Saturday, April 2, 2011

ആകാശവാതിലിനരികിലായിരുന്നതിനാൽ

ഇടവേളയിലെന്നോ
തൂത്തുമായ്ച്ച നിഴൽപ്പാടിലിത്തിരികൂടി
കരിമഷിയൊഴുക്കിയിന്നലെയും
വന്നിരുന്നു ഒരു കടലാസുതുണ്ട്
അതെന്തിനുവരുന്നുവെന്നറിയാനിന്നൊരു
നിമിഷം പോലുമാവശ്യമില്ലാതായിരിക്കുന്നു
ചിലരൊക്കെ സഹായിച്ചുവെന്നവകാശപ്പെടുന്നുമുണ്ട്
സഹായത്തേയ്ക്കാളേറെയുപദ്രവമായ
അവകാശവാദങ്ങളുടെ ഗണനപ്പട്ടിക
പോയൊരു വാരാന്ത്യത്തിലാണെന്നുതോന്നുന്നു
കാലം ഘടികാരസൂചികളാലൊരു
കുറ്റസമ്മതമെഴുതി
അതിനരികിലൊരു
ന്യായവാദചീട്ടുമുണ്ടായിരുന്നു
ഒഴുകിപ്പോയ മനശ്ശാന്തിയുടെ
രുധിരത്തിനരികിലതുവീണുരുകി
ആകാശവാതിലിനരികിലായിരുന്നതിനാൽ
ഉരുകാതെ സൂക്ഷിക്കാനായി മനസ്സിനെ

No comments:

Post a Comment