Monday, March 21, 2011

പവിഴമല്ലിപ്പൂവുകൾക്കരികിലൂടെ
ഒരു നാൾ
സായംസന്ധ്യയ്ക്കരികിൽ
പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ
ഇടയ്ക്കയിൽ ശ്രുതിചേർത്തിരുന്ന
സോപാനവും കടന്നെത്തിയ
ശബ്ദഘോഷങ്ങൾ കടുന്തുടിയേന്തി
ശിവതാണ്ഡവമാടി വിഭൂതിയിൽ
മൂടിയ ശൈലശൃംഗങ്ങളിൽ
രുദ്രാക്ഷങ്ങൾ പോലെ ചിതറി
അന്നും ആകാശത്തിൽ
നക്ഷത്രങ്ങളുണർന്നിരുന്നു
പിന്നൊയൊരിക്കൽ
ശരത്ക്കാലത്തിനോർമ്മപ്പാടുകൾ
തേടിനടന്ന ഭൂമിയോടൊപ്പം
സോപാനസംഗീതം കേട്ടിരിക്കുമ്പോഴും
ആകാശത്തിൽ നക്ഷത്രങ്ങളുണ്ടായിരുന്നുവല്ലോ
എന്നിട്ടുമിന്നീപ്രദോഷസന്ധ്യയിൽ
എവിടേക്കാണാവോ
ഗ്രാമാതിർത്തിയിൽ കൂടാരം
പണിതു താമസമാക്കിയവർ
കനത്തുകരിയുന്ന
മണ്ണെണ്ണവിളക്കുകളും കൈയിലേന്തി
വെളിച്ചം തേടി യാത്രയ്ക്കൊരുങ്ങുന്നത്
ആ കൂടാരക്കെട്ടുകൾ നക്ഷത്രങ്ങളെ
മൂടുന്നുവല്ലേ
അതിനാലിനിചുറ്റുമതിലിനുള്ളിലെ
പ്രദക്ഷിണവഴിയിലേക്ക്
നടന്നേക്കാം
പവിഴമല്ലിപ്പൂവുകൾക്കരികിലൂടെ
അവിടെ നക്ഷത്രങ്ങൾ
പൂത്തുലയുമാകാശം കാണാം
മറയില്ലാതെ...

No comments:

Post a Comment