Wednesday, September 21, 2011


യവനിക
ആകാശത്തിൻ
തണുപ്പാർന്ന മഴചിന്തുകളിലെഴുതി
നീങ്ങിയ സെപ്റ്റംബറിലെ
പ്രഭാതമൊരു താളക്രമമായ്
വിരൽതൊട്ടുണരുന്നു..
തകർന്നിടിഞ്ഞ ഗാംഗ്ടോക്കിലെ 
മണ്ണിൽ കണ്ണീർവീണ പാടുകൾ
ഗ്രഹാന്തരയാത്രയ്ക്കൊരുങ്ങും
ലോഹാവരണങ്ങളിൽ
തീപുകയുന്നു..
കടലോരത്തെവിടെയോ
കാണാതെപോയ 
ശംഖു തേടിതടന്നൊരിന്നലെയുടെ
ഘനീഭവിച്ച നീർച്ചാലുകളിൽ
ദക്ഷിണധ്രുവത്തിൻ മുദ്ര....
മുളംകാടുകളുലയും
സംഗീതം നാദതന്ത്രികളിൽ
മുഴങ്ങുമ്പോൾ
യവനികനീക്കിയരങ്ങിലെത്തും
ഏതുകഥയിലാവും
ഗ്രഹമിഴികളുടക്കിവീഴുക....
സുഗന്ധമോലും ധൂപപാത്രങ്ങളിൽ
പ്രഭാതമാരതിയുഴിയുമ്പോൾ
തീരമണലിൽ മുഖം പൂഴ്ത്തിയിരുന്ന
കടൽചിപ്പിയിലോ
ചക്രവാളമൊരു കവിതയെഴുതിയത്....

No comments:

Post a Comment