Wednesday, December 19, 2012

ശരത്ക്കാലത്തിൻ കവിത

വഴിവിളക്കു കെടുത്തിയരികിൽ
നടന്നുനീങ്ങുമൊരമാവാസിയിൽ
മിഴിപൂട്ടിയുറങ്ങിയ
നക്ഷത്രങ്ങളേ
വിശ്വാസങ്ങൾ തകർത്തിടവേളകൾ
യാത്രയായ ഋതുക്കളിലൊന്നിൽ
മനസ്സിലഗ്നിയുറഞ്ഞുതീർന്ന
മഴക്കാലത്തിനൊരിതളിൽ
എനിയ്ക്കായ്
ഭൂമിയുമെഴുതിയിരിക്കുന്നു..


നിറഞ്ഞുതുളുമ്പും
തീർഥപാത്രങ്ങളിൽ തൂവിവീണ
അർഥശൂന്യതയ്ക്കപ്പുറം
നിരർഥകമാം നിമിഷങ്ങൾക്കപ്പുറം
വഴിയോരത്തിൽ കാണും
നെടും നിഴലുകൾ താണ്ടി
ഞാൻ നടന്ന വഴിയിൽ
എന്റെ ഹൃദയത്തിൽ
കവിതപോലെ വിടർന്ന
പാരിജാതങ്ങളേ
മനസ്സിലെ നിർമ്മമാം
സായാഹ്നങ്ങളിൽ
ഓരോയിതളിലും നെയ്താലും
ശരത്ക്കാലദീപങ്ങളിലെ
അഗ്നിയുടെ മൃദുവർണ്ണം...

1 comment: