Friday, August 3, 2012

 നക്ഷത്രങ്ങളുടെ കവിത

വഴി നടന്നൊടുവിലെത്തിയ
ഹരിതാഭമാം വിപിനമേ
അരികിലെ പർണ്ണശാലയിൽ
നക്ഷത്രങ്ങൾ കവിതയെഴുതുന്നതു
കണ്ടാലും


ശ്രവണമധുരമാം
സുപ്രഭാതഗാനത്തിലുണരും
പ്രപഞ്ചമേ
നക്ഷത്രങ്ങളുറങ്ങുന്നതിൻ
മുൻപേയെഴുതിയ
ഭൂകാവ്യങ്ങൾ കണ്ടാലും

എഴുതിതീരാതെയെൻ
വിരൽതുമ്പിലുണരും
ഹൃദ്സ്പന്ദനങ്ങളേ
നക്ഷത്രദീപങ്ങൾ തെളിയും
സന്ധ്യവരേയ്ക്കും
എന്റെയീ സമുദ്രതീരത്തിരുന്നാലും

മുൻപേ നടന്ന നിമിഷങ്ങളേ
മഴ പെയ്തു തെളിയുമാകാശത്തിൽ
നക്ഷത്രവിളക്കിലെണ്ണ നിറയുമ്പോൾ
ശരത്ക്കാലം സൂക്ഷിക്കും
സ്വർണ്ണരേണുക്കളാൽ
ഒരു വിളക്കുതെളിച്ചാലും
നക്ഷത്രങ്ങൾ കവിതയെഴുതട്ടെ

No comments:

Post a Comment