Saturday, November 19, 2011


സ്മൃതി
ഓർമ്മയിൽ ശേഷിച്ചതൊന്നുമാത്രം
മഴക്കാലം നിറച്ച മൺപാത്രങ്ങൾ
ഭൂപാളമേറ്റിനിന്നോരുപ്രഭാതങ്ങൾ
മുന്നിലായാദ്യം വിരിഞ്ഞ വെൺപൂവുകൾ
പിന്നെയാ സോപാനവും കടന്നക്ഷരപൂജയ്ക്ക്
കാലത്തിനപ്പുറം നിന്നകൽമണ്ഡപം
കാഴ്ചകളേറ്റിയാപൂരപ്പറമ്പിലെ
കൂറ്റന്മരങ്ങളും നിന്നിരിക്കാം
കാലഗേഹങ്ങളിൽ പഴേകൂടുകൾ
മുദ്രതീർത്തോടുകൾ മാറ്റിപ്പുതുക്കിയോരിന്നിന്റെ
കോലാഹലം കണ്ടു വിസ്മയിക്കും
യോഗഭാവങ്ങളാദിപുരാണങ്ങൾ
പിന്നെയാ നേരിൻ തുടുപ്പുമായ്
നിൽക്കുന്ന നക്ഷത്രദീപങ്ങളിൽ
നിന്നുയിർക്കുന്ന സന്ധ്യയും
ഏതു സ്മൃതിചിന്തിലായിരിക്കും
ലോകഗോളങ്ങളാവരണങ്ങളെതീർത്തതും
ഏതു കെടാവിളക്കിന്നീധരിത്രിതൻ
പൂമുഖത്തിൽ പ്രകാശത്തെയൊരുക്കുന്നതേതു
സങ്കല്പമീയുൾക്കടലിൽ നൗകയേറി
മറഞ്ഞുപോകുന്നതും, പിന്നെയാ
ദ്വീപങ്ങളെല്ലാം കടന്നീമൊഴിക്കുള്ളിൽ
കൂടുകൂട്ടുന്നുവോ വീണ്ടും ശരത്ക്കാലം...

No comments:

Post a Comment