Friday, March 4, 2011

കേൾക്കാനാവുന്നു കടലിൻ ഹൃദയതാളം

ഇനിസൂക്ഷിക്കേണ്ടതമൂല്യമായ
ഭൂഹൃദയസ്പന്ദനങ്ങൾ
ഒരുനാളാഹൃദയലയത്തിനരികിൽ
മഴക്കാലം കവിതയായൊഴുകിയിരുന്നു
ശരത്ക്കാലവർണങ്ങളൊഴുകിയിരുന്നു
നക്ഷത്രങ്ങൾ തൂക്കുവിളക്കുതെളിയിച്ചിരുന്നു
ശിശിരം മഞ്ഞു തൂവിയിരുന്നു
വസന്തം പൂക്കാലമായ് പൂത്തിരുന്നു
പിന്നെയൊരു ഗ്രീഷ്മത്തിലഗ്നിപർവതങ്ങളിൽ
നിന്നെന്നപോൽ പുകയുയർന്ന
മാറ്റങ്ങളുടെയാരണ്യകത്തിലിരുന്നും
ഋതുക്കളുടെ നൈർമല്യം ചാലിച്ച്
മനസ്സൊരു സർഗമെഴുതി
ഉടഞ്ഞുവീണ പ്രതിബിംബങ്ങളുടെ
കൽച്ചീളിലൂടെ  നടന്ന ഭൂമിയന്നേന്നോടു പറഞ്ഞു
ഇനി സൂക്ഷിക്കേണ്ടതമൂല്യമായ
ഹൃദ്സ്പന്ദനങ്ങൾ
അതിലൊരുകുപ്പി നീലമഷി തട്ടിതൂവി
നടന്നുപോയ നിന്നോടെന്തുപറയാൻ
നീ സ്വരുക്കൂട്ടിയതുമെല്ലാം ചുരുങ്ങിയില്ലേ
ആ മഷിക്കുപ്പിയിൽ
മാറുന്ന ഋതുക്കൾക്കരികിലും
കേൾക്കാനാവുന്നു കടലിൻ ഹൃദയതാളം
എത്ര മനോഹരമാ ലയവിന്യാസം...

No comments:

Post a Comment