ്ടിച്ച് ആർത്തിക്കാരിക്ക് കൊടുത്ത് അതും കൊണ്ട് ലോകം ചുറ്റി..... 

അതുകണ്ട് ശരത്കാലമേ, സ്വപ്നക്കാരി കവിതയെഴുതാൻ തുടങ്ങി. അതു സഹിക്കാതെ സ്വപ്നക്കാരിയോട് ദേഷ്യമുള്ളവർ ആർത്തിക്കാരിയുടെ അതിസാമർഥ്യത്തെ വെറുതെ പ്രശംസിച്ചുകൊണ്ടേയിരുന്നു..
അതു കാണുമ്പോഴൊക്കെയും കവിതയെഴുതുന്നതിനിടയിലും സ്വപ്നക്കാരി അവനെ ശകാരിച്ചുകൊണ്ടേയിരുന്നു.... ആർത്തിക്കാരി അതിൽ നിന്നെല്ലാം നന്നായി അഭിനയിച്ച് നല്ല മുതലെടുപ്പ് നടത്തി.. 

 
സ്വപ്നക്കാരിയുടെ സ്വപ്നങ്ങളിലുണ്ടായിരുന്ന അതീവവിശുദ്ധവും ദിവ്യവുമായ കാവ്യസ്പന്ദം അവളെ കൈവിട്ടില്ല.. അതിന്റെ പരിലാളനയിൽ അവൾ കവിതയെഴുതിക്കൊണ്ടേയിരുന്നു..സ്വപ്നക്കാരിയുടെ സ്വപ്നങ്ങളെല്ലാം തകർന്നതിൽ അവളോട് ദേഷ്യമുള്ളവർ ആഹ്ലാദിക്കുകയും ചെയ്തു..

ശരത്ക്കാലമേ, ഇങ്ങനെയുള്ള കഥകളാണു ചുറ്റുമൊഴുകുന്നത്..

ശരത്ക്കാലമേ, നിന്റെ സ്വർണ്ണതരികളിൽ നക്ഷത്രങ്ങളുടെ കവിതയെഴുതാനായിരുന്നു ഞങ്ങൾക്കിഷ്ടം...
അതിനിടയിൽ എത്ര കഥകൾ...

നോക്കൂ ശരത്ക്കാലമേ, ഇതൊക്കെ തന്നെ സ്വപ്നങ്ങൾക്കപ്പുറമുള്ള കഥകൾ...

No comments:

Post a Comment