Thursday, August 9, 2012

 ഹൃദ്സ്പന്ദനങ്ങൾ


വിരലിലിന്നുമുടക്കുന്നു
ചില്ലുകൂടേറ്റിയ
മുറിപ്പാട്
അതിനരികിലെ
സമുദ്രം ക്ഷോഭിക്കുന്നതിൽ
അത്ഭുതപ്പെടേണ്ടതുമില്ല

അശോകപ്പൂവിതളിലൊരു
കാവ്യസ്വരം തേടിതുറന്ന
ജാലകവാതിലിനരികിലേയ്ക്ക്
നിഴൽ തൂവിയ
കറുപ്പിൻ രൗദ്രമേ
ആകാശവാതിലിനരികിൽ
ഒരു മിഴി നിന്നെയും
കണ്ടുകൊണ്ടിരിക്കുന്നു

ആർദ്രസംഗീതം
ഓർമ്മയായിമാറിയ
വർത്തമാനക്കെട്ടിൽ
മഴയുണർത്തുന്നുവല്ലോ
വീണ്ടുമൊരു
സർഗഗീതം

എവിടെയോ
പദം തെറ്റി വീണ കാവ്യമേ
സ്വരങ്ങളുമനുസ്വരങ്ങളും
സമുദ്രം ശംഖിൽ സൂക്ഷിച്ചിരിക്കുന്നു
ഞാനവയെ മെല്ലെ പുറത്തേയ്ക്കെടുക്കാം
ഹൃദ്സ്പന്ദനങ്ങളിൽ ശ്രുതിചേർക്കാം
വീണ്ടുമുണരട്ടെ
ശരത്ക്കാലവർണ്ണമാർന്ന
പൂവുകൾ



No comments:

Post a Comment