Saturday, October 29, 2011

മൊഴി
ഏതുവൃക്ഷത്തിൻ ശിഖരങ്ങളിൽ
നിന്നും നിഴലായിരം
വളർന്നതീഭൂമിതൻഭൂപാളത്തിൽ
ഏതു സന്ദേശത്തിനെ മുറിപ്പാടതിൽ
മുക്കിയോർമ്മതന്നിലച്ചീന്തിലുറക്കി കാലം;
കടം കൊണ്ടൊരാ ദൈന്യത്തിന്റെ 
ഭിത്തിയിൽ മുൾപ്പാടേറ്റി 
മുന്നിലൂടൊഴുകുന്നു ദിനരാത്രങ്ങൾ
തുടർക്കഥയിൽ നിന്നും
തത്വമസിയെ കൈയേറുന്ന
ഗരുഢധ്വനികളും,മോഹനശ്രുതികളും.
ഇടയ്ക്ക് പെയ്യും തുലാമഴയും
വിരൽതുമ്പിലുറങ്ങിക്കിടക്കുന്ന
നക്ഷത്രകാവ്യങ്ങളും
വളരെപ്പതുക്കയീ സായാഹ്നമുണരുന്നതിവിടെ
തിരക്കില്ല, ശൂന്യമാം ഋതുവില്ല
വളരെപ്പണ്ടേ നമ്മളുറക്കി
സത്യത്തിനെയിനിയോ
നിറയ്ക്കാമീ കല്പനാലോകത്തിനെ..
നിറമാലകൾ തൂക്കി ശരത്ക്കാലത്തിൻ
സന്ധ്യാവിളക്കിൽ പ്രകാശമിന്നുണരും നേരം
ഞാനുമൊരുക്കിസൂക്ഷിക്കുന്ന
മൺചിരാതുകൾക്കുള്ളിൽ
നിറഞ്ഞുതുളുമ്പട്ടെ ജീവജ്വാലകൾ
മിഴിയതിലോ നിറയട്ടെ
പ്രകാശസ്ഫുലിംഗങ്ങൾ
ഇവിടെ സന്ധ്യയ്ക്കെന്തുമിഴിവാണതിൽ
നിന്നുമൊഴുകുന്നതോ യുഗകാവ്യങ്ങൾ
നാരായങ്ങളുറക്കാൻ മറന്നൊരാ
താളിയോലകൾ
പിന്നെയിടയ്ക്ക് നിഴൽപ്പാടിൽ
നിന്നുമെൻ ഹൃദയത്തിനുടുപ്പിൽ
വീഴും കരിപ്പുള്ളികൾ മായിച്ചേയ്ക്കാം
എനിയ്ക്കുപ്രിയമെന്നുമീവയൽതുടുപ്പുകൾ
എനിയ്ക്കുപ്രിയമെന്റെനക്ഷത്രവിളക്കുകൾ...



No comments:

Post a Comment