Sunday, April 8, 2012


മുദ്ര


അരികിലിരുന്നു
മഹാസർഗബിന്ദുവിൽ
നെടുകയും കുറുകെയും
കോറിയോരിന്നുവന്നെഴുതുന്നു
ഭൂമിയിയ്ക്കിതേതു രോഷം
അരികിലെൻ ജാലകചില്ലുടച്ചോർ
പിന്നെയെരിയുന്ന
തീയ്ക്കെണ്ണയിറ്റിച്ചവർ
അവർ പറയുന്ന  മാഹാത്മ്യങ്ങളായിരം
ദയയോടെ കേൾക്കുവാനാവുന്നുമില്ലെന്റെ
ഹൃദയമിന്നത്ര കഠിനമല്ലെങ്കിലും
മറവിയിൽ മാഞ്ഞുതീരുന്നില്ല
മുറിവുകൾ..
പലനാളിലും പറഞ്ഞീവാതിലിൻ
താഴിലെഴുതിയൊട്ടിക്കേണ്ട
സൂക്തങ്ങൾ, പിന്നെയും
കുരുതിയ്ക്കൊരിത്തിരി
മൺ തരിതേടിയെൻ
പകലുമിരുട്ടിൽ പുതപ്പിച്ചു
നീങ്ങിയോരറിവിലിന്നൂറുന്നതേതു ദൈന്യം? 


അരികിലെ സന്ധ്യയ്ക്കശോകവർണ്ണം
നീണ്ട   നിഴലുകൾ മായ്ച്ചതനേകവർണ്ണം
കരിമുകിൽതുമ്പിൽ നിന്നിറ്റിറ്റുവീണതോ
കടലിനെ ചുറ്റിയ  കാലഭേദം
മിഴിയിലും, പിന്നെ മഴതുള്ളികൾ
വീണ  വഴീയിലും പവിഴമല്ലിപൂവുകൾ
കവിത തൂവുന്നസുഗന്ധവും
ഗ്രാമത്തെയറിയുന്ന  സോപാനഗാനങ്ങളും
ഇടവഴിയ്ക്കരികിൽ
മറഞ്ഞൊരാപുഴയുടെയിതളും
കരിഞ്ഞു, കരിഞ്ഞതുമ്പിൽ മണൽ
തരികൾ രചിച്ചു ദിനാന്ത്യകാവ്യം
ഒടുവിൽ ശേഷിച്ചു പുകഞ്ഞ
രാജ്യത്തിന്റെയിരുളിനെ മായ്ക്കും 
സ്വതന്ത്രമുദ്ര...



No comments:

Post a Comment