Tuesday, January 18, 2011

ഒരു ഹേമന്തസന്ധ്യയിൽ


 തീരങ്ങളിൽ വന്നടിയും
മണൽത്തരികളെണ്ണിയിരുന്ന
ഹിമബിന്ദുക്കളെ തൊട്ടുണർന്ന
കളി വിളക്കിനരികിൽ
കഥകളി കാണാനിരുന്നു
ഹേമന്തസന്ധ്യ.....
യുഗാന്ത്യങ്ങളിലൊഴുകിയ
കടൽ പോലെയുയർന്ന
തിരശ്ശീലയ്ക്കരികിൽ
ജന്മസുകൃതങ്ങൾ
കൈമുദ്രയിലുയിർക്കൊണ്ടു....
മനയോലയരഞ്ഞ കൽതുണ്ടുകൾക്കരികിൽ
കാലം  ഇമയനക്കാതെ കാവലിരുന്നു
രാവ് നടന്നു നീങ്ങിയ ഗോപുരവാതിൽക്കൽ
കഥയറിയാതെയുറങ്ങി
ശിലയിലലിഞ്ഞ മൗനം
ഉറഞ്ഞ നിലാവിന്റെ ചില്ലയിൽ
മിഴി തുറക്കാനാവാതെ തളർന്നുറങ്ങി
നക്ഷത്രങ്ങൾ
ചില്ലുകൂടുകളിൽ വെളിച്ചവുമായ് വന്ന
ശരറാന്തലുകൾക്കരികിലൂടെ
പതിനാലുലോകവും കടന്നൊരു രഥമോടി
കഥയ്ക്കുളിലെ കഥ തേടി
കഥകളിമുദ്ര തേടി
ആൽത്തറയിൽ
സ്വർണം പോലെ മിന്നിയ
ഓട്ടുവിളക്കുകൾക്കരികിൽ
ഹേമന്തമിരുന്നു....

1 comment: