Thursday, October 13, 2011

മേഘമർമ്മരം
ആൾക്കൂട്ടത്തിനാരവത്തിൽ
സത്യം മിഥ്യയും 
മിഥ്യ സത്യവുമായി 
എഴുതിമാറ്റപ്പെട്ടേയ്ക്കാം.....
വിധിന്യായക്കൂടുകൾ
സത്യവചനത്തിനൊരു
സാക്ഷ്യം തേടിയൊടുവിൽ
അന്യായക്കൂടുകളെ
വിലങ്ങഴിച്ചു വിജയപഥത്തിലേറ്റിയേക്കാം
അതിനാവശ്യമൊരുകിരീടതിളക്കവും
അല്പം പൊൻ ധാന്യങ്ങളും....
മൺദീപങ്ങളിലെ പ്രകാശം
മിഴിയിലേറ്റും നേരം
ആരൂഢശിലയുലയ്ക്കുന്നതാരോ....
നിധികുംഭങ്ങൾ തേടി
അന്യജാലകത്തിലൂടെയൊളിപാർക്കും
ഒരു ജീവബിന്ദു ഭൂഗർഭത്തിലുണ്ടായില്ലയെന്നതോ
ആകാശത്തിന്നപരാധം..
വിധിക്കൂടുകളൊരുങ്ങുന്നുവോ ചുറ്റിലും
മരവിച്ച സത്യത്തെയൊരു 
മിഥ്യയായ് മായിയ്ക്കാൻ
തിടുക്കപ്പെടുന്നതാരോ...
സൂത്രധാരൻ മൗനത്തിലേറി
യാത്രയായെങ്കിലും
ജാലകവാതിലിനരികിൽ
തിരയൊഴുക്കം...
പെയ്യാതെ പോയ മേഘമർമ്മരം...

No comments:

Post a Comment