Wednesday, January 30, 2013

 ഇലയെഴുത്തുകൾ

തീർഥക്കുളത്തിനരികിലെ ആൽമരത്തിൽ നിന്നും മാഘമാസത്തോടൊപ്പം കൊഴിഞ്ഞ ഒരില സാഗരികയുടെ എഴുത്തുപുസ്തകത്തിലേയ്ക്ക് വീണു. ഹരിതനിറം മാഞ്ഞുതുടങ്ങിയ ആ ഇലയെഴുത്തുകൾ വായിക്കാൻ സാഗരിക പരിശ്രമിച്ചു..

മടക്കിയൊതുക്കിചുരുക്കിക്കൂട്ടിയ കടലാസുപോലൊരു കല്പന.. ആലിലകൾക്കൊരു ഭംഗിയുണ്ട്. പ്രത്യേക ഭംഗി.. ഒരു മായിക പരിവേഷം..
ഉണങ്ങിക്കരിയുമ്പോൾ പിന്നെയത് ഭൂമൺ തരികളിലലിയും.. ആലിലകൾ സാഗരികയുടെ കൗതുകമായിരുന്നു. ഗ്രാമത്തിലെ അമ്പലത്തിനരികിൽ
ഭംഗിയുള്ള വൃത്താകൃതിയുള്ള കൽത്തൂണുകളാൽ പണിത ഉത്സവത്തിനെഴുന്നള്ളത്ത് നടക്കും മണ്ഡപത്തിനരികിൽ ഒരരലയാൽ ഉണ്ടായിരുന്നു..
പ്രാചീനമാം നൂറ്റാണ്ടുകൾ കഥപറയും പോൽ പടർന്നു പന്തലിച്ച ഒരരയാൽ. നഗരം ചിന്തേരിട്ടു പണിയും പുതുമയിൽ അരയാൽ വേരറ്റു വീണു..
മേച്ചിലോടുകളുടെ ഭംഗിയുള്ള മേൽക്കൂര തകർന്നു.. പിന്നെയവിടെയുയർന്നു നഗരത്തിന്റെ നിറങ്ങളാലൊരു സാധാരണത്വം..

ഇലകൾക്ക് സംസാരിക്കാനാവുമോ? സാഗരിക വെറുതെ ആലോചിച്ചു..
മുന്നിലൊരാൾക്കൂട്ടം..
മുന്നിൽവീണ ആലില സാഗരിക എഴുത്തുപുസ്തകത്തിലിടയിൽ വയ്ക്കുമ്പോൾ ആരോ പറഞ്ഞു..


നോക്കൂ ഒറ്റയ്ക്കിരുന്നെഴുതുന്നു..
എഴുതിതീരാത്ത പുസ്തകമത്..
മറ്റൊരാൾ കൂട്ടിച്ചേർത്തു..
മുഖം മൂടികളോടും നിഴലുകളോടും പൊരുതിയ സാഗരിക..
പിന്നീടൊരാൾ പറഞ്ഞു..


ആലിലയുടെ മനോഹരമാം കാവ്യഭാവം കണ്ടിരിക്കുമ്പോഴുയർന്ന ആരവം..
സാഗരിക അവരോടു ചോദിച്ചു...
നിങ്ങളിലാരാണു ഏറ്റവും മഹത്വമുള്ളവർ..
മഹത്വമുള്ളവരോ? ഞങ്ങൾ പല ജോലിചെയ്യുന്നവർ..
നിങ്ങളാർക്ക് വേണ്ടി ജോലിചെയ്യുന്നു..
വർത്തമാനപ്പത്രത്തിലെയെഴുത്തുകാരനു കാര്യം മനസ്സിലായി..
അയാൾ നിശ്ശബ്ദത പാലിച്ചു..
രാഷ്ടീയക്കാരൻ ചോദ്യം കേട്ടില്ലെന്നു നടിച്ചു..
ചായങ്ങൾ കോരിയൊഴുക്കി ചിലരെ സന്തോഷിപ്പിക്കാനാവതും ശ്രമിക്കും കലാകാരൻ മുഖം കുനിച്ചുനിന്നു..


മഹത്വമേറിയ നിങ്ങളുടെ ജോലികൾ നിങ്ങൾ മഹനീയമായി ചെയ്യുന്നുണ്ടോ..
സാഗരിക ചോദിച്ചു..
സാഗരികയുടെ ചോദ്യത്തിനുത്തരം പറയാനാവാതെ അവർ നിന്നു.
അതിലൊരാൾക്ക് ദേഷ്യം വന്നു..
നീ ചെയ്യുന്നതാണോ മഹനീയമായ സംഭവം..
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ..
മഹനീയമായ മാതൃകകളിലെ മഹത്വം കുറയ്ക്കാനെന്ന പോൽ കുറെ നിഴലുകളും മുഖപടങ്ങളും എന്നെയും താഴേയ്ക്ക് വലിയ്ക്കുന്നു.
അവയുടെ ഭാരം കൂടിക്കൂടിവരുമ്പോൾ ഞാനിരിക്കും ഭൂമിയുമീയാൽത്തറയും കുറെ താഴ്ന്നുപോവാറുണ്ട്.
പക്ഷെ അപ്പോഴെല്ലാം ആകാശവാതിലിനരികിലെ ദൈവം എന്നെ ഉയർത്തുന്നു..  അതിനാലാണീയരയാൽ ത്തണലിലിരുന്ന്  ഇന്നും എനിക്ക് ആലിലയനക്കത്തിനിടയിൽ കാണും നക്ഷത്രങ്ങളുടെ തിളക്കം കാണാനാവുന്നത്..


സാഗരികപറഞ്ഞത് ആൾക്കൂട്ടത്തിനിഷ്ടമായില്ല..
ഞങ്ങൾ മഹത്വം കുറഞ്ഞ ജോലിക
ചെയ്യുന്നു എന്നു നീ പറയും പോലെ ഒരു ധ്വനി നിന്റെ വാക്കുകളിലുണ്ട്..
അങ്ങനെ ഞാൻ പറയുന്നേയില്ല..
മഹനീയമായ ജോലികളിലെ മഹത്വം കുറയ്ക്കും ചില പ്രവർത്തികൾ  നിങ്ങൾ ചെയ്യുന്നു,   ഞാനെഴുതുന്നത് നിങ്ങൾക്ക് സഹിക്കുന്നുമില്ല..


സാഗരിക അതിലൊരാളോടു ചോദിച്ചു
നിങ്ങൾ ജോലിചെയ്യുന്നതാർക്ക് വേണ്ടി..
സ്ഥലത്തെ ഏറ്റവും പണക്കാരനായ, പ്രശസ്തനായ ഒരു ധനികനു വേണ്ടി..
ഞാനവിടെ ഒരു പ്രധാന ജോലിയിൽ..
ഞാൻ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രത്തിൽ
ഏറ്റവും പ്രശസ്തമായ പരസ്യക്കമ്പനിയിൽ
അവരെല്ലാം പറയുന്നത് സാഗരിക കേട്ടു..
നിങ്ങളിലാരും മനസ്സാക്ഷിക്ക് വേണ്ടി, അതിൽ യോഗനിദ്ര ചെയ്യും അതീവ മഹത്വമേറും തേജസ്സിനു വേണ്ടി ഒന്നും ചെയ്യുന്നില്ലേ..
അവരന്യോന്യം നോക്കി..


സാഗരിക അവരെ ചെറുതാക്കാൻ പറഞ്ഞതെന്നേ അവർക്ക് തോന്നിയുള്ളൂ..
സാഗരികയുടെ സ്വപ്നങ്ങൾ തകർന്നുതീർന്നതിൽ അവർക്ക് സന്തോഷം തോന്നി. സാഗരികയെ ദ്രോഹിച്ച നിഴലുകളോടും, മുഖപടങ്ങളോടും അവർക്ക് സ്നേഹം തോന്നി.. 


സാഗരികയ്ക്ക് അവർ മനസ്സിൽ ചിന്തിച്ച കാര്യങ്ങൾ മനസ്സിലായി..
 

മഹനീയമായ മാതൃകളിലെ മഹത്വം കുറഞ്ഞ ചിന്തകളോടു മൽസരിച്ച്  ഭൂമിയുമാൽത്തറയും  താഴ്ന്നുപോവാതിരിക്കുവാൻ
വീണ്ടും ആലിലയനക്കത്തിനിടയിൽ കാണും നക്ഷത്രങ്ങളെഴുതും കവിതയുടെ ലോകത്തേയ്ക്ക് സാഗരിക മെല്ലെ നടന്നു....

No comments:

Post a Comment