Friday, March 25, 2011

ആകാശത്തിന്റെ വാതിലുകൾ

പ്രാർഥനാനിർഭരമായ
സായന്തനന്തിനരികിൽ
കാണുന്നുവല്ലോ
രണ്ടുഭൂഖണ്ഡങ്ങളിലായ്
നീളുമതിരുകളെചുറ്റിയൊടുവിൽ
ഉപഭൂഖണ്ഡത്തിന്റെ
മതിലിലുടയും
വിലാപകാവ്യങ്ങളുടെ
ശബ്ദരഹിതവിപ്ലളവതുണ്ടുകൾ
പ്രാർഥിക്കുന്നുണ്ടല്ലോയെന്നും
വിരലുകളിൽ
സ്വരങ്ങളുണരാനായ്
മിഴിയിൽ നക്ഷത്രങ്ങൾ
തെളിയാനായ്
പ്രാർഥിച്ചുകൊണ്ടേയിരിക്കുന്നു
മറക്കാത്തതും മുടക്കാത്തതുമതുതന്നെ
ശ്വാസനിശ്വാസങ്ങളുടെ
നനുത്ത മിടിപ്പിലുണരുന്നതുമതുതന്നെ
ആരും കേൾക്കുന്നില്ലെങ്കിൽ പോലും
ആരുമറിയുന്നില്ലെങ്കിൽ പോലും
ആ പ്രാർഥന പ്രദക്ഷിണവഴിചുറ്റി
സോപാനത്തിലൂടെ
ശ്രീലകപ്പടിയേറിയൊരു
തുളസിപ്പൂവായി മാറുന്നുണ്ടല്ലോ
കല്ലും മുള്ളും നിറഞ്ഞതായി
കൈയിലുമുണ്ടല്ലോ
ഒരവിൽപ്പൊതിയിവിടെയും
അതുകാണുന്നുമുണ്ടല്ലോ
ആകാശത്തിന്റെ വാതിലുകൾ...

No comments:

Post a Comment