Wednesday, March 30, 2011

 ഈറനണിഞ്ഞൊരുപ്രഭാതത്തിൽ

 ഈറനണിഞ്ഞൊരു
പ്രഭാതത്തിലായിരുന്നു
ആദ്യമെഴുതാനിരുന്നത്
അന്നൊക്കെ മൃദുവായ
പൂവുകളെന്നെപോൽ
വെൺപഞ്ഞിതുണ്ടുപോൽ
തൂവലുകൾപോൽ
മഞ്ഞുതുള്ളികൾപോൽ
എഴുത്തക്ഷരങ്ങൾ ചുറ്റിലും
പാറിനടന്നിരുന്നു
അണ്ണാർക്കണ്ണന്മാരോടിയ
കരിയിലക്കിളിക്കൂട്ടത്തിനിടയിൽ
മാമ്പൂക്കളുടെ സുഗന്ധമേറ്റ്
നടന്നോരോർമ്മചിന്തുകളിലവരുണ്ടായിരുന്നു
ഇന്നുമീപ്രഭാതത്തിലുമതേയക്ഷരങ്ങൾ
അരികിലേയ്ക്കണയുന്നു
പക്ഷെ കെട്ടുപൊട്ടിച്ചിടയ്ക്കിടെ
നീണ്ടുനീണ്ട പാതയിലെ
ചരൽക്കല്ലിലും, മുള്ളിലുമുടക്കിയ
വേദനയുമായ് വിരൽതുമ്പിനെയവർ
നോവിക്കുന്നുവെങ്കിലും
തപംചെയ്യും തീരങ്ങളിൽ
തുമ്പപ്പൂ പോലെ വീണ്ടുമുണർന്ന്
വിട്ടുപിരിയാനാവാതെ വിരലിലെ
ശംഖചക്രമുദ്രകളിലലിയുയും ചെയ്യുന്നു
പലരുമിറങ്ങിപ്പോയവഴിയിലും
നക്ഷത്രമിഴിയിലെ
വെളിച്ചത്തിനെയൊരു
ചെപ്പിലാക്കിക്കാട്ടിയവർ
പൊന്നുരുളിയിലരിയിട്ടാദ്യമുണർന്നവർ..
ഈറനണിഞ്ഞൊരു പ്രഭാതത്തിൽ
വിരലിലേറിയവർ
അക്ഷരങ്ങൾ...

No comments:

Post a Comment