Friday, March 4, 2011

പ്രളയാന്ത്യം വരെയും

കരിമുകിലുകൾക്കെന്തൊരു
കാരുണ്യമിപ്പോൾ
കറുത്തിരുണ്ടൊഴുകിയൊരാ
വസന്തവും ഗ്രീഷ്മവുമെത്രവേഗം
മറന്നിരിക്കുന്നു
നദീതീരത്തിരുന്നൊരു
പൊട്ടിപ്പൊളിഞ്ഞ ചിത്രം
ചായം തേയ്ച്ചുമിനുക്കുന്നുവോ
അല്ലെങ്കിലുമിവിടെ
ജനഭാരത്താൽ ഭൂമി തളരുന്നു
ഋതുക്കളുടെ സമതുലനമൊന്നും
മനുഷ്യരുടെ ശിരോരേഖയിലില്ല
അതിനാലിനിയുമുയർത്തെഴുനേറ്റുവരും
അനേകകോടികളും
ഭൂധൂളികൾ കൈയിലേറ്റിയെഴുതിയേക്കാം
കാണുകയീ വൈഭവമെന്നൊക്കെ..
ഗർവിന്റെ ഭാഷാലിപികൾക്കാരതിരിടും.
വീണുകൊഴിയും പൂക്കളോ
വൃക്ഷശിഖരത്തിൽ നിന്നുപൊഴിയുമിലകളോ
വന്നുപോകും ഋതുക്കളോ
എഴുതിനീട്ടാറില്ലല്ലോ
പരിഭാഷയുടെ പർവതഗർവം
യുഗങ്ങൾക്കുമുണ്ടന്ത്യം
മനുഷ്യരതറിയുന്നില്ലല്ലോ
പ്രളയാന്ത്യം വരെയും....

No comments:

Post a Comment