Friday, April 27, 2012


മൊഴി


അതിരിൽ നിന്നെത്ര നടന്നു
ശൈലാചലനിടിലത്തിനുള്ളിലെ
തീയും നുകർന്നുകൊണ്ടിവിടെ
വന്നീചന്ദനക്കാടിനുള്ളിലെ
കവിതയായ് മാറുന്നു കാറ്റുപോലും
നേർത്ത   മഴയിൽ കുതിർന്നാദി
പർവങ്ങളിൽ നിന്നുമെഴുതുന്നുവോ
വീണ്ടുമീദിനത്തിൻ സ്വരം.
വെയിൽ തുള്ളിയോരീ
പകൽപ്പരപ്പിൽ നിന്നുമണയാത്ത
തീയുമായ്   ഹോമം 
തുടങ്ങിയോരതിരാത്രമേ
നിയഗ്നിഹോത്രം മറന്നുവോ?
എവിടെ ത്രികാലജ്ഞരീദിക്കിലെ
പഴേ കവടികൾ സത്യം ത്യജിക്കുന്നു
പിന്നെയീ കടൽതൂവുമക്ഷരങ്ങൾ
കണ്ടുനിൽക്കുന്ന  കവിതയ്ക്കിതേതു ദു:ഖം
മിഴിയിലാകാശവും 
വേനൽ മഴതുള്ളിയൊഴുകും 
മുനമ്പിന്റെ സംഗീതവും
അതിരുകൾ താണ്ടിയോരീഗ്രാമമാൽ
മരത്തണലിൽ തപസ്സിൽ
തിടമ്പേറ്റിയോടിയിരിടവഴിയിന്നു
നിശബ്ദം..
ജപധ്യാനശിലകളിൽ മന്ത്രങ്ങൾ
പൂക്കുന്നൊരിടവേളപോൽ സന്ധ്യ
മായുന്നു വിരലിലെയ മൃതും നുകർന്നു
പുനർജനിക്കും പൂർവമൊഴിയിലോ
ശംഖനാദം

No comments:

Post a Comment