Sunday, May 8, 2011

സ്മൃതിവിസ്മൃതികൾ

എഴുതിമുറിപ്പെട്ടവാക്കുകൾക്കിടയിൽ
ഞാനൊളിച്ചുവച്ചു കടൽചിപ്പികൾ
പിന്നെയാരുമറിയാതൊരുപകലുറങ്ങുംനേരം കടൽകടന്നുനടന്നൊരുസന്ധ്യതൻ ചിമിഴിലായ്
തപസ്സിലാണ്ടു ചന്ദ്രായനങ്ങൾ
യന്ത്രചെപ്പിലുടഞ്ഞു ത്രിനേത്രങ്ങൾ
മുറിഞ്ഞു ഹൃദതാളങ്ങൾ
ഉറയും ശൈത്യത്തിന്റെ ഗുഹയിൽ
നിന്നും കാലം നടന്നു
കിളിക്കൂടിൻ മെടഞ്ഞവേരിന്നുള്ളിലുടക്കി
കിടന്നന്ത്യമൊഴിപോലൊരു തൂവൽ
മഷിയിൽ മുക്കിതേച്ച ചുമരിന്നരികിലെ
കരിഞ്ഞമുറിപ്പാടിലുറങ്ങി ദു:സ്വപ്നങ്ങൾ
പിന്നെയും തീരാത്തൊരു ജന്മസങ്കടങ്ങളെ
നിർണ്ണയരേഖയ്ക്കുള്ളിലൊതുക്കീ തുലാസുകൾ
ഉടഞ്ഞ പാൽക്കുടങ്ങൾക്കരികിൽനിന്നും
വെണ്ണകവർന്നുനടന്നുപോയ് മേഘമോഹങ്ങൾ
മുളംകാടുകൾ പാടി ശരത്ക്കാലരാഗങ്ങൾ
പടിവാതിലിനരികിലായിരുന്നു നാരായങ്ങൾ
മൊഴികൾക്കുള്ളിൽ നിന്നുമൊഴുകീപെരുംകടൽ
തിരകൾക്കുള്ളിൽ പൂത്തു ദിഗന്തമുറിവുകൾ
നിറയും വേദപാഠമിഴിവിൽപോലും മെഴുതിരികൾ
വയ്ക്കാത്തവരെഴുതീ സദ്ചിന്തകൾ
മുറിഞ്ഞുതുടങ്ങിയപകലിനരികിലായ്
തിരഞ്ഞു ഋഷൗഘങ്ങൾ സൂര്യനെ
മുഖം മറച്ചുറങ്ങാനൊരുങ്ങുന്ന
വിശ്വസാക്ഷിയെ
പിന്നെയൊരിക്കൽ കൂടി കണ്ടു പ്രളയം! പ്രപഞ്ചത്തെയൊതുക്കിയുറക്കിയ
തിരയേറ്റങ്ങൾ; യുഗമൊഴുക്കിക്കളഞ്ഞൊരു
കാലദൈന്യങ്ങൾ
ഭൂമിയൊഴുക്കിക്കളഞ്ഞൊരു ദ്വീപചിഹ്നങ്ങൾ
പിന്നെയേറിയും കുറഞ്ഞുമാപുസ്തകതാളിൽനിന്നും
കൂടെവന്നിരുന്നൊരു കുരുന്നുസ്വപ്നങ്ങളും
കാലമെത്രയോ കഴിഞ്ഞെങ്കിലും
കടൽശംഖിലാരുമേയറിയാതെയുറങ്ങിക്കിടക്കുന്നു...

No comments:

Post a Comment