Tuesday, August 28, 2012

മൊഴി

 പവിഴമല്ലിയിതളിൽ
കവിതയെഴുതും
കാറ്റേ
ഒരീറൻപ്രഭാതത്തിൻ
നടയിൽ ഞാനുണരുമ്പോൾ
നക്ഷത്രങ്ങളെഴുതിയ
കീർത്ത
ങ്ങൾ കേട്ടിരുന്നു

പെയ്തു തോർന്ന
മഴയിലൊഴുകിയ
ചരൽതുണ്ടുകളിൽ
കരിയിലകളിൽ
കടലാസുതുണ്ടുകളിൽ
മാഞ്ഞുതീർന്ന ദിനാന്ത്യമേ
മനസ്സിലുണരും
നക്ഷത്രങ്ങൾ മന്ത്രം
ചൊല്ലുന്നുവല്ലോ

ഇടതെറ്റിയിഴതെറ്റിയ
നിഴലൊഴക്കിൽ
നിമിഷങ്ങളോടും
രഥത്തിൽ
സാമ്രാജ്യങ്ങളുടെ
ഉടഞ്ഞ ചിഹ്നം കാണാനാവുന്നു

മേച്ചിലോടുടഞ്ഞു മഴവീണു
നനഞ്ഞ പുരാണപ്പുരയിൽ 
ഓലയിലെഴുതിയ
അക്ഷരങ്ങൾ നീട്ടും
ചതുർ യുഗ സർഗം..
ഇതിഹാസത്തിൻ
വാത്മീകമേ
ദ്വാപരയുഗത്തിനരികിൽ
എന്തേ മഷിക്കൂടിലൊഴുകുന്നു
നാലാം യുഗം...

ആകാശമേ
ചക്രവാളമെത്തിനിൽക്കും
മുനമ്പിനരികിൽ
വീണ്ടും നക്ഷത്രത്തിളക്കം
മൊഴി
സ്വപ്നങ്ങൾ
അക്ഷരങ്ങൾ..

No comments:

Post a Comment