Friday, March 18, 2011

മതിലുകൾക്കരികിൽ
കാതോർത്തുനിൽക്കുന്നതാരോ

ഇനിയുമെഴുതാനാവാത്തവിധം
എതിർചുമരുകൾ നിറഞ്ഞിരിക്കുന്നു
എഴുതിയിട്ടുമെഴുതിയിട്ടും
തീരാത്തൊരവസ്ഥാന്തരത്തിലെത്തി
നിൽക്കുന്നു മനസ്സും..
ചിറകു നീർത്തിപറക്കും
ആകാശപ്പറവകൾക്കരികിൽ
മുകിലുകൾക്കെന്നുമോരോരോ രൂപം
അളന്നുതിട്ടപ്പെടുത്തിയ
ലോകത്തിനതിരുകളിൽ നിന്നുയരുന്നു
ആരുഢശിലകളിലെയാന്തൽ
ഇരുപുറവും വിപരീതങ്ങളിലേയ്ക്ക്
നീളുമരുളപ്പാടുകളിലൂടെ
ഒരുവശത്തേയ്ക്ക് ചെരിയുന്ന
ഗോപുരങ്ങളിലിന്നും
കല്പനകളെഴുതിനീട്ടുന്നതാരോ?
എഴുതാനിരുന്നപ്പോഴൊക്കെയും
മൺതട്ടെറിഞ്ഞുലച്ച്
പിന്നിൽ നിഴലുകളെ മേയിച്ചെത്രയോ
നാളീജാലകവാതിലുലഞ്ഞിരിക്കുന്നു
ഉലയാത്ത മനസ്സിൽ സമാധിയിലായ
അക്ഷരങ്ങളെയുണർത്തിചേർത്തടുക്കി
വയ്ക്കുമ്പോളിന്നറിയാം
പലരുമനേകകാര്യങ്ങൾ പറയും
അതൊക്കെയവരുടെ
കാര്യസാധ്യത്തിനായെന്നുമാത്രം
അതിനാലിന്നീജാലകവാതിലിനകിലിരിക്കുമ്പോൾ
ചുമരെഴുത്തുകളെയോർക്കാറില്ല...
മതിലുകൾക്കരികിൽ
കൽവരികളിൽ തട്ടിയുടഞ്ഞ
ഭൂമിയുടെ ഒരിത്തിരി മണ്ണിനരികിലിന്നും
കാതോർത്തുനിൽക്കുന്നതാരോ...

No comments:

Post a Comment