Sunday, September 30, 2012

നക്ഷത്രങ്ങളുടെ കവിത

ഒരു സ്വരമുടഞ്ഞു
ചിലമ്പൊലിയ്ക്കുള്ളിലായ്
ചുമരുകൾ വീണ്ടും നിറഞ്ഞു

മഹാതത്വമെഴുതിയിട്ടെങ്ങോ 
നടന്നു സായാഹ്നവും
മിഴിയിലെന്നും കണ്ട
സ്വപ്നമൊരാലിലതളി
രിലയ്ക്കുള്ളിലെ
കാവ്യസങ്കല്പമായരികിലിരുന്നു
മഴതുള്ളിയിൽ നെയ്തു
ഹൃദയസ്പന്ദം പോലെ
കവിതകൾ;
പിന്നെയീവഴിവക്കിലെ
കല്ലിടുക്കുകൾക്കുള്ളിലായ്
നിരതെറ്റിവീണു ഋതുക്കൾ
മഹാവേദമെഴുതിയഗുരുകുല
പർണ്ണശാലയ്ക്കുള്ളിലൊഴുകീ
നിസ്സംഗമാം പ്രളയകാണ്ഡം
പിന്നെയരികിൽ
തപം ചെയ്തു നാന്മുഖർ
ലോകത്തിനിതളുകൾക്കുള്ളിൽ
മറഞ്ഞൂ മരീചിക.

അരികിലോ പ്രക്ഷബ്ദമാം
കടൽത്തിരകളിൽ
ഒഴുകി മായും കടൽചിപ്പികൾ
കാവ്യത്തിനതിരുകൾ കെട്ടുന്ന
ചക്രവാളം
പഴേ മൊഴിയിലായ്
വിടരുന്നു നക്ഷത്രസന്ധ്യകൾ...

വിരലുകൾക്കുള്ളിൽ വിതുമ്പുന്ന
സർഗമേ 

ചുമരുകൾക്കുള്ളിലെ
മുദ്രാങ്കിതങ്ങളിലൊഴുകിയാലും
രത്നസാഗരം പോലെയെൻ
ശ്രുതിയിൽ നിന്നും
സ്വരമാല്യങ്ങൾ തീർത്തെന്റെ
മിഴിയിലായ് വീണ്ടുമുറങ്ങിയാലും..


No comments:

Post a Comment