Thursday, April 12, 2012

മൊഴി


അരയാലിലതുമ്പിലോടിയ
കാറ്റിൻസ്വരമതിൽ
നിന്നുണർന്നതെൻ സമുദ്രം
തീരങ്ങളെയറിയാതുണർത്തിയ
ശംഖുകളതിൽ നിന്നുമുണർന്ന
പലേ കടലെത്രയോ 
ലോകങ്ങളെ കടന്നു
വന്നെൻ കാതിൽ മന്ത്രിച്ച
കാവ്യങ്ങളും..


ഉറങ്ങിതീരാത്തൊരു
സന്ധ്യപോലെന്നും
മിഴിതുറന്നുനിൽക്കും
പകൽ ചെപ്പിന്റെയൊരുകോണിൽ
നനുത്ത   നൂലാൽ നെയ്തു നെയ്തു തീർത്തൊരീയിലത്തളിരിൽ
മഴയുടെ തുടുപ്പും നിറയുന്നു
മൃദുവാം തൂവൽതുമ്പാലെഴുതി
പിന്നെ തീരെ മുഷിഞ്ഞുകഴിഞ്ഞൊരു
ദിനത്തിൻ പ്രബന്ധത്തിൽ
ഉലഞ്ഞ   രാജ്യത്തിന്റെപതാകതുമ്പിൽ
നിന്നുമൊഴുകും കണ്ണീരിന്റെയുറവ
കാണുനേരം
മഴയ്ക്കപ്പുറം മഴവില്ലുകൾ മാഞ്ഞീടുന്നു
തിരക്കപ്പുറം തീരഭംഗിയും മാഞ്ഞീടുന്നു..




No comments:

Post a Comment