Sunday, May 29, 2011

അശ്വമേധം

ഉണർത്തുപാട്ടിൻ ശ്രുതിലയത്തിന്നതി-
സൂക്ഷ്മഗതി തേടി ഞാൻ മെല്ലെ
നടക്കുന്നേരം നീയോ  എന്റെ
ഹൃദയതാളങ്ങളെയുലച്ചു ദിക്കാലങ്ങളിളക്കി
പരിചയും വാളുമായ് വരുന്നല്ലോ
ചിരിക്കും ദേവേശന്മാർ ദുന്ദുഭിയൊന്നിൽ
ദേവകുലത്തിനാഖ്യാനങ്ങളുറക്കെപാടും
വീണ്ടുമുയരുമരികിലായ് ഗോലോകഗോവർദ്ധനം
നിറങ്ങൾ കടമ്പുകൾ പൂക്കളായ് മാറ്റും
വിരലരികിൽ നീയും പാടും നിന്റെ ദിഗ്ജയങ്ങളെ
മഴക്കാലങ്ങൾ ധാരയണിഞ്ഞു വരും
പിന്നെയുറക്കെ പാടാമുടവാളുകൾ  തീർക്കാം
മിന്നൽപ്പുരകൾക്കുള്ളിൽ വീണ്ടുമഗ്നിയെ
വിലങ്ങിടാം
മുകിലിൻ തുടിയിലായ് നിനക്കുപാടാം
ഞാനീ കടലിൻ സന്ധ്യാസ്വരമെഴുതാം
താരങ്ങളിൽ
ഇവിടെ ദിനാന്ത്യത്തിൻ മുറിപ്പാടുകൾ;
പഴേകടങ്ങളാലേഖനം ചെയ്യുന്നു പുരാണങ്ങൾ
അണിമാണ്ഡവ്യൻ ശൂലമുനയിൽ
നമുക്കൊക്കെയണിയാനല്പം ഭസ്മം
ചിതത്തീയ്ക്കരികിലായ്
ജാഗ്രത്തിനകക്കാമ്പിലായിരം പ്രാചീരങ്ങൾ
സ്നേഹമോ വെറുമൊരു പ്രാചീനഭാഷാഖ്യാനം
അശ്വമേധവും കഴിഞ്ഞിരിക്കും നിന്നെക്കണ്ടാൽ
ചക്രവർത്തിയെന്നാരും പറയുന്നീല
മണിചിത്രമണ്ഡപത്തിലായ് ശിരസ്സും കുനിച്ചു നീ
ഇത്രമേൽ വളർന്നുവെന്നാരുമേയറിഞ്ഞീല.....

No comments:

Post a Comment