Tuesday, March 22, 2011

 ചന്ദനമരങ്ങൾക്കരികിൽ

നക്ഷത്രങ്ങളുടെ ചിറകിലേറി
ചന്ദനമരങ്ങൾക്കരികിലൂടെ 
നടക്കുമ്പോഴാവും
അഗ്നിപർവതവിസ്ഫോടനങ്ങളെയറിയുക
അതിനിടയിൽ
ആകാശത്തിനരികിലൊരിക്കലൊഴുകിയ
മേഘസന്ദേശകഥകളെയൊന്നും
ഓർമ്മിക്കാനായിയെന്നുവരില്ല
കാലംതെറ്റിയോടുമോർമ്മകളിൽ
അഗ്നിപർവതങ്ങൾ തീകൊളുത്തിയ
കഥാപർവങ്ങളിൽ കത്തിയെരിഞ്ഞ് 
നേർമ്മയേറിയ പട്ടുപോലുള്ളൊരോർമ്മകളും കത്തിയില്ലാതെയായല്ലോ
ചാരക്കൂടയിൽതിരഞ്ഞാലൊരുപക്ഷെ
കരിഞ്ഞ തൂവലുകൾകിട്ടിയേക്കാം
അതിലും മഷിതൂവിയെഴുതാം
അല്ലെങ്കിലിനിയെന്തിനായൊരു
മേഘദൂതിൻചുരുളകളടർത്തിയതിലൊരു
ന്യായവിധിക്കഥയെഴുതണം
പർവതങ്ങളിലഗ്നിതൂവിപടയൊരുക്കി
ഭൂനൗകയുടെ പായ്മരമുലച്ച്
കഥകളെഴുതിയതാരോ?
അതും കാലം തന്നെയോ?
മൃദുവായെഴുതിയാലതൊരു
മേഘസന്ദേശകഥയാവുമോ
മനസ്സിലാവുന്നതിലല്പമിരുട്ടുതൂവി
പൂഴ്ത്തിവച്ചാലൊരുപകലിനു
മാറ്റുകൂടുമോ?
നക്ഷത്രങ്ങളുടെ ചിറകിലേറി
നടക്കുമ്പോഴാവും
അഗ്നിപർവതവിസ്ഫോടനങ്ങളെയറിയുക
ചന്ദനമരങ്ങൾക്കരികിൽ
കാലമെന്നേ സത്യത്തെ മായ്ച്ചു
അതിനാലിനിയറിയേണ്ടതായിട്ടൊന്നുമില്ലല്ലോ
കഥയിൽ...

No comments:

Post a Comment