Friday, April 15, 2011

ആകാശവീഥിയുടെ സർഗസ്വരമേ

ശ്വാസനിശ്വാസങ്ങൾക്കനുബന്ധമെഴുതി
കടഞ്ഞൊടുവിലിറ്റിച്ച കയ്പുനീരിലുമെഴുതിയിടും
ന്യായക്കോടതിയുടെ തുലാസിൻ തീർപ്പുകൾ
കാണുംനേരമിന്നെന്തുതോന്നുന്നുവെന്നാലോചിച്ചാൽ
അതിലൊരു തെറ്റുതൂക്കം
തൂങ്ങിയാടുന്നതു കാണാനായേക്കാം
പാതക്കിരുവശവുമായൊഴുകും
നിഴലുകൾക്കൊരേരൂപമുണ്ടാവേണ്ടതില്ലല്ലോ
കാലത്തിന്റെ എഴുതാക്കടങ്ങളെയൊക്കെ
എഴുതിസമമാക്കിയ
ഘടികാരസൂചികളിനിയെങ്കിലും
വിരലുകളിലൂടെയൊഴുകും
ഭൂഹൃദയസ്പന്ദനങ്ങളെ
തൂക്കിയളക്കാതിരുന്നുവെങ്കിൽ
അളക്കാനും വീതിക്കാനും
തൂക്കിവിൽക്കാനുമൊക്കെ
ആരാണാവോ ഇവർക്ക്
ചെങ്കോലുകളേകിയിട്ടുണ്ടാവുക
പലേ നാദോപകരണങ്ങളിലും
വിരൽ തൊടുമ്പോഴുണ്ടാവുന്ന
ആകാശവീഥിയുടെ സർഗസ്വരമേ
ഹൃദ്സ്പന്ദനങ്ങളിലുണരുക
ബാക്കിയുള്ള സ്പന്ദനങ്ങളെയെല്ലാമവർ
തൂക്കിയളന്നു വിൽക്കട്ടെ....
ഭൂമിയ്ക്ക് മുൾവിലങ്ങിട്ടവർ
കിരീടം വയ്ക്കാത്ത രാജാക്കന്മാരവർ
താഴ്വരകളിലവർ നിഴൽ മേയ്ക്കട്ടെ
സ്വരങ്ങളൊരു സർഗം തേടി
വിരൽതുമ്പിൽ കൂടുപണിയട്ടെ..

No comments:

Post a Comment